2011, ഡിസംബർ 8, വ്യാഴാഴ്‌ച

മുല്ലപ്പെരിയാറില്‍ മനുഷ്യമതില്‍ മനുഷ്യക്കോട്ടയായി..!





പെരിയാറിന്റെ തീരത്ത് പേടിയോടെ നാളുകള്‍ എണ്ണിക്കഴിയുന്ന ജനലക്ഷങ്ങളുടെ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു കൊണ്ട് ഇന്ന് എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ വണ്ടിപെരിയാര്‍ മുതല്‍ മറൈന്‍ഡ്രൈവ് വരെ തീര്‍ത്ത മനുഷ്യമതില്‍ വന്‍പിച്ച ജനപങ്കാളിത്തം കൊണ്ട് മനുഷ്യക്കോട്ടയായി മാറി.'തമിഴ് നാടിനു വെള്ളം,കേരളത്തിന്‌ സുരക്ഷ' എന്ന് ഒറ്റ സ്വരത്തില്‍ പ്രഖ്യാപിച്ചു കൊണ്ട് എല്‍ഡിഎഫിന്റെ സമുന്നത നേതാക്കള്‍,മത-സാംസ്ക്കാരിക നായകന്മാര്‍,ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ട ലക്ഷങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ചരിത്രസംഭവമായി മാറി.തെക്ക് വള്ളക്കടവ് മുതല്‍ വടക്ക് എറണാകുളം ടൌണ്‍ വരെ 208 കിലോമീറ്റര്‍ ദൂരത്തില്‍ അണിനിരന്ന ജനലക്ഷങ്ങള്‍ കേരള മനസ്സാക്ഷിയുടെ കാവല്‍ ഭടന്‍മാരായി മാറുകയായിരുന്നു.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മെല്ലെപ്പോക്ക് നയത്തിനും,തമിഴ് നാട് സര്‍ക്കാരിന്റെ നിസ്സഹകരണ മനോഭാവത്തിനും എതിരായുള്ള പ്രതിഷേധവും താക്കീതുമായി മനുഷ്യമതില്‍ മാറുകയായിരുന്നു.

2011, നവംബർ 16, ബുധനാഴ്‌ച

സി പി ഐ എം ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ് സ്വാഗതസംഘം രൂപീകരിച്ചു





ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ മാറോട് ചേര്‍ത്തുവെച്ച കോഴിക്കോട് നഗരം മറ്റൊരു ചരിത്രസംഭവത്തിന് സാക്ഷ്യം വഹിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി.സഖാക്കള്‍ കൃഷ്ണപിള്ളയും ഇ എം എസും എ കെ ജിയും വളര്‍ത്തിയെടുത്ത കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഇന്നലെ നടന്നു.ടാഗോര്‍ ഹാളിലും പുറത്തും തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പാര്‍ടിപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് ആദ്യമായി നടക്കുന്ന സി പി ഐ എം പാര്‍ടികോണ്‍ഗ്രസ് വിജയപ്പിക്കുന്നതിനു 5001 അംഗ സ്വാഗതസംഘം രൂപീകരിച്ചു.പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചെയര്‍മാനും, പാര്‍ട്ടി ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയുമായ സ്വാഗതസംഘത്തിന്റെ ഖജാന്‍ജി എളമരം കരീമാണ്.പി ബി മെമ്പര്‍ കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച സ്വാഗതസംഘം രൂപീകരണയോഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.ടി പി രാമകൃഷ്ണന്‍ സ്വാഗതവും പി സതീദേവി നന്ദിയും പറഞ്ഞു.എളമരം കരീം പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു.2012 ഏപ്രില്‍ 4 മുതല്‍ 9 വരെ നടക്കുന്ന പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന അനുബന്ധ പരിപാടികളും നടത്തപ്പെടും.സെമിനാറുകള്‍,പ്രദര്‍ശനങ്ങള്‍,കുടുംബസംഗമങ്ങള്‍,കലാ-കായിക മത്സരങ്ങള്‍ എന്നിവയും ഉണ്ടാവും.സമാപന ദിവസമായ ഏപ്രില്‍ 9 നു കാല്‍ലക്ഷം ചുവപ്പ് വളണ്ടിയര്‍മാരുടെ പരേഡും,ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്ത് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ബഹുജനറാലിയും ആസൂത്രണം ചെയ്തിട്ടുണ്ട്.ജില്ലയിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം പാര്‍ട്ടികോണ്‍ഗ്രസ് ചരിത്രസംഭാവമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു.

