ക്രിക്കറ്റ് വാര്‍ത്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ക്രിക്കറ്റ് വാര്‍ത്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഒക്‌ടോബർ 7, ഞായറാഴ്‌ച

ട്വന്റി 20 ലോകകപ്പ്‌ കരീബിയന്‍ കിനാവുകള്‍ പൂവണിഞ്ഞു,ലങ്കയ്ക്ക് തോല്‍വി...

ട്വന്റി 20 ലോകകപ്പിന്റെ കലാശക്കളിയില്‍ ശ്രീലങ്കയെ 36 റണ്‍സിനു തോല്‍പ്പിച്ചു, വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ലോകചാമ്പ്യന്‍ കിരീടമെന്ന സ്വപ്നം കരീബിയന്‍ കളിക്കാര്‍ ഇന്ന് സാക്ഷാല്‍ക്കരിച്ചു.കളിയില്‍ കരുത്തരെങ്കിലും കരീബിയന്‍ കളിക്കാര്‍ക്ക്‌ ഒരു ലോകകപ്പില്‍ മുത്തമിടാനായത് 1979 ന് ശേഷം 33 വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിന് ശേഷം.കൊളോമ്പോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ 35000 ത്തിലേറെ കാണികളെ സാക്ഷി നിര്‍ത്തി വെസ്റ്റ്ഇന്‍ഡീസ് ശ്രീലങ്കക്കെതിരെ നേടിയ ഈ ചരിത്രവിജയം എന്നെന്നും ഓര്‍മ്മിക്കപ്പെടും.ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ്ഇന്‍ഡീസിന് തുണയായത് 56 പന്തുകളില്‍ നിന്നും 3 ബൌണ്ടറികളും 6 സിക്സറുകളും പറത്തി ആകെ 78 റണ്‍സിന്റെ അടിത്തറ തീര്‍ത്ത മാരിയോണ്‍ സാമുവലിന്റെ മികച്ച പ്രകടനമാണ്.ബാറ്റുകളില്‍ നിന്നും വെടിക്കെട്ടുകള്‍ തീര്‍ക്കാറുള്ള ക്രിസ് ഗയിലിനു 16 പന്തുകളില്‍ നിന്നും 3 റണ്‍സ് കൂടി ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ.സാമുവലിനെ കൂടാതെ അവരുടെ വിജയത്തിനു താങ്ങായി തീര്‍ന്നത് ക്യാപ്ടന്‍ സമ്മിയുടെ 26 റണ്‍സും,ബ്രാവോ നേടിയ 19 റണ്‍സുമാണ്.മറ്റു കളിക്കാര്‍ക്ക്‌ രണ്ടക്കം തികകയ്ക്കാന്‍ പോലും കഴിഞ്ഞില്ല.വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്ങ്സ് അവസാനിച്ചത്‌ 20 ഓവറുകളില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയ 137 റണ്‍സുമായാണ്.ശ്രീലങ്കയുടെ ബൌളിങ്ങില്‍ എടുത്തു പറയേണ്ടത് ക്രിസ് ഗയിലിനെ ഉള്‍പ്പെടെ 4  കളിക്കാരെ മടക്കി അയച്ച അജന്ത മെന്‍ഡീനിന്റെ മികച്ച പ്രകടനമാണ്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 18 .4 ഓവറുകളില്‍ 101 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.36 പന്തുകളില്‍ നിന്നും 33 റണ്‍സെടുത്ത ജയവര്‍ദ്ധനയ്ക്കും, 13 പന്തുകളില്‍ നിന്നും 26 റണ്‍സ് നേടിയ കുലശേഖരയ്ക്കും,26 പന്തുകളെ നേരിട്ട് 22 റണ്‍സെടുത്ത സംഗക്കാരയ്ക്കും ലങ്കയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനായില്ല.ഒടുവില്‍ 36 റണ്‍സിനു തോല്‍വി സമ്മതിച്ച് ശ്രീലങ്കയ്ക്ക് അടിയറവ് പറയേണ്ടി വന്നു.

2012 സെപ്റ്റംബർ 26, ബുധനാഴ്‌ച

ട്വെന്റി 20 പ്രാഥമികറൌണ്ട് പൂര്‍ത്തിയായി,സുപ്പര്‍ 8 മത്സരങ്ങള്‍ നാളെ തുടങ്ങും

ട്വെന്റി 20 ലോകകപ്പ്‌ ക്രിക്കറ്റിന്റെ പ്രാഥമികറൌണ്ട് മത്സരങ്ങള്‍ ഇന്നലെ ശ്രീലങ്കയില്‍ പൂര്‍ത്തിയായപ്പോള്‍ അഫ്ഗാനിസ്ഥാന്‍,അയര്‍ലാന്ഡ്,സിംബാബ്വേ,ബംഗ്ലാദേശ് എന്നീ ടീമുകള്‍ നാളെ തുടങ്ങാനിരിക്കുന്ന സുപ്പര്‍ 8 മത്സരങ്ങളില്‍ കടക്കാനാവാതെ നാട്ടിലേക്ക് മടങ്ങി.അത്ഭുതങ്ങള്‍ക്കും അട്ടിമറികള്‍ക്കും ഇടം കിട്ടാതെ സമാപിച്ച ആദ്യമത്സരങ്ങളില്‍ ശ്രീലങ്കയുടെ അജാന്ത മെന്ടീസും ഇന്ത്യയുടെ ഹര്‍ഭജനും കാഴ്ചവെച്ച ബൌളിംഗ് മികവും,ന്യൂസീലാന്‍ഡ്‌ താരം ബ്രാണ്ടൊന്‍ മെക്കല്ലത്തിന്റെ സെഞ്ചുറിയും എന്നും ഓര്‍മ്മിക്കപ്പെടും.ഒരു കളിയിലും ജയം കാണാനാവാതെ മഴയുടെ സഹായം കൊണ്ട് മാത്രം വിണ്ടീസ് ടീമിന് സുപ്പര്‍ 8 ല്‍ കടന്നുകൂടാനായതും ശ്രദ്ധിക്കപ്പെട്ടു.എ ഗ്രൂപ്പില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താനായതും നന്നായി.ഗ്രൂപ്പ്തല മത്സരങ്ങളില്‍ കളിച്ച രണ്ടു കളികളിലും ജയിച്ച് 4 പോയിന്റുകളോടെ ആധിപത്യം ഉറപ്പിക്കാനും ഇന്ത്യക്ക് കഴിഞ്ഞു.ആസ്ട്രേലിയ,ശ്രീലങ്ക,പാക്കിസ്ഥാന്‍  എന്നീ ടീമുകള്‍ക്ക് യഥാക്രമം ബി,സി,ഡി ഗ്രൂപ്പുകളില്‍ 4 പോയിന്റുകള്‍ വീതം നേടി ഗ്രൂപ്പ് ചമ്പ്യന്മാരാകാനും സാധിച്ചു.സുപ്പര്‍ 8 ല്‍ മത്സരിക്കുന്ന ഒന്നാം ഗ്രൂപ്പില്‍ ഇംഗ്ലണ്ട്,ശ്രീലങ്ക,ന്യൂസീലാണ്ട്,വെസ്ടിണ്ടീസ് എന്നീ ടീമുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.രണ്ടാം ഗ്രൂപ്പിലാണ് ഇന്ത്യ,ആസ്ട്രേലിയ,ദ.ആഫ്രിക്ക,പാക്കിസ്ഥാന്‍ എന്നീ ടീമുകള്‍.സുപ്പര്‍ 8 മത്സരങ്ങളില്‍ ഓരോ ടീമിനും മൂന്നു വീതം മത്സരങ്ങളില്‍ മാറ്റുരയ്ക്കാം.ഇന്ത്യയുടെ ആദ്യമത്സരം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3 .30 നു പ്രേമദാസ സ്റ്റേഡിയത്തില്‍ ഒസീസുമായാണ്.സപ്തംബര്‍ 30 നു പാക്കിസ്ഥാനെയും,ഒക്ടോബര്‍ 2 നു ദ.ആഫ്രിക്കയെയും ഇന്ത്യ നേരിടും.സുപ്പര്‍ 8 ലെ ആദ്യമത്സരം നാളെ 3 .30 കാന്‍ഡിയിലെ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയും ന്യൂസീലാണ്ടും തമ്മിലാണ്.സുപ്പര്‍ 8 മത്സരങ്ങള്‍ ഒക്ടോബര്‍ 2 നു സമാപിക്കും.ഒക്ടോബര്‍ 4 ,5 തിയ്യതികലിലാണ് സെമിഫൈനലുകള്‍ നടക്കുന്നത്.

