2008, ഡിസംബർ 31, ബുധനാഴ്‌ച

സ്കൂള്‍ കലോല്‍സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു

വര്‍ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു.യൂനിവേഴ്സിറ്റി കോളേജില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ നിരവധി നിശ്ചലദൃശ്യങ്ങളും തനിമയാര്‍ന്ന കേരളീയ കലാരൂപങ്ങളും അകമ്പടി സേവിച്ചു. ഘോഷയാത്ര പ്രധാന വേദി ഒരുക്കിയിരിക്കുന്ന പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിച്ചു.പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ കലോലോസവം ഉല്‍ഘാടനം ചെയ്തു.ഓഎന്‍വി -എംകെ അര്‍ജുനന്‍ ടീം ഒരുക്കിയ മുദ്രാ ഗാനത്തിന്‍റെ നൃത്താവിഷ്ക്കാരത്തോടെയാണ് ഉല്‍ഘാടന ചടങ്ങുകള്‍ തുടങ്ങിയത്.വിദ്യാഭ്യാസ മന്ത്രി എം എ ബേബി ആധ്യക്ഷം വഹിച്ച ചടങ്ങില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഓഎന്‍വി കുറുപ്പ് മുഖ്യാഥിതിയായി.മേയര്‍ സി.ജയന്‍ബാബു,മന്ത്രിമാരായ എം.വിജയകുമാര്‍,സി.ദിവാകരന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.പൊതു വിദ്യാഭ്യാസ സെക്രട്ടറി ജെയിംസ് വര്‍ഗീസ്‌ സ്വാഗതവും ഡിപിഐ എ പി എം മുഹമ്മദ് ഹനീഷ് നന്ദിയും പറഞ്ഞു.ഉള്ഘാടനതിനു ശേഷം വിവിധ വേദികളിലായി ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ടം, ചെണ്ടമേളം, ദേശഭക്തിഗാനം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കേരളനടനം,മൂകാഭിനയം,ദേശഭക്തിഗാനം എന്നീ മല്‍സരങ്ങള്‍ നടന്നു. 16 വേദികളിലായി നടക്കുന്ന കലോല്‍സവം ജനുവരി 5 ന് സമാപിക്കും.

2008, ഡിസംബർ 30, ചൊവ്വാഴ്ച

സംസ്ഥാന സ്കൂള്‍ കലോല്‍സവം ഇന്ന് തുടങ്ങും

പന്കാളിത്തം കൊണ്ടു ലോകത്തിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും.ഇനിയുള്ള ഏഴ് ദിനരാത്രങ്ങള്‍ അനന്തപുരിയില്‍ ചിലങ്കയണിഞ്ഞ ചുവടുവെപ്പുകളുടെയും സംഗീതത്തിന്‍റെയും മറ്റു കലാരൂപങ്ങളുടേയും വിരുന്നൂട്ട്.സ്കൂള്‍,ഹയര്‍ സെക്കന്‍ഡറി,വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി മേളകള്‍ സംയോജിപ്പിച്ച് ഒറ്റ കലോല്സവമാക്കിയത്തിനു ശേഷമുള്ള ആദ്യ കലമാമാങ്കത്തിനാണ് ഇന്നു തിരുവനന്തപുറത്ത് തിരശ്ശീല ഉയരുന്നത്.കലോലസവത്തിന്റെ മാന്വല്‍ പരിഷ്കരിച്ചതിന് ശേഷം നടക്കുന്ന കലോല്സവമെന്ന പ്രത്യേകതയും ഇതിനുണ്ട്.മാറിയ നിയമാവലി പ്രകാരം വിധിനിര്‍ണ്ണയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.ഇന്നുച്ചയ്ക്ക് കേരള സര്‍വ്വകലാശാലാമൈതാനിയില്‍ നിന്നാരംഭിക്കുന്ന വര്‍ണ്ണപ്പകിട്ടേറിയതും, എഴായിരത്തില്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്നതുമായ സാംസ്കാരിക ഘോഷയാത്രയോടെ കലോല്‍സവത്തിനു തുടക്കമാവും.കലോല്സവത്തിന്റെ ഉല്‍ഘാടനം വൈകുന്നേരം അഞ്ചു മണിക്ക് പുത്തരിക്കണ്ടം മൈതാനിയിലെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ നിര്‍വ്വഹിക്കും.16 വേദികളിലായി 216 ഇനങ്ങളില്‍ 7624 കുട്ടികള്‍ കഴിവിന്റെ മേനി തെളിയിക്കും.കലോല്‍സവ വേദികളുള്‍പ്പെടുന്ന പ്രദേശങ്ങളെ ലോഡ് ഷെഡ്ഡിങ്ങില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.17 സ്കൂളുകളിലാണ് മേളയില്‍ പന്കെടുക്കുന്നവര്‍ക്ക് താമസ സൌകര്യം ഒരുക്കിയിരിക്കുന്നത്.സെന്‍ട്രല്‍ സ്റ്റേഡിയത്തിലും, അട്ടക്കുളങ്ങര സ്കൂളിലുമാണ് ഭക്ഷണശാല.ക്രമസമാധാനത്തിന് പ്രത്യേക പോലീസിനേയും, ആരോഗ്യ പരിപാലനത്തിന് മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.താമസ സ്ഥലങ്ങളില്‍ നിന്ന് വേദികളിലേക്ക് ബസ് സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2008, ഡിസംബർ 29, തിങ്കളാഴ്‌ച

