2010 ജൂൺ 16, ബുധനാഴ്‌ച

ഏഷ്യാകപ്പ് ക്രിക്കറ്റിനു ശ്രീലങ്കയില്‍ തുടക്കമായി

ഏഷ്യാകപ്പ് 2010 ന് വേണ്ടിയുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ശ്രീലങ്കയിലെ ധാംബുള്ളയില്‍ തുടക്കമായി.ഇന്ത്യ,പാക്കിസ്ഥാന്‍,ശ്രീലങ്ക,ബംഗ്ലാദേശ് എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് ജൂണ്‍ 24 വരെ നീണ്ടു നില്ക്കും.ശ്രീലങ്കയും പാക്കിസ്ഥാനും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്ക പാക്കിസ്ഥാനെ 16 റണ്‍സിനു പരാജയപ്പെടുത്തി.ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 50 ഓവറുകളില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന് 47 ഓവറുകളില്‍ 226 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.76 പന്തില്‍ നിന്നും മികച്ച സെഞ്ച്വറിയോടെ 109 റണ്ണുകള്‍ വാരിക്കൂട്ടിയ പാക്കിസ്ഥാന്‍റെ ശഹീദ് അഫ്രീദിയാണ് മാന്‍ ഓഫ് ദി മാച്ച്. ശ്രീലങ്കയുടെ ലസിത് മലിംഗ 5 വിക്കറ്റുകള്‍ വീഴ്ത്തി.ഇന്ത്യയടെ ആദ്യമല്‍സരം 16 ന് ബുധനാഴ്ച ഉച്ചക്ക് 2.30 ന് ബംഗ്ലാദേശുമായി നടക്കും.


2010 ജൂൺ 11, വെള്ളിയാഴ്‌ച

ഇ എം എസിന്‍റെ ലോകം ദേശീയ സെമിനാര്‍ നാളെ മുതല്‍

ഇ എം എസ് ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കാലിക്കറ്റ്‌ സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ ജൂണ്‍ 12 ,13 തിയ്യതികളില്‍ ഇ എം എസിന്‍റെ ലോകം എന്ന ദേശീയ സെമിനാര്‍ നടക്കുന്നതാണ്.ശനിയാഴ്ച രാവിലെ 10 മണിക്ക് മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടിയുടെ അദ്ധ്യക്ഷതയില്‍ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നതാണ്.ഉച്ചയ്ക്ക് 1.30 ന് 'ജാതി-മത രാഷ്ട്രീയത്തിന്റെ വര്‍ത്തമാനം'എന്ന സെഷന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്യും.സി പി ഐ (എം)കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എ വിജയരാഘവന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സെഷനില്‍ കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.കെ ജി പൗലോസ്‌,പ്രൊഫ.ഹമീദ് ചേന്നമംഗലൂര്‍,പ്രൊഫ.എം എം നാരായണന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.ഞായറാഴ്ച രാവിലെ 9.30 ന് കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ചുള്ള സെഷനില്‍ സി പി ഐ (എം) പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള ,മന്ത്രി ഡോ.ടി എം തോമസ്‌ ഐസക്ക്, കെ ടി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.വൈകുന്നേരം 5 മണിക്ക് സി പി ഐ (എം) മലപ്പുറം ജില്ലാ സെക്രട്ടറി കെ ഉമ്മറിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഇ എന്‍ മോഹന്‍ദാസ്,വേലായുധന്‍ വള്ളിക്കുന്ന്,എം കൃഷ്ണന്‍ എന്നിവര്‍ സെമിനാറിന്‍റെ ഒരുക്കങ്ങളെ പറ്റി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം

ദക്ഷിണാഫ്രിക്കയിലെ സുവര്‍ണനഗരിയായ ജോഹനസ്ബര്‍ഗ്ഗിലെ സോക്കര്‍സിറ്റി സ്റ്റേഡിയത്തില്‍ ലോക ഫുട്ബാള്‍ മാമാങ്കത്തിന് തുടക്കം കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.ലോകപ്രശസ്ത പോപ്‌ ഗായിക ഷക്കീറയുടേയും സംഘത്തിന്‍റേയുംയും സംഗീത നൃത്ത വിരുന്നിന്‍റെ ലഹരി തീരും മുമ്പേ,വിശ്വവിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ നാട്ടില്‍ 30 നാളുകള്‍ നീണ്ടുനില്‍ക്കുന്ന മത്സരങ്ങളുടെ കിക്ക് ഓഫ് ലോകത്തെങ്ങുമുള്ള 200 കോടി ടെലിവിഷന്‍ പ്രേക്ഷകരെയും സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ഒരുലക്ഷം കാണികളെയും സാക്ഷി നിര്‍ത്തി നടക്കും.ഇന്ത്യന്‍ സമയം രാത്രി 7.30 ന് ഉല്‍ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മെക്സിക്കോയെ നേരിടും.രാത്രി 12 മണിക്ക് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഉറുഗ്വേ ഫ്രാന്‍സുമായി ഏറ്റുമുട്ടും.

2010 മേയ് 17, തിങ്കളാഴ്‌ച

ട്വന്‍റി 20 ലോകകപ്പ്‌-ഇംഗ്ലണ്ട് കിരീടം ചൂടി




ബാര്‍ബഡോസിലെ കെന്സിങ്ങ് ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ക്രിക്കറ്റ് ലോകത്തില്‍ തങ്ങളുടെ പരമ്പരാഗത വൈരികളായ ഓസ്ട്രേലിയയുടെ കിരീടമോഹത്തെ നിലംപരിശാക്കി ഇംഗണ്ട് 7 വിക്കറ്റിനു വിജയം സ്വന്തമാക്കി ,2010 ലെ ചാമ്പ്യന്‍മാരായി.ടോസ് നേടി ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്ത ക്യാപ്ടന്‍ കോളിങ്ങ് വുഡിന്‍റെ തീരുമാനം ശരിയായിരുന്നെന്ന് തുടര്‍ന്നുള്ള കളി സാക്ഷൃപ്പെടുത്തി.8 റണ്‍സ് എടുക്കുന്നിതിനിടയില്‍ എതിരാളികളുടെ വിലപ്പെട്ട 3 വിക്കറ്റുകള്‍ വീണു. ബാറ്റിംഗ് തകര്‍ച്ചയോടെ ആരംഭിച്ച ഓസ്ട്രല്യന്‍ ഇന്നിംഗ്സ് ഡേവിഡ്‌ ഹസി (59/54),കാമറൂണ്‍ വൈറ്റ് (30/19 )എന്നിവരുടെ രക്ഷപ്പെടുത്തലുകളിലൂടെ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു.ഇംഗ്ലണ്ടിന്‍റെ ഇന്നിംഗ്സിലാവട്ട ക്രെയ്ഗ് കിസ് വെറ്റെറും(63/49 )കെവിന്‍ പീറ്റേഴ്സണും (47/31 ) കൂടി വ്യക്തമായ കണക്കുകൂട്ടലുകളിലൂടെ കങ്കാരുക്കളുടെ ശവപ്പെട്ടിയില്‍ ആണികള്‍ അടിച്ചു കൊണ്ടേയിരുന്നു.ക്യാപ്ടന്‍ കോളിംഗ് വുഡും എവിന്‍ മോര്‍ഗനും കൂടി ചേര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിന്‍റെ വിജയം സുനിശ്ചിതമായി.3 ഓവറുകള്‍ ബാക്കി നില്‍ക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു ഇംഗ്ലണ്ട് ഓസ്ട്രേലിയയോടു മധുരമായി പകരം വീട്ടി,ഐ സി സി ലോകകപ്പ് സ്വന്തമാക്കി.ഇംഗ്ലണ്ട് ഇതാദ്യമായാണ് ലോകകപ്പ് നേടുന്നത്.കിസ് വെറ്റെര്‍ മാന്‍ ഓഫ് ദി മാച്ച് ആയും, പീറ്റേഴ്സണ്‍ മാന്‍ ഓഫ് ദി സീരീസ് ആയും തെരഞ്ഞെടുക്കപ്പെട്ടു.അങ്ങിനെ കരീബിയന്‍ മണ്ണില്‍ രണ്ടാഴ്ച നീണ്ടു നിന്ന ക്രിക്കറ്റ് മാമാങ്കത്തിന് തിരശ്ശീല വീണു.