2012 സെപ്റ്റംബർ 19, ബുധനാഴ്‌ച

ട്വെന്റി 20 ലോകകപ്പ്‌ മത്സരങ്ങള്‍ക്ക് ശ്രീലങ്കയില്‍ തുടക്കമായി

അജാന്ത മെണ്ടീസിന്റെയും ജീവന്‍ മെണ്ടീസിന്റെയും മിന്നുന്ന ബൌളിംഗ് പ്രകടനത്തിന്റെ സഹായത്താല്‍ സിംബാബ്വെക്കെത്തിരെ  ഗ്രൂപ്പ് സി പ്രാഥമികറൌണ്ട് മത്സരത്തില്‍ ലങ്കയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ച് ട്വെന്റി 20 ലോകകപ്പിന് ശ്രീലങ്കയില്‍ തുടക്കമായി.
ഹബന്‍ടോട്ടയില്‍ വെച്ച് നടന്ന  
ഉല്‍ഘാടനമത്സരത്തില്‍ 4 ഓവറുകളില്‍ 8 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തിയ അജാന്ത മെണ്ടിസ്,  3 വിക്കറ്റുകള്‍ നേടിയ ജീവന്‍ മെണ്ടിസ് എന്നീ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ സിംബാബ് വേക്ക് അടിയറവ് പറയേണ്ടിവന്നു. ടോസ് നഷ്ടപ്പെട്ട ലങ്ക ആദ്യം ബാറ്റ് ചെയ്തു.4 വിക്കറ്റ് നഷ്ടത്തില്‍ എതിരാളികള്‍ക്ക് 183 റണ്സിറെ വിജയലക്ഷ്യം കുറിച്ചു.എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ് വെയും കാണികളെയും അമ്പരപ്പിച്ചു കൊണ്ട് ലങ്കയ്ക്ക് ട്വെന്റി 20  യിലെ  ഒരു റിക്കാര്‍ഡും സമ്മാനിച്ച്‌ അജാന്ത് മെണ്ടിസ് സിംബാബ് വെയെ വിജലക്ഷ്യത്ത്തിന്റെ അടുത്തെത്താന്‍ പോലും സമ്മതിച്ചില്ല.15 പന്തുകള്‍ ബാക്കി നില്‍ക്കെ സിംബാബ് വെയുടെ എല്ലാ കളിക്കാര്‍ക്കും പവലിയനിലേക്ക് മടങ്ങേണ്ടിവന്നു. സ്കോര്‍ ശ്രീലങ്ക-182 /4 (20 ),സിംബാബ്വേ-100 /10 (17 .3 ).ഇതോടെ സി ഗ്രൂപ്പില്‍ 2 പോയിന്റുകള്‍ നേടി ശ്രീലങ്ക സുപ്പര്‍ 8 ലേക്കുള്ള വഴി ഭദ്രമാക്കി.അജാന്ത് മെണ്ടിസാണ് മാന്‍ ഓഫ് ദി മാച്ച്.ഇന്ന് ആദ്യത്തെ കളിയില്‍ ബി ഗ്രൂപ്പില്‍ ഓസ്ട്രാലിയ അയര്‍ലാണ്ടിനേയും,രണ്ടാമത്തെ കളിയില്‍ എ ഗ്രൂപ്പില്‍ നിന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെയും നേരിടും.

2010 ജൂൺ 24, വ്യാഴാഴ്‌ച

ഏഷ്യാകപ്പ് ഇന്ത്യക്ക് ചരിത്രവിജയം


ഒന്നര പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിന് ശേഷം ശ്രീലങ്കയെ അവരുടെ സ്വന്തം നാട്ടില്‍ 81 റണ്‍സിനു തകര്‍ത്ത് ഇന്ത്യ ഏഷ്യകപ്പില്‍ മുത്തമിട്ടു.ലീഗ് മത്സരങ്ങളില്‍ ഇന്ത്യ ഉള്‍പ്പടെ എല്ലാ ടീമുകളെയും പരാജയപ്പെടുത്തി 14 പോയിന്റുകളോടെ ക്രീസിലിറങ്ങിയ ശ്രീലങ്കയ്ക്ക് ഇന്ന് ധാംബുള്ളയില്‍ അടിപതറി.മൂന്ന് തവണ ഫൈനലില്‍ തോല്‍പ്പിച്ചതിനുള്ള മധുരമായ പകരം വീട്ടല്‍ കൂടിയായി ഇന്ന് ഇന്ത്യക്ക്.ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.50 ഓവറുകളില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സിന്‍റെ വിജലക്ഷൃം കുറിച്ച് കൊണ്ട് ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിച്ചു.എന്നാല്‍ 44.4 ഓവറുകളില്‍ 187 റണ്‍സ് എടുക്കാനെ ശ്രീലങ്കയ്ക്ക് കഴിഞ്ഞുള്ളൂ.ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഓപ്പണര്‍മാരില്‍ ഗൌതം ഗംഭീര്‍ 16 പന്തുകളില്‍ നിന്നും 15 റണ്‍സെടുത്തു റണ്‍ ഔട്ട്‌ ആയെങ്കിലും, ദിനേശ് കാര്‍ത്തിക് 9 ഫോറുകളുമായി 84 പന്തുകളില്‍ നിന്നും അര്‍ദ്ധസെന്ച്വറിയോടെ 66 റണ്സെടുത്ത് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടു.തുടര്‍ന്ന് വന്ന ബാറ്റ്സ്മാന്‍മാരില്‍ വിരാട് കൊഹലി 28/34 ,ക്യാപ്ടന്‍ എം എസ് ധോണി 38/50 ,രോഹിത് ശര്‍മ്മ 41/52 ,സുരേഷ് കുമാര്‍ റയ്ന 29/31 ,ജഡേജ 25/27 എന്നിവരെല്ലാം ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ തേരോട്ടത്തിന് ആക്കം കൂട്ടി.ശ്രീലങ്കന്‍ കളിക്കാരില്‍ റണ്‍ വേട്ടക്കാരായ തിലക രത്നെ ദില്‍ഷന്‍,ആന്ജെലോ മാത്യൂസ് എന്നിവര്‍ക്ക് റണ്ണോന്നും എടുക്കാനാവാതെ മടങ്ങേണ്ടി വന്നു.തുടക്കത്തിലേ ശ്രീലങ്കയുടെ ബാറ്റിങ്ങ് തകര്‍ച്ച കാണാമായിരുന്നു.അവര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമായത് ചാമര കപുഗടെരയുടെ 88 പന്തില്‍ നിന്നും കിട്ടിയ 55 റണ്ണുകള്‍ മാത്രം.ദിനേശ് കാര്‍ത്തിക് മാന്‍ ഓഫ് ദി മാച്ച് ആയും ,ശഹീദ് അഫ്രീദി മാന്‍ ഓഫ് ദി സീരീസ് ആയും തെരഞ്ഞെടുക്കപ്പെട്ടു.ട്വന്‍റി 20 മത്സരങ്ങളില്‍ നിന്നുണ്ടായ നാണക്കേടില്‍ നിന്നും കരകയറാന്‍ ധോണിക്കും കൂട്ടുകാര്‍ക്കും ഏഷ്യകപ്പ് ടൂര്‍ണമെന്‍റിലെ ഈ ഐതിഹാസിക വിജയം തുണയാകുമെന്നു പ്രതീക്ഷിക്കാം.

