കായിക വാര്‍ത്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കായിക വാര്‍ത്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച

ഇബ്രാഹിം സ്മാരക വോളി ഫെയര്‍- ഏപ്രില്‍ 17 മുതല്‍ മേപ്പയ്യൂരില്‍


ഡിവൈഎഫ്ഐ മേപ്പയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍
സംഘടിപ്പിക്കുന്ന ഇബ്രാഹിം സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള ഉത്തരകേരള വോളി ഫെയര്‍ മേപ്പയൂര്‍ ടൌണില്‍ സജ്ജീകരിക്കുന്ന
വി കെ കേളപ്പന്‍ മാസ്റ്റര്‍ ഫ്ലഡ് ലിറ്റ്കോര്‍ട്ടില്‍ 2013 ഏപ്രില്‍ 17 ന്  ആരംഭിക്കും . രണ്ടാം സ്ഥാനക്കാര്‍ക്ക്  ഉണ്ണര സ്മാരക ട്രോഫിയും, സ്പെഷ്യല്‍ എന്ഡോവ്‌മെണ്ടായി  എം കെ ചാപ്പന്‍ നായര്‍ ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ നടന്ന സ്വാഗത സംഘം രൂപീകരണയോഗം പ്രശസ്ത വോളിബോള്‍ താരവും കോച്ചുമായ  അച്യുതന്‍ മാസ്റ്റര്‍  ഉദ്ഘാടനം ചെയ്തു. കെ കെ ഹനീഫ,കെ സുനില്‍,സി വി രജീഷ്,കെ പി ബിജു,ഷെബിന്‍ ലാല്‍,കെ കെ രാഘവന്‍,കെ ടി രാജന്‍,സി പി അബൂബക്കര്‍, കെ ലോഹ്യ,മേലാട്ട്  നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സി എം സുബീഷ് സ്വാഗതവും അരുണ്‍ ജി ദേവ് നന്ദിയും പറഞ്ഞു. കെ കുഞ്ഞിരാമന്‍ ചെയര്‍മാനും സി എം സുബീഷ് ജനറല്‍ കണ്‍ വീനറും കെ കെ രാഘവന്‍ ട്രഷററുമായി വിപുലമായ  സ്വാഗതസംഘം രൂപീകരിച്ചു. ഫെയര്‍ വന്‍ വിജയമാക്കുന്നതിനുള്ള വിവിധ സബ്കമ്മറ്റികള്‍ക്കും രൂപം
നല്‍കി. 

2012 ജൂലൈ 19, വ്യാഴാഴ്‌ച

ലണ്ടന്‍ ഒളിമ്പിക്സ് ലഹരിയില്‍,തിരി തെളിയാന്‍ ഇനി ഏഴ് നാളുകള്‍ മാത്രം...

ഒരിക്കല്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ തസ്ഥാനനഗരമായിരുന്ന ലണ്ടനില്‍ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് വേദിയാകാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.അഞ്ചു വന്‍കരകളിലെ ഇരുനൂറിലേറെ രാഷ്ട്രങ്ങളില്‍ നിന്നും കായികപ്രതിഭകള്‍ ലണ്ടനില്‍ എത്തിക്കൊണ്ടിരിക്കുന്നു.ജൂലായ്‌ 27 മുതല്‍ ആഗസ്ത് 12 വരെ നടക്കുന്ന മുപ്പതാമത് ഒളിമ്പിക്സില്‍ 39 ഇനങ്ങളിലായി മത്സരങ്ങള്‍ അരങ്ങേറും.ഈ വര്‍ഷം വനിതാ ബോക്സിംഗ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.2012 ജൂലായ്‌ 27 നു ഒളിമ്പിക് സ്റ്റേഡിയത്തില്‍ എലിസബത്ത്‌ രാജ്ഞി മത്സരങ്ങളുടെ ആരംഭം കുറിച്ച് കൊണ്ടുള്ള പ്രഖ്യാപനം നടത്തുന്നതോടെ ഒളിമ്പിക്സിനു തുടക്കമാവും.വര്‍ണ്ണശഭളമായ ഉത്ഘാടനചടങ്ങില്‍ ലോകപ്രശസ്തരായ പ്രതിഭകള്‍ അണിനിരക്കുന്ന നാല് മണിക്കൂര്‍ നീളുന്ന കലാവിരുന്നും ഒരുക്കിയിട്ടുണ്ട്.ലോകത്തെങ്ങുമുള്ള 100 കോടി ജനങ്ങള്‍ ടിവിയിലൂടെ ഉത്ഘാടന ചടങ്ങുകള്‍ വീക്ഷിക്കും. 2008 ലെ ബീജിംഗ് ഒളിമ്പിക്സില്‍ നഷ്ടപ്പെട്ട ആധിപത്യം തിരിച്ചു പിടിക്കാന്‍ അമേരിക്ക രംഗത്തുണ്ട്.എന്നാല്‍ മെഡല്‍ വേട്ടയില്‍ ഇത്തവണയും വിട്ടുകൊടുക്കില്ല എന്ന ഉറപ്പുമായി ചൈനയും ലണ്ടനിലെത്തും.
ട്രാക്കില്‍ അത്ഭുതം രചിക്കുന്ന പറക്കും മനുഷ്യന്‍ ഉസൈന്‍ ബോള്‍ട്ടും,ഫുഡ്‌ബോള്‍ മന്ത്രികരായ ബ്രസീലും അണിനിരക്കുന്ന മത്സരങ്ങളും ലോകം ഉറ്റുനോക്കുന്നു.ഷൂട്ടിംഗ്,ഹോക്കി തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു.20 കിലോമീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ ഇര്‍ഫാനും,ഹോക്കിയില്‍ ഗോള്‍ മുഖത്തിന്റെ കാവല്‍ക്കാരനായ പി ആര്‍ ശ്രീജേഷും ഇന്ത്യയുടെ അഭിമാനമായി മാറും.ലോകത്തെമ്പാടുമുള്ള സ്പോര്‍ട്സ് പ്രേമികളുടെ കണ്ണും കാതും ഇനി ലണ്ടനിലേക്ക്...ഇന്ത്യയില്‍ ലണ്ടന്‍ ഒളിംപിക്സിന്റെ സംപ്രേക്ഷണാവകാശം ഇ എസ് പി എന്‍,സ്റ്റാര്‍ സ്പോര്‍ട്സ് എന്നീ ചാനലുകള്‍ക്കാണ്.ഇന്ത്യ പങ്കെടുക്കുന്ന ഇനങ്ങള്‍ ജൂലായ്‌ 27 മുതല്‍ ആഗസ്ത് 12 വരെ, എല്ലാ ദിവസസങ്ങളിലും ഉച്ചയ്ക്ക് 12 .30 മുതല്‍ പുലര്‍ച്ചെ 4 .30 വരെ ഇ എസ്‌ പി എനും മറ്റു ഇനങ്ങള്‍ ഉച്ചയ്ക്ക് 1 .30 മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സും സംപ്രേക്ഷണം ചെയ്യുന്നതാണ്.