2010 മേയ് 15, ശനിയാഴ്‌ച

ട്വന്‍റി 20 അവസാനപോരാട്ടം നാളെ ഓസ്ട്രേലിയയും ഇംഗ്ളണ്ടും തമ്മില്‍

ലോകചാമ്പ്യന്‍ പദവിക്കിണങ്ങിയ വിധം മികച്ച കളിയിലൂടെ പാക്കിസ്ഥാന്‍ ലക്ഷൃമിട്ടു കൊടുത്ത കൂറ്റന്‍ സ്കോറിനെ മറികടക്കാന്‍ മൈക്കിള്‍ ഹസിയുടെ മാജിക് ബാറ്റിങ്ങിലൂടെ സാധിച്ചെടുത്ത ഓസീസ് ലോകകപ്പ് കൈയ്യെത്തും ദൂരത്തു നിര്‍ത്തിക്കൊണ്ട് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു.വെള്ളിയാഴ്ച സെന്‍റ് ലൂസിയയിലെ ബോസെജോര്‍ സ്റ്റേഡിയത്തില്‍ വീര്‍പ്പടക്കി നിന്ന കാണികളെ സാക്ഷി നിര്‍ത്തി രണ്ടാം സെമി ഫൈനലില്‍ പാക്കിസ്ഥാന്റെയും ഓസ്ട്രേലിയയുടെയും വാശിയേറിയ പോരാട്ടമാണ് നടന്നത്. ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു.പാക്കിസ്ഥാന്‍ അക്മല്‍ സഹോദരന്മാരുടെ മികവുറ്റ ബാറ്റിങ്ങിന്റെ കരുത്തില്‍ ഓസ്ട്രേലിയക്ക് 191 റണ്സിറെ വിജയലക്ഷൃം കുറിച്ചു.മറുപടി ബാറ്റിങ്ങിറങ്ങിയ ഒസീസിനാവട്ടെ അവരുടെ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ മേല്‍ക്കൈ നേടാനായില്ല.21 പന്തുകള്‍ ബാക്കിനില്‍ക്കെ ജയിക്കാന്‍ 53 റണ്‍സ് വേണ്ടിയിരുന്ന ഓസീസ് കരകയറിയത് മൈക്കിള്‍ ഹസി 24 പന്തില്‍ നിന്നും അടിച്ചു കൂട്ടിയ 60 റണ്‍സിന്റെ ബലത്തിലാണ്.അവര്‍ 19.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു വിജയം കണ്ടു.അങ്ങിനെ ഈ ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയം എന്തെന്നറിയാതെ ജയിച്ചു കയറിയ ഓസ്ട്രേലിയ കഴിഞ്ഞ വര്‍ഷത്തെ ചാമ്പൃന്മാരെ തോല്‍പ്പിച്ചു ഫൈനലിലെത്തി.നവാഗതരും പരിചയസമ്പന്നരും ഒത്തിണങ്ങിയ ഓസീസിന്റെ കിരീടമോഹത്തിന് അങ്ങിനെ ചിറകു മുളച്ചിരിക്കയാണ്.വ്യാഴാഴ്ച നടന്ന ഒന്നാം സെമി ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചു ഫൈനലില്‍ എത്തിയ ഇംഗ്ളണ്ടുമായി നാളെ രാത്രി ഇന്ത്യന്‍ സമയം 9 മണിക്ക് ബാര്‍ബഡോസിലെ കെന്‍സിങ്ങ് ടണ്‍ ഓവലില്‍ ഓസ്ട്രേലിയ ഏറ്റുമുട്ടും.