2010 ജൂൺ 16, ബുധനാഴ്‌ച

ഏഷ്യാകപ്പ് ക്രിക്കറ്റിനു ശ്രീലങ്കയില്‍ തുടക്കമായി

ഏഷ്യാകപ്പ് 2010 ന് വേണ്ടിയുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ശ്രീലങ്കയിലെ ധാംബുള്ളയില്‍ തുടക്കമായി.ഇന്ത്യ,പാക്കിസ്ഥാന്‍,ശ്രീലങ്ക,ബംഗ്ലാദേശ് എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് ജൂണ്‍ 24 വരെ നീണ്ടു നില്ക്കും.ശ്രീലങ്കയും പാക്കിസ്ഥാനും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്ക പാക്കിസ്ഥാനെ 16 റണ്‍സിനു പരാജയപ്പെടുത്തി.ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 50 ഓവറുകളില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന് 47 ഓവറുകളില്‍ 226 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.76 പന്തില്‍ നിന്നും മികച്ച സെഞ്ച്വറിയോടെ 109 റണ്ണുകള്‍ വാരിക്കൂട്ടിയ പാക്കിസ്ഥാന്‍റെ ശഹീദ് അഫ്രീദിയാണ് മാന്‍ ഓഫ് ദി മാച്ച്. ശ്രീലങ്കയുടെ ലസിത് മലിംഗ 5 വിക്കറ്റുകള്‍ വീഴ്ത്തി.ഇന്ത്യയടെ ആദ്യമല്‍സരം 16 ന് ബുധനാഴ്ച ഉച്ചക്ക് 2.30 ന് ബംഗ്ലാദേശുമായി നടക്കും.


2010 മേയ് 17, തിങ്കളാഴ്‌ച

ട്വന്‍റി 20 ലോകകപ്പ്‌-ഇംഗ്ലണ്ട് കിരീടം ചൂടി




ബാര്‍ബഡോസിലെ കെന്സിങ്ങ് ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ക്രിക്കറ്റ് ലോകത്തില്‍ തങ്ങളുടെ പരമ്പരാഗത വൈരികളായ ഓസ്ട്രേലിയയുടെ കിരീടമോഹത്തെ നിലംപരിശാക്കി ഇംഗണ്ട് 7 വിക്കറ്റിനു വിജയം സ്വന്തമാക്കി ,2010 ലെ ചാമ്പ്യന്‍മാരായി.ടോസ് നേടി ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്ത ക്യാപ്ടന്‍ കോളിങ്ങ് വുഡിന്‍റെ തീരുമാനം ശരിയായിരുന്നെന്ന് തുടര്‍ന്നുള്ള കളി സാക്ഷൃപ്പെടുത്തി.8 റണ്‍സ് എടുക്കുന്നിതിനിടയില്‍ എതിരാളികളുടെ വിലപ്പെട്ട 3 വിക്കറ്റുകള്‍ വീണു. ബാറ്റിംഗ് തകര്‍ച്ചയോടെ ആരംഭിച്ച ഓസ്ട്രല്യന്‍ ഇന്നിംഗ്സ് ഡേവിഡ്‌ ഹസി (59/54),കാമറൂണ്‍ വൈറ്റ് (30/19 )എന്നിവരുടെ രക്ഷപ്പെടുത്തലുകളിലൂടെ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു.ഇംഗ്ലണ്ടിന്‍റെ ഇന്നിംഗ്സിലാവട്ട ക്രെയ്ഗ് കിസ് വെറ്റെറും(63/49 )കെവിന്‍ പീറ്റേഴ്സണും (47/31 ) കൂടി വ്യക്തമായ കണക്കുകൂട്ടലുകളിലൂടെ കങ്കാരുക്കളുടെ ശവപ്പെട്ടിയില്‍ ആണികള്‍ അടിച്ചു കൊണ്ടേയിരുന്നു.ക്യാപ്ടന്‍ കോളിംഗ് വുഡും എവിന്‍ മോര്‍ഗനും കൂടി ചേര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിന്‍റെ വിജയം സുനിശ്ചിതമായി.3 ഓവറുകള്‍ ബാക്കി നില്‍ക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു ഇംഗ്ലണ്ട് ഓസ്ട്രേലിയയോടു മധുരമായി പകരം വീട്ടി,ഐ സി സി ലോകകപ്പ് സ്വന്തമാക്കി.ഇംഗ്ലണ്ട് ഇതാദ്യമായാണ് ലോകകപ്പ് നേടുന്നത്.കിസ് വെറ്റെര്‍ മാന്‍ ഓഫ് ദി മാച്ച് ആയും, പീറ്റേഴ്സണ്‍ മാന്‍ ഓഫ് ദി സീരീസ് ആയും തെരഞ്ഞെടുക്കപ്പെട്ടു.അങ്ങിനെ കരീബിയന്‍ മണ്ണില്‍ രണ്ടാഴ്ച നീണ്ടു നിന്ന ക്രിക്കറ്റ് മാമാങ്കത്തിന് തിരശ്ശീല വീണു.