2011 ഏപ്രിൽ 3, ഞായറാഴ്‌ച

ലോകകപ്പ്‌ ക്രിക്കറ്റ്-ഇന്ത്യ ചാമ്പ്യന്മാര്‍

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികളെയും,ലോകത്തെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ആവേശകരമായ മത്സരത്തിനൊടുവില്‍ ആതിഥേയരായ ഇന്ത്യ, അതിന്റെ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ക്രിക്കറ്റ് മാസ്മരികത തെളിയിച്ച്, കളി അവസാനിക്കാന്‍ പത്തു പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ ലോകക്രിക്കറ്റിന്റെ മേധാവിത്വം പിടിച്ചെടുത്തു.1983 ല്‍ കപില്‍ദേവിന്‍റെ ചുണക്കുട്ടികള്‍ ഇന്ത്യയിലേക്ക്‌ കൊണ്ടുവന്ന ലോകകപ്പ്‌ 2011 ല്‍ ഒരിക്കല്‍ കൂടി ഇന്ത്യക്ക് സ്വന്തമായി.നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെയും,കരുത്തരും അയല്‍ക്കാരുമായ പാകിസ്ഥാനെയും തകര്‍ത്ത് ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യ ലങ്കാദഹനം പൂര്‍ത്തിയാക്കി കപ്പില്‍ മുത്തമിടുകയായിരുന്നു.ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് രണ്ട് റണ്‍സുമായി ഓപ്പണര്‍ ഉപുല്‍ തരംഗ മടങ്ങിയത് തുടക്കത്തിലെ തിരിച്ചടിയായി.പുറത്താകാതെ 88 പന്തില്‍ നിന്നും 103 റണ്‍സെടുത്ത ജയവര്‍ദ്ധനെ,ക്യാപ്ടന്‍ കുമാര്‍ സംഗക്കാര(48/67 ) ,തിലകരത്നെ ദില്‍ഷന്‍ (33/49 ),സമരവീര (34/21 )എന്നിവരാണ് ശ്രീലങ്കയെ കരകയറ്റിയത്.50 ഓവറുകളില്‍ നിന്നും 6 വിക്കറ്റ് നഷ്ടത്തില്‍ 274 ന്റെ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ലങ്കയ്ക്ക് കഴിഞ്ഞു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് റണ്ണൊന്നുമെടുക്കാവാതെ സെവാഗ് മടങ്ങിയത് ആശങ്കയുണ്ടാക്കി.സച്ചിന്‍ ടെണ്ഡുല്‍ക്കറാവട്ടെ 14 പന്തുകളില്‍ നിന്ന് 18 റണ്‍സുമായി ക്രീസ് വിടുകയും ചെയ്തു.തുടര്‍ന്നു ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയത് ഗൌതം ഗംഭീര്‍ (97/122 ),ക്യാപ്ടന്‍ ധോണി (91/79 ),വിരാട് കൊഹലി(35 /49 ),യുവരാജ് സിംഗ് (21/24 ).തുടങ്ങിയവരുടെ മികച്ച പ്രകടനം ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിക്കുകയായിരുന്നു. അങ്ങിനെ കളി തീരാന്‍ പത്തു പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ 48.2 ഓവറുകളില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്ത് ഇന്ത്യന്‍ കളിക്കാര്‍ മഹനീയമായ ആ ചരിത്ര ദൌത്യം നിറവേറ്റി, 121 കോടി ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ചു.

2011 മാർച്ച് 31, വ്യാഴാഴ്‌ച

ലോകകപ്പ്‌ ക്രിക്കറ്റ്-അവസാന അങ്കത്തിന്‌ വാംഖഡെ ഒരുങ്ങി,കളത്തില്‍ ഇന്ത്യയും ലങ്കയും

ഒരു മാസത്തിലേറെയായി ഉപഭൂഖണ്ഡത്തിലെ വിവിധ വേദികളില്‍ നടന്നു വരുന്ന ക്രിക്കറ്റ് മാമാങ്കത്തിന് കൊടിയിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.ഏപ്രില്‍ 2 ന് ഉച്ച കഴിഞ്ഞ്2.30 ന് മുംബയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന കലാശക്കളിക്ക് കണ്ണും നാട്ടിരിപ്പാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകര്‍.എം എസ് ധോണിയുടെ നായകത്വത്തില്‍ ഇന്ത്യന്‍ ചുണക്കുട്ടികളും,കുമാര്‍ സംഗക്കാര നയിക്കുന്ന ലങ്കന്‍ ടീമും ഏറ്റുമുട്ടുന്ന ഫൈനലില്‍ വിജയം ആരുടെ ഭാഗത്ത്‌ നില്‍ക്കും എന്ന് ഇപ്പോള്‍ പറയാനാവില്ല.
1983 ല്‍ കപില്‍ ദേവിന്റെ കാര്‍മ്മികത്വത്തില്‍ നേടിയ വിജയം ഇന്ത്യ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുമോ?1996 ല്‍ സംഭവിച്ചത് പോലെ ലങ്കന്‍ സിംഹക്കുട്ടികള്‍ കപ്പില്‍ മുത്തമിടുമോ?ഉത്തരം കിട്ടാന്‍ കളി കഴിയുന്നത്‌ വരെ കാത്തിരിക്കാം.മൊഹാലിയിലെ പി സി എ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 35000 ത്തില്‍ പരം കാണികളെയും, ടെലിവിഷനിലൂടെ കളി കണ്ട 10 കോടിയിലധികം പ്രേക്ഷകരെയും സാക്ഷി നിര്‍ത്തി ഇന്ത്യ പാകിസ്ഥാനെതിരെ നേടിയ ചരിത്ര വിജയത്തിന്റെ ത്രില്ലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍.തുടര്‍ച്ചയായ നാലാം കിരീടസ്വപ്നവുമായി പറന്നിറങ്ങിയ ഓസീസിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മലര്‍ത്തിയടിച്ചും, സെമിയില്‍ പാക്ക് പച്ചപ്പടയെ തുരത്തിയും ഇന്ത്യ നേടിയ നേട്ടം ആവര്‍ത്തിക്കട്ടെ എന്നാശിക്കാം.ശ്രീലങ്കയാവട്ടെ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ മുട്ട്കുത്തിച്ചും, സെമിയില്‍ കീവീസിന്റെ ചിറകരിഞ്ഞുമാണ് അവസാന അങ്കത്തിനു മുംബയിലേക്ക് വിമാനം കയറുന്നത്.വിരേന്ദ്ര സെവാഗ്,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,വിരാട് കൊഹലി ,യുവരാജ് സിങ്ങ്,യുസഫ് പഠാന്‍ തുടങ്ങിയ ബാറ്റ്സ്മാന്‍മാരുടെ ബാറ്റിംഗ് മികവും, ഭാജിയുടെയും മുനാഫ് പട്ടേല്‍ മുതലായവരുടേയും ബൌളിങ്ങും ഒത്തുചേരുമ്പോള്‍ 2011 ലെ ലോകകപ്പ്‌ ഇന്ത്യക്ക് സ്വന്തമാകാന്‍ സാധ്യതകള്‍ ഏറെയാണ്‌.