കശ്മീര്‍ വിധിയുടെ ബാക്കിപത്രം

ജമ്മു-കശ്മീരിലെ 87 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായി സൈന്യത്തിന്റെ സംരക്ഷണത്തില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍,ഒരു തൂക്കുസഭയാണ് സമ്മതിദായകര്‍ സമ്മാനിച്ചത്‌.ഗുലാം നബി ആസാദിന്റെ മുന്നണി സര്‍ക്കാര്‍ വോട്ടു ബേങ്കില്‍ കണ്ണും നട്ട് നടത്തിയ വര്‍ഗീയ പ്രീണന മലക്കം മറിയലിന്‍റെ പരിണിതഫലമായി അടിച്ചേല്‍പ്പിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇപ്പോള്‍ നടന്നത്.അമര്‍നാഥ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഭൂമി വിവാദമാണ് ഗുലാം നബി മന്ത്രിസഭയെ താഴെയിറക്കിയത്. ഉര്‍വ്വശീ ശാപം ഉപകാരമായി എന്ന് പറഞ്ഞതു പോലെ സംസ്ഥാനത്ത് പറയത്തക്ക സ്വാധീനമൊന്നും ഇല്ലാതിരുന്ന ഹിന്ദു വര്‍ഗീയതക്ക് വേരുറപ്പിക്കാനും അതുവഴി ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടം കൊയ്യാനും സാധിച്ചു. ഒരു സീറ്റില്‍ മാത്രം ഒതുങ്ങിക്കൂടിയിരുന്ന ബിജെപി അമര്‍നാഥ് പ്രശ്നം മുതലാക്കി ജമ്മു മേഖലയില്‍ 11 സീറ്റുകള്‍ നേടി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.കോണ്‍ഗ്രസിനാവട്ടെ മുന്‍ ഉപമുഖ്യമന്ത്രി മംഗത് റാം ശര്‍മ്മയടക്കം ആറു മന്ത്രിമാരുടെ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിയും വന്നു. അല്ലെങ്കിലും ബിജെപിക്ക് ക്ഷീണമുള്ളിടത്തെല്ലാം അവരെ ഉത്തേജിപ്പിക്കുക എന്ന ചരിത്ര ദൌത്യമാണല്ലോ കോണ്‍ഗ്രസ് നിര്‍വ്വഹിച്ചു പോരുന്നത്.ഏതായാലും മുഫ്തി മുഹമ്മദിന്റെ പി ഡി പിയെ വിട്ടു അധികാരത്തിന്റെ മധുരം നുണയാന്‍ ഫാറൂക്ക് അബ്ദുള്ളയെ പുണരാന്‍ തന്നെയാണ് അവരുടെ നീക്കം.എത്ര കാലത്തേക്ക് എന്നത് മാത്രമാണ് ചോദ്യം.കാശ്മീര്‍ തെരഞ്ഞെടുപ്പിന്റെ മറ്റൊരു സൂചന ഈയിടെ രാജസ്ഥാനിലും മാറ്റും ഉണ്ടായ അന്കൂല വിധി പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പില്‍, ഇന്ത്യയിലാകെ ആവര്‍ത്തിക്കാന്‍ പോവുന്നു എന്ന കോണ്‍ഗ്രസ് വീരവാദം പൊള്ളയാണെന്നതാണ്.