2010 മേയ് 15, ശനിയാഴ്‌ച

ട്വന്‍റി 20 അവസാനപോരാട്ടം നാളെ ഓസ്ട്രേലിയയും ഇംഗ്ളണ്ടും തമ്മില്‍

ലോകചാമ്പ്യന്‍ പദവിക്കിണങ്ങിയ വിധം മികച്ച കളിയിലൂടെ പാക്കിസ്ഥാന്‍ ലക്ഷൃമിട്ടു കൊടുത്ത കൂറ്റന്‍ സ്കോറിനെ മറികടക്കാന്‍ മൈക്കിള്‍ ഹസിയുടെ മാജിക് ബാറ്റിങ്ങിലൂടെ സാധിച്ചെടുത്ത ഓസീസ് ലോകകപ്പ് കൈയ്യെത്തും ദൂരത്തു നിര്‍ത്തിക്കൊണ്ട് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു.വെള്ളിയാഴ്ച സെന്‍റ് ലൂസിയയിലെ ബോസെജോര്‍ സ്റ്റേഡിയത്തില്‍ വീര്‍പ്പടക്കി നിന്ന കാണികളെ സാക്ഷി നിര്‍ത്തി രണ്ടാം സെമി ഫൈനലില്‍ പാക്കിസ്ഥാന്റെയും ഓസ്ട്രേലിയയുടെയും വാശിയേറിയ പോരാട്ടമാണ് നടന്നത്. ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു.പാക്കിസ്ഥാന്‍ അക്മല്‍ സഹോദരന്മാരുടെ മികവുറ്റ ബാറ്റിങ്ങിന്റെ കരുത്തില്‍ ഓസ്ട്രേലിയക്ക് 191 റണ്സിറെ വിജയലക്ഷൃം കുറിച്ചു.മറുപടി ബാറ്റിങ്ങിറങ്ങിയ ഒസീസിനാവട്ടെ അവരുടെ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ മേല്‍ക്കൈ നേടാനായില്ല.21 പന്തുകള്‍ ബാക്കിനില്‍ക്കെ ജയിക്കാന്‍ 53 റണ്‍സ് വേണ്ടിയിരുന്ന ഓസീസ് കരകയറിയത് മൈക്കിള്‍ ഹസി 24 പന്തില്‍ നിന്നും അടിച്ചു കൂട്ടിയ 60 റണ്‍സിന്റെ ബലത്തിലാണ്.അവര്‍ 19.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു വിജയം കണ്ടു.അങ്ങിനെ ഈ ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയം എന്തെന്നറിയാതെ ജയിച്ചു കയറിയ ഓസ്ട്രേലിയ കഴിഞ്ഞ വര്‍ഷത്തെ ചാമ്പൃന്മാരെ തോല്‍പ്പിച്ചു ഫൈനലിലെത്തി.നവാഗതരും പരിചയസമ്പന്നരും ഒത്തിണങ്ങിയ ഓസീസിന്റെ കിരീടമോഹത്തിന് അങ്ങിനെ ചിറകു മുളച്ചിരിക്കയാണ്.വ്യാഴാഴ്ച നടന്ന ഒന്നാം സെമി ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചു ഫൈനലില്‍ എത്തിയ ഇംഗ്ളണ്ടുമായി നാളെ രാത്രി ഇന്ത്യന്‍ സമയം 9 മണിക്ക് ബാര്‍ബഡോസിലെ കെന്‍സിങ്ങ് ടണ്‍ ഓവലില്‍ ഓസ്ട്രേലിയ ഏറ്റുമുട്ടും.

2010 മേയ് 12, ബുധനാഴ്‌ച

ട്വന്‍റി 20 സെമിഫൈനലുകള്‍ക്ക് കളമൊരുങ്ങി

സുപ്പര്‍ 8 മത്സരങ്ങളുടെ വെടിക്കെട്ട്‌ അവസാനിച്ചു.ഇനി വാശിയേറിയ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് സെന്‍റ് ലൂസിയയിലെ ബോസെജോര്‍ സ്റ്റേഡിയം 13 ,14 തിയ്യതികളില്‍ വേദിയാകും.13 ന് ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക് നടക്കുന്ന ഒന്നാം സെമിഫൈനലില്‍ 6 പോയിന്റുമായി ഇ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇംഗ്ളണ്ടും, എഫ് ഗ്രൂപ്പില്‍ നിന്നും 4 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയ ശ്രീലങ്കയും തമ്മിലാണ് മത്സരം.രണ്ട് ടീമുകളും തുല്യ ശക്തികളാണെങ്കിലും ശ്രീലങ്കയ്ക്കാണ് നേരിയ മുന്‍ തൂക്കം.എങ്കിലും ട്വന്‍റി 20 മത്സരം ആയതുകൊണ്ട് തന്നെ ഫലം പ്രവചനാതീതമാണ്.14 ന് നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ഏറ്റുമുട്ടുന്നത് എഫ് ഗ്രൂപ്പില്‍ നിന്നും 6 പോയിന്റുകളുമായി സെമിയിലെത്തിയ കരുത്തരായ ഓസ്ട്രേലിയയും ഇ ഗ്രൂപ്പില്‍ നിന്നും 2 പോയിന്റുകളുമായി ഭാഗ്യം തുണച്ചത് കൊണ്ടുമാത്രം സെമിഫൈനലില്‍ കടന്നു കൂടിയ മുന്‍ ചാമ്പൃന്‍മാരായ പാക്കിസ്ഥാനുമാണ്. ശക്തരായ ഇരു ടീമുകളില്‍ നിന്ന് ആരായിരിക്കും ഫൈനലില്‍ ഇടം നേടുക എന്നറിയാന്‍ കളി കഴിയുന്നതുവരെ കാത്തിരിക്കണം.

ട്വന്‍റി 20 ലോകകപ്പ് ഇന്ത്യ നാണം കെട്ട് മടങ്ങുന്നു

സുപ്പര്‍ 8 മത്സരത്തില്‍ ഒരു ആശ്വാസ ജയം പോലും നേടാന്‍ കഴിയാതെ ട്വന്‍റി 20 ലോകകപ്പ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി ഇന്ത്യന്‍ കളിക്കാര്‍ നാണം കെട്ട് നാട്ടിലേക്ക് മടങ്ങുന്നു.സെന്‍റ് ലൂസിയയില്‍ ഇന്ന് നടന്ന നിര്‍ണ്ണായക മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 163 റണ്‍സെടുത്തു.ടൂര്‍ണമെന്‍റില്‍ നിന്നും പുറത്താകാതിരിക്കാന്‍ ശ്രീലങ്കയെ 143 റണ്‍സില്‍ തളയ്ക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു ശ്രീലങ്ക ഇന്ത്യക്കെതിരെ വിജയം നേടുകയും ചെയ്തു.പഴയ ലങ്കന്‍ സിംഹക്കുട്ടികളായ ജയസൂര്യയും ജയവര്‍ദ്ധനയും കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ,കുമാര്‍ സംഗക്കാര 46/33 ,ആന്ജലൊ മാത്യൂസ്‌ 46/37 ,ചാമര കാന്ത കപുഗെദേര 37/16 ,തിലകരത്നെ ദില്‍ഷന്‍ 33/26 എന്നിവരുടെ മികച്ച പ്രകടനമാണ് ലങ്കന്‍ ടീമിനെ ജയത്തിലേക്ക് നയിച്ചത്.ആന്ജലൊ മാത്യൂസ് ആണ് മാന്‍ ഓഫ് ദി മാച്ച്.ഇന്ത്യന്‍ ഇന്നിംഗ്സില്‍ സുരേഷ് റയ്ന 63 /47 ,ഗൌതം ഗംഭീര്‍ 41 /32 ,എം എസ് ധോണി 23/19 എന്നിവരാണ് കുറച്ചെങ്കിലും തിളങ്ങിയത്.ബൌളിങ്ങില്‍ അല്പമെങ്കിലും പിടിച്ചു നില്‍ക്കാനായത് വിനയ് കുമാറിന് മാത്രം.ഏതായാലും 2009 ന്‍റെ പുനരാവര്‍ത്തനം പോലെ 2010 ലും ഇന്ത്യക്കേറ്റ കനത്ത പരാജയത്തെ പറ്റി ബി സി സി ഐ യും സെലക്ടര്‍മാരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭ്യുദയകാംക്ഷികളും ആഴത്തില്‍ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