2011 മാർച്ച് 27, ഞായറാഴ്‌ച

ലോകകപ്പ്‌ ക്രിക്കറ്റ്-ക്വാര്‍ട്ടര്‍ പോരാട്ടം കഴിഞ്ഞു,ഇനി സെമിയില്‍ നേര്‍ക്കുനേര്‍

ലോകകപ്പ്‌ ക്രിക്കറ്റില്‍ നിലവിലുള്ള ജേതാക്കളായ ഓസ്‌ട്രേലിയയടക്കം വമ്പന്മാര്‍ നിലം പൊത്തിയ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് സമാപനമായി.ഇന്ത്യ,പാകിസ്ഥാന്‍,ശ്രീലങ്ക,ന്യൂസീലാന്ഡ് എന്നീ ടീമുകള്‍ സെമി ഫൈനലുകളില്‍ കളിക്കാന്‍ യോഗ്യത നേടി.മാര്‍ച്ച്‌ 29 , 30 തിയ്യതികളില്‍ പകല്‍ രാത്രി മത്സരങ്ങളായാണ് സെമി ഫൈനലുകള്‍ നടക്കുന്നത്.ആദ്യ സെമിയില്‍ 29 ന്
ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ശ്രീലങ്കയും ന്യൂസീലാണ്ടും ഏറ്റുമുട്ടും.പ്രാഥമിക റൌണ്ടില്‍ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായിരുന്ന ശ്രീലങ്ക കരുത്തരായ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തകര്‍ത്താണ് സെമി ഫൈനലില്‍ ഇടം നേടിയത്.ന്യൂസീലാണ്ടാവട്ടെ ദക്ഷിണാഫ്രിക്കക്കെതിരെ അട്ടിമറി വിജയം നേടിയാണ്‌ സെമിയിലെത്തുന്നത്.രണ്ടാം സെമി ഫൈനലില്‍ മാറ്റുരക്കുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടമാണ് ലോകം ഉറ്റുനോക്കുന്നത്.മാര്‍ച്ച്‌ 30 ന് ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് പഞ്ചാബിലെ മൊഹാലി പി സി എ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.എ ഗ്രൂപ്പില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി വിക്കറ്റൊന്നും നഷ്ട്ടപ്പെടാതെ വിന്‍ഡീസിനെ കെട്ടുകെട്ടിച്ച് പാകിസ്ഥാനും, ബി ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറില്‍ കടന്ന് ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ നാലാം കിരീട മോഹത്തിന് തടയിട്ട് ഇന്ത്യയും സെമി ഫൈനലില്‍ കടന്നു .ഏപ്രില്‍ 2 ന് മുംബൈയിലെ വെങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ ആരായിരിക്കും കൊമ്പ് കോര്‍ക്കുക?കാത്തിരിക്കാം,നമുക്ക് മാര്‍ച്ച്‌ 30 ന് കളി തീരുന്നത് വരെ...

2011 മാർച്ച് 21, തിങ്കളാഴ്‌ച

ലോകകപ്പ്‌ ക്രിക്കറ്റ്-ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിഞ്ഞു

ഒരു മാസമായി ഇന്ത്യ,ബംഗ്ലാദേശ്,ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ വിവിധ സ്റ്റേഡിയങ്ങളില്‍ നടന്നു വന്ന ലോകകപ്പ് ക്രിക്കറ്റിന്റെ പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ ഇന്നലെ സമാപിച്ചു. 14 രാഷ്ട്രങ്ങളില്‍ നിന്നുള്ള ടീമുകളെ എ, ബി എന്നീ രണ്ട് ഗ്രൂപ്പുകളില്‍ പെടുത്തി ഓരോ ഗ്രൂപ്പിലും പെട്ട ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടി, നാല് വീതം ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടിയത്. പാകിസ്ഥാന്‍,ശ്രീലങ്ക,ഓസ്‌ട്രേലിയ,ന്യൂസീലാന്‍ഡ്‌ എന്നീ ടീമുകള്‍ എ ഗ്രൂപ്പില്‍ നിന്നും ദക്ഷിണാഫ്രിക്ക,ഇന്ത്യ,ഇംഗ്ലണ്ട്,വെസ്റ്റിന്‍ഡീസ് എന്നീ ടീമുകള്‍ ബി ഗ്രൂപ്പില്‍ നിന്നും അവര്‍ക്ക് കിട്ടിയ പോയിന്റുകളുടെയും റണ്‍ റേറ്റിന്‍റേയും അടിസ്ഥാനത്തില്‍ ക്വാര്‍ട്ടറില്‍ കടന്നു. എ ഗ്രൂപ്പില്‍ നിന്ന് സിംബാബ് വെ,കാനഡ,കെനിയ എന്നീ ടീമുകള്‍ക്കും, ബി ഗ്രൂപ്പില്‍ നിന്ന് ബംഗ്ലാദേശ്,അയര്‍ലണ്ട്,ഹോളണ്ട്‌ എന്നീ ടീമുകള്‍ക്കും ക്വാര്‍ട്ടറില്‍ കടക്കാന്‍ കഴിയാതെ മടങ്ങേണ്ടി വന്നു.ക്വാര്‍ട്ടര്‍ ഫൈനലുകള്‍ പകല്‍-രാത്രി മത്സരങ്ങളാണ്.
ഒന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മീര്‍ പൂര്‍ ഷേര്‍ ബംഗ്ലാ നേഷനല്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച്‌ 23 ന് 2.30 ന് പാകിസ്ഥാനും വെസ്റ്റിന്‍ഡീസും തമ്മില്‍ നടക്കും. ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം മത്സരം അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലും, മൂന്നാം മത്സരം മീര്‍ പൂര്‍ ശ്രീ ബംഗ്ലാ നേഷനല്‍ സ്റ്റേഡിയത്തില്‍ ന്യൂസീലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലും,നാലാമത്തെ മത്സരം കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ശ്രീലങ്കയും ഇംഗ്ളണ്ടും തമ്മിലും മാര്‍ച്ച്‌ 24,25,26 തിയ്യതികളില്‍ ഉച്ചക്ക് 2.30 മുതല്‍ നടത്തപ്പെടും.ഈ മത്സരങ്ങള്‍ നോക്ക് ഔട്ട്‌ അടിസ്ഥാനത്തിലാണ്.ഇത്തവണത്തെ പ്രാഥമിക റൌണ്ട് മത്സരങ്ങളില്‍ അട്ടിമറി വിജയങ്ങള്‍ ഒന്നും ഉണ്ടായില്ല.ആദ്യ റൌണ്ടില്‍ പുറത്തായെങ്കിലും അയര്‍ലണ്ടും ബംഗ്ലാദേശും അവരുടെ കരുത്ത് തെളിയിച്ചു.നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ പിന്നോക്കം പോയത് ശ്രദ്ധിക്കപ്പെട്ടു.കളി ക്രിക്കറ്റ് ആയതു കൊണ്ട് തന്നെ സെമിയിലേക്കുള്ള സാധ്യത ഇപ്പോള്‍ പറയാന്‍ കഴിയില്ല.പ്രാഥമിക മത്സരങ്ങളില്‍ ആരാധകരെ അധികമൊന്നും നിരാശപ്പെടുത്താതെ കളിച്ച ഇന്ത്യന്‍ ടീമിനെ കുറിച്ച് പ്രതീക്ഷ വെച്ച് പുലര്‍ത്താം.ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യക്ക് നേരിടാനുള്ളത് ഓസ്ട്രേലിയ ആണെന്നതും,മത്സരം നോക്ക് ഔട്ട്‌ അടിസ്ഥാനത്തില്‍ ആയതു കൊണ്ടും അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വലിച്ചെറിയുന്ന പതിവ് സ്വഭാവം ധോണിയും കൂട്ടുകാരും ഉപേക്ഷിച്ചാല്‍ അഭിമാനം രക്ഷിക്കാം. ആദ്യ റൌണ്ടില്‍ കളിച്ച ആറ് കളികളില്‍ നാലില്‍ വിജയം കാണുകയും, ഒന്നില്‍ ദക്ഷിണാഫ്രിക്കയോട് ദയനീയമായി പരാജയപ്പെടുകയും, മറ്റൊന്നില്‍ ഇംഗ്ളണ്ടിനോട് സമനില വഴങ്ങുകയും ചെയ്ത ഇന്ത്യ ഒന്‍പതു പോയിന്റുകളുമായി ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണെന്കിലും സെമിയിലേക്കുള്ള പ്രയാണം പ്രയാസ രഹിതമാവില്ല.എങ്കിലും കപ്പ് നേടുന്നതിനുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല.

