2010 ഏപ്രിൽ 27, ചൊവ്വാഴ്ച

ഐസിസി ലോകകപ്പ് ട്വന്‍റി 20 ടൂര്‍ണമെന്‍റ് ഏപ്രില്‍ 30 മുതല്‍ വെസ്റ്റിന്‍ഡീസില്‍

കരീബിയന്‍ ദ്വീപുകളില്‍ വീണ്ടുമൊരു ക്രിക്കറ്റ് വസന്തത്തിനു തുടക്കം കുറിച്ചു കൊണ്ട് മൂന്നാമത് ട്വന്‍റി 20 ടൂര്‍ണമെന്‍റ് വെസ്റ്റിന്‍ഡീസിലെ വിവിധ നഗരങ്ങളില്‍ 2010 ഏപ്രില്‍ 30 മുതല്‍ മെയ്‌ 16 വരെ നടത്തപ്പെടുന്നു.ഗയാന,സെന്‍റ് ലൂസിയ,ബാര്‍ബഡോസ്‌ എന്നിവടങ്ങളിലെ വേദികളിലാണ് ലോകത്തെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഉശിരന്‍ പോരാട്ടങ്ങള്‍ അരങ്ങേറുന്നത്.മൊത്തമുള്ള 12 ടീമുകളെ 3 വീതം ടീമുകള്‍ ഉള്‍പ്പെട്ട 4 ഗ്രൂപ്പുകളായി തിരിച്ചാണ് ആദ്യറൌണ്ട് മത്സരങ്ങള്‍.ഗ്രൂപ്പുകളും അവയിലുള്‍പ്പെട്ട രാജ്യങ്ങളും :-
എ-പാകിസ്താന്‍,ഓസ്ട്രേലിയ,ബംഗ്ലാദേശ് ബി-ശ്രീലങ്ക,ന്യൂസീലാഡ്,സിംബാബ്‌വെ
സി -ഇന്ത്യ,ദക്ഷിണാഫ്രിക്ക,അഫ്ഗാനിസ്ഥാന്‍ ഡി -വെസ്റ്റിന്‍ഡീസ്,ഇംഗ്ളണ്ട്,അയര്‍ലന്‍ഡ്
ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് വീതം ടീമുകള്‍ സുപ്പര്‍ 8 ലേക്ക് യോഗ്യത നേടും.സുപ്പര്‍ 8 ല്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന 4 ടീമുകള്‍ മെയ്‌ 13,14 തിയ്യതികളില്‍ സെന്‍റ് ലൂസിയയില്‍ നടക്കുന്ന സെമി ഫൈനലുകളില്‍ ഏറ്റുമുട്ടും.മെയ്‌ 15 ന് ബാര്‍ബഡോസിലാണ് കലാശക്കളി.2008 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യത്തെ ടൂര്‍ണമെന്റില്‍ കിരീടവുമായി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് 2009 ല്‍ ഇംഗ്ലണ്ടില്‍ നടന്ന രണ്ടാമത് എഡിഷനില്‍ സുപ്പര്‍ 8 മത്സരങ്ങളില്‍ നിന്നും 'പൂജ്യ' രായി നാണം കെട്ടു മടങ്ങേണ്ടി വന്നു.ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ശനിദശ മാറി സുവര്‍ണ കാലം വന്നു എന്ന് കരുതപ്പെടുന്ന ഇപ്പോള്‍ മഹേന്ദ്ര സിംഗ് ധോണിയും ടീമംഗങ്ങളും ഒരിക്കല്‍ കൂടി ലോകകപ്പ് ഇന്ത്യയിലേക്ക്‌ കൊണ്ടുവരണേയെന്നാണ് രാജൃത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിക്കുന്നത്.ഇന്ത്യ ആദ്യറൌണ്ടില്‍ മെയ്‌ 1 ന് അഫ്ഗാനിസ്ഥാനുമായും, മെയ്‌ 2 ന് ദക്ഷിണാഫ്രിക്കയുമായും സെന്‍റ് ലൂസിയയിലെ ഗ്രൗണ്ടില്‍ മാറ്റുരയ്ക്കും.

2010 ഏപ്രിൽ 26, തിങ്കളാഴ്‌ച

ചെന്നൈ സുപ്പര്‍ കിംഗ്സ് ഐപിഎല്‍ കിരീടം ചൂടി

ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 22 റണ്‍സിനു തോല്‍പ്പിച്ചു ചെന്നൈ സുപ്പര്‍ കിംഗ്സ് ചാമ്പ്യന്‍ പദവി കരസ്ഥമാക്കി.ലീഗ് മത്സരങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ സച്ചിന്‍ ടെണ്ഡുല്‍ക്കറുടെ മുംബൈ ടീമിന് ഫൈനലില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ എം എസ് ധോണി നയിച്ച ചെന്നൈ ടീമിനോട് അടിയറവു പറയേണ്ടിവന്നു.കഴിഞ്ഞ സീസണില്‍ മുടിനാരിഴക്ക് കൈവിട്ടു പോയ ഐപിഎല്‍ കിരീടം അങ്ങിനെ ചെന്നൈ രാജാക്കന്മാര്‍ സ്വന്തമാക്കി.കാണികള്‍ തിങ്ങി നിറഞ്ഞ നവിമുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ചെന്നൈ 20 ഓവറില്‍ മുംബൈക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സിന്റെ വിജയലക്ഷൃം കുറിച്ചു.ഐപിഎല്‍ ഫൈനലിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്രയും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടുന്നത്‌.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ന്ശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.സച്ചിന്‍ ടെണ്ടുല്‍ക്കര്‍,സൌരഭ് തീവാരി എന്നിവര്‍ക്ക് കാര്യമായി ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല.എന്നാല്‍ പൊള്ളാര്‍ഡിന്‍റെ പ്രകടനം ഒട്ടും മോശമായില്ല.ചെന്നൈ സുപ്പര്‍ കിംഗ്സിനു വേണ്ടി സുരേഷ് റയിന-എം എസ് ധോണി കൂട്ടുകെട്ട് കരുത്തേകി ടീമിനെ വിജയത്തിലേക്ക് നയിച്ചു.ഫൈനലില്‍ ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങാന്‍ കഴിയാതെ പോയ മുംബൈ ടീമിന്‍റെ സ്വാഭാവിക പരിണാമമാണ് ഈ പരാജയം.മുംബൈ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ അവരുടെ ഓപ്പണര്‍ ബാറ്റ്സ്മാന്‍ ശിഖിര്‍ ധവാന്‍ റണ്ണൊന്നും എടുക്കാനാവാതെ ആദ്യഓവറില്‍ പുറത്തായപ്പോള്‍ മുംബൈ ടീമിന് സംഭവിക്കാന്‍ പോകുന്ന ദുരന്തത്തിന്റെ കേളികൊട്ട് ഉയര്‍ന്നിരുന്നു.മത്സരത്തിന്റെ ഒരുഘട്ടത്തിലും ആവശ്യമായ റണ്‍റേറ്റിന്‍റെ അടുത്തെങ്ങുമെത്താന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല.ചെന്നൈയുടെ ബാറ്റ്സ്മാന്‍മാരെ പുറത്താക്കാന്‍ കിട്ടിയ രണ്ട് മൂന്നു അവസരങ്ങള്‍ ക്യാച്ച് എടുക്കാന്‍ കഴിയാതെ അവര്‍ പാഴാക്കുകയും ചെയ്തു.
വിജയികള്‍ക്കുള്ള ട്രോഫി ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡി വിതരണം ചെയ്തു.

2010 ഏപ്രിൽ 23, വെള്ളിയാഴ്‌ച

ഐപിഎല്‍ ഫൈനല്‍ മുംബൈ-ചെന്നൈ മത്സരം ഞായറാഴ്ച

ഐപിഎല്‍ ട്വന്റി 20 മത്സരങ്ങള്‍ അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഏപ്രില്‍ 25 ന് ഞായറാഴ്ച രാത്രി 8 മണിക്ക് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ ഏറ്റുമുട്ടുന്നത് ലീഗ് മത്സരങ്ങളില്‍ 14 ല്‍ 10 ഉം ജയിച്ച് 20 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുബൈ ഇന്ത്യന്‍സും, 7 ജയവും 7 പരാജയവും ഏറ്റുവാങ്ങി 14 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോയ ചെന്നൈ സുപ്പര്‍ കിംഗ്സുമാണ്. ബുധനാഴ്ച നടന്ന ആദ്യ സെമിഫൈനലില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന മുംബൈ ടീം കഴിഞ്ഞ സീസണിലെ റണ്ണര്‍അപ്പായ ബാംഗളൂര്‍ റോയല്‍ ചാലന്ജേര്‍സിനെ 35 റണ്‍സിനു തകര്‍ത്താണ് ഫൈനലില്‍ ഇടം കണ്ടത്.ഈ മത്സരത്തില്‍ 2 ഓവര്‍ തികയ്ക്കും മുമ്പേ നായകന്‍ സച്ചിന്‍ 9 റണ്‍സുമായി മടങ്ങിയെങ്കിലും സൌരഭ് തീവാരി,പൊള്ളാര്‍ഡ് തുടങ്ങിയ കളിക്കാരുടെ മികച്ച പ്രകടനത്തില്‍ ടീം രക്ഷപ്പെടുകയായിരുന്നു.വ്യാഴാഴ്ച നടന്ന രണ്ടാം സെമിയിലാവട്ടെ നിലവിലെ ചാമ്പ്യന്‍മാരായ ഡെക്കാന്‍ ചാര്‍ജേര്‍സിനെ 38 റണ്‍സിനു തോല്‍പ്പിച്ചാണ് എം എസ് ധോനിയുടെ നേതൃത്വത്തിലുള്ള ചെന്നൈ രാജാക്കന്മാര്‍ ഫൈനലില്‍ കടന്നത്‌. ഫൈനല്‍ മത്സരങ്ങള്‍ക്ക് ക്രീസുണരുന്പോള്‍ മുംബൈയോ? ചെന്നൈയോ? ആരാണ് കീരീടം ചൂടുക എന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റു നോക്കുന്നത്.

2010 ഏപ്രിൽ 20, ചൊവ്വാഴ്ച

ഐപിഎല്‍-മുംബൈ മുന്നില്‍,സെമിഫൈനല്‍ ചിത്രം തെളിഞ്ഞു


ലീഗ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ക്രിക്കറ്റ് മാന്ത്രികന്‍ സച്ചിന്‍ ടെണ്ഡുല്‍ക്കരുടെ കരുത്തില്‍ 14 കളികളില്‍ 10 എണ്ണം വിജയിച്ച് 20 പോയിന്റുകളോടെ മുംബൈ ഇന്ത്യന്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.നാളെ നവിമുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ഇവര്‍ നാലാം സ്ഥാനക്കാരായ ബാംഗ്ലൂര്‍ റോയല്‍ ചാലന്ജേഴ്സിനെ നേരിടും. വ്യാഴാഴ്ച ലീഗ് മത്സരങ്ങളിലെ രണ്ടാം സ്ഥാനക്കാരായ ഡെക്കാന്‍ ചാര്‍ജേഴ്സ് ,മൂന്നാം സ്ഥാനക്കാരായ ചെന്നൈ സുപ്പര്‍ കിംഗ്സുമായി ഏറ്റുമുട്ടും. ശനിയാഴ്ച മൂന്നാം സ്ഥാനക്കാരെ തീരുമാനിക്കുന്നതിനുള്ള ലൂസേര്‍സ് ഫൈനലും ഞായറാഴ്ച ഫൈനലും നടക്കും.സെമിഫൈനല്‍ മത്സരങ്ങള്‍ ബംഗളൂരുവില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ സ്ഫോടനങ്ങളെ തുടര്‍ന്നാണ്‌ വേദി മുംബൈയിലേക്ക് മാറ്റിയത്.

2010 മാർച്ച് 23, ചൊവ്വാഴ്ച

നാടകാചാര്യന്‍ കെ.ടി.മുഹമ്മദിന്റെ രണ്ടാം ചരമവാര്‍ഷികം

നാടകാചാര്യന്‍ കെ.ടി.മുഹമ്മദിന്റെ രണ്ടാം ചരമവാര്‍ഷികം മാര്‍ച്ച്‌ 24 ,25 തിയ്യതികളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ കോഴിക്കോട്ട് ആചരിക്കും.24 ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ്നാടകങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണ് രണ്ട് നാള്‍ നീളുന്ന ദിനാചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്.25 ന് രാവിലെ 10 മണിക്ക് ടൌണ്‍ഹാളില്‍ നാടക-സിനിമാ രംഗങ്ങളില്‍ കെ.ടിയുടെ സഹപ്രവര്‍ത്തകരായിരുന്നവരുടെ ഒത്തുചേരല്‍ നടക്കുന്നതാണ്.ഉച്ച കഴിഞ്ഞു കെ.ടിയുടെ നാടകങ്ങളിലെയും സിനിമകളിലെയും ഗാനങ്ങളുടെ പുനരാവിഷ്ക്കരണം ഉണ്ടായിരിക്കും.വൈകുന്നേരം കെ.ടി.മുഹമ്മദ്‌ അനുസ്മരണ സമ്മേളനമാണ്‌.തുടര്‍ന്ന് അച്ഛനും ബാപ്പയും എന്ന നാടകം അരങ്ങേറും.മേയര്‍ എം.ഭാസ്കരന്‍ ചെയര്‍മാനും,പി .എം.വി.പണിക്കര്‍ ജനറല്‍ കണ്‍വീനറുമായി രൂപീകരിച്ച സംഘാടകസമിതിയാണ് പരിപാടികളുടെ ചുമതല വഹിക്കുന്നത്.കോഴിക്കോട്ട് കാര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കെ.ടിയുടെ സ്മരണ നിലനിര്‍ത്താന്‍ നഗരത്തില്‍ തിയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കാന്‍ കേരള സര്‍ക്കാര്‍ ഇത്തവണത്തെ ബജറ്റില്‍ തുക വകയിരുത്തിയ അവസരത്തിലാണ് ഈ വര്‍ഷത്തെ ദിനാചരണചടങ്ങുകള്‍ നടക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്.

2010 മാർച്ച് 12, വെള്ളിയാഴ്‌ച

ഐപിഎല്‍ ക്രിക്കറ്റ്‌ മാമാങ്കത്തിന് ഇന്ന് തുടക്കം


ആറാഴ്ചകള്‍ നീണ്ടുനില്‍ക്കുന്നതും,ആര്‍ഭാടാരവങ്ങളുടേയും പണക്കൊഴുപ്പിന്റേയും മേളയുമായ ഐപിഎല്‍ ട്വന്റി 20 മത്സരങ്ങള്‍ക്ക് ഇന്ന് മുംബൈയില്‍ തുടക്കമാവും.ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സീസണ്‍3 ന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലുള്ള ജേതാക്കളായ ഡക്കാന്‍ ചാര്‍ജേഴ്സും ,കഴിഞ്ഞ വര്‍ഷത്തെ അവസാനസ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഡിവൈ പാട്ടീല്‍ സ്പോര്‍ട്സ് അക്കാദമി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്.8 ടീമുകള്‍ തമ്മില്‍ 50 മത്സരങ്ങളാണ് വിവിധ നഗരങ്ങളിലെ വേദികളിലായി ഏപ്രില്‍ 25 വരെ നടക്കുന്നത്.ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് വെസ്റ്റ് ഇന്‍ഡീസില്‍ തിരിതെളിയുന്ന ട്വന്റി 20 ലോകകപ്പ്‌ മല്സങ്ങളുടെ തിരനോട്ടം കൂടിയായിരിക്കും ഐ പി എല്‍ പോരാട്ടം.ഗില്‍ ക്രിസ്റ്റിന്റെ നായകത്വത്തില്‍ ആന്‍ഡറൂ സൈമണ്ട്സ് തുടങ്ങിയ പ്രഗല്‍ഭകളിക്കാരെ അണിനിരത്തി വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഡെക്കാന്‍.എന്നാല്‍ സൌരവ് ഗാന്ഗുലിയുടെ നേതൃത്വത്തിലുള്ള കൊല്‍ക്കത്തയാവട്ടെ കഴിഞ്ഞ തവണത്തെ നാണക്കേടില്‍ നിന്നും കരകയറാനുള്ള ബദ്ധപ്പാടിലുമാണ്.ഉദ്ഘാടനത്തോടനുബന്ധിച്ചു ലോകപ്രശസ്ത ഗായകര്‍ അണിനിരക്കുന്ന സംഗീതവിരുന്നും വര്‍ണ്ണശഭളമായ കരിമരുന്നു പ്രയോഗവും ഒരുക്കിയിരിക്കുന്നു.രാത്രി 8 മണി മുതല്‍ സെറ്റ് മാക്സ് ടിവിയില്‍ മത്സരത്തിന്റെ തല്‍സമയ സംപ്രേഷണവും ഉണ്ടായിരിക്കുന്നതാണ്.

2010 മാർച്ച് 10, ബുധനാഴ്‌ച

ഇന്ത്യന്‍ സ്ത്രീത്വത്തിന് ഇത് ചരിത്രമുഹൂര്‍ത്തം

നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നിയമനിര്‍മ്മാണ സഭകളില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 33 % പ്രാതിനിധ്യം ഉറപ്പാക്കുന്ന ഭരഘടനാ ഭേദഗതി ബില്‍ ,ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അദ്ധ്യായം തങ്കലിപികളാല്‍ എഴുതിചേര്‍ത്തുകൊണ്ട് രാജ്യസഭ പാസാക്കി. സഭയ്ക്ക് അകത്തും പുറത്തും ബില്ലിന്റെ അവതരണത്തെ തടയാന്‍ മുലായം-ലാലു-ശരത് യാദവുമാര്‍ നടത്തിയ എതിര്‍പ്പുകളെ തട്ടി മാറ്റി, ബിജെപിയുടേയും ഇടതുപക്ഷ പാര്‍ട്ടികളുടേയും പരിപൂര്‍ണ്ണ പിന്തുണയോടെയാണ് ബില്‍ പാസായത്.യുപി എ ഘടകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രീസ്സിന്റെ മലക്കം മറിച്ചില്‍ എല്ലാവരിലും കൌതുകമുളവാക്കി.സഭയില്‍ ഹാജരായ 190 അംഗങ്ങളില്‍ ഒരാളൊഴികെ മറ്റെല്ലാവരും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. ലോകസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.ലോകസഭയില്‍ പാസാക്കി കഴിഞ്ഞാല്‍ പകുതിയോളം സംസ്ഥാന നിയമസഭകള്‍ അംഗീകരിക്കുകയും, രാഷ്ട്രപതി ഒപ്പ് വെക്കുകയും ചെയ്‌താല്‍ ബില്‍ നിയമമാവും.കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇന്ത്യയിലെ എല്ലാ വനിതാ സംഘടനകളുടേയും നിരന്തരമായ പോരാട്ടങ്ങളുടെ ഫലം കൂടിയാണ് വനിതാ സംവരണനിയമം.