2010 മേയ് 7, വെള്ളിയാഴ്‌ച

ട്വന്‍റി 20 സൂപ്പര്‍ 8 ല്‍ ഇന്ത്യക്ക് ദയനീയ പരാജയം

സൂപ്പര്‍ 8 ല്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസീസിനോട് ദയനീയമായി പരാജയപ്പെട്ടു.ബാര്‍ബഡോസില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ഓസ്ട്രേലിയ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി.ഓസ്ട്രേലൃന്‍ ബാറ്റ്സ്മാന്‍മാരായ ഷെയ്ന്‍ വാട്സണ്‍,ഡേവിഡ്‌ വാര്‍ണര്‍ എന്നിവര്‍ നേടിയ കൂറ്റന്‍ സ്കോറാണ് ഓസീസിനെ വിജയകിരീടം അണിയിച്ചത്.വാട്സണ്‍ 32 പന്തില്‍ നിന്നും 6 സിക്സും 1 ഫോറും ഉള്‍പ്പടെ 54 റണ്‍സും, വാര്‍ണര്‍ 42 പന്തില്‍ നിന്നും 7 സിക്സും 2 ഫോറുമായി നേടിയ 72 റണ്‍സും കംഗാരുക്കള്‍ക്ക് കരുത്ത് പകര്‍ന്നു.22 പന്തില്‍ നിന്നും ഡേവിഡ് ഹസി അടിച്ചെടുത്ത 35 റണ്‍സും ഓസീസിന് മുതല്‍ക്കൂട്ടായി.ഓസ്ട്രലിയയുടെ റണ്‍ റേറ്റ് 9.20. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ വിക്കറ്റുകള്‍ ഓരോന്നായി വീഴുന്നതാണ് പിന്നെ നാം കാണുന്നത്.ഓസീസിന്റെ ഉയര്‍ന്ന റണ്‍ റേറ്റ് എത്തിപ്പിടിക്കാനുള്ള ശ്രമത്തിനിടയില്‍ 23 റണ്‍സ് എടുക്കുമ്പോഴേക്കും ഇന്ത്യക്ക് 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.46 പന്തില്‍ നിന്നും 79 റണ്ണുകള്‍ വാരിക്കൂട്ടിയ രോഹിത് ശര്‍മ്മയുടെ മികച്ച പ്രകടനം കൂടി ഇല്ലാതിരുന്നെങ്കില്‍ ധോണിക്കും കൂട്ടുകാര്‍ക്കും റണ്ണുകളുടെ എണ്ണം 3 അക്കം തികയ്ക്കാന്‍ പോലും കഴിയുമായിരുന്നില്ല.13 റണ്‍സെടുത്ത ഹര്‍ഭജന്‍ സിംഗ് ഒഴികെ ഇന്ത്യയുടെ പ്രതീക്ഷയായ മുരളി വിജയ്‌,സുരേഷ്കുമാര്‍ റയ്ന,യുവരാജ് സിംഗ് എന്നിവര്‍ക്ക് 2 അക്കം പോലും തികയ്ക്കാനായില്ല.7.64 ന്‍റെ റണ്‍ റേറ്റുമായി 17.4 ഓവറില്‍ 135 റണ്‍സിനു ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചു.അങ്ങിനെ ഇന്ത്യയടെ കിരീട മോഹത്തിന് മങ്ങലേല്‍പ്പിച്ചു കൊണ്ട് 49 റണ്‍സിനു ഓസീസിനോട് അടിയറവു പറഞ്ഞു.ഇന്ത്യയുടെ അടുത്ത കളി മെയ്‌ 9 ന് ഞായറാഴ്ച വെസ്റ്റിന്‍ഡീസുമായാണ്.

2010 മേയ് 6, വ്യാഴാഴ്‌ച

ട്വന്‍റി 20 സൂപ്പര്‍ 8 ന് തുടക്കം, ഇന്ത്യയുടെ കളി നാളെ

ട്വന്‍റി 20 ലോക കപ്പിന് വേണ്ടി ഇന്ന് മുതല്‍ ഉശിരന്‍ മത്സരങ്ങള്‍.ബാര്‍ബഡോസില്‍ ഇന്നാരംഭിക്കുന്ന സൂപ്പര്‍ 8 ആദ്യ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ പാക്കിസ്ഥാന്‍ ഇംഗ്ളണ്ടുമായും, രണ്ടാമത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ന്യൂസീലാന്ഡുമായും ഏറ്റുമുട്ടും.12 ടീമുകള്‍ മാറ്റുരച്ച പ്രാഥമിക റൌണ്ടില്‍ ബംഗ്ലാദേശ്,സിംബാബ്‌വെ.അഫ്ഗാനിസ്ഥാന്‍,അയര്‍ലന്‍ഡ് എന്നീ ടീമുകള്‍ സൂപ്പര്‍ 8 ലേക്ക് കടക്കാനാവാതെ പുറത്തായി.യോഗ്യത നേടിയ ഇന്ത്യ,ആസ്ട്രേലിയ,വെസ്റ്റിന്‍ഡീസ്,ശ്രീലങ്ക എന്നീ ടീമുകളെ ഇ ഗ്രൂപ്പിലും പാക്കിസ്ഥാന്‍,ഇംഗ്ളണ്ട്,ദക്ഷിണാഫ്രിക്ക,ന്യൂസിലാന്ഡ് എന്നീ ടീമുകളെ എഫ് ഗ്രൂപ്പിലും പെടുത്തിയാണ് സൂപ്പര്‍ 8 മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.ഓരോ ടീമും ഗ്രൂപ്പിലെ മറ്റു മൂന്ന് ടീമുകളുമായി മത്സരിച്ചു രണ്ടെണ്ണത്തിലെന്കിലും ജയിച്ചാലേ സെമി ഫൈനലില്‍ എത്തുകയുള്ളൂ.ബാര്‍ബഡോസിലും സെന്‍റ് ലൂസിയയിലുമായാണ് സൂപ്പര്‍ 8 മത്സരങ്ങള്‍ക്ക് വേദിയൊരുങ്ങുന്നത്.സെന്‍റ് ലൂസിയയിലെ വേഗം കുറഞ്ഞ പിച്ചിനെ അപേക്ഷിച്ച് ബൌളര്‍മാര്‍ക്ക് അനുകൂലമായ ബാര്‍ബഡോസിലെ ഗ്രൌണ്ട് കളിയുടെ ഗതി എങ്ങിനെ നിര്‍ണ്ണയിക്കുമെന്ന് കണ്ടറിയണം.മഴയുടെ കളി മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് ഭീഷണിയായിട്ടുണ്ട്.ഇന്ത്യയുടെ ആദ്യ മത്സരം നാളെ രാത്രി 7 മണിക്ക് ആസ്ട്രേലിയയുമായും,രണ്ടാമത്തെ മത്സരം മെയ്‌ 9 ന് ഞായറാഴ്ച വെസ്റ്റിന്‍ഡീസുമായി ബാര്‍ബഡോസിലും,മൂന്നാമത്തെ മത്സരം പതിനൊന്നാം തിയ്യതി ശ്രീലങ്കയുമായി സെന്‍റ് ലൂസിയയിലും നടക്കും.മൂന്നു മത്സരങ്ങളിലും കരുത്തരായ എതിരാളികളെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്.മഹേന്ദ്രസിംഗ് ധോണിയുടെ നായകത്വവും സുരേഷ് കുമാര്‍ റയ്ന,യുവരാജ് സിംഗ് തുടങ്ങിയ കളിക്കാരുടെ മികച്ച ഫോമും ഇന്ത്യയ്ക്ക് തുണയാകുമെന്നു പ്രതീക്ഷിക്കാം.