2011 ഫെബ്രുവരി 18, വെള്ളിയാഴ്‌ച

ലോകകപ്പ്‌ ക്രിക്കറ്റിന് ക്രീസ് ഉണരാന്‍ മണിക്കൂറുകള്‍ മാത്രം

ഉപഭൂഖണ്ഡത്തില്‍ ഒരിക്കല്‍ കൂടി ക്രിക്കറ്റ് മാമാങ്കത്തിന്റെ കേളികൊട്ട് കേള്‍ക്കുകയായി.പത്താമത് ലോകകപ്പ്‌ മത്സരങ്ങള്‍ക്ക് ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ വേദികളില്‍ ക്രീസ് ഉണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ബംഗ്ലാദേശിലെ മീര്‍പൂര്‍ ബംഗ്ലാബന്ധു നാഷണല്‍ സ്റ്റേഡിയത്തില്‍, സംഗീതവും നൃത്തവും സാംസ്കാരിക പൈതൃകവും സമന്വയിപ്പിച്ച വര്‍ണ്ണാഭമായ ചടങ്ങില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നിര്‍വ്വഹിച്ചു.ഉദ്ഘാന മത്സരം ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഫിബ്രവരി 19 ന് 2 മണിക്ക്മീര്‍പൂര്‍ ഷേര്‍ എ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടക്കും.മുംബൈയിലെ വാംഘഡെ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 2 നാണ് ഫൈനല്‍ മത്സരം നടക്കുക.മത്സരങ്ങള്‍ക്ക്‌ വേദിയാകുന്ന മറ്റു പ്രധാന സ്റ്റേഡിയങ്ങള്‍ ഇന്ത്യയിലെ ഈഡന്‍ ഗാര്‍ഡന്‍സ് -കൊല്‍ക്കട്ട,ഫിറോസ്ഷാ കൊട്ല-ദല്‍ഹി,ചിന്നസ്വാമി-ബംഗലൂരു, ചിദംബരം -ചെന്നൈ,പി സി എ മൊഹാലി,വി സി എ- നാഗപൂര്‍ തുടങ്ങിയവയും ശ്രീലങ്കയിലെ മഹിന്ദ രാജപക്സ, പ്രേമദാസ എന്നിവിടങ്ങളിലും ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് സാഹുര്‍ അഹമ്മദ് ചൌധരി മുതലായവയുമാണ്.14 രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളെ പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ക്കായി രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.എ ഗ്രൂപ്പില്‍ ഓസ്ട്രെലിയ,ന്യൂസീലാന്ഡ്,പാകിസ്ഥാന്‍ശ്രീലങ്ക,സിംബാബ്വേ,കാനഡ,കെനിയ എന്നീ ടീമുകളെയും ബി ഗ്രൂപ്പില്‍ ഇന്ത്യ,ബംഗ്ലാദേശ്,ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക,വെസ്റ്റിന്‍ഡീസ്,അയര്‍ ലാന്ഡ്,ഹോളണ്ട് എന്നിവയെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ആദ്യ റൌണ്ട് മത്സരങ്ങള്‍ മാര്‍ച്ച്‌ 20 വരെയാണ്.മാര്‍ച്ച്‌ 23 മുതല്‍ 26 വരെ ക്വാര്‍ടര്‍ ഫൈനലുകളും, മാര്‍ച്ച്‌ 29,30 തിയ്യതികളില്‍ സെമി ഫൈനലുകളും നടക്കുന്നതാണ്.
ഫൈനല്‍ മത്സരം ഏപ്രില്‍ 2 ന് മുംബൈയില്‍ നടക്കും.മത്സരങ്ങള്‍ ഇ എസ് പി എന്‍,സ്റ്റാര്‍ ക്രിക്കറ്റ് തുടങ്ങിയ ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

2010 നവംബർ 27, ശനിയാഴ്‌ച

ചൈനീസ് കരുത്ത്‌ തെളിയിച്ച്‌ ഏഷ്യന്‍ ഗെയിംസ് കൊടിയിറങ്ങി

പേള്‍ നദിയില്‍ പൊട്ടിവിരിഞ്ഞ വര്‍ണ്ണപ്പൂക്കളുടെ മാസ്മരികതയില്‍ കാണികള്‍ തരിച്ചു നില്‍ക്കെ,അലങ്കരിച്ച നൌകകളില്‍ നിന്നും ഒഴുകിയെത്തിയ ദേവസംഗീതത്തിന്‍റെ താളത്തില്‍ നര്‍ത്തകികള്‍ ചുവടു വെച്ച് നീങ്ങവേ, ഏഷ്യയിലെ കായിക മഹാമേളയ്ക്ക് ചൈനയിലെ ഗ്വാങ്ഷൂവില്‍ കൊടിയിറങ്ങി.ചൈനീസ് ജനതയുടെ സംഘാടക മികവും,കായികമായ കരുത്തും മേളയിലുടനീളം തെളിഞ്ഞു നിന്നിരുന്നു.ഉല്‍ഘാടന ചടങ്ങുകള്‍ മുതല്‍ സമാപനം വരെ മുന്‍കാല മേളകളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്താന്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.16 ദിവസങ്ങള്‍ നീണ്ടു നിന്ന കായിക മാമാങ്കത്തിനൊടുവില്‍ ഇന്ന് നടന്ന സമാപന ചടങ്ങുകള്‍ ഹൃദയഹാരിയായി തീരുകയും ചരിത്രത്തില്‍ ഇടം പിടിക്കുകയും ചെയ്തു.മെഡല്‍ വേട്ടയില്‍ ആതിഥേയരായ ചൈന മറ്റു രാജ്യങ്ങളെ തുടക്കം മുതല്‍ക്ക് തന്നെ ബഹുദൂരം പിന്നിലാക്കിയിരുന്നു.199 സ്വര്‍ണവും 119 വെള്ളിയും 98 വെങ്കലവും ഉള്‍പ്പടെ 416 മെഡലുകളാണ് ചൈന വാരിക്കൂട്ടിയത്.സ്വര്‍ണമെഡലുകളുടെ എണ്ണത്തില്‍ ഒന്നിന്‍റെ കുറവ് കൊണ്ടുമാത്രം അവര്‍ക്ക് ഡബിള്‍ സെഞ്ചുറി തികയ്ക്കാന്‍ കഴിഞ്ഞില്ല.മെഡല്‍നിലയില്‍ രണ്ടാം സ്ഥാനത് നില്‍ക്കുന്ന കൊറിയക്ക് 76 സ്വര്‍ണവും 65 വെള്ളിയും 91 വെങ്കലവും കൂടി ആകെ 232 മെഡലുകളുംമൂന്നാം സ്ഥാനക്കാരായ ജപ്പാന് 48 സ്വര്‍ണവും 74 വെള്ളിയും 94 വെങ്കലവും ചേര്‍ത്ത് മൊത്തം 216 മെഡലുകളാണ് ലഭിച്ചത്.മെഡല്‍പട്ടികയില്‍ ആറാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യക്ക് 14 സ്വര്‍ണവും 17 വെള്ളിയും 33 വെങ്കലവും കൂടി ആകെ 64 മെഡലുകള്‍ കിട്ടി.ഏഷ്യന്‍ ഗെയിംസില്‍ മുമ്പ് ഇന്ത്യക്ക് ഇത്രയും നേട്ടം കൊയ്യാന്‍ കഴിഞ്ഞിരുന്നില്ല.ഈ നേട്ടത്തില്‍ പങ്കു വഹിച്ച കേരളത്തിന്റെ ചുണക്കുട്ടികളെ നമുക്ക് ഈ അവസരത്തില്‍ അനുമോദിക്കാം.2014 ല്‍ ദക്ഷിണ കൊറിയയിലെ ഇന്‍ഷിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ കായിക താരങ്ങള്‍ ഏഷ്യാഡിനോട് ഇന്ന് വിട പറഞ്ഞു.