2011, ജൂലൈ 3, ഞായറാഴ്‌ച

പാര്‍ടി കോണ്‍ഗ്രസ്സിനു കോഴിക്കോട് വേദിയാകും

സി പി ഐ എം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്‌ കോഴിക്കോട്ട് വെച്ച് നടത്താന്‍ സംസ്ഥാനസമിതി യോഗം തീരുമാനിച്ചു.വിപ്ലവാചാര്യന്‍ ഇ എം എസ്സിന്റെയും പാവങ്ങളുടെ പടത്തലവന്‍ എ കെ ജി യുടെയും തട്ടകമായിരുന്ന കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ്സിനു വേദിയാകുന്നത്‌ ഇത് ആദ്യമായാണ്‌.സംസ്ഥാന സമ്മേളനം ഫിബ്രവരി ആദ്യവാരത്തില്‍ തിരുവനന്തപുരത്ത് നടത്താനും തീരുമാനമായി.പാര്‍ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ സപ്തംബറിലും,ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെയും,ഏരിയാ സമ്മേളനങ്ങള്‍ നവംബര്‍ 15 നും ഡിസംബര്‍ 15 നും ഇടയിലും,ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ 15 നും ജനുവരി 15 നും മധ്യേയും നടത്തപ്പെടുന്നതാണ്.

2011, ജൂൺ 13, തിങ്കളാഴ്‌ച

സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ്‌ കേരളത്തില്‍

സി പി ഐ എം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്‌ 2012 ഏപ്രില്‍ മാസത്തില്‍ കേരളത്തില്‍ നടത്താന്‍ പാര്‍ട്ടി കേന്ദ്രകമ്മറ്റി യോഗം തീരുമാനിച്ചതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഹൈദരാബാദില്‍ അറിയിച്ചു.സ്ഥലവും തിയ്യതിയും പിന്നീട് തീരുമാനിക്കും.ഇതിനു മുമ്പ് രണ്ടുതവണ-1968 ല്‍ കൊച്ചിയിലും 1989 ല്‍ തിരുവനന്തപുരത്തുമാണ് പാര്‍ട്ടി കോണ്‍ഗ്രസ്സിനു കേരളം വേദിയായത്.പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി ബ്രാഞ്ച് മുതല്‍ സംസ്ഥാനതലം വരെയുള്ള സമ്മേളനങ്ങള്‍ 2011 സപ്തംബര്‍ മുതല്‍ 2012 ഫിബ്രവരി വരെ നടക്കുന്നതാണ്.





2011, ജൂൺ 9, വ്യാഴാഴ്‌ച

എം എഫ് ഹുസൈന്‍ അന്തരിച്ചു

ലോകപ്രശസ്ത ഇന്ത്യന്‍ ചിത്രകാരന്‍ എം എഫ് ഹുസൈന്‍ അന്തരിച്ചു. ഇന്ത്യന്‍ സമയം രാവിലെ 8.30 ന് ലണ്ടനിലെ റോയല്‍ ബ്രാംപ്ടന്‍ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.ശ്വാസകോശ സംബന്ധമായ അസുഖം കാരണമാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.ഇന്ത്യന്‍ പിക്കാസോ എന്ന് ഫോര്‍ബ്സ് മാസിക വിശേഷിപ്പിച്ച 95 വയസ്സായ ഹുസൈന്‍ 1915 സെപ്തംബര്‍ 17 ന് മഹാരാഷ്ട്രയിലെ പന്താര്‍ പൂരിലാണ് ജനിച്ചത്‌.ഹിന്ദു ദേവതകളുടെ ചിത്രം മോശമായി വരച്ചുവെന്നു ശിവസേന കുറ്റപ്പെടുത്തുകയും, ഭീഷണി നില നില്‍ക്കുകയും ചെയ്തപ്പോള്‍ 2006 ല്‍ അദ്ദേഹം ഇന്ത്യ വിടുകയും 2010 ല്‍ ഖത്തര്‍ പൌരത്വം സ്വീകരിക്കുകയും ചെയ്തു.മുസ്ലിം മതമൌലിക വാദികളും ഹുസൈനെ ഭീഷണിപ്പെടുത്തിയിരുന്നു.1973 ല്‍ പദ്മഭൂഷന്‍,1991 ല്‍ പദ്മവിഭൂഷന്‍,1996 ല്‍ പദ്മശ്രീ എന്നീ ബഹുമതികള്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിരുന്നു.ദേശത്തും വിദേശത്തും നിന്നുമായി നിരവധി പുരസ്കാരങ്ങളും ഹുസൈനെ തേടിയെത്തിയിരുന്നു.വിഖ്യാതനായ ആ കലാകാരന്റെ ഓര്‍മ്മയ്ക്ക്‌ മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ....

