2010 ഓഗസ്റ്റ് 11, ബുധനാഴ്‌ച

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ബഹുജനറാലിയോടെ സമാപിച്ചു

കഴിഞ്ഞ നാല് ദിവസങ്ങളിലായി വിജയവാഡയില്‍ നടന്നുവന്ന സിപിഐഎം വിപുലീകൃത കേന്ദ്രകമ്മിറ്റി യോഗം പതിനായിരങ്ങള്‍ പങ്കെടുത്ത ബഹുജനറാലിയോടെ സമാപിച്ചു.യോഗതീരുമാനങ്ങള്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ വിവരിച്ചു.പത്തൊമ്പതാം പാര്‍ടി കോണ്‍ഗ്രസിന്‌ ശേഷം മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്വീകരിക്കേണ്ട അടവുനയങ്ങള്‍ ഉള്‍പ്പെട്ട രേഖയും പ്രമേയങ്ങളും ചെറിയ മാറ്റങ്ങളോടെ ഏകകണ്ഠമായി അംഗീകരിച്ചതായി അദ്ദേഹം അറിയിച്ചു.കോണ്‍ഗ്രസിനും ബിജെപിയ്ക്കും ബദലായി രാജ്യത്ത് ഇടതുപക്ഷ മതനിരപേക്ഷ പാര്‍ടികളുടെ സഖ്യം ശക്തിപ്പെടുത്താന്‍ യോഗം ആഹ്വാനം ചെയ്തു.യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നവലിബറല്‍ നയങ്ങള്‍ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കിയിരിക്കയാല്‍ അതിനെതിരെ വരും നാളുകളില്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കും.കേരളത്തിലും ബംഗാളിലും അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ മതേതര മുന്നണികളുടെ വിജയം ഉറപ്പാക്കണം.കേരളത്തില്‍ ഒരുവിഭാഗം മതമേലദ്ധ്യക്ഷന്മാരും ചില മാധ്യമങ്ങളും പാര്‍ടിക്കും എല്‍ ഡി എഫിനുമെതിരെ കള്ളപ്രചാരണങ്ങള്‍ നടത്തുകയാണെന്നും ഇതിനെ ചെറുത്തു തോല്‍പ്പിക്കണമെന്നും ആഹ്വാനമുണ്ടായി.അവിടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കോണ്‍ഗ്രസ് വര്‍ഗ്ഗീയശക്തികളെ കൂട്ട് പിടിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.ബംഗാളില്‍ മാവോയിസ്റ്റുകളുടെ ഒത്താശയോടെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഇടതു പക്ഷ സര്‍ക്കാരിന് എതിരെ അട്ടിമറി ശ്രമം നടത്തുകയാണെന്ന് യോഗം വിലയിരുത്തി.തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യശത്രുവാണെന്കിലും അവരെ നേരിടാന്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കില്ല.ബംഗാളില്‍ പാര്‍ട്ടിക്കെതിരെ നടക്കുന്ന ഗൂഢാലോചന തുറന്നു കാണിക്കാന്‍ സപ്തംബര്‍ 12 മുതല്‍ 18 വരെ രാജ്യമെങ്ങും പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.കേന്ദ്രകമ്മിറ്റി യോഗത്തിന്റെ സമാപനം കുറിച്ച് കൊണ്ട് നടന്ന വന്പിച്ച പൊതുസമ്മേളനത്തെ പ്രകാശ് കാരാട്ട് അഭിസംബോധന ചെയ്തു.