2010 നവംബർ 26, വെള്ളിയാഴ്‌ച

ഏഷ്യന്‍ ഗെയിംസ്-കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം

ഇന്ന് നടന്ന ഫൈനല്‍ മത്സരങ്ങളില്‍ പുരുഷവിഭാഗത്തില്‍ ഇറാനെയും,വിനിതാവിഭാഗത്തില്‍ തായ് ലണ്ടിനെയും പരാജയപ്പെടുത്തി കബഡിയില്‍ ഇന്ത്യ സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കി, ഈ ഇനത്തില്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു.ഏഷ്യന്‍ ഗെയിംസില്‍ പുരുഷകബഡിയില്‍ തുടര്‍ച്ചയായി ഇന്ത്യക്ക് ഇത് ആറാം തവണയാണ് സ്വര്‍ണം കിട്ടുന്നത്.1990 ല്‍ ഏഷ്യന്‍ ഗെയിംസില്‍ കബഡി ഉള്‍പ്പെടുത്തിയത് മുതല്‍ ഇന്ത്യയാണ് ജേതാക്കള്‍.വനിതകളുടെ 4 ഗുണം 400 മീറ്റര്‍ റിലെയിലും ഇന്ത്യ ഇന്ന് സ്വര്‍ണം നേടി.മഞ്ജിത് കൌര്‍,സിനി ജോസ്,അശ്വിനി ചിദാനന്ദ,മന്ദീപ് കൌര്‍ എന്നിവരടങ്ങിയ ടീം 3 മി 29.02 സെക്കണ്ട് കൊണ്ടാണ് ഓടിയെത്തിയത്. ബോക്സിംഗ് 75 കിലോ വിഭാഗത്തില്‍ വിജേന്ദര്‍ സിംഗിന് സ്വര്‍ണവും,91 കിലോ വിഭാഗത്തില്‍ മന്‍ പ്രീത് സിംഗിന് വെള്ളിയും ലഭിച്ചു.ഇന്ത്യക്ക് ഇന്നുണ്ടായ ശ്രദ്ധേയമായ മറ്റു വിജയങ്ങള്‍ 5000 മീറ്ററില്‍ മലയാളി താരം പ്രീജാ ശ്രീധരന്‍ വെള്ളിയും,കവിതാ റാവത്ത് വെങ്കലവും നേടിയതാണ്.ഇരുവരും കരിയറിലെ മികച്ച സമയത്തോടെയാണ് ഫിനിഷ് ചെയ്തത്.പ്രീജയുടെ സമയം-15 മി 15.89 സെക്കണ്ട്.ചെസ്സിലും സ്കൈറ്റിങ്ങിലും ഇന്ത്യക്ക് വെങ്കലമുണ്ട്.ഇതോടെ ഇന്ത്യയുടെ മത്സരങ്ങളെല്ലാം അവസാനിച്ചു.ഇന്ത്യക്ക് 14 സ്വര്‍ണമെഡലുകള്‍ കിട്ടി .2006 ലെ ദോഹ ഗെയിംസില്‍ 10 സ്വര്‍ണമെഡലുകളായിരുന്നു കിട്ടിയിരുന്നത്. 14 സ്വര്‍ണവും 17 വെള്ളിയും 33 വെങ്കലവും ചേര്‍ത്ത് ആകെ 64 മെഡലുകള്‍ നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ ആറാം സ്ഥാനത്ത് നിലയുറപ്പിച്ചു.ഏഷ്യന്‍ ഗെയിംസിന് നാളെ കൊടിയിറങ്ങും.

2010 നവംബർ 25, വ്യാഴാഴ്‌ച

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് സ്വര്‍ണത്തിളക്കത്തിന്‍റെ ദിനം

ഏഷ്യന്‍ ഗെയിംസില്‍ അത് ലറ്റിക് മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യക്ക് ഇന്ന് ആഹ്ലാദിയ്ക്കാന്‍ വകയേറെ.വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കര്‍ണ്ണാടക താരം അശ്വിനി ചിദാനന്ദയും,ഇതേ ഇനം പുരുഷന്മാരുടെ വിഭാഗത്തില്‍ മലയാളിയും ദില്ലിയില്‍ സി ആര്‍ പി എഫ് ഉദ്യോഗസ്ഥനുമായ ജോസഫ് എബ്രഹാമും സ്വര്‍ണം കരസ്ഥമാക്കിയതിനു പുറമേ, ബോക്സിംഗ് 60 കിലോ വിഭാഗത്തില്‍ വികാസ് കൃഷ്ണയും സ്വര്‍ണം കൊയ്തു.പുരുഷന്മാരുടെ ബില്യാര്‍ഡ്സില്‍ പങ്കജ് അദ്വാനി സ്വര്‍ണം നേടി.81 കിലോ ബോക്സിങ്ങില്‍ ദിനേശ് കുമാറിന് വെള്ളിമെഡല്‍ ലഭിച്ചു.ഹര്‍ഡില്‍സില്‍ 56.16 സെക്കന്റു കൊണ്ടാണ് അശ്വിനി ഓടിയെത്തിയത്.ജോസഫ് 49.96 സെക്കന്റു കൊണ്ടാണ് മത്സരം പൂര്‍ത്തിയാക്കിയത്.ഇരുവരുടെയും മികച്ച സമയമാണിത്.800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ സുവര്‍ണപ്രതീക്ഷയായിരുന്ന ടിന്റുവിനു വെങ്കലമേ നേടാനായുള്ളൂ.ഹോക്കിയിലും ഇന്ത്യക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.എന്നാല്‍ നാളെ നടക്കാനിരിക്കുന്ന പുരുഷ-വനിതാ വിഭാഗം കബഡി ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടിയത് ആശ്വാസമായി.

