2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

വിജയദശമി ദിനത്തില്‍ പതിനായിരങ്ങള്‍ ആദ്യക്ഷരം കുറിച്ചു

ശ്രീ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും കേരളത്തിലെ നിരവധി ക്ഷേത്രങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും വിജയദശമി നാളില്‍ അനേകായിരം കുഞ്ഞുങ്ങളെ അക്ഷരലോകത്തേക്ക് ആനയിച്ചുകൊണ്ടു വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.മൂകാംബികയില്‍ രാവിലെ നാല് മണിമുതല്‍ മുതല്‍ എഴുത്തിനിരുത്തല്‍ ആരംഭിച്ചു.ശ്രീശങ്കരാചാര്യസ്വാമികള്‍ ഭജനമിരുന്ന സരസ്വതീ മണ്ഡപത്തില്‍ പൂജാരികളുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.മൂകാംബികയില്‍ നല്ല ഭക്തജനതിരക്ക് അനുഭവപ്പെട്ടു.കേരളത്തില്‍നിന്നും ധാരാളം കുഞ്ഞുങ്ങളെ ഇവിടെ എഴുത്തിനിരുത്തി.ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലും, കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും പരമ്പരാഗതമായ രീതിയില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.തിരുവനന്തപുരത്തെ ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തില്‍ പ്രശസ്ത കവി കാവാലം നാരായണപണിക്കര്‍,പ്രൊഫ.ജി.എന്‍.പണിക്കര്‍ എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്കി.ഇവിടെ നൃത്തം, സംഗീതം എന്നിവയിലും വിദ്യാരംഭം കുറിച്ചു.തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന കലോത്സവത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.ഇവിടെ വിവിധ മതങ്ങളില്‍ പെട്ട കുട്ടികളെ എഴുത്തിനിരുത്തി.പാരമ്പര്യ എഴുത്താശാന്‍മാരും സാഹിത്യനായകരും കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. കോട്ടയം ഡിസി ബുക്സിലും, മലയാളമനോരമയുടെ എല്ലാ യൂനിറ്റുകളിലും നടന്ന ചടങ്ങുകളില്‍ ധാരാളം കുഞ്ഞുങ്ങള്‍ അറിവിന്റെ മധുരം നുകര്‍ന്നു.ഗൃഹാതുരത്വമുണര്‍ത്തി ദല്‍ഹി മലയാളികളും വിജയദശമി ആഘോഷിച്ചു.

2009, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

അടൂര്‍ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം

2007 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാള സിനിമയ്ക്ക് അഭിമാനിക്കാന്‍ വകയേറെ.
മികച്ച സംവിധായകനുള്ള അവാര്‍ഡ് നാലുപെണ്ണുങ്ങള്‍ എന്ന സിനിമയുടെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ലഭിച്ചു.ഏറ്റവും നല്ല പ്രാദേശിക ഭാഷാചിത്രത്തിനുള്ള അവാര്‍ഡ് ശ്യാമപ്രസാദിന്റെ ഒരേകടല്‍ കരസ്ഥമാക്കി.മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ഒരേകടലിന്റെ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ നേടിയെടുത്തു.ചിത്ര സംയോജനത്തിനു ബി.അജിത്തിനും (നാല്പെണ്ണുങ്ങള്‍) ചമയത്തിനു പട്ടണം റഷീദിനും(പരദേശി) ലഭിച്ചതോടെ ഇത്തവണ മലയാളത്തിനു മൊത്തം 5 അവാര്‍ഡുകള്‍ കിട്ടി.മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരത്തിനു മാധുര്യമേകാന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന തമിഴ് ചിത്രത്തിനാണ് ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം.മികച്ചനടനായി പ്രകാശ്‌ രാജും(കാഞ്ചീവരം)നടിയായി ഉമാശ്രീയും(ഗുലാബി ടാക്കീസ്‌-കന്നഡ)തെരഞ്ഞെടുക്കപ്പെട്ടു.