2011, ഏപ്രിൽ 3, ഞായറാഴ്‌ച

ലോകകപ്പ്‌ ക്രിക്കറ്റ്-ഇന്ത്യ ചാമ്പ്യന്മാര്‍

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികളെയും,ലോകത്തെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ആവേശകരമായ മത്സരത്തിനൊടുവില്‍ ആതിഥേയരായ ഇന്ത്യ, അതിന്റെ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ക്രിക്കറ്റ് മാസ്മരികത തെളിയിച്ച്, കളി അവസാനിക്കാന്‍ പത്തു പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ ലോകക്രിക്കറ്റിന്റെ മേധാവിത്വം പിടിച്ചെടുത്തു.1983 ല്‍ കപില്‍ദേവിന്‍റെ ചുണക്കുട്ടികള്‍ ഇന്ത്യയിലേക്ക്‌ കൊണ്ടുവന്ന ലോകകപ്പ്‌ 2011 ല്‍ ഒരിക്കല്‍ കൂടി ഇന്ത്യക്ക് സ്വന്തമായി.നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെയും,കരുത്തരും അയല്‍ക്കാരുമായ പാകിസ്ഥാനെയും തകര്‍ത്ത് ഫൈനലിലേക്ക് മുന്നേറിയ ഇന്ത്യ ലങ്കാദഹനം പൂര്‍ത്തിയാക്കി കപ്പില്‍ മുത്തമിടുകയായിരുന്നു.ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് രണ്ട് റണ്‍സുമായി ഓപ്പണര്‍ ഉപുല്‍ തരംഗ മടങ്ങിയത് തുടക്കത്തിലെ തിരിച്ചടിയായി.പുറത്താകാതെ 88 പന്തില്‍ നിന്നും 103 റണ്‍സെടുത്ത ജയവര്‍ദ്ധനെ,ക്യാപ്ടന്‍ കുമാര്‍ സംഗക്കാര(48/67 ) ,തിലകരത്നെ ദില്‍ഷന്‍ (33/49 ),സമരവീര (34/21 )എന്നിവരാണ് ശ്രീലങ്കയെ കരകയറ്റിയത്.50 ഓവറുകളില്‍ നിന്നും 6 വിക്കറ്റ് നഷ്ടത്തില്‍ 274 ന്റെ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ലങ്കയ്ക്ക് കഴിഞ്ഞു മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് റണ്ണൊന്നുമെടുക്കാവാതെ സെവാഗ് മടങ്ങിയത് ആശങ്കയുണ്ടാക്കി.സച്ചിന്‍ ടെണ്ഡുല്‍ക്കറാവട്ടെ 14 പന്തുകളില്‍ നിന്ന് 18 റണ്‍സുമായി ക്രീസ് വിടുകയും ചെയ്തു.തുടര്‍ന്നു ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയത് ഗൌതം ഗംഭീര്‍ (97/122 ),ക്യാപ്ടന്‍ ധോണി (91/79 ),വിരാട് കൊഹലി(35 /49 ),യുവരാജ് സിംഗ് (21/24 ).തുടങ്ങിയവരുടെ മികച്ച പ്രകടനം ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിക്കുകയായിരുന്നു. അങ്ങിനെ കളി തീരാന്‍ പത്തു പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ 48.2 ഓവറുകളില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്ത് ഇന്ത്യന്‍ കളിക്കാര്‍ മഹനീയമായ ആ ചരിത്ര ദൌത്യം നിറവേറ്റി, 121 കോടി ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ചു.

