2013, ജനുവരി 20, ഞായറാഴ്‌ച

സ്കൂള്‍ കലോത്സവം കൊടിയിറങ്ങി,സ്വര്‍ണ്ണക്കപ്പ് വീണ്ടും കോഴിക്കോടിന്

നാടിന്റെ കലാപ്പെരുമ വിളംബരം ചെയ്ത്,മലപ്പുറത്തിന്റെ മണ്ണില്‍ കോഴിക്കോട് പതിനേഴരപവന്റെ സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ടു..!ഏഴ് ദിനരാത്രങ്ങള്‍ മലപ്പുറത്തുകാരെ  ഉത്സവലഹരിയില്‍ ആറാടിച്ച സ്കൂള്‍ കലോത്സവം ഇന്ന് കൊടിയിറങ്ങി. ആകെ 912 പോയിന്റുകള്‍ നേടിയാണ്‌ കോഴിക്കോട് ജില്ല ഏഴാം തവണ വിജയക്കൊടി പാറിച്ചത്.കോഴിക്കോടിന് ഹൈസ്കൂള്‍ വിഭാഗത്തില്‍ 414 ഉം ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 498 ഉം പോയിന്റുകളുണ്ട്.സമാപന ചടങ്ങില്‍ വെച്ച് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് കോഴിക്കോടിന് സ്വര്‍ണ്ണക്കപ്പ് സമ്മാനിച്ചു.900  പോയിന്റുകളോടെ തൃശൂര്‍ രണ്ടാം സ്ഥാനവും 881 പോയിന്റുകള്‍ നേടി മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈസ്കൂള്‍ വിഭാഗത്തില്‍ ആലത്തൂര്‍ ബി എസ് എസ് സ്കൂള്‍ 80 പോയിന്റുകളോടെ ഒന്നാം സ്ഥാനത്തെത്തി.ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 132 പോയിന്റുകള്‍ നേടിയ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്ക.സ്കൂള്‍ മുന്നിലെത്തി.അടുത്ത വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തിന് പാലക്കാട് വേദിയാകും. കലോത്സവത്തിന് മൂന്നാം തവണ വേദിയൊരുക്കുന്ന പാലക്കാട്ട് ഏറ്റവും ഒടുവില്‍ കലോത്സവം നടന്നത് 2000 ത്തിലാണ്.

2013, ജനുവരി 14, തിങ്കളാഴ്‌ച

സ്കൂള്‍ കലോത്സവം കൊടിയേറി,മലപ്പുറം ഉത്സാഹത്തിമര്‍പ്പില്‍ ....

അമ്പത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവം മലപ്പുറത്ത് കൊടിയേറി.ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് ആദ്യമായി വേദിയാകുന്ന മലപ്പുറം ഉത്സവലഹരിയിലമര്‍ന്നു.ഇന്ന് രാവിലെ പ്രധാന വേദിയായ എം എസ് പി പരേഡ് ഗ്രൗണ്ടില്‍ 
പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ എ ഷാജഹാന്‍  പതാക ഉയര്‍ത്തിയതോടെ 7 നാള്‍ നീളുന്ന കലോത്സവത്തിന് തുടക്കമായി.ഉച്ചയ്ക്ക് 2.30 നു 85 സ്കൂളുകളില്‍ നിന്ന് 12000ത്തിലേറെ കുട്ടികള്‍ പങ്കെടുത്ത വര്‍ണ്ണാഭമായ ഘോഷയാത്ര നടന്നു.വാദ്യഘോഷങ്ങളും വിവിധ കലാരൂപങ്ങളും ഘോഷയാത്രക്ക്‌  മാറ്റ് കൂട്ടി.ഘോഷയാത്ര പ്രധാന വേദിയായ എം എസ്  പി പരേഡ് ഗ്രൗണ്ടില്‍ എത്തിയതിനു ശേഷം ഉദ്ഘാടനചടങ്ങുകള്‍  ആരംഭിച്ച.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഈ വര്‍ഷം മുതല്‍ സമ്മാനത്തുക വര്‍ദ്ധിപ്പിക്കുമെന്ന്
അദ്ദേഹം പ്രഖ്യാപിച്ചു.ഇന്ന് പ്രധാന വേദിയില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം അരങ്ങേറി.
സെന്റ്‌ ജെമ്മാ സ്കൂളിലെ വേദിയില്‍ ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ഭരതനാട്യ മത്സരവും നടന്നു.വരും നാളുകളില്‍ 
232 ഇനങ്ങളിലായി 17 വേദികളില്‍ 12000ത്തിലേറെ കുട്ടികള്‍ തങ്ങളുടെ കലാപാടവം തെളിയിക്കും.കലോത്സവം 20 നു വൈകീട്ട് സമാപിക്കും.പ്രതിപക്ഷനേതാവ് വി എസ്  അച്ചുതാനന്ദന്‍ സമാപനചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും.ഇനിയുള്ള 6 ദിനരാത്രങ്ങള്‍ മലപ്പുറം നിവാസികള്‍ക്ക് ഉറക്കമിളച്ച് കലാവിരുന്ന് ആസ്വദിക്കാം.