2010 മേയ് 2, ഞായറാഴ്‌ച

ട്വന്‍റി 20 ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ സുപ്പര്‍ 8 ല്‍ കടന്നു

ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ ആഗ്രഹിച്ചതു പോലെ സംഭവിച്ചു.സെന്‍റ് ലൂസിയയിലെ മൈതാനത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ തളച്ച് ഇന്ത്യ ടൂര്‍ണമെന്‍റിന്‍റെ അടുത്ത റൌണ്ടായ സുപ്പര്‍ 8 ലേക്ക് യോഗ്യത നേടി.ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു.ഇന്ത്യന്‍ റണ്‍ വേട്ടക്കാരന്‍ സുരേഷ്കുമാര്‍ റയ്നക്ക് സെഞ്ചുറി സമ്മാനിച്ച ഇന്ത്യന്‍ ഇന്നിംഗ്സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ അവസാനിച്ചു.9 ഫോറും 5 സിക്സും വാരിക്കൂട്ടിയ റയ്ന 60 പന്തുകളില്‍ നിന്നും 101 റണ്സെടുത്ത് ഇന്ത്യയുടെ വിജയത്തിന് ശക്തമായ അടിത്തറ പാകി.37 പന്തില്‍ നിന്നും 30 റണ്‍സെടുത്ത യുവരാജും ഇന്ത്യയുടെ വിജയത്തിന് ആക്കം കൂട്ടി.ഇന്ത്യയുടെ റണ്‍ റേറ്റ് 9.3 .ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് കാലീസിന്റെയും സ്മിത്തിന്റെയും വെടിക്കെട്ടോടെ തന്നെ ആരംഭിച്ചു.3 ഫോറും 3 സിക്സും അടക്കം 54 പന്തില്‍ നിന്നും 73 റണ്‍സെടുത്ത കാലീസിനും 28 പന്തില്‍ നിന്നും 36 റണ്‍സെടുത്ത സ്മിത്തിനും 15 പന്തില്‍ നിന്നും 31 റണ്‍സെടുത്ത വില്ലിയേഴ്സിനും ദക്ഷിണാഫ്രിക്കയെ തോല്‍വിയില്‍ നിന്നും കരകയറ്റാന്‍ കഴിഞ്ഞില്ല.8.60 റണ്‍ റേറ്റുമായി 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സോടെ ദക്ഷിണാഫ്രിക്ക പരാജയം സമ്മതിച്ചു.14 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.അങ്ങിനെ പ്രാഥമിക റൌണ്ടില്‍ ധോണിയും കൂട്ടുകാരും ഇന്ത്യയുടെ മാനം കാത്തു.ഇനി അവര്‍ക്ക് സുപ്പര്‍ 8 ല്‍ ഒരു കൈ നോക്കാം.

2010 മേയ് 1, ശനിയാഴ്‌ച

ട്വന്‍റി 20 ഇന്ത്യ അഫ്ഗാനിസ്ഥാനെ 7 വിക്കറ്റിനു തോല്‍പ്പിച്ചു

ട്വന്‍റി 20 പ്രാഥമിക റൌണ്ടിലെ മൂന്നാമത്തെ മത്സരത്തില്‍ നവാഗതരായ അഫ്ഗാനിസ്ഥാനെ മുന്‍ ചാമ്പ്യന്‍ മാരായ ഇന്ത്യ 7 വിക്കറ്റിനു പരാജയപ്പെടുത്തി.സെന്‍റ് ലൂസിയയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയച്ചു.അഫ്ഗാന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.48 പന്തില്‍ നിന്നും 50 റണ്‍സെടുത്ത നൂര്‍ അലിയാണ് അവരുടെ ടോപ്‌ സ്കോറര്‍.33 പന്തില്‍ നിന്നും 30 റണ്‍സെടുത്ത അസ്ഗറിനെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റു ബാറ്റ്സ്മാന്‍മാര്‍ക്കെല്ലാം ഒറ്റയക്കത്തിലൊതുങ്ങുന്ന റണ്‍സേ നേടാനായുള്ളൂ.116 റണ്സ് വിജയലക്ഷൃവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഫ്ഗാന്‍റെ 5.75 റണ്‍ റേറ്റ് മറികടന്നു 13.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.ഇന്ത്യയുടെ റണ്സ് റേറ്റ് 7.82 ആണ്.മുരളി വിജയ്‌ 46 പന്തില്‍ നിന്നും നേടിയ 48 റണ്‍സും (2 ഫോറും 3 സിക്സും)ഇന്ത്യയുടെ വിജയത്തിന് താങ്ങായി.22 പന്തില്‍ നിന്നും യുവരാജ് സിംഗ് നേടിയ 23 റണ്‍സും ഇന്ത്യയുടെ വിജയം അനായാസമാക്കി.മറ്റൊരു മത്സരത്തില്‍ പാകിസ്താന്‍ ബംഗ്ലാദേശിനെതിരെ 21 റണ്‍സിനു വിജയിച്ചു.ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയേയും ,പാകിസ്താന്‍ ഓസ്ട്രേലിയയേയും നേരിടും.