2011, മാർച്ച് 31, വ്യാഴാഴ്‌ച

ലോകകപ്പ്‌ ക്രിക്കറ്റ്-അവസാന അങ്കത്തിന്‌ വാംഖഡെ ഒരുങ്ങി,കളത്തില്‍ ഇന്ത്യയും ലങ്കയും

ഒരു മാസത്തിലേറെയായി ഉപഭൂഖണ്ഡത്തിലെ വിവിധ വേദികളില്‍ നടന്നു വരുന്ന ക്രിക്കറ്റ് മാമാങ്കത്തിന് കൊടിയിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.ഏപ്രില്‍ 2 ന് ഉച്ച കഴിഞ്ഞ്2.30 ന് മുംബയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന കലാശക്കളിക്ക് കണ്ണും നാട്ടിരിപ്പാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകര്‍.എം എസ് ധോണിയുടെ നായകത്വത്തില്‍ ഇന്ത്യന്‍ ചുണക്കുട്ടികളും,കുമാര്‍ സംഗക്കാര നയിക്കുന്ന ലങ്കന്‍ ടീമും ഏറ്റുമുട്ടുന്ന ഫൈനലില്‍ വിജയം ആരുടെ ഭാഗത്ത്‌ നില്‍ക്കും എന്ന് ഇപ്പോള്‍ പറയാനാവില്ല.
1983 ല്‍ കപില്‍ ദേവിന്റെ കാര്‍മ്മികത്വത്തില്‍ നേടിയ വിജയം ഇന്ത്യ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുമോ?1996 ല്‍ സംഭവിച്ചത് പോലെ ലങ്കന്‍ സിംഹക്കുട്ടികള്‍ കപ്പില്‍ മുത്തമിടുമോ?ഉത്തരം കിട്ടാന്‍ കളി കഴിയുന്നത്‌ വരെ കാത്തിരിക്കാം.മൊഹാലിയിലെ പി സി എ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 35000 ത്തില്‍ പരം കാണികളെയും, ടെലിവിഷനിലൂടെ കളി കണ്ട 10 കോടിയിലധികം പ്രേക്ഷകരെയും സാക്ഷി നിര്‍ത്തി ഇന്ത്യ പാകിസ്ഥാനെതിരെ നേടിയ ചരിത്ര വിജയത്തിന്റെ ത്രില്ലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍.തുടര്‍ച്ചയായ നാലാം കിരീടസ്വപ്നവുമായി പറന്നിറങ്ങിയ ഓസീസിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മലര്‍ത്തിയടിച്ചും, സെമിയില്‍ പാക്ക് പച്ചപ്പടയെ തുരത്തിയും ഇന്ത്യ നേടിയ നേട്ടം ആവര്‍ത്തിക്കട്ടെ എന്നാശിക്കാം.ശ്രീലങ്കയാവട്ടെ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ മുട്ട്കുത്തിച്ചും, സെമിയില്‍ കീവീസിന്റെ ചിറകരിഞ്ഞുമാണ് അവസാന അങ്കത്തിനു മുംബയിലേക്ക് വിമാനം കയറുന്നത്.വിരേന്ദ്ര സെവാഗ്,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,വിരാട് കൊഹലി ,യുവരാജ് സിങ്ങ്,യുസഫ് പഠാന്‍ തുടങ്ങിയ ബാറ്റ്സ്മാന്‍മാരുടെ ബാറ്റിംഗ് മികവും, ഭാജിയുടെയും മുനാഫ് പട്ടേല്‍ മുതലായവരുടേയും ബൌളിങ്ങും ഒത്തുചേരുമ്പോള്‍ 2011 ലെ ലോകകപ്പ്‌ ഇന്ത്യക്ക് സ്വന്തമാകാന്‍ സാധ്യതകള്‍ ഏറെയാണ്‌.

