2009, മേയ് 31, ഞായറാഴ്‌ച

കമലാ സുരയ്യ അരങ്ങൊഴിഞ്ഞു

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കമലാ സുരയ്യ ഓര്‍മ്മയായി.പൂനയിലെ ജഹാന്ഗീര്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.പൂനയില്‍ മകന്‍ ജയസൂര്യയുടെ കൂടെ താമസിച്ചുരുന്ന കമലാ സുരയ്യ (മാധവിക്കുട്ടി)ന്യുമോണിയ രോഗബാധയെ തുടര്‍ന്നാണ്‌ അന്തരിച്ചത്‌.1932 മാര്‍ച്ച് 31 നു വി എം നായരുടെയും നാലപ്പാട്ട് ബാലാമണിയമ്മയുടെയും മകളായി പുന്നയൂര്‍ കുളത്ത് ജനിച്ച മാധവിക്കുട്ടി 1999 ല്‍ ഇസ്ലാം മതം സ്വീകരിച്ചു കമലാ സുരയ്യയായി.മലയാളത്തില്‍ കഥാരചനയില്‍ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച കമലാ സുരയ്യ കമലാ ദാസ് എന്ന പേരില്‍ ഇംഗ്ലീഷിലും കവിതകള്‍ എഴുതിയുരുന്നു.എഴുത്തശ്ചന്‍പുരസ്കാരം,ആശാന്‍ വേള്‍ഡ് പ്രൈസ്,കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ തുടങ്ങി നിരവധി അവാര്‍ഡുകള്‍ അവരെ തേടി എത്തിയിരുന്നു.കമലാ സുരയ്യയുടെ ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ ജൂണ്‍ 2 നു രാവിലെ 8 മണിക്ക് തിരുവനനന്തപുരം പാളയം ജുമാമസ്ജിദ്‌ ഖബര്‍സ്ഥാനില്‍ നടക്കുന്നതാണ്.

2009, മേയ് 29, വെള്ളിയാഴ്‌ച

ഇ എം എസ് സ്മൃതി തൃശൂരില്‍ ജൂണ്‍ 13-14

നവകേരളശില്‍പ്പിയും നവോത്ഥാന നായകനുമായിരുന്ന കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇ എം എസിന്റെ ജന്മശതാബ്ദി പ്രമാണിച്ചു തൃശ്ശൂരില്‍ ജൂണ്‍ 13,14 തിയ്യതികളില്‍ ഇ എം എസ് സ്മൃതി സംഘടിപ്പിക്കുന്നു.ജൂണ്‍ 13 നാണ് സഖാവിന്റെ നൂറാം പിറന്നാള്‍.കോസ്റ്റ്‌ ഫോര്‍ഡ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ അനുസ്മരണ സമ്മേളനത്തിനു പുറമെ ഇ എം എസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സെമിനാറുകളും നടക്കും.സി പി ഐ (എം )ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് പങ്കെടുക്കും.നവകേരള നിര്‍മ്മിതിയും ഇ എം എസും,ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം,കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ സമകാലിക സമസ്യകള്‍,സാഹിത്യ.സാംസ്കാരിക മേഖലകളിലെ ഇ എം എസ് സാന്നിദ്ധ്യം,അധികാര വികേന്ദ്രീകരണവും ഇ എം എസും,സാമ്പത്തിക പ്രതിസന്ധിയുടെ രാഷ്ട്രീയമാനങ്ങള്‍,ഇ എം എസിന്റെ ചരിത്രരചനാരീതികള്‍ എന്നീ വിഷയങ്ങളാണ് സെമിനാറുകളില്‍ ചര്‍ച്ചചെയ്യപ്പെടുക.പിണറായി വിജയന്‍,പാലൊളി മുഹമ്മദ്‌ കുട്ടി,എം എ ബേബി,ഡോ.തോമസ്‌ ഐസക്‌,ഡോ.സുകുമാര്‍ അഴീക്കോട്,പ്രഭാത് പട്നായിക്,വെങ്കിടേഷ് ആത്രേയ,സി പി ചന്ദ്രശേഖരന്‍,ജയതിഘോഷ്,എ വിജയരാഘവന്‍,എം മുകുന്ദന്‍,കെ എന്‍ പണിക്കര്‍,രാജന്‍ ഗുരുക്കള്‍,കെ എന്‍ ഗണേഷ്‌,സി പി നാരായണന്‍,എസ് എം വിജയാനന്ദ്‌,ബേബി ജോണ്‍,കെ ഇ എന്‍ ,പി ടി കുഞ്ഞിമുഹമ്മദ് തുടങ്ങിയര്‍ വിവിധ സെമിനാറുകളില്‍ സംബന്ധിക്കും.സെമിനാറുകളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0487-2355988,2360786 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