2010 നവംബർ 23, ചൊവ്വാഴ്ച

ഏഷ്യന്‍ ഗെയിംസ്-സോംദേവ് ദേവ് വര്‍മന് ടെന്നീസില്‍ വീണ്ടും സ്വര്‍ണ്ണം

ടെന്നീസില്‍ ചരിത്രവിജയം നേടിക്കൊണ്ട് പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ ടെന്നീസ് താരം സോം ദേവ് വര്‍മന്‍ സുവര്‍ണ്ണ പതക്കത്തില്‍ മുത്തമിട്ടു.ഇതോടെ ഇന്ത്യക്ക് വേണ്ടി ടെന്നീസില്‍ ഇരട്ടസ്വര്‍ണം നേടിയ അപൂര്‍വ്വ ബഹുമതിയും സോംദേവിന് സ്വന്തമായി.ഇന്ന് ഗ്വാങ്ഷൂവില്‍ നടന്ന ഫൈനലില്‍ ഉസ്ബൈക്കിസ്ഥാന്‍ കളിക്കാരന്‍ ഡെനീസ് ഇസ്ടോമിനെ മറുപടിയില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്വര്‍ണം കൊയ്തത്.സ്കോര്‍ 2 -0 (6-1 ,6-2 ).ടെന്നീസ് ലോകറാങ്കിങ്ങില്‍ നാല്പ്പത്തിനാലാം സ്ഥാനക്കാരനാണ് ഇസ്ടോമിന്‍ .എന്നാല്‍ നൂറ്റിആറാം സ്ഥാനക്കാരനാണ് സോം ദേവ്.അതുകൊണ്ട് തന്നെ ഈ വിജയം ഏറെ അഭിനന്ദനീയമാണ്.ഇന്ത്യക്ക് പുരുഷ സിംഗിള്‍സില്‍ ആദ്യമായി കിട്ടിയ സ്വര്‍ണ്ണമെഡല്‍ എന്ന നിലയ്ക്ക് സോം ദേവ് നേടിയ ഈ വിജയം മാധുര്യമേറിയതാണ്.ഇപ്പോള്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ടെന്നീസില്‍ ഇതേ വരെ അഞ്ച് മെഡലുകളായി.സോം ദേവിന് മാത്രം മൂന്ന് മെഡലുകള്‍,രണ്ട് സ്വര്‍ണവും ഒരു വെങ്കലവും.ഇന്ത്യക്ക് കിട്ടിയ മൊത്തം സ്വര്‍ണമെഡലുകളുടെ എണ്ണം ഏഴായി ഉയര്‍ന്നു.

ഏഷ്യന്‍ ഗെയിംസ്-പത്താം ദിവസം ചൈന ബഹുദൂരം മുന്നില്‍

ഏഷ്യന്‍ ഗെയിംസ് പത്തു ദിവിസം പൂര്‍ത്തിയാക്കിയപ്പോള്‍ ആതിഥേയരായ ചൈന മെഡല്‍ വേട്ടയില്‍ ബഹുദൂരം മുന്നിലെത്തി തങ്ങളുടെ ആധിപത്യം തുടരുകയാണ്.ഏഷ്യയിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ലാവോ യി നേടിയ സ്വര്‍ണപ്പതക്കം ഉള്‍പ്പടെ ചൈന ഇതുവരെ 154 സ്വര്‍ണവും 77 വെള്ളിയും 73 വെങ്കലവും ചേര്‍ത്ത് മൊത്തം 304 മെഡലുകള്‍ വാരിക്കൂട്ടി.ഇപ്പോള്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ദക്ഷിണ കൊറിയ 61 സ്വര്‍ണവും 51 വെള്ളിയും 66 വെങ്കലവും കൂടി ആകെ 178 മെഡലുകള്‍ നേടിയിട്ടുണ്ട്.മൂന്നാം സ്ഥാനത്തുള്ള ജപ്പാന് ഇതുവരെ 32 സ്വര്‍ണം 59 വെള്ളി 67 വെങ്കലം ഉള്‍പ്പടെ ആകെ 158 മെഡലുകള്‍ കിട്ടി. ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ന് സോംദേവ്-സനം സിംഗ് സഖ്യം നേടിയ സ്വര്‍ണമടക്കം മൊത്തം 6 സ്വര്‍ണവും 12 വെള്ളിയും 18 വെങ്കലവുമായി 36 മെഡലുകളോടെ ഇന്ത്യ എട്ടാം സ്ഥാനത്ത് തുടരുന്നു.ട്രാക്ക് ആന്‍ഡ്‌ ഫീല്‍ഡ് ഇനങ്ങളില്‍ ഇന്ത്യക്ക് ഇനിയും പ്രതീക്ഷയുണ്ട്.

2010 നവംബർ 22, തിങ്കളാഴ്‌ച

ഏഷ്യന്‍ ഗെയിംസ്-ടെന്നീസ് പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം

മെഡല്‍ പട്ടികയില്‍ ഇന്ത്യക്ക് ആറാമത് സ്വര്‍ണം കൂട്ടിചേര്‍ത്ത് സോം ദേവ് ദേവ് വര്‍മ്മന്‍-സനം കൃഷന്‍ സിംഗ് കൂട്ടുകെട്ട് ടെന്നീസ് പുരുഷന്മാരുടെ ഡബിള്‍സില്‍ സ്വര്‍ണം കരസ്ഥമാക്കി.ഗ്വാങ്ഷൂവില്‍ ഇന്ന് നടന്ന ഫൈനലില്‍ ചൈനയുടെ ടീമിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം വിജയം കണ്ടത്.എന്നാല്‍ ടെന്നീസ് മിക്സഡ്‌ ഡബിള്‍സില്‍ സാനിയ മിര്‍സ-വിഷ്ണുവര്‍ദ്ധന്‍ സഖ്യത്തിന് വെള്ളി മെഡല്‍ നേടാനേ കഴിഞ്ഞുള്ളൂ.ഇവര്‍ ചൈനയുടെ തായ്പേയി കൂട്ടുകെട്ടിനോടാണ് തോറ്റത്.

2010 നവംബർ 21, ഞായറാഴ്‌ച

ഏഷ്യന്‍ ഗെയിംസ്-സുധ സിങ്ങിന് സ്വര്‍ണം

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ചൈനയെ പരാജയപ്പെടുത്തി വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്സില്‍ ഇന്ത്യയുടെ സുധ സിങ്ങ് സ്വര്‍ണം കൊയ്തു.ട്രാക്ക് ആന്‍ഡ്‌ ഫീല്‍ഡ് മത്സരങ്ങളില്‍ ഇന്ന് ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്.9 മി 55.67 സെക്കണ്ട് കൊണ്ട് സുധ ഫിനിഷ് ചെയ്തപ്പോള്‍ 9 മി 55 .71 സെക്കണ്ട് കൊണ്ട് ഓടിയെത്തിയ ചൈനയുടെ യുവാന്‍ ജിന്‍ വെള്ളിമെഡല്‍ കരസ്ഥമാക്കി.ജപ്പാന്‍ താരം മിനോരി ഹയക്കാരി 10 മി 01.25 സെ സമയമെടുത്ത്‌ വെങ്കലവും നേടി.നേരത്തെ വനിതകളുടെ 10000 മീറ്ററില്‍ ഇന്ത്യയുടെ പ്രീജ ശ്രീധരന്‍ സ്വര്‍ണവും,കവിത റാവത്ത് വെള്ളിയും നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ സ്വര്‍ണമെഡലുകള്‍ 5 ആയി ഉയര്‍ന്നു.