2011, മാർച്ച് 27, ഞായറാഴ്‌ച

ലോകകപ്പ്‌ ക്രിക്കറ്റ്-ക്വാര്‍ട്ടര്‍ പോരാട്ടം കഴിഞ്ഞു,ഇനി സെമിയില്‍ നേര്‍ക്കുനേര്‍

ലോകകപ്പ്‌ ക്രിക്കറ്റില്‍ നിലവിലുള്ള ജേതാക്കളായ ഓസ്‌ട്രേലിയയടക്കം വമ്പന്മാര്‍ നിലം പൊത്തിയ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് സമാപനമായി.ഇന്ത്യ,പാകിസ്ഥാന്‍,ശ്രീലങ്ക,ന്യൂസീലാന്ഡ് എന്നീ ടീമുകള്‍ സെമി ഫൈനലുകളില്‍ കളിക്കാന്‍ യോഗ്യത നേടി.മാര്‍ച്ച്‌ 29 , 30 തിയ്യതികളില്‍ പകല്‍ രാത്രി മത്സരങ്ങളായാണ് സെമി ഫൈനലുകള്‍ നടക്കുന്നത്.ആദ്യ സെമിയില്‍ 29 ന്
ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ശ്രീലങ്കയും ന്യൂസീലാണ്ടും ഏറ്റുമുട്ടും.പ്രാഥമിക റൌണ്ടില്‍ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായിരുന്ന ശ്രീലങ്ക കരുത്തരായ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തകര്‍ത്താണ് സെമി ഫൈനലില്‍ ഇടം നേടിയത്.ന്യൂസീലാണ്ടാവട്ടെ ദക്ഷിണാഫ്രിക്കക്കെതിരെ അട്ടിമറി വിജയം നേടിയാണ്‌ സെമിയിലെത്തുന്നത്.രണ്ടാം സെമി ഫൈനലില്‍ മാറ്റുരക്കുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടമാണ് ലോകം ഉറ്റുനോക്കുന്നത്.മാര്‍ച്ച്‌ 30 ന് ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് പഞ്ചാബിലെ മൊഹാലി പി സി എ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.എ ഗ്രൂപ്പില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി വിക്കറ്റൊന്നും നഷ്ട്ടപ്പെടാതെ വിന്‍ഡീസിനെ കെട്ടുകെട്ടിച്ച് പാകിസ്ഥാനും, ബി ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറില്‍ കടന്ന് ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ നാലാം കിരീട മോഹത്തിന് തടയിട്ട് ഇന്ത്യയും സെമി ഫൈനലില്‍ കടന്നു .ഏപ്രില്‍ 2 ന് മുംബൈയിലെ വെങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ ആരായിരിക്കും കൊമ്പ് കോര്‍ക്കുക?കാത്തിരിക്കാം,നമുക്ക് മാര്‍ച്ച്‌ 30 ന് കളി തീരുന്നത് വരെ...