2009, മേയ് 3, ഞായറാഴ്‌ച

ഇന്ന് തൃശൂര്‍ പൂരം

ഇനി എല്ലാ വഴികളും തൃശൂരിലേക്ക്.പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഉജ്ജ്വലവും നിറപ്പകിട്ടാര്‍ന്നതുമായ തുടക്കം. വെള്ളിയാഴ്ച്ച നടന്ന സാമ്പിള്‍ വെടിക്കെട്ടിന് ജനലക്ഷങ്ങള്‍ സാക്ഷൃം വഹിച്ചു.ഇന്നുമുതല്‍ രണ്ടുദിവസം പൂരനഗരി മേളക്കൊഴുപ്പിലും വര്‍ണ്ണക്കാഴ്ച്ചകളിലും ആറാടും.കേരളത്തിന്റെ സാംസ്കാരികത്തനിമയും മതമൈത്രിയും വിളിച്ചോതുന്ന പൂരം കാണാന്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ലക്ഷക്കണക്കിന്‌ ജനങ്ങള്‍ തൃശൂരിലേക്ക് ഒഴുകിത്തുടങ്ങി. ഇലഞ്ഞിത്തറമേളത്തിന്‍റെ നാദലഹരിയില്‍ ലയിക്കാന്‍ നഗരം കാതോര്‍ത്തു കാത്തിരിക്കുന്നു. രാവിലെ കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളിപ്പും തുടര്‍ന്ന് ആറ് ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പും ഉണ്ടാവും. പാറമേക്കാവ്,തിരുവമ്പാടി ക്ഷേത്രങ്ങളില്‍ നിന്നും വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ഭഗവതിമാരുടെ വരവിനെ സൂചിപ്പിക്കുന്ന ചടങ്ങാണ് എഴുന്നള്ളിപ്പ്‌ .ചെണ്ട,മദ്ദളം,തിമില,ഇലത്താളം,ഇടയ്ക്ക എന്നിവ ചേര്‍ന്ന പഞ്ചവാദ്യം പൂരക്കാഴ്ച്ചകളില്‍ അത്യാകര്‍ഷകമാണ്.കേരളത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ക്ഷേത്രങ്ങളിലെ ഗജവീരന്മാര്‍ അണിനിരക്കുന്ന അത്ഭുതക്കാഴ്ചയായ കുടമാറ്റം ഇന്ന് വൈകുന്നേരം അരങ്ങേറും.പൂഴി വാരി ഇട്ടാല്‍ നിലത്തെത്താത്ത മട്ടിലുള്ള ജനസഞ്ചയം ഇതിന് ദൃക്സാക്ഷികളാവും .വര്‍ണ്ണ പ്രപഞ്ചം വാരിവിതറുന്ന വെടിക്കെട്ട് പുലര്‍ച്ചെയാണ് നടക്കുക.നാളത്തെ പകല്‍പൂരത്തിനൊടുവില്‍ ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഈ വര്‍ഷത്തെ പൂരത്തിന് കൊടിയിറങ്ങും.