2008, ഡിസംബർ 21, ഞായറാഴ്‌ച

ജീവനക്കാരുടെ ദേശീയസമ്മേളനം ആരംഭിച്ചു

ജീവനക്കാരുടെ അഖിലേന്ത്യാസംഘടനയായ ഓള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവ:എംപ്ലോയീസ് ഫെഡറേഷന്‍റെ
ദേശീയസമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി .തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ ആര്‍.ജെ.കാര്‍ണിക് പതാക ഉയര്‍ത്തി. കേന്ദ്ര സര്ക്കാരിന്റെ ജനദ്രോഹ നയങ്ങളെ ചെറുക്കാന്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ബഹുജനങ്ങളുടെയും ഐക്യനിര കെട്ടിപ്പടുക്കാനുള്ള ആഹ്വാനവുമായാണ്‌ സമ്മേളനത്തിന് തുടക്കം കുറിച്ചത്.ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ.കെ.എന്‍.പണിക്കര്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു.സ്വാഗത സംഘം ചെയര്‍മാന്‍ വൈക്കം വിശ്വന്‍ സ്വാഗതം പറഞ്ഞു.ആര്‍ .ജെ കാര്‍ണിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്ന്ന ഉല്‍ഘാടന സമ്മേളനത്തില്‍ എഫ് എസ് ഇടി ഓ ഗായക സംഘം സ്വാഗതഗാനമാലപിച്ചു.സി ഐ ടി യു ദേശീയപ്രസിഡന്‍റ് എംകെ.പാന്ഥെ മുതലായവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 1500 ഓളം പ്രതിനിധികള്‍ പന്കെടുക്കുന്നു.ഞായറാഴ്ച വൈകീട്ട് നാലിന് ധനമന്ത്രി ഡോ.തോമാസ് ഐസക്ക് പ്രഭാഷണം നടത്തും.തിങ്കളാഴ്ച ഉച്ച കഴിഞ്ഞു മൂന്നിന് നടക്കുന്ന വനിതാസമ്മേളനം ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയാണ് ഉല്‍ഘാടനം ചെയ്യുന്നത്.ചൊവ്വാഴ്ച വൈകീട്ട് പുത്തരിക്കണ്ടം മൈതാനത്ത് നിന്നാരംഭിക്കുന്ന പ്രകടനത്തില്‍ അരലക്ഷം പേരാണ് പന്കെടുക്കുന്നത്.ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ഉല്‍ഘാടനം ചെയ്യുന്നതാണ്.

സ്കൂള്‍ കലോല്‍സവം സിറ്റി ഉപജില്ലയ്ക്ക് ഇരട്ടകിരീടം

കോഴിക്കോട് റവന്യൂജില്ലാ സ്കൂള്‍ കലോല്‍സവം കൊടുവള്ളിയില്‍ സമാപിച്ചപ്പോള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും,ഹൈ സ്കൂള്‍ വിഭാഗത്തിലും സിറ്റി ഉപജില്ല കലാകിരീടം നേടി ചരിത്രം കുറിച്ചു.ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 319 പോയിന്റ് നേടി സിറ്റി ഒന്നാം സ്ഥാനവും,278 പോയയിന്‍റോടെ ചേവായൂര്‍ രണ്ടാം സ്ഥാനവും,221 പോയിന്റുള്ള പേരാമ്പ്ര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈസ്കൂള്‍ വിഭാഗത്തില്‍ സിറ്റി 287 ഉം,ചേവായൂര്‍ 226 ഉംപോയിന്റ് നേടി ഒന്നും രണ്ടും സ്ഥാനത്തെത്തി.കൊയിലാണ്ടി ഉപജില്ലയ്ക്കാണ് മൂന്നാം സ്ഥാനം.യു പി വ്ഭാഗത്തില്‍ 115 പോയിന്റോടെ ചേവായൂരും , 114 പോയയിന്‍റോടെ പേരാന്‍ബറയും, 110 പോയിന്റോടെ സിറ്റിയും വിജയകിരീടമണിഞ്ഞു.സമാപനസമ്മേളനം വ്യവസായമന്ത്രി എളമരം കരീം ഉല്‍ഘാടനം ചെയ്തു.പി.ടി.എ.റഹീം എം. എല്‍ .എ അദ്ധ്യക്ഷനായി .ജോര്‍ജ്ജ് എം തോമാസ് എം. എല്‍. എ സമ്മാനനങ്ങള്‍ വിതരണം ചെയ്തു.