ഏഷ്യന്‍ ഗെയിംസ്-വനിതകളുടെ 10000 മീറ്ററില്‍ പ്രീജ ശ്രീധരന് സ്വര്‍ണം


ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ട്രാക്കുകളണര്‍ന്നപ്പോള്‍ വനിതകളുടെ 10000 മീറ്ററില്‍ മലയാളി താരം പ്രീജ ശ്രീധരന്‍ സ്വര്‍ണം നേടി ,ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് സ്വര്‍ണത്തിളക്കം സമ്മാനിച്ചു.31 മി 50 .4 7 സെക്കണ്ട് കൊണ്ടാണ് പ്രീജ ഫിനിഷ് ചെയ്തത്.തന്റെ 32 മി 04 .41സെ എന്ന മുന്‍കാലറിക്കാര്‍ഡാണ് പ്രീജ തിരുത്തിയത്.2006 ലെ ഏഷ്യന്‍ ഗെയിം സില്‍ 5000 മീറ്ററിലും 10000 മീറ്ററിലും പ്രീജ അഞ്ചാം സ്ഥാനത്തായിരുന്നു.ഇതേ ഇനത്തില്‍ കവിതാ റാവത് നേടിയ വെള്ളി മെഡല്‍ ഇന്ത്യന്‍ വിജയത്തിന് മാറ്റ് വര്‍ദ്ധിപ്പിച്ചു.31 മി 51 .44 സെക്കണ്ട് കൊണ്ടാണ് കവിത ഓടിയത്തിയത്.തന്റെ 32 മി 41.31 സെ റെക്കോര്‍ഡ്‌ കവിത ഇതിലൂടെ ഭേദിച്ചു.ഇന്ന് അതലറ്റിക്സില്‍ നേടിയ സ്വര്‍ണമടക്കം ഇന്ത്യക്ക് 4 സ്വര്‍ണമെഡല്‍ ലഭിച്ചു.

2010 നവംബർ 18, വ്യാഴാഴ്‌ച

ഏഷ്യന്‍ ഗെയിംസില്‍ ചൈനയുടെ സ്വര്‍ണക്കൊയ്ത്ത് തുടരുന്നു

ചൈനയിലെ ഗ്വാങ്ഷൂവില്‍ ഏഷ്യന്‍ ഗെയിംസ് നാല് ദിവസങ്ങള്‍ പിന്നിടിമ്പോള്‍, ആതിഥേയരായ ചൈന ഇതര രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കികൊണ്ട് അതിന്റെ സ്വര്‍ണക്കൊയ്ത്ത് തുടരുകയാണ്.77 സ്വര്‍ണ്ണം, 28 വെള്ളി,28 വെങ്കലം ഉള്‍പ്പെടെ മൊത്തം 133 മെഡലുകളുമായി ചൈന ഒന്നാം സ്ഥാനത് നിലയുറപ്പിച്ചു.22 സ്വര്‍ണ്ണം,17 വെള്ളി,27 വെങ്കലം എന്നിവ നേടി ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും, 15 സ്വര്‍ണ്ണം,34 വെള്ളി,29 വെങ്കലം എന്നിവ നേടി ജപ്പാന്‍ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തുമാണ്.ഒരു സ്വര്‍ണ്ണം,നാല് വെള്ളി,ഏഴു വെങ്കലം എന്നീ മെഡലുകള്‍ നേടിയ ഇന്ത്യ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.നീന്തല്‍ ഇനങ്ങളില്‍ നാലാം ദിവസം പ്രഖ്യാപിച്ച ഏഴ് സ്വര്‍ണമെഡലുകളില്‍ അഞ്ചും ചൈനയ്ക്കാണ് കിട്ടിയത്.ജിംനാസ്റ്റിക്കിലും ഭാരദ്വഹനത്തിലും ചൈനയ്ക്കു തന്നെയാണ് ആധിപത്യം.വനിതകുടെ സോഫ്റ്റ്‌ ടെന്നീസില്‍ ചൈന സ്വര്‍ണ്ണം നേടി.

2010 നവംബർ 12, വെള്ളിയാഴ്‌ച

ഏഷ്യന്‍ ഗെയിംസിന് ചൈനയില്‍ വര്‍ണ്ണോജ്വലമായ തുടക്കം

വന്‍കരയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ പതിനാറാമത് ഏഷ്യന്‍ ഗെയിംസിന് ചൈനയിലെ ഗ്വങ്ഷോവില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന തുടക്കം.നവംബര്‍ 12 മുതല്‍ 27 വരെ നീളുന്ന 42 മത്സര ഇനങ്ങളില്‍ 53 വേദികളിലായി 45 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തോളം കായിക പ്രതിഭകള്‍ മാറ്റുരയ്ക്കും.വര്‍ണ്ണ വിളക്കുകളാല്‍ അലങ്കരിക്കപ്പെട്ട ഗോപുരങ്ങളെ സാക്ഷി നിര്‍ത്തി, ചൈനക്ക് മാത്രം സ്വന്തമായ 40000 കരിമരുന്നുപ്രയോഗങ്ങളുടെ അകമ്പടിയോടെ 21 സംഗീത സംവിധായകര്‍ ചിട്ടപ്പെടുത്തിയ, 190 മിനുട്ട് ദൈര്‍ഘ്യമേറിയ സംഗീത വിരുന്ന് ഒരുക്കിയ അന്തരീക്ഷത്തില്‍ ഉല്‍ഘാടന ചടങ്ങുകള്‍ വര്‍ണ്ണവിസ്മയമായി മാറി .ഹൈസിന്‍ഷ സ്ക്വയറിനെ തൊട്ടുരുമ്മി ഒഴുകുന്ന പേള്‍ നദിയിലാണ് ഉല്‍ഘാടന വേദി ഒരുക്കിയിരിക്കുന്നത്.45 അലംകൃത നൌകകളില്‍ കായിക താരങ്ങളെ കരയിലേക്ക് ആനയിച്ചു.നാന്‍ ഹായ് ഗോഡ് എന്ന നൌക ഇവയുടെ മുന്നിലായി സഞ്ചരിച്ചു.മുന്‍പ് നടന്ന കായികമേളകളുടെ ഉല്‍ഘാടന ചടങ്ങുകള്‍ മുഖ്യ വേദിയിലാണ് നടത്തപ്പെട്ടിരുന്നത്.എന്നാല്‍ ഈ പതിവില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തി ഉല്‍ഘാടന വേദി പേള്‍ നദിയിലേക്ക് മാറ്റുകയായിരുന്നു.മുഖ്യ സ്റ്റേഡിയത്തില്‍ കാണികള്‍ക്കായി 30000 ഇരിപ്പിടങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.ഇനിയുള്ള 15 ദിനരാത്രങ്ങള്‍ ലോകത്തെങ്ങുമുള്ള കായിക പ്രേമികളുടെ കണ്ണും കാതും പേള്‍ നദിക്കരയിലെ മനോഹര നഗരിയിലെ മത്സരവേദികളിലേക്ക്.മെഡല്‍ വേട്ടയില്‍ ആരായിരിക്കും മുന്നിലെത്തുകയെന്ന് നമുക്ക് കാത്തിരുന്നു കാണാം.