2011, മാർച്ച് 21, തിങ്കളാഴ്‌ച

ലോകകപ്പ്‌ ക്രിക്കറ്റ്-ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിഞ്ഞു

ഒരു മാസമായി ഇന്ത്യ,ബംഗ്ലാദേശ്,ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ വിവിധ സ്റ്റേഡിയങ്ങളില്‍ നടന്നു വന്ന ലോകകപ്പ് ക്രിക്കറ്റിന്റെ പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ ഇന്നലെ സമാപിച്ചു. 14 രാഷ്ട്രങ്ങളില്‍ നിന്നുള്ള ടീമുകളെ എ, ബി എന്നീ രണ്ട് ഗ്രൂപ്പുകളില്‍ പെടുത്തി ഓരോ ഗ്രൂപ്പിലും പെട്ട ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടി, നാല് വീതം ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടിയത്. പാകിസ്ഥാന്‍,ശ്രീലങ്ക,ഓസ്‌ട്രേലിയ,ന്യൂസീലാന്‍ഡ്‌ എന്നീ ടീമുകള്‍ എ ഗ്രൂപ്പില്‍ നിന്നും ദക്ഷിണാഫ്രിക്ക,ഇന്ത്യ,ഇംഗ്ലണ്ട്,വെസ്റ്റിന്‍ഡീസ് എന്നീ ടീമുകള്‍ ബി ഗ്രൂപ്പില്‍ നിന്നും അവര്‍ക്ക് കിട്ടിയ പോയിന്റുകളുടെയും റണ്‍ റേറ്റിന്‍റേയും അടിസ്ഥാനത്തില്‍ ക്വാര്‍ട്ടറില്‍ കടന്നു. എ ഗ്രൂപ്പില്‍ നിന്ന് സിംബാബ് വെ,കാനഡ,കെനിയ എന്നീ ടീമുകള്‍ക്കും, ബി ഗ്രൂപ്പില്‍ നിന്ന് ബംഗ്ലാദേശ്,അയര്‍ലണ്ട്,ഹോളണ്ട്‌ എന്നീ ടീമുകള്‍ക്കും ക്വാര്‍ട്ടറില്‍ കടക്കാന്‍ കഴിയാതെ മടങ്ങേണ്ടി വന്നു.ക്വാര്‍ട്ടര്‍ ഫൈനലുകള്‍ പകല്‍-രാത്രി മത്സരങ്ങളാണ്.
ഒന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മീര്‍ പൂര്‍ ഷേര്‍ ബംഗ്ലാ നേഷനല്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച്‌ 23 ന് 2.30 ന് പാകിസ്ഥാനും വെസ്റ്റിന്‍ഡീസും തമ്മില്‍ നടക്കും. ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം മത്സരം അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലും, മൂന്നാം മത്സരം മീര്‍ പൂര്‍ ശ്രീ ബംഗ്ലാ നേഷനല്‍ സ്റ്റേഡിയത്തില്‍ ന്യൂസീലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലും,നാലാമത്തെ മത്സരം കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ശ്രീലങ്കയും ഇംഗ്ളണ്ടും തമ്മിലും മാര്‍ച്ച്‌ 24,25,26 തിയ്യതികളില്‍ ഉച്ചക്ക് 2.30 മുതല്‍ നടത്തപ്പെടും.ഈ മത്സരങ്ങള്‍ നോക്ക് ഔട്ട്‌ അടിസ്ഥാനത്തിലാണ്.ഇത്തവണത്തെ പ്രാഥമിക റൌണ്ട് മത്സരങ്ങളില്‍ അട്ടിമറി വിജയങ്ങള്‍ ഒന്നും ഉണ്ടായില്ല.ആദ്യ റൌണ്ടില്‍ പുറത്തായെങ്കിലും അയര്‍ലണ്ടും ബംഗ്ലാദേശും അവരുടെ കരുത്ത് തെളിയിച്ചു.നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ പിന്നോക്കം പോയത് ശ്രദ്ധിക്കപ്പെട്ടു.കളി ക്രിക്കറ്റ് ആയതു കൊണ്ട് തന്നെ സെമിയിലേക്കുള്ള സാധ്യത ഇപ്പോള്‍ പറയാന്‍ കഴിയില്ല.പ്രാഥമിക മത്സരങ്ങളില്‍ ആരാധകരെ അധികമൊന്നും നിരാശപ്പെടുത്താതെ കളിച്ച ഇന്ത്യന്‍ ടീമിനെ കുറിച്ച് പ്രതീക്ഷ വെച്ച് പുലര്‍ത്താം.ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യക്ക് നേരിടാനുള്ളത് ഓസ്ട്രേലിയ ആണെന്നതും,മത്സരം നോക്ക് ഔട്ട്‌ അടിസ്ഥാനത്തില്‍ ആയതു കൊണ്ടും അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വലിച്ചെറിയുന്ന പതിവ് സ്വഭാവം ധോണിയും കൂട്ടുകാരും ഉപേക്ഷിച്ചാല്‍ അഭിമാനം രക്ഷിക്കാം. ആദ്യ റൌണ്ടില്‍ കളിച്ച ആറ് കളികളില്‍ നാലില്‍ വിജയം കാണുകയും, ഒന്നില്‍ ദക്ഷിണാഫ്രിക്കയോട് ദയനീയമായി പരാജയപ്പെടുകയും, മറ്റൊന്നില്‍ ഇംഗ്ളണ്ടിനോട് സമനില വഴങ്ങുകയും ചെയ്ത ഇന്ത്യ ഒന്‍പതു പോയിന്റുകളുമായി ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണെന്കിലും സെമിയിലേക്കുള്ള പ്രയാണം പ്രയാസ രഹിതമാവില്ല.എങ്കിലും കപ്പ് നേടുന്നതിനുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല.