2008, ഡിസംബർ 19, വെള്ളിയാഴ്‌ച

രാജ്യാന്തര ചലച്ചിത്രോല്സവത്തിനു തിരശ്ശീല വീണു


ഒരാഴ്ചയായി സിനിമാപ്രേമികള്‍ക്ക് പുതിയ ചലച്ചിത്ര അനുഭവങ്ങള്‍ സമ്മാനിച്ച കേരള രാജ്യാന്തര ചലച്ചിത്രോല്‍സവം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടികളോടെ സമാപിച്ചു .മെക്സിക്കന്‍ ചിത്രമായ പാര്‍ക്ക് വിയ സുവര്‍ണ ചകോരം കരസ്ഥമാക്കി.എന്റിക് റിവോറോയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.മികച്ച സവിധായകാനുള്ള രജത ചകോരം വെനൂസ്വലന്‍
ചിത്രമായ പോസ്റ്റ് കാര്‍ഡ് ഫ്രം ദ ലെനിന്ഗ്രാഡിന്‍റെ സംവിധായിക മരിയാനാ രോണ്‍ഡന് ലഭിച്ചു.മികച്ച നവാഗത സംവിധായികക്കുള്ള അവാര്‍ഡ് നന്ദിതാ ദാസ് നേടി.ഫിറാഖ് എന്ന ചിത്രത്തിനാണ് അവാര്‍ഡ്.മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡ് അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു നേടി.നാറ്റ്പാക്കിന്റെ മികച്ച മലയാള ചിത്രമായി എം ജി ശശിയുടെ അടയാളങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു.മികച്ച ചിത്രത്തിനുള്ള പ്രേക്ഷക അവാര്‍ഡ് ശ്രീലങ്കന്‍ ചിത്രമായ മച്ചാന്‍
നേടി .ഉപര്‍ട്ടൊ പസോളിനിയുടെതാണ് ഈ ചിത്രം. നവാഗത സംവിധായകനുള്ള രജത ചകോരം മൈ മെര്‍ലിന്‍ ആന്‍ഡ് ബ്രാന്‍ഡോ എന്ന ചിത്രം സംവിധാനം ചെയ്ത ഹുസൈന്‍ കരബക്കിനു(തുര്‍ക്കി ) ലഭിച്ചു.അവാര്‍ഡുകള്‍ വിദ്യാഭ്യാസ-സാംസ്കാരികവകുപ്പ് മന്ത്രി എം എ ബേബി സമ്മാനിച്ചു.അവാര്‍ഡ് തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗനണനയിലാണെന്ന് മന്ത്രി അറിയിച്ചു.

സ്കൂള്‍ കലോല്‍സവം കൊടുവള്ളിയില്‍ തുടങ്ങി

കോഴിക്കോട് ജില്ലാ സ്കൂള്‍ കലോല്‍സവം കൊടുവള്ളി ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രശസ്ത നടന്‍ മാമുക്കോയ ഉല്‍ഘാടനം ചെയ്തു.കലയുള്ളിടത്ത് കലഹമില്ലെന്നും കലയുന്ടെങ്കില്‍ ഉള്ളില്‍ വിഷം കുറയുമെന്നും,ഭീകരവാദത്തിനൊ തീവ്രവാദത്തിനൊ അവിടെ സ്ഥാനമില്ലെന്നും ഉല്‍ഘാടന പ്രസംഗത്തില്‍ മാമുക്കോയ ഓര്‍മ്മിപ്പിച്ചു.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ .പി .കുഞ്ഞമ്മദ് കുട്ടിമാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.ഡി. ഡി. ഇ. കെ. വി. വിനോദ് ബാബു സ്വാഗതവും കെ. കെ. ഭാസ്കരന്‍ നന്ദിയും പറഞ്ഞു. കലോല്‍സവത്തോടനുബന്ധിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വര്‍ണ്ണപ്പകിട്ടേറിയ ഘോഷയാത്രയും നടന്നു.പെട്രോള്‍ പമ്പ് പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്രയ്ക്ക് നിശ്ചലദൃശ്യങ്ങള്‍, തെയ്യം, കോല്‍ക്കളി,ഒപ്പന മുതലായ കലാരൂപങ്ങളും മാറ്റ് കൂട്ടി.ഇനിയുള്ള രണ്ടു രാപ്പലുകള്‍ കൊടുവള്ളിക്കാര്‍ക്ക് സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയും വിരുന്നുണ്ണാനുള്ളവയാണ്. കണ്ണുകളും കാതുകളും കലോല്‍സവ വേദികളിലേക്ക്.

2008, ഡിസംബർ 18, വ്യാഴാഴ്‌ച

ചാലക്കുടിയില്‍ സ്കൂള്‍ കായികമേള കൊടിയിറങ്ങി

കോതമംഗലം സെന്റ് ജോര്‍ജ്ജ് എച്ച് എച്ച് എസ് എസ്സി നു അഞ്ചാം തവണയും കീരീടം സമ്മാനിച്ചു കൊണ്ടു അന്പത്തിരണ്ടാമത് സ്കൂള്‍ അതിലറ്റിക്സ് മീറ്റിനു ചാലക്കുടി കാര്‍മ്മല്‍ സ്റ്റേഡിയത്തില്‍ തിരശ്ശീല വീണു.എറണാകുളം ജില്ല 400 പോയിന്റ് നേടി അഞ്ചാം പ്രാവശ്യവും ഓവര്‍ഓള്‍ ചാമ്പ്യന്‍ ഷിപ്പ് നിലനിര്‍ത്തി.സെന്റ് ജോര്‍ജ്ജും തൊട്ടടുത്ത മാര്‍ ബേസില്‍ എച്ച് എച്ച് എസും നടത്തിയ ശക്തമായ മുന്നേറ്റമാണ് എറണാകുളത്തിന് ഊര്‍ജ്ജം പകര്‍ന്നത്.53 കുട്ടികളെ പന്കെടുപ്പിച്ച് 25 സ്വര്‍ണ്ണമുള്‍പ്പടെ 52 മെഡലുമായി ആകെ 186 പോയിന്റ് നേടിയ സെന്റ് ജോര്‍ജ്ജ് ഒന്നാം സ്ഥാനത്തും,137 പോയിന്റ് നേടി മാര്‍ ബേസില്‍ രണ്ടാം സ്ഥാനത്തും,46 പോയിന്റ് നേടി പറളി ജി വി എച്ച് എസ് എസ് മൂന്നാം സ്ഥാനത്തുമെത്തി.സ്പോര്‍ട്സ് ഡിവിഷന്‍ വിഭാഗത്തില്‍ കണ്ണൂര്‍ ജിവിഎച്ച്എസ്എസ് 179 പോയിന്റോടെ ഒന്നാം സ്ഥാനത്തും,147 പോയിന്റോടെ തിരുവനന്തപുരം ജി വി രാജ രണ്ടാം സ്ഥാനത്തും,65 പോയിന്റോടെ കൊല്ലം എസ് എന്‍ മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു.കേരളത്തിലെ കായിക നേട്ടങ്ങള്‍ക്ക്‌ ഒളിമങ്ങാത്ത ഭാവിയുണ്ടെന്നു വിളിച്ചോതുന്ന കായിക പ്രകടനങ്ങളാണ് കാര്‍മ്മല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്.