2010 ജൂലൈ 12, തിങ്കളാഴ്‌ച

ലോകകപ്പ്‌-ഡച്ച് പടയെ തുരത്തി സ്പെയിന്‍ കിരീടം ചൂടി

ജോഹനാസ് ബര്‍ഗ്ഗിലെ സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികളെ സാക്ഷി നിര്‍ത്തി,ലോകകത്തെങ്ങുമുള്ള കോടിക്കണക്കിന് ടെലിവിഷന്‍ പ്രേക്ഷകരുടെ മനസ്സില്‍ നിലനിന്നിരുന്ന ആകാംക്ഷയുടെ നീര്‍ക്കുമിളകള്‍ പൊട്ടിച്ച്,ലോകകപ്പ്‌ ജേതാക്കളുടെ നിരയിലേക്ക് സ്‌പെയിന്‍ അതിന്‍റെ വിജയ പതാക ഉയര്‍ത്തിക്കെട്ടി ഒരു ചരിത്ര ദൌത്യം പൂര്‍ത്തിയാക്കി.വന്‍കരയ്ക്ക് പുറത്തു വെച്ച് സംഘടിപ്പിക്കപ്പെട്ട ലോകകകപ്പ് ടൂര്‍ണമെന്റില്‍ ട്രോഫി നേടിയ പ്രഥമ യൂറോപ്യന്‍ ടീമെന്ന ബഹുമതിയും സ്പെയിന്‍ സ്വന്തമാക്കി.ഗോള്‍ രഹിത നിശ്ചിത സമയത്തിന് ശേഷം അനുവദിച്ച എക്സ്ട്രാ ടൈമിലെ ഇരുപത്തിയാറാം മിനുട്ടില്‍ ആന്ദ്രെ ഇനിയെസ്റ്റ നേടിയ ഗോള്‍ സ്പെയിനിനെ വിജയകിരീടം ചൂടിക്കുകയായിരുന്നു.ഇനിയെസ്റ്റ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.മികച്ച ഗോള്‍കീപ്പറായി സ്പാനിഷ് ഗോളി ഐകര്‍ കസിയസിനെ തെരഞ്ഞെടുത്തു.ടൂര്‍ണമെന്‍റിലെ മാന്യമായ കളിക്കുള്ള ഫെയര്‍ പ്ലേ സമ്മാനവും സ്പെയിന്‍ കരസ്ഥമാക്കി.ഉറുഗ്വയുടെ ഡീഗോ ഫോര്‍ലാന്‍ സുവര്‍ണ്ണ പന്തിനും, ജര്‍മ്മനിയുടെ തോമസ്‌ മുള്ളര്‍ സുവര്‍ണ്ണപാദുകത്തിനും അര്‍ഹരായി.അങ്ങിനെ ആഫ്രിക്കയില്‍ നിന്നുള്ള ആരവമടങ്ങി,മനസ്സില്‍ ആഹ്ലാദത്തിന്റെ പൂത്തിരികളുമായി സ്പാനിഷ് ചുണക്കുട്ടികള്‍ മടങ്ങി...2014 ല്‍ ബ്രസീലില്‍ വീണ്ടും കാണാന്‍ വേണ്ടി ഒരു താല്‍ക്കാലിക വിടവാങ്ങല്‍...

2010 ജൂലൈ 9, വെള്ളിയാഴ്‌ച

ലോകകപ്പ്‌-ആരവമടങ്ങാന്‍ മണിക്കൂറുകള്‍...ആരാവും കപ്പില്‍ മുത്തമിടുക..?

ദക്ഷിണാഫ്രിക്കയിലെ വിവിധ നഗരങ്ങളില്‍ ഒരുമാസത്തോളമായി നടന്നുവരുന്ന ഫുട്ബോള്‍ മാമാങ്കത്തിന് കൊടിയിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.വന്‍മരങ്ങള്‍ പലതും കടപുഴകി വീണ ഇത്തവണത്തെ ലോകകപ്പ്‌ മത്സരങ്ങളില്‍ ഞായറാഴ്ച രാത്രി 12 മണിക്ക് നടക്കുന്ന കലാശക്കളിയില്‍,ജോഹാനസ്ബര്‍ഗ്ഗിലെ സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ പന്തുരുളുമ്പോള്‍ രണ്ട് യൂറോപ്യന്‍ ടീമുകളായ സ്പെയിനും ഹോളണ്ടും മുഖാമുഖം പൊരുതും. ആരാധകരും മാധ്യമങ്ങളും പാടിപ്പുകഴ്ത്തിയ റൂണി , റൊണാള്‍ഡോ,മെസ്സി മുതലായ ഫുട്ബോള്‍ ദൈവങ്ങളും ലാറ്റിനമേരിക്കന്‍ കരുത്തന്മാരായ ബ്രസീല്‍,അര്‍ജന്റീന തുടങ്ങിയ ടീമുകളും മുന്‍കാലങ്ങളില്‍ മികവ് തെളിയിച്ച ജര്‍മ്മനി,ഇറ്റലി,ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും അപ്പൂപ്പന്‍താടി പോലെ പാറിപ്പോയ 2010 ല്‍ ലോകകപ്പില്‍ ഇടം തേടാനുള്ള ആഫ്രോ-ഏഷ്യന്‍ സ്വപ്നങ്ങളും പൂവണിഞ്ഞില്ല.രണ്ടാം സെമിഫൈനലില്‍ ജര്‍മ്മനിക്കെതിരെ ലാറ്റിനമേരിക്കന്‍ ശൈലിയില്‍ കാണികള്‍ക്ക് ഹരം പകര്‍ന്ന സ്പാനിഷ് കളിക്കാര്‍ ,ഡച്ച് പടയുമായി ഏറ്റുമുട്ടുമ്പോള്‍ ലോകത്തെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത് ആരായിരിക്കും സ്വര്‍ണക്കപ്പില്‍ മുത്തമിടുക എന്നതാണ്.സ്പെയിനോ?ഹോളണ്ടോ?ഉത്തരം കിട്ടാന്‍ നമുക്ക് കാത്തിരിക്കാം ഞായറാഴ്ച അര്‍ദ്ധരാത്രി റഫറിയുടെ അവസാന വിസില്‍ മുഴങ്ങുന്നത് വരെ...

2010 ജൂൺ 11, വെള്ളിയാഴ്‌ച

ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം

ദക്ഷിണാഫ്രിക്കയിലെ സുവര്‍ണനഗരിയായ ജോഹനസ്ബര്‍ഗ്ഗിലെ സോക്കര്‍സിറ്റി സ്റ്റേഡിയത്തില്‍ ലോക ഫുട്ബാള്‍ മാമാങ്കത്തിന് തുടക്കം കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.ലോകപ്രശസ്ത പോപ്‌ ഗായിക ഷക്കീറയുടേയും സംഘത്തിന്‍റേയുംയും സംഗീത നൃത്ത വിരുന്നിന്‍റെ ലഹരി തീരും മുമ്പേ,വിശ്വവിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ നാട്ടില്‍ 30 നാളുകള്‍ നീണ്ടുനില്‍ക്കുന്ന മത്സരങ്ങളുടെ കിക്ക് ഓഫ് ലോകത്തെങ്ങുമുള്ള 200 കോടി ടെലിവിഷന്‍ പ്രേക്ഷകരെയും സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ഒരുലക്ഷം കാണികളെയും സാക്ഷി നിര്‍ത്തി നടക്കും.ഇന്ത്യന്‍ സമയം രാത്രി 7.30 ന് ഉല്‍ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മെക്സിക്കോയെ നേരിടും.രാത്രി 12 മണിക്ക് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഉറുഗ്വേ ഫ്രാന്‍സുമായി ഏറ്റുമുട്ടും.