2010 ഓഗസ്റ്റ് 7, ശനിയാഴ്‌ച

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം വിജയവാഡയില്‍ ആരംഭിച്ചു

സി പി ഐ എമ്മിന്റെ വിപുലീകൃത കേന്ദ്രകമ്മിറ്റിക്ക് വിജയവാഡയില്‍ ഉജ്ജ്വലമായ തുടക്കം.ആഗസ്ത് 7 മുതല്‍ 10 വരെയാണ് കേന്ദ്രകമ്മിറ്റി ചേരുന്നത്.കോയമ്പത്തൂരില്‍ നടന്ന പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ്‌ അംഗീകരിച്ച രാഷ്ട്രീയ നയം പുനരവലോകനം ചെയ്യുന്നതിനും, മാറിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട അടവുകള്‍ക്ക് രൂപം നല്കുന്നതിനുമാണ് കേന്ദ്രകമ്മിറ്റി വിളിച്ചു ചേര്‍ത്തിരിക്കുന്നത്.യു പി എ സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭ പരിപാടികളും യോഗം ആസൂത്രണം ചെയ്യും.പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ യു പി എ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു.ഹിന്ദു വര്‍ഗീയതയേയും മുസ്ലിം വര്‍ഗീയതയേയും ഒരുപോലെ ചെറുത്തു തോല്പ്പിക്കുന്നതിനു മതേതര ബദല്‍ കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു.നാല് ദിവസം നീളുന്ന കേന്ദ്രകമ്മിറ്റി യോഗം വന്പിച്ച റാലിയോടെ 10 ന് സമാപിക്കും.

2010 ജൂലൈ 29, വ്യാഴാഴ്‌ച

ഫാറൂഖ് കോളേജില്‍ ഫൊസ്റ്റാള്‍ജിയ ഡയമണ്ട് പ്ലസ് ആഗസ്ത് 1 ന്

ദക്ഷിണേന്ത്യയിലെ അലീഗഡ് എന്ന് വിശേഷിപ്പിക്കാറുള്ള ഫാറൂഖ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ ഫാറൂഖ് കോളേജ് ഓള്‍ഡ്‌ സ്റ്റൂഡന്‍റ്സ് അസോസിയേഷ (ഫോസ)ന്റെ ആഭിമുഖ്യത്തില്‍ 2010 ആഗസ്ത് 1 ന് ഞായറാഴ്ച 1948 മുതല്‍ 2010 വരെയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും പൂര്‍വ്വാധ്യാപകരുടേയും സംഗമം ഫൊസ്റ്റാള്‍ജിയ ഡയമണ്ട് പ്ലസ് സംഘടിപ്പിക്കുന്നു. അന്ന് രാവിലെ 9.30 ന് റജിട്റേഷന്‍ ആരംഭിക്കും.10 മണി മുതല്‍ 1 മണി വരെ ബേച്ച് അടിസ്ഥാനത്തില്‍ ഒത്തുചേര്‍ന്ന് കലാലയ ജീവിതകാലത്തെ അനുഭവങ്ങള്‍ പങ്കിടും.ഫോസയുടെ ജില്ലാകമ്മറ്റികളുടെ രൂപികരണവും നടക്കും.ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ഉച്ചഭക്ഷണത്തിന് ശേഷം പൊതുവായ കൂട്ടായ്മ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ. കെ. ബഷീര്‍ ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ പൂര്‍വ്വാധ്യാപകരെ ആദരിക്കും. പൂര്‍വാധ്യാപക അനുസ്മരണം,റാങ്ക് ജേതാക്കളെ അനുമോദിക്കല്‍ ,പൂര്‍വവിദ്യാര്‍ത്ഥികളുടെ വെബ്സൈറ്റ് ഉദ്ഘാടനം എന്നിവയും ഉണ്ടാവും. കൈരളി പട്ടുറുമാല്‍ ഫെയിം അജയ് ഗോപാലും വിദ്യാര്‍ത്ഥികളും അവവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.