കേരളത്തില്‍ ക്രീമിലെയര്‍ പരിധി നാലര ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചു

മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസാവശ്യങ്ങക്കും,സംവരണ ക്വാട്ടയില്‍ നിയമനങ്ങള്‍ ലഭിക്കുന്നതിനുമുള്ള ക്രീമിലെയര്‍ പരിധി നാലര ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതുവരെ പരിധി രണ്ടര ലക്ഷം രൂപയായിരുന്നു.സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം നിയമിക്കപ്പെട്ട ജസ്റ്റീസ് രാജേന്ദ്രബാബു കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് പ്രകാരമാണ് ഈ വര്‍ദ്ധന.പി എസ് സി നിയമനങ്ങളില്‍ ഹൈക്കോടതി വിധിയില്‍ നിര്‍ദ്ദേശിച്ചത് പ്രകാരം മെരിറ്റിലും സംവരണത്തിലും 50:50 അനുപാതം പാലിക്കണമെന്ന് തന്നെയാണ് സര്ക്കാരിന്റെ അഭിപ്രായമെന്നും ഇതു സുപ്രീംകോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഹൈക്കോടതി വിധിയ്ക്കെതിരെ പി എസ് സി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതില്‍ സര്‍ക്കാരിന് യോജിപ്പില്ലെന്നും വി എസ് വെളിപ്പെടുത്തി.

2008, ഡിസംബർ 17, ബുധനാഴ്‌ച

സംവരണസമുദായ മുന്നണി പി എസ് സി ഓഫീസ് മാര്‍ച്ച് നടത്തും

നിയമനങ്ങള്‍ നടത്തുമ്പോള്‍ മെരിറ്റും സംവരണവും 50:50 അനുപാതത്തില്‍ ആയിരിക്കണമെന്ന ഹൈക്കോടതി വിധിയ്ക്കെതിരെ, സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള പി എസ് സി തീരുമാനത്തില്‍ പ്രതിഷേധിച്ച് സംവരണ സമുദായമുന്നണിയുടെ ആഭിമുഖ്യത്തില്‍ നാളെ തിരുവനന്തപുരത്ത് പി എസ് സി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും.പിന്നാക്ക വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമായ ഒരു കോടതി വിധിയ്ക്കെതിരെ പി എസ് സി മെമ്പര്‍ മാരില്‍ ഒരു വിഭാഗം നടത്തുന്ന അനാവശ്യ നിയമയുദ്ധത്തിനെതിരെയുംഇക്കാര്യത്തില്‍ കേരളസര്‍ക്കാരിന്റെ നിസ്സംഗതയ്ക്കെതിരെയുമാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിയ്ക്കുന്നത്.എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍ മാര്‍ച്ച് ഉല്‍ഘാടനം ചെയ്യുന്നതാണ്.