ട്വന്‍റി 20 ആദ്യമത്സരത്തില്‍ ന്യൂസീലാന്‍ഡിന് വിജയം

ട്വന്‍റി 20 ലോകകപ്പിന് വേണ്ടി വെസ്റ്റിന്‍ഡീസിലെ ഗയാനയില്‍ നടന്ന ഉല്‍ഘാടന മത്സരത്തില്‍ ശ്രീലങ്കയെ 2 വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് ന്യൂസീലാന്‍ഡ് ആദ്യ വിജയം സ്വന്തമാക്കി.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു.ഗയാനയിലെ വേഗത കുറഞ്ഞ പിച്ചില്‍ റണ്ണുകള്‍ വാരിക്കൂട്ടാന്‍ എളുപ്പമായിരുന്നില്ല.മറുപടി ബാറ്റിങ്ങിനിറങ്ങിയ കീവികള്‍ക്ക് തോല്‍വി മണത്തു തുടങ്ങിയെങ്കിലും, അവസാന ഓവറില്‍ ഒരു പന്ത് മാത്രം ബാക്കി നില്‍ക്കെ നാഥാന്‍ മക്കല്ലത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ ബലത്തില്‍ ന്യൂസിലാന്ഡ് വിജയം കൊയ്തു.കീവീസ് 19.5 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു.6 പന്തില്‍നിന്നും 16 റണ്‍സെടുത്ത മക്കല്ലത്തിന്റെ മികച്ച പ്രകടനം ന്യൂസിലാന്ഡിനു തുണയായി.ശ്രീലങ്കയ്ക്കാവട്ടെ 51 പന്തില്‍ നിന്നും 81 റണ്‍സെടുത്ത ജയവര്‍ദ്ധനയുടെ നേട്ടം മുതലാക്കാനും കഴിഞ്ഞില്ല.ഗയാനയില്‍ തന്നെ നടന്ന രണ്ടാമത് മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് അയര്‍ലന്‍ഡിനെ 70 റണ്‍സിനു കെട്ടു കെട്ടിച്ചു.മെയ്‌ 1 ന് സെന്‍റ് ലൂസിയയില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെയും പാകിസ്താന്‍ ബംഗ്ലാദേശിനെയും നേരിടും.

2010 ഏപ്രിൽ 27, ചൊവ്വാഴ്ച

ഐസിസി ലോകകപ്പ് ട്വന്‍റി 20 ടൂര്‍ണമെന്‍റ് ഏപ്രില്‍ 30 മുതല്‍ വെസ്റ്റിന്‍ഡീസില്‍

കരീബിയന്‍ ദ്വീപുകളില്‍ വീണ്ടുമൊരു ക്രിക്കറ്റ് വസന്തത്തിനു തുടക്കം കുറിച്ചു കൊണ്ട് മൂന്നാമത് ട്വന്‍റി 20 ടൂര്‍ണമെന്‍റ് വെസ്റ്റിന്‍ഡീസിലെ വിവിധ നഗരങ്ങളില്‍ 2010 ഏപ്രില്‍ 30 മുതല്‍ മെയ്‌ 16 വരെ നടത്തപ്പെടുന്നു.ഗയാന,സെന്‍റ് ലൂസിയ,ബാര്‍ബഡോസ്‌ എന്നിവടങ്ങളിലെ വേദികളിലാണ് ലോകത്തെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഉശിരന്‍ പോരാട്ടങ്ങള്‍ അരങ്ങേറുന്നത്.മൊത്തമുള്ള 12 ടീമുകളെ 3 വീതം ടീമുകള്‍ ഉള്‍പ്പെട്ട 4 ഗ്രൂപ്പുകളായി തിരിച്ചാണ് ആദ്യറൌണ്ട് മത്സരങ്ങള്‍.ഗ്രൂപ്പുകളും അവയിലുള്‍പ്പെട്ട രാജ്യങ്ങളും :-
എ-പാകിസ്താന്‍,ഓസ്ട്രേലിയ,ബംഗ്ലാദേശ് ബി-ശ്രീലങ്ക,ന്യൂസീലാഡ്,സിംബാബ്‌വെ
സി -ഇന്ത്യ,ദക്ഷിണാഫ്രിക്ക,അഫ്ഗാനിസ്ഥാന്‍ ഡി -വെസ്റ്റിന്‍ഡീസ്,ഇംഗ്ളണ്ട്,അയര്‍ലന്‍ഡ്
ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് വീതം ടീമുകള്‍ സുപ്പര്‍ 8 ലേക്ക് യോഗ്യത നേടും.സുപ്പര്‍ 8 ല്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന 4 ടീമുകള്‍ മെയ്‌ 13,14 തിയ്യതികളില്‍ സെന്‍റ് ലൂസിയയില്‍ നടക്കുന്ന സെമി ഫൈനലുകളില്‍ ഏറ്റുമുട്ടും.മെയ്‌ 15 ന് ബാര്‍ബഡോസിലാണ് കലാശക്കളി.2008 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യത്തെ ടൂര്‍ണമെന്റില്‍ കിരീടവുമായി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് 2009 ല്‍ ഇംഗ്ലണ്ടില്‍ നടന്ന രണ്ടാമത് എഡിഷനില്‍ സുപ്പര്‍ 8 മത്സരങ്ങളില്‍ നിന്നും 'പൂജ്യ' രായി നാണം കെട്ടു മടങ്ങേണ്ടി വന്നു.ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ശനിദശ മാറി സുവര്‍ണ കാലം വന്നു എന്ന് കരുതപ്പെടുന്ന ഇപ്പോള്‍ മഹേന്ദ്ര സിംഗ് ധോണിയും ടീമംഗങ്ങളും ഒരിക്കല്‍ കൂടി ലോകകപ്പ് ഇന്ത്യയിലേക്ക്‌ കൊണ്ടുവരണേയെന്നാണ് രാജൃത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിക്കുന്നത്.ഇന്ത്യ ആദ്യറൌണ്ടില്‍ മെയ്‌ 1 ന് അഫ്ഗാനിസ്ഥാനുമായും, മെയ്‌ 2 ന് ദക്ഷിണാഫ്രിക്കയുമായും സെന്‍റ് ലൂസിയയിലെ ഗ്രൗണ്ടില്‍ മാറ്റുരയ്ക്കും.