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

ലോകകപ്പ്‌ ക്രിക്കറ്റിന് ക്രീസ് ഉണരാന്‍ മണിക്കൂറുകള്‍ മാത്രം

ഉപഭൂഖണ്ഡത്തില്‍ ഒരിക്കല്‍ കൂടി ക്രിക്കറ്റ് മാമാങ്കത്തിന്റെ കേളികൊട്ട് കേള്‍ക്കുകയായി.പത്താമത് ലോകകപ്പ്‌ മത്സരങ്ങള്‍ക്ക് ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ വേദികളില്‍ ക്രീസ് ഉണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ബംഗ്ലാദേശിലെ മീര്‍പൂര്‍ ബംഗ്ലാബന്ധു നാഷണല്‍ സ്റ്റേഡിയത്തില്‍, സംഗീതവും നൃത്തവും സാംസ്കാരിക പൈതൃകവും സമന്വയിപ്പിച്ച വര്‍ണ്ണാഭമായ ചടങ്ങില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നിര്‍വ്വഹിച്ചു.ഉദ്ഘാന മത്സരം ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഫിബ്രവരി 19 ന് 2 മണിക്ക്മീര്‍പൂര്‍ ഷേര്‍ എ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടക്കും.മുംബൈയിലെ വാംഘഡെ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 2 നാണ് ഫൈനല്‍ മത്സരം നടക്കുക.മത്സരങ്ങള്‍ക്ക്‌ വേദിയാകുന്ന മറ്റു പ്രധാന സ്റ്റേഡിയങ്ങള്‍ ഇന്ത്യയിലെ ഈഡന്‍ ഗാര്‍ഡന്‍സ് -കൊല്‍ക്കട്ട,ഫിറോസ്ഷാ കൊട്ല-ദല്‍ഹി,ചിന്നസ്വാമി-ബംഗലൂരു, ചിദംബരം -ചെന്നൈ,പി സി എ മൊഹാലി,വി സി എ- നാഗപൂര്‍ തുടങ്ങിയവയും ശ്രീലങ്കയിലെ മഹിന്ദ രാജപക്സ, പ്രേമദാസ എന്നിവിടങ്ങളിലും ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് സാഹുര്‍ അഹമ്മദ് ചൌധരി മുതലായവയുമാണ്.14 രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളെ പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ക്കായി രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.എ ഗ്രൂപ്പില്‍ ഓസ്ട്രെലിയ,ന്യൂസീലാന്ഡ്,പാകിസ്ഥാന്‍ശ്രീലങ്ക,സിംബാബ്വേ,കാനഡ,കെനിയ എന്നീ ടീമുകളെയും ബി ഗ്രൂപ്പില്‍ ഇന്ത്യ,ബംഗ്ലാദേശ്,ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക,വെസ്റ്റിന്‍ഡീസ്,അയര്‍ ലാന്ഡ്,ഹോളണ്ട് എന്നിവയെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ആദ്യ റൌണ്ട് മത്സരങ്ങള്‍ മാര്‍ച്ച്‌ 20 വരെയാണ്.മാര്‍ച്ച്‌ 23 മുതല്‍ 26 വരെ ക്വാര്‍ടര്‍ ഫൈനലുകളും, മാര്‍ച്ച്‌ 29,30 തിയ്യതികളില്‍ സെമി ഫൈനലുകളും നടക്കുന്നതാണ്.
ഫൈനല്‍ മത്സരം ഏപ്രില്‍ 2 ന് മുംബൈയില്‍ നടക്കും.മത്സരങ്ങള്‍ ഇ എസ് പി എന്‍,സ്റ്റാര്‍ ക്രിക്കറ്റ് തുടങ്ങിയ ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