2008, ഡിസംബർ 16, ചൊവ്വാഴ്ച

സൌജന്യ വിദ്യാഭ്യാസം- ബില്‍ അവതരിപ്പിച്ചു

രാജ്യത്ത് 6 നും14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്ക്ക് സൌജന്യ വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനും സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് കര്‍ശനമായ പ്രവര്‍ത്തന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചതുമായ ബില്‍, മാനവശേഷിമന്ത്രി അര്‍ജുന്‍ സിങ്ങ്
രാജ്യസഭയില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍,എയിഡഡ് സ്കൂളുകളില്‍ പഞ്ചായത്ത്,മുന്സിപ്പാല്‍ കൌണ്‍സില്‍ അംഗങ്ങളും രക്ഷിതാക്കളും ചേര്ന്ന മാനേജ്മെന്റ് സമിതി രൂപീകരിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.ഒന്നുമുതല്‍ എട്ടുവരെ ക്ലാസ്സുകളിലെക്കാണ് സൌജന്യ വിദ്യാഭ്യാസം ഉറപ്പ് നല്‍കുന്നത്.ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ ആരെയും തോല്‍പ്പിക്കാനോ സ്കൂളില്‍ നിന്നും പുറത്താക്കാനോ പാടില്ല. പ്രവേശനത്തിന് സ്ക്രീനിങ്ങ് നടത്തുന്നതും തലവരി വാങ്ങുന്നതും നിരോധിച്ചിട്ടുണ്ട്.തലവരിപ്പണം വാങ്ങിയാല്‍ പത്തിരട്ടിയാരിക്കും പിഴ.വിദ്യാര്‍ത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ പാടില്ല.സൌജന്യ വിദ്യാഭ്യാസത്തിനു വരുന്നചിലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. അധ്യാപകര്‍ സ്വകാര്യട്യൂഷന്‍ എടുക്കരുതന്നും,അവരെ സെന്‍സസ്,ദുരിതാശ്വാസം,പൊതുതെരഞ്ഞെടുപ്പ് എന്നിവയ്ക്കല്ലാതെ ഇതര ഡ്യൂട്ടികള്‍ക്ക് നിയോഗിക്കരുതെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.സര്‍ക്കാരില്‍ നിന്നു യാതൊരു സഹായവും കിട്ടാത്ത സ്കൂളുകളും ഒന്നാം ക്ലാസ് മുതല്‍ സീറ്റിന്റെ 25% താഴ്ന്നവരുമാനക്കാരായവരുടെയും പട്ടികജാതി പിന്നോക്കവിഭാഗത്തില്‍പെട്ടവരുടേയും മക്കള്‍ക്ക്‌ വേണ്ടി നീക്കിവെക്കണം.ഇതിനുള്ള ചെലവ് സര്‍ക്കാര്‍ നല്കും.സര്‍ക്കാരില്‍ നിന്നും സൌജന്യ നിരക്കില്‍ ഭൂമി ഉള്‍പ്പടെ ലഭിച്ച വിദ്യാലയങ്ങള്‍ 25% സീറ്റില്‍ കുട്ടികളെ സൗജന്യമായി പഠിപ്പിക്കണം.എല്ലാ തരം സ്കൂളുകളിലെയും അധ്യാപക-വിദ്യാര്ത്ഥി അനുപാതവും എത്രയായിരിക്കണമെന്നു ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.


2008, ഡിസംബർ 14, ഞായറാഴ്‌ച

അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം സമാപിച്ചു

കഴിഞ്ഞ മൂന്നു ദിവസമായി തിരുവനന്തപുരത്ത് നടന്നു വന്ന അന്താരാഷ്ട്ര വിദ്യഭ്യാസ സമ്മേളനത്തിന് സമാപനമായി. മുവായിരത്തിലധികം പേര്‍ പന്കെടുത്ത സമ്മേളനത്തില്‍ രാജ്യാന്തര പ്രശസ്തരായ വിദ്യാഭാസവിദഗ്ധരുടെ കൂടെ സംസ്ഥാന-ദേശീയ തലത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകരും,ഗവേഷകരും,അധ്യാപകരും വിദ്യാര്‍ത്ഥികളുംതങ്ങളുടെ സാന്നിധ്യമറിയിച്ചു.ജനാധിപത്യ-മതനിരപേക്ഷ വിദ്യാഭ്യാസം സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമുള്ള സജീവ ചര്‍ച്ചകളും തീരുമാനങ്ങളുമാണ് സമ്മേളനത്തിലുണ്ടായത്. സ്വകാര്യ-സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കടന്നുകയറ്റം കൊണ്ടുണ്ടായ അപകടങ്ങള്‍ സമ്മേളനം ചര്ച്ച ചെയ്തു.സ്വകാര്യ-സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടു വരണമെന്ന് സമ്മേളനം പാസാക്കിയ പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ന്യൂനപക്ഷ അവകാശങ്ങളുടെ ലക്ഷ്മണരേഖ ഈ നിയമത്തില്‍ നിര്‍ണ്ണയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.വിദ്യാഭ്യാസം പൌരന്റെ മൌലികാവകാശമാക്കുന്നതിനുള്ള ബില്‍ അടുത്ത പാര്ളിമെന്ടു സമ്മേളനത്തില്‍ തന്നെ അവതരിപ്പക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണപരമായ ചട്ടക്കൂട് പരിഷ്ക്കരിക്കുക,അധ്യാപക-വിദ്യാര്ത്ഥി ബന്ധം മൌലികമായി പൊളിച്ചെഴുതുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും സമ്മേളനം ചര്ച്ച ചെയ്യുകയുണ്ടായി.

