2011, ഏപ്രിൽ 3, ഞായറാഴ്‌ച

ലോകകപ്പ്‌ ക്രിക്കറ്റ്-ഇന്ത്യ ചാമ്പ്യന്മാര്‍

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികളെയും,ലോകത്തെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ആവേശകരമായ മത്സരത്തിനൊടുവില്‍ ആതിഥേയരായ ഇന്ത്യ, അതിന്റെ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ക്രിക്കറ്റ് മാസ്മരികത തെളിയിച്ച്, കളി അവസാനിക്കാന്‍ പത്തു പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ ലോകക്രിക്കറ്റിന്റെ മേധാവിത്വം പിടിച്ചെടുത്തു.1983 ല്‍ കപില്‍ദേവിന്‍റെ ചുണക്കുട്ടികള്‍ ഇന്ത്യയിലേക്ക്‌ കൊണ്ടുവന്ന ലോകകപ്പ്‌ 2011 ല്‍ ഒരിക്കല്‍ കൂടി ഇന്ത്യക്ക് സ്വന്തമായി.നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെയും,കരുത്തരും അയല്‍ക്കാരുമായ പാകിസ്ഥാനെയും തകര്‍ത്ത് ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യ ലങ്കാദഹനം പൂര്‍ത്തിയാക്കി കപ്പില്‍ മുത്തമിടുകയായിരുന്നു.ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് രണ്ട് റണ്‍സുമായി ഓപ്പണര്‍ ഉപുല്‍ തരംഗ മടങ്ങിയത് തുടക്കത്തിലെ തിരിച്ചടിയായി.പുറത്താകാതെ 88 പന്തില്‍ നിന്നും 103 റണ്‍സെടുത്ത ജയവര്‍ദ്ധനെ,ക്യാപ്ടന്‍ കുമാര്‍ സംഗക്കാര(48/67 ) ,തിലകരത്നെ ദില്‍ഷന്‍ (33/49 ),സമരവീര (34/21 )എന്നിവരാണ് ശ്രീലങ്കയെ കരകയറ്റിയത്.50 ഓവറുകളില്‍ നിന്നും 6 വിക്കറ്റ് നഷ്ടത്തില്‍ 274 ന്റെ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ലങ്കയ്ക്ക് കഴിഞ്ഞു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് റണ്ണൊന്നുമെടുക്കാവാതെ സെവാഗ് മടങ്ങിയത് ആശങ്കയുണ്ടാക്കി.സച്ചിന്‍ ടെണ്ഡുല്‍ക്കറാവട്ടെ 14 പന്തുകളില്‍ നിന്ന് 18 റണ്‍സുമായി ക്രീസ് വിടുകയും ചെയ്തു.തുടര്‍ന്നു ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയത് ഗൌതം ഗംഭീര്‍ (97/122 ),ക്യാപ്ടന്‍ ധോണി (91/79 ),വിരാട് കൊഹലി(35 /49 ),യുവരാജ് സിംഗ് (21/24 ).തുടങ്ങിയവരുടെ മികച്ച പ്രകടനം ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിക്കുകയായിരുന്നു. അങ്ങിനെ കളി തീരാന്‍ പത്തു പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ 48.2 ഓവറുകളില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്ത് ഇന്ത്യന്‍ കളിക്കാര്‍ മഹനീയമായ ആ ചരിത്ര ദൌത്യം നിറവേറ്റി, 121 കോടി ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ചു.