2011, ഫെബ്രുവരി 12, ശനിയാഴ്‌ച

ത്യാഗരാജോല്‍സവം-പതിനെട്ടിന് കോഴിക്കോട്ട്‌ തുടക്കം

കോഴിക്കോട് ത്യാഗരാജാരാധനാട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അഞ്ചു നാള്‍ നീണ്ടു നില്‍ക്കുന്ന ത്യാഗരാജോല്‍സവത്തിന് തളി പദ്മശ്രീ കല്യാണമണ്ഡപത്തില്‍ ഫിബ്രവരി 18 ന് വെള്ളിയാഴ്ച തുടക്കമാവും.കര്‍ണ്ണാടക സംഗീതലോകത്തിലെ പ്രശസ്ത സംഗീതജ്ഞരും ആരാധകരും ഫിബ്രവരി 22 വരെ നടക്കുന്ന കച്ചേരികളിലും സംഗീതാരാധനയിലും പങ്കെടുക്കുന്നതാണ്.പതിനെട്ടാം തിയ്യതി രാവിലെ 9.30 ന് സീനിയര്‍ വിദ്വാന്‍ എന്‍ പി രാമസ്വാമി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ കോഴിക്കോട് സാമൂതിരി മഹാമഹിമശ്രീ പി കെ എസ് രാജ മുഖ്യാതിഥിയായിരിക്കും.എല്‍ ഐ സി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ആര്‍ സുധാകര്‍,മലയാള മനോരമ റസിഡന്‍റ് എഡിറ്റര്‍ കെ അബൂബക്കര്‍,ശ്രീമതി രാധാ മാധവന്‍ എന്നിവര്‍ ആശംസകള്‍ നേരും.മാനേജിംഗ് ട്രസ്റ്റി ഡോ.എ രാമനാഥന്‍ സ്വാഗതവും ട്രസ്റ്റി എം ഡി രാജാമണി നന്ദിയും പറയും.തുടര്‍ന്ന് പുഷ്പാ രാമകൃഷ്ണനും സംഘവും ത്യാഗരാജ ദിവ്യനാമകൃതികള്‍ അവതരിപ്പിക്കും.എല്ലാ ദിവസവും വൈകീട്ട് 3 മണി വരെ ത്യാഗരാജാരാധനയും തുടര്‍ന്ന് കേരളത്തിനകത്തും പുറത്തുമുള്ള സംഗീത പ്രതിഭകളുടെ കച്ചേരികളും അരങ്ങേറുന്നതാണ്.സമാപന ദിവസം രാവിലെ 10 മണിക്ക് പഞ്ചരത്ന കൃതികളുടെ ആലാപനം ഉണ്ടായിരിക്കും.ഫിബ്രവരി 22 ന് ചൊവ്വാഴ്ച രാത്രി 9.30 ന് അഞ്ജനേയോല്‍സവം, മംഗളം എന്നിവയോടെ പരിപാടികള്‍ സമാപിക്കുന്നതാണ്.

2011, ഫെബ്രുവരി 2, ബുധനാഴ്‌ച

കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാവുന്നു

കേരളത്തിന്റെ വികസന കുതിപ്പിന് കാരണമായേക്കാവുന്ന സ്വപ്ന പദ്ധതി സ്മാര്‍ട്ട് സിറ്റി കൊച്ചിയില്‍ തുടങ്ങുന്നതിനുള്ള തടസ്സങ്ങളെല്ലാം തീര്‍ന്നു.ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീക്കോമുമായി ദുബായ് ഇന്റര്‍ നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഗവര്‍ണ്ണര്‍ അഹമ്മദ് ഹുമൈദ് അല്‍താഹിറിന്‍റെ സാന്നിധ്യത്തില്‍ ഇന്ന് നടന്ന ചര്‍ച്ചയിലാണ് തര്‍ക്കങ്ങള്‍ പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ടു പോവാന്‍ തീരുമാനമായത്.900 കോടി ഡോളറിന്റെ നിക്ഷേപം പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാവുമെന്ന് ഇതോടെ ഉറപ്പായി.വില്‍പ്പനാവകാശത്തോടെ ഭൂമിയില്‍ സ്വതന്ത്രാവകാശം വേണമെന്ന ടീക്കോം അധികൃതരുടെ ആവശ്യത്തെ തുടര്‍ന്ന് വഴിമുട്ടിയ ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ പ്രമുഖ വ്യവസായി എം എ യൂസഫലി ദുബായ് സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ഒത്തു തീര്‍പ്പ് ശ്രമത്തെ തുടര്‍ന്നാണ്‌ പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്. ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുക്കാതെയും സര്‍ക്കാരിന് കൂടുതല്