2008, ഡിസംബർ 10, ബുധനാഴ്‌ച

ബി.ജെ.പി യുടെ ദല്‍ഹി സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നു


ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തി നില്‍ക്കുമ്പോള്‍ അഞ്ച്‌ സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ കേന്ദ്രത്തില്‍ അധികാരം പിടിക്കാന്‍ വിജയ സങ്കല്‍പ്പ യാത്രയുമായി ഇറങ്ങി പുറപ്പെട്ട ബി.ജെ.പി യെ സംബന്ധിച്ച് ഒട്ടും ആശാവാഹമല്ല.നേരത്തെ നടന്ന ഗുജറാത്ത്,പഞ്ചാബ്,ഹിമാചല്‍ പ്രദേശ്,ഉത്തരാഖണ്ട്,കര്‍ണാടക തെരഞ്ഞടുപ്പികളിലെല്ലാം തിളക്കമേറിയ വിജയം കൈവരിച്ച ബിജെപിക്ക് ആ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല രാജസ്ഥാനില്‍ ദയനീയമായ പരാജയം ഏറ്റ്വാങ്ങേണ്ടിയും വന്നു.വിജയ കുമാര്‍ മല്‍ഹോത്രയെ മുന്‍ നിര്ത്തി ദല്‍ഹിയില്‍ അധികാരത്തില്‍ എത്താനുള്ള മോഹവും പൊലിഞ്ഞു പോയി.സാമ്പത്തിക മാന്ദ്യവും,വിലക്കയറ്റവുമെല്ലാം പിടിച്ചു കുലുക്കിയിട്ടും കോണ്‍ഗ്രസ്സിനു 3-2 എന്ന തോതിലുള്ള വിജയമാണുണ്‍ടായത്.രാജ്യത്ത് ഇടക്കിടെ ഉണ്ടാവാറുള്ള ഭീകരാക്രമണങ്ങളെ വോട്ടാക്കി മാറ്റാനും ബിജെപിക്ക് കഴിയാതെ പോയി.ഏറ്റവുമൊടുവില്‍ മുംബൈ ആക്രമണത്തിന്റെ പേരില്‍ സമ്മതിദായകരെ പാട്ടിലാക്കാന്‍ നരേന്ദ്ര മോഡിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ശ്രമങ്ങളും പാളിപ്പോയി.മാലെഗാവ്സംഭവത്തിന്റെ പേരില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന സംഘപരിവാര്‍ ശക്തികളുടെ ഭീകരവിരുദ്ധപ്രചാരണത്തിന്റെ പൊള്ളത്തരം വോട്ടര്‍മാര്‍ തിരിച്ചറിയുകയും അത് പ്രകാരം പ്രതികരിക്കുകയും ചെയ്തു. സജീവ ഹിന്ദുത്വ വിഷയങ്ങളുടെ അഭാവത്തില്‍ കേന്ദ്രത്തില്‍ എളുപ്പത്തില്‍ അധികാരത്തിലേറാനുള്ള ബിജെപിയുടെ മോഹങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും തിരിച്ചടിയേറ്റിരിയ്ക്കയാണ്.
2004 ലെ പൊതുതെരഞ്ഞടുപ്പ് കാലത്ത് "ഇന്ത്യ തിളങ്ങുന്നു"എന്ന വിവാദപരസ്യങ്ങളില്‍ അമിതപ്രതീക്ഷ പുലര്‍ത്തിയിട്ടും ഫലം പുറത്ത് വന്നപ്പോള്‍, അധികാരം നഷ്ടമായത് പോലെ ഇപ്പോള്‍ ബി.ജെ.പി യുടെ മീഡിയ മാനേജര്‍മാരും ഏതാനും മാധ്യമങ്ങളും ഈ നിയസഭാതെരഞ്ഞെടുപ്പുകളില്‍ ബിജെപി സീറ്റുകള്‍ തൂത്ത് വാരുമെന്നു പ്രചരിപ്പിച്ചിരുന്നെന്കിലും, ഫലം മറിച്ചായപ്പോള്‍ കോണ്‍ഗ്രസുകാര്‍ കൂടി അതിശയപെട്ടിട്ടുണ്ടാകും.ഫലം പുറത്ത് വന്ന തിങ്കളാഴ്ച വൈകുന്നേരം ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പരന്ന മ്ലാനത ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്.