2010 ജൂലൈ 12, തിങ്കളാഴ്‌ച

ലോകകപ്പ്‌-ഡച്ച് പടയെ തുരത്തി സ്പെയിന്‍ കിരീടം ചൂടി

ജോഹനാസ് ബര്‍ഗ്ഗിലെ സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികളെ സാക്ഷി നിര്‍ത്തി,ലോകകത്തെങ്ങുമുള്ള കോടിക്കണക്കിന് ടെലിവിഷന്‍ പ്രേക്ഷകരുടെ മനസ്സില്‍ നിലനിന്നിരുന്ന ആകാംക്ഷയുടെ നീര്‍ക്കുമിളകള്‍ പൊട്ടിച്ച്,ലോകകപ്പ്‌ ജേതാക്കളുടെ നിരയിലേക്ക് സ്‌പെയിന്‍ അതിന്‍റെ വിജയ പതാക ഉയര്‍ത്തിക്കെട്ടി ഒരു ചരിത്ര ദൌത്യം പൂര്‍ത്തിയാക്കി.വന്‍കരയ്ക്ക് പുറത്തു വെച്ച് സംഘടിപ്പിക്കപ്പെട്ട ലോകകകപ്പ് ടൂര്‍ണമെന്റില്‍ ട്രോഫി നേടിയ പ്രഥമ യൂറോപ്യന്‍ ടീമെന്ന ബഹുമതിയും സ്പെയിന്‍ സ്വന്തമാക്കി.ഗോള്‍ രഹിത നിശ്ചിത സമയത്തിന് ശേഷം അനുവദിച്ച എക്സ്ട്രാ ടൈമിലെ ഇരുപത്തിയാറാം മിനുട്ടില്‍ ആന്ദ്രെ ഇനിയെസ്റ്റ നേടിയ ഗോള്‍ സ്പെയിനിനെ വിജയകിരീടം ചൂടിക്കുകയായിരുന്നു.ഇനിയെസ്റ്റ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.മികച്ച ഗോള്‍കീപ്പറായി സ്പാനിഷ് ഗോളി ഐകര്‍ കസിയസിനെ തെരഞ്ഞെടുത്തു.ടൂര്‍ണമെന്‍റിലെ മാന്യമായ കളിക്കുള്ള ഫെയര്‍ പ്ലേ സമ്മാനവും സ്പെയിന്‍ കരസ്ഥമാക്കി.ഉറുഗ്വയുടെ ഡീഗോ ഫോര്‍ലാന്‍ സുവര്‍ണ്ണ പന്തിനും, ജര്‍മ്മനിയുടെ തോമസ്‌ മുള്ളര്‍ സുവര്‍ണ്ണപാദുകത്തിനും അര്‍ഹരായി.അങ്ങിനെ ആഫ്രിക്കയില്‍ നിന്നുള്ള ആരവമടങ്ങി,മനസ്സില്‍ ആഹ്ലാദത്തിന്റെ പൂത്തിരികളുമായി സ്പാനിഷ് ചുണക്കുട്ടികള്‍ മടങ്ങി...2014 ല്‍ ബ്രസീലില്‍ വീണ്ടും കാണാന്‍ വേണ്ടി ഒരു താല്‍ക്കാലിക വിടവാങ്ങല്‍...

2010 ജൂലൈ 9, വെള്ളിയാഴ്‌ച

ലോകകപ്പ്‌-ആരവമടങ്ങാന്‍ മണിക്കൂറുകള്‍...ആരാവും കപ്പില്‍ മുത്തമിടുക..?