2010 ഏപ്രിൽ 26, തിങ്കളാഴ്‌ച

ചെന്നൈ സുപ്പര്‍ കിംഗ്സ് ഐപിഎല്‍ കിരീടം ചൂടി

ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 22 റണ്‍സിനു തോല്‍പ്പിച്ചു ചെന്നൈ സുപ്പര്‍ കിംഗ്സ് ചാമ്പ്യന്‍ പദവി കരസ്ഥമാക്കി.ലീഗ് മത്സരങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ സച്ചിന്‍ ടെണ്ഡുല്‍ക്കറുടെ മുംബൈ ടീമിന് ഫൈനലില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ എം എസ് ധോണി നയിച്ച ചെന്നൈ ടീമിനോട് അടിയറവു പറയേണ്ടിവന്നു.കഴിഞ്ഞ സീസണില്‍ മുടിനാരിഴക്ക് കൈവിട്ടു പോയ ഐപിഎല്‍ കിരീടം അങ്ങിനെ ചെന്നൈ രാജാക്കന്മാര്‍ സ്വന്തമാക്കി.കാണികള്‍ തിങ്ങി നിറഞ്ഞ നവിമുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ചെന്നൈ 20 ഓവറില്‍ മുംബൈക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സിന്റെ വിജയലക്ഷൃം കുറിച്ചു.ഐപിഎല്‍ ഫൈനലിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്രയും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടുന്നത്‌.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ന്ശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.സച്ചിന്‍ ടെണ്ടുല്‍ക്കര്‍,സൌരഭ് തീവാരി എന്നിവര്‍ക്ക് കാര്യമായി ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല.എന്നാല്‍ പൊള്ളാര്‍ഡിന്‍റെ പ്രകടനം ഒട്ടും മോശമായില്ല.ചെന്നൈ സുപ്പര്‍ കിംഗ്സിനു വേണ്ടി സുരേഷ് റയിന-എം എസ് ധോണി കൂട്ടുകെട്ട് കരുത്തേകി ടീമിനെ വിജയത്തിലേക്ക് നയിച്ചു.ഫൈനലില്‍ ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങാന്‍ കഴിയാതെ പോയ മുംബൈ ടീമിന്‍റെ സ്വാഭാവിക പരിണാമമാണ് ഈ പരാജയം.മുംബൈ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ അവരുടെ ഓപ്പണര്‍ ബാറ്റ്സ്മാന്‍ ശിഖിര്‍ ധവാന്‍ റണ്ണൊന്നും എടുക്കാനാവാതെ ആദ്യഓവറില്‍ പുറത്തായപ്പോള്‍ മുംബൈ ടീമിന് സംഭവിക്കാന്‍ പോകുന്ന ദുരന്തത്തിന്റെ കേളികൊട്ട് ഉയര്‍ന്നിരുന്നു.മത്സരത്തിന്റെ ഒരുഘട്ടത്തിലും ആവശ്യമായ റണ്‍റേറ്റിന്‍റെ അടുത്തെങ്ങുമെത്താന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല.ചെന്നൈയുടെ ബാറ്റ്സ്മാന്‍മാരെ പുറത്താക്കാന്‍ കിട്ടിയ രണ്ട് മൂന്നു അവസരങ്ങള്‍ ക്യാച്ച് എടുക്കാന്‍ കഴിയാതെ അവര്‍ പാഴാക്കുകയും ചെയ്തു.
വിജയികള്‍ക്കുള്ള ട്രോഫി ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡി വിതരണം ചെയ്തു.

2010 ഏപ്രിൽ 23, വെള്ളിയാഴ്‌ച

ഐപിഎല്‍ ഫൈനല്‍ മുംബൈ-ചെന്നൈ മത്സരം ഞായറാഴ്ച

ഐപിഎല്‍ ട്വന്റി 20 മത്സരങ്ങള്‍ അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഏപ്രില്‍ 25 ന് ഞായറാഴ്ച രാത്രി 8 മണിക്ക് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ ഏറ്റുമുട്ടുന്നത് ലീഗ് മത്സരങ്ങളില്‍ 14 ല്‍ 10 ഉം ജയിച്ച് 20 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുബൈ ഇന്ത്യന്‍സും, 7 ജയവും 7 പരാജയവും ഏറ്റുവാങ്ങി 14 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോയ ചെന്നൈ സുപ്പര്‍ കിംഗ്സുമാണ്. ബുധനാഴ്ച നടന്ന ആദ്യ സെമിഫൈനലില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന മുംബൈ ടീം കഴിഞ്ഞ സീസണിലെ റണ്ണര്‍അപ്പായ ബാംഗളൂര്‍ റോയല്‍ ചാലന്ജേര്‍സിനെ 35 റണ്‍സിനു തകര്‍ത്താണ് ഫൈനലില്‍ ഇടം കണ്ടത്.ഈ മത്സരത്തില്‍ 2 ഓവര്‍ തികയ്ക്കും മുമ്പേ നായകന്‍ സച്ചിന്‍ 9 റണ്‍സുമായി മടങ്ങിയെങ്കിലും സൌരഭ് തീവാരി,പൊള്ളാര്‍ഡ് തുടങ്ങിയ കളിക്കാരുടെ മികച്ച പ്രകടനത്തില്‍ ടീം രക്ഷപ്പെടുകയായിരുന്നു.വ്യാഴാഴ്ച നടന്ന രണ്ടാം സെമിയിലാവട്ടെ നിലവിലെ ചാമ്പ്യന്‍മാരായ ഡെക്കാന്‍ ചാര്‍ജേര്‍സിനെ 38 റണ്‍സിനു തോല്‍പ്പിച്ചാണ് എം എസ് ധോനിയുടെ നേതൃത്വത്തിലുള്ള ചെന്നൈ രാജാക്കന്മാര്‍ ഫൈനലില്‍ കടന്നത്‌. ഫൈനല്‍ മത്സരങ്ങള്‍ക്ക് ക്രീസുണരുന്പോള്‍ മുംബൈയോ? ചെന്നൈയോ? ആരാണ് കീരീടം ചൂടുക എന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റു നോക്കുന്നത്.

2010 മാർച്ച് 12, വെള്ളിയാഴ്‌ച

ഐപിഎല്‍ ക്രിക്കറ്റ്‌ മാമാങ്കത്തിന് ഇന്ന് തുടക്കം


ആറാഴ്ചകള്‍ നീണ്ടുനില്‍ക്കുന്നതും,ആര്‍ഭാടാരവങ്ങളുടേയും പണക്കൊഴുപ്പിന്റേയും മേളയുമായ ഐപിഎല്‍ ട്വന്റി 20 മത്സരങ്ങള്‍ക്ക് ഇന്ന് മുംബൈയില്‍ തുടക്കമാവും.ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സീസണ്‍3 ന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലുള്ള ജേതാക്കളായ ഡക്കാന്‍ ചാര്‍ജേഴ്സും ,കഴിഞ്ഞ വര്‍ഷത്തെ അവസാനസ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഡിവൈ പാട്ടീല്‍ സ്പോര്‍ട്സ് അക്കാദമി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്.8 ടീമുകള്‍ തമ്മില്‍ 50 മത്സരങ്ങളാണ് വിവിധ നഗരങ്ങളിലെ വേദികളിലായി ഏപ്രില്‍ 25 വരെ നടക്കുന്നത്.ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് വെസ്റ്റ് ഇന്‍ഡീസില്‍ തിരിതെളിയുന്ന ട്വന്റി 20 ലോകകപ്പ്‌ മല്സങ്ങളുടെ തിരനോട്ടം കൂടിയായിരിക്കും ഐ പി എല്‍ പോരാട്ടം.ഗില്‍ ക്രിസ്റ്റിന്റെ നായകത്വത്തില്‍ ആന്‍ഡറൂ സൈമണ്ട്സ് തുടങ്ങിയ പ്രഗല്‍ഭകളിക്കാരെ അണിനിരത്തി വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഡെക്കാന്‍.എന്നാല്‍ സൌരവ് ഗാന്ഗുലിയുടെ നേതൃത്വത്തിലുള്ള കൊല്‍ക്കത്തയാവട്ടെ കഴിഞ്ഞ തവണത്തെ നാണക്കേടില്‍ നിന്നും കരകയറാനുള്ള ബദ്ധപ്പാടിലുമാണ്.ഉദ്ഘാടനത്തോടനുബന്ധിച്ചു ലോകപ്രശസ്ത ഗായകര്‍ അണിനിരക്കുന്ന സംഗീതവിരുന്നും വര്‍ണ്ണശഭളമായ കരിമരുന്നു പ്രയോഗവും ഒരുക്കിയിരിക്കുന്നു.രാത്രി 8 മണി മുതല്‍ സെറ്റ് മാക്സ് ടിവിയില്‍ മത്സരത്തിന്റെ തല്‍സമയ സംപ്രേഷണവും ഉണ്ടായിരിക്കുന്നതാണ്.