2008, ഡിസംബർ 8, തിങ്കളാഴ്‌ച

സരോവരം ബയോപാര്‍ക്ക് ഒന്നാം ഘട്ടം യാഥാര്‍ത്ഥ്യമായി

മലബാറിന്റെ ടൂറിസം സാദ്ധ്യതകള്‍ക്ക് ആക്കം കൂട്ടുന്ന സരോവരം ബയോപാര്‍ക്കിന്റെ ഒന്നാം ഘട്ടം കോഴിക്കോട് അരയടത്ത് പാലത്തിന് സമീപം മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്‍ ഉല്‍ഘാടനം ചെയ്തു. ബോട്ട് ക്ലബ്,നടപ്പാത,ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവയുടെ ഉല്‍ഘാടനം യഥാക്രമം മന്ത്രിമാരായ എളമരം കരീം,ബിനോയ് വിശ്വം,മേയര്‍ എം.ഭാസ്കരന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്റകൃതിയെ മറന്ന് ടൂറിസം വളര്‍ത്താനാവില്ലെന്നും ഇത് മനസ്സിലാക്കിയാണ് സരോവരം പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരിക്കുന്നതെന്നും കോടിയേരി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. നഗരത്തിലെ കനോലി കനാല്‍ ശുദ്ധീകരിച്ചു ഗതാഗത യോഗ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സരോവരത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുമെന്നും,മലബാര്‍ മഹോത്സവത്തിന് സരോവരം വെടിയാക്കുമെന്നും മന്ത്രി എളമരം കരീം പറഞ്ഞു. തണ്ണീര്‍തടങ്ങളെയും ജൈവ വൈവിധ്യങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടണമെന്നും,സരോവരം പോലുള്ള പദ്ധതികള്‍ പരിസ്ഥിതി സൌഹാര്‍ദ്ദ ടൂറിസത്തിന് മാതൃകയാണെന്നും മന്ത്രി ബിനോയ് വിശ്വം ഓര്‍മ്മിപ്പിച്ചു. എം.പി .വീരേന്ദ്രകുമാര്‍ എം.പി,എംഎല്‍എ മാരായ എ.പ്രദീപ്കുമാര്‍,പി.എം.എ.സലാം,ജില്ലാ പഞ്ചായത്ത് പ്രസിടന്‍റ് കെ.പി.കുഞ്ഞമ്മദ്കുട്ടി,കലക്ടര്‍ ഡോ.എ.ജയതിലക്, ജനപ്രതിനിധികള്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികള്‍ എന്നിവരും സംസാരിച്ചു.

2008, ഡിസംബർ 6, ശനിയാഴ്‌ച

ബേപ്പൂരില്‍ ജന്കാര്‍ സര്‍വീസിന് തുടക്കമായി

കോഴിക്കോട് ജില്ലയിലെ ആദ്യ ജന്കാര്‍ സര്‍വീസ് ചാലിയം-ബേപ്പൂര്‍ കടവില്‍ സ്ഥലം എംഎല്‍എ കൂടിയായായ വ്യവസായ മന്ത്രി എളമരം കരീം വമ്പിച്ച ജനാവലിയെ സാക്ഷി നിര്ത്തി ഫ്ലാഗ് ഓഫ് ചെയ്തു. 1980 വരെ കടത്തുതോണിയും തുടര്‍ന്നു യന്ത്രബോട്ടുകളും സര്‍വീസ് നടത്തിയിരുന്ന ഈ കടവില്‍,ചാലിയം-ബേപ്പൂര്‍ നിവാസികളുടെ ചിരകാല സ്വപ്നം സാക്ഷാല്‍ക്കരിച്ചു കൊണ്ടു കടലുണ്ടി ഗ്രാമപഞ്ചായത്ത് മുന്കൈയ്യേടുത്ത് ബിഒടി അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ജന്കാര്‍ സര്‍വീസിന്റെ വരവോടെ കോഴിക്കോട് നിന്നും 10 കിലോമീറ്റര്‍ യാത്ര ചെയ്തു ചാലിയത്ത് എത്തിച്ചേരാം.എറണാകുളത്തു നിന്നും പൊന്നാനി വഴി കോഴിക്കോട്ടേക്ക് വരുന്നവര്‍ക്ക് 30 കിലോമീറ്റര്‍ ദൂരം ഇതു കൊണ്ട് കുറഞ്ഞു കിട്ടും.150 ടണ്‍ ശേഷിയുള്ള ജങ്കാര്‍ വഴി ഒരേസമയം നൂറുകണക്കിന് ആളുകള്‍ക്കും,ബസ്സടക്കം 15 നാലുചക്ര വാഹനനങ്ങള്‍ക്കും കടവ് കടക്കാന്‍ കഴിയും.എം.അബ്ദുല്ലക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭാരത്‌ ജന്കാര്‍ സര്‍വീസാണ് ഇവിടെ തുടങ്ങിയിരിക്കുന്നത്.നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് കടലുണ്ടി പഞ്ചായത്തിന് കൈമാറും.നദികളും ഉപനദികളും, കണ്ടല്‍ക്കാടുകളും പക്ഷിസങ്കേതവും കൊണ്ടു ടൂറിസം മേപ്പില്‍ സ്ഥാനം പിടിച്ച കടലുണ്ടി,ബേപ്പൂര്‍,വള്ളിക്കുന്ന് പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന്‌ ജന്കാര്‍ സര്‍വീസ് വഴിയൊരുക്കും.