ദക്ഷിണാഫ്രിക്കയിലെ വിവിധ നഗരങ്ങളില്‍ ഒരുമാസത്തോളമായി നടന്നുവരുന്ന ഫുട്ബോള്‍ മാമാങ്കത്തിന് കൊടിയിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.വന്‍മരങ്ങള്‍ പലതും കടപുഴകി വീണ ഇത്തവണത്തെ ലോകകപ്പ്‌ മത്സരങ്ങളില്‍ ഞായറാഴ്ച രാത്രി 12 മണിക്ക് നടക്കുന്ന കലാശക്കളിയില്‍,ജോഹാനസ്ബര്‍ഗ്ഗിലെ സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ പന്തുരുളുമ്പോള്‍ രണ്ട് യൂറോപ്യന്‍ ടീമുകളായ സ്പെയിനും ഹോളണ്ടും മുഖാമുഖം പൊരുതും. ആരാധകരും മാധ്യമങ്ങളും പാടിപ്പുകഴ്ത്തിയ റൂണി , റൊണാള്‍ഡോ,മെസ്സി മുതലായ ഫുട്ബോള്‍ ദൈവങ്ങളും ലാറ്റിനമേരിക്കന്‍ കരുത്തന്മാരായ ബ്രസീല്‍,അര്‍ജന്റീന തുടങ്ങിയ ടീമുകളും മുന്‍കാലങ്ങളില്‍ മികവ് തെളിയിച്ച ജര്‍മ്മനി,ഇറ്റലി,ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും അപ്പൂപ്പന്‍താടി പോലെ പാറിപ്പോയ 2010 ല്‍ ലോകകപ്പില്‍ ഇടം തേടാനുള്ള ആഫ്രോ-ഏഷ്യന്‍ സ്വപ്നങ്ങളും പൂവണിഞ്ഞില്ല.രണ്ടാം സെമിഫൈനലില്‍ ജര്‍മ്മനിക്കെതിരെ ലാറ്റിനമേരിക്കന്‍ ശൈലിയില്‍ കാണികള്‍ക്ക് ഹരം പകര്‍ന്ന സ്പാനിഷ് കളിക്കാര്‍ ,ഡച്ച് പടയുമായി ഏറ്റുമുട്ടുമ്പോള്‍ ലോകത്തെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത് ആരായിരിക്കും സ്വര്‍ണക്കപ്പില്‍ മുത്തമിടുക എന്നതാണ്.സ്പെയിനോ?ഹോളണ്ടോ?ഉത്തരം കിട്ടാന്‍ നമുക്ക് കാത്തിരിക്കാം ഞായറാഴ്ച അര്‍ദ്ധരാത്രി റഫറിയുടെ അവസാന വിസില്‍ മുഴങ്ങുന്നത് വരെ...

2010 ജൂലൈ 2, വെള്ളിയാഴ്‌ച

എം.ജി.രാധാകൃഷ്ണന്‍ അന്തരിച്ചു

പ്രശസ്ത ഗായകനും ചലച്ചിത്ര സംഗീത സംവിധായകനുമായ എം ജി രാധാകൃഷ്ണന്‍ അന്തരിച്ചു.ഇന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സുപ്രസിദ്ധ സംഗീതജ്ഞനായിരുന്ന മലബാര്‍ ഗോപാലന്‍ നായരുടെ മകനായി ഹര്പ്പാട്ട് ജനിച്ചു.സംഗീതാഭ്യസനത്തിന് ശേഷം ആകാശവാണിയില്‍ ജോലിയില്‍ പ്രവേശിച്ചു.അക്കാലത്ത് എം ജി രാധാകൃഷ്ണന്റെ ലലളിത ഗാനങ്ങള്‍ ഏറെ ജനപ്രിയങ്ങളായി മാറി.അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്‌.മണിച്ചിത്രതാഴ് എന്ന സിനിമയിലെ ഗാനങ്ങള്‍ ആസ്വാദകര്‍ ഏറെ ഇഷ്ടപ്പെട്ടു.രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.പ്രശസ്ത ഗായകന്‍ എം ജി ശ്രീകുമാര്‍ സഹോദരനാണ്.മരണവാര്‍ത്തയറിഞ്ഞ് മുഖ്യമന്ത്രി വി എസ് ഉള്‍പ്പടെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.നാളെ 12 മണിമുതല്‍ സംഗീത കോളേജില്‍ പൊതു ദര്‍ശനത്തിനു വെച്ചതിനു ശേഷം 3 മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിക്കും.

2010 ജൂൺ 24, വ്യാഴാഴ്‌ച

ഏഷ്യാകപ്പ് ഇന്ത്യക്ക് ചരിത്രവിജയം


ഒന്നര പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിന് ശേഷം ശ്രീലങ്കയെ അവരുടെ സ്വന്തം നാട്ടില്‍ 81 റണ്‍സിനു തകര്‍ത്ത് ഇന്ത്യ ഏഷ്യകപ്പില്‍ മുത്തമിട്ടു.ലീഗ് മത്സരങ്ങളില്‍ ഇന്ത്യ ഉള്‍പ്പടെ എല്ലാ ടീമുകളെയും പരാജയപ്പെടുത്തി 14 പോയിന്റുകളോടെ ക്രീസിലിറങ്ങിയ ശ്രീലങ്കയ്ക്ക് ഇന്ന് ധാംബുള്ളയില്‍ അടിപതറി.മൂന്ന് തവണ ഫൈനലില്‍ തോല്‍പ്പിച്ചതിനുള്ള മധുരമായ പകരം വീട്ടല്‍ കൂടിയായി ഇന്ന് ഇന്ത്യക്ക്.ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.50 ഓവറുകളില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സിന്‍റെ വിജലക്ഷൃം കുറിച്ച് കൊണ്ട് ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിച്ചു.എന്നാല്‍ 44.4 ഓവറുകളില്‍ 187 റണ്‍സ് എടുക്കാനെ ശ്രീലങ്കയ്ക്ക് കഴിഞ്ഞുള്ളൂ.ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഓപ്പണര്‍മാരില്‍ ഗൌതം ഗംഭീര്‍ 16 പന്തുകളില്‍ നിന്നും 15 റണ്‍സെടുത്തു റണ്‍ ഔട്ട്‌ ആയെങ്കിലും, ദിനേശ് കാര്‍ത്തിക് 9 ഫോറുകളുമായി 84 പന്തുകളില്‍ നിന്നും അര്‍ദ്ധസെന്ച്വറിയോടെ 66 റണ്സെടുത്ത് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടു.തുടര്‍ന്ന് വന്ന ബാറ്റ്സ്മാന്‍മാരില്‍ വിരാട് കൊഹലി 28/34 ,ക്യാപ്ടന്‍ എം എസ് ധോണി 38/50 ,രോഹിത് ശര്‍മ്മ 41/52 ,സുരേഷ് കുമാര്‍ റയ്ന 29/31 ,ജഡേജ 25/27 എന്നിവരെല്ലാം ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ തേരോട്ടത്തിന് ആക്കം കൂട്ടി.ശ്രീലങ്കന്‍ കളിക്കാരില്‍ റണ്‍ വേട്ടക്കാരായ തിലക രത്നെ ദില്‍ഷന്‍,ആന്ജെലോ മാത്യൂസ് എന്നിവര്‍ക്ക് റണ്ണോന്നും എടുക്കാനാവാതെ മടങ്ങേണ്ടി വന്നു.തുടക്കത്തിലേ ശ്രീലങ്കയുടെ ബാറ്റിങ്ങ് തകര്‍ച്ച കാണാമായിരുന്നു.അവര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമായത് ചാമര കപുഗടെരയുടെ 88 പന്തില്‍ നിന്നും കിട്ടിയ 55 റണ്ണുകള്‍ മാത്രം.ദിനേശ് കാര്‍ത്തിക് മാന്‍ ഓഫ് ദി മാച്ച് ആയും ,ശഹീദ് അഫ്രീദി മാന്‍ ഓഫ് ദി സീരീസ് ആയും തെരഞ്ഞെടുക്കപ്പെട്ടു.ട്വന്‍റി 20 മത്സരങ്ങളില്‍ നിന്നുണ്ടായ നാണക്കേടില്‍ നിന്നും കരകയറാന്‍ ധോണിക്കും കൂട്ടുകാര്‍ക്കും ഏഷ്യകപ്പ് ടൂര്‍ണമെന്‍റിലെ ഈ ഐതിഹാസിക വിജയം തുണയാകുമെന്നു പ്രതീക്ഷിക്കാം.