2010 മേയ് 12, ബുധനാഴ്‌ച

ട്വന്‍റി 20 സെമിഫൈനലുകള്‍ക്ക് കളമൊരുങ്ങി

സുപ്പര്‍ 8 മത്സരങ്ങളുടെ വെടിക്കെട്ട്‌ അവസാനിച്ചു.ഇനി വാശിയേറിയ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് സെന്‍റ് ലൂസിയയിലെ ബോസെജോര്‍ സ്റ്റേഡിയം 13 ,14 തിയ്യതികളില്‍ വേദിയാകും.13 ന് ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക് നടക്കുന്ന ഒന്നാം സെമിഫൈനലില്‍ 6 പോയിന്റുമായി ഇ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇംഗ്ളണ്ടും, എഫ് ഗ്രൂപ്പില്‍ നിന്നും 4 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയ ശ്രീലങ്കയും തമ്മിലാണ് മത്സരം.രണ്ട് ടീമുകളും തുല്യ ശക്തികളാണെങ്കിലും ശ്രീലങ്കയ്ക്കാണ് നേരിയ മുന്‍ തൂക്കം.എങ്കിലും ട്വന്‍റി 20 മത്സരം ആയതുകൊണ്ട് തന്നെ ഫലം പ്രവചനാതീതമാണ്.14 ന് നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ഏറ്റുമുട്ടുന്നത് എഫ് ഗ്രൂപ്പില്‍ നിന്നും 6 പോയിന്റുകളുമായി സെമിയിലെത്തിയ കരുത്തരായ ഓസ്ട്രേലിയയും ഇ ഗ്രൂപ്പില്‍ നിന്നും 2 പോയിന്റുകളുമായി ഭാഗ്യം തുണച്ചത് കൊണ്ടുമാത്രം സെമിഫൈനലില്‍ കടന്നു കൂടിയ മുന്‍ ചാമ്പൃന്‍മാരായ പാക്കിസ്ഥാനുമാണ്. ശക്തരായ ഇരു ടീമുകളില്‍ നിന്ന് ആരായിരിക്കും ഫൈനലില്‍ ഇടം നേടുക എന്നറിയാന്‍ കളി കഴിയുന്നതുവരെ കാത്തിരിക്കണം.

ട്വന്‍റി 20 ലോകകപ്പ് ഇന്ത്യ നാണം കെട്ട് മടങ്ങുന്നു

സുപ്പര്‍ 8 മത്സരത്തില്‍ ഒരു ആശ്വാസ ജയം പോലും നേടാന്‍ കഴിയാതെ ട്വന്‍റി 20 ലോകകപ്പ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി ഇന്ത്യന്‍ കളിക്കാര്‍ നാണം കെട്ട് നാട്ടിലേക്ക് മടങ്ങുന്നു.സെന്‍റ് ലൂസിയയില്‍ ഇന്ന് നടന്ന നിര്‍ണ്ണായക മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 163 റണ്‍സെടുത്തു.ടൂര്‍ണമെന്‍റില്‍ നിന്നും പുറത്താകാതിരിക്കാന്‍ ശ്രീലങ്കയെ 143 റണ്‍സില്‍ തളയ്ക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു ശ്രീലങ്ക ഇന്ത്യക്കെതിരെ വിജയം നേടുകയും ചെയ്തു.പഴയ ലങ്കന്‍ സിംഹക്കുട്ടികളായ ജയസൂര്യയും ജയവര്‍ദ്ധനയും കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ,കുമാര്‍ സംഗക്കാര 46/33 ,ആന്ജലൊ മാത്യൂസ്‌ 46/37 ,ചാമര കാന്ത കപുഗെദേര 37/16 ,തിലകരത്നെ ദില്‍ഷന്‍ 33/26 എന്നിവരുടെ മികച്ച പ്രകടനമാണ് ലങ്കന്‍ ടീമിനെ ജയത്തിലേക്ക് നയിച്ചത്.ആന്ജലൊ മാത്യൂസ് ആണ് മാന്‍ ഓഫ് ദി മാച്ച്.ഇന്ത്യന്‍ ഇന്നിംഗ്സില്‍ സുരേഷ് റയ്ന 63 /47 ,ഗൌതം ഗംഭീര്‍ 41 /32 ,എം എസ് ധോണി 23/19 എന്നിവരാണ് കുറച്ചെങ്കിലും തിളങ്ങിയത്.ബൌളിങ്ങില്‍ അല്പമെങ്കിലും പിടിച്ചു നില്‍ക്കാനായത് വിനയ് കുമാറിന് മാത്രം.ഏതായാലും 2009 ന്‍റെ പുനരാവര്‍ത്തനം പോലെ 2010 ലും ഇന്ത്യക്കേറ്റ കനത്ത പരാജയത്തെ പറ്റി ബി സി സി ഐ യും സെലക്ടര്‍മാരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭ്യുദയകാംക്ഷികളും ആഴത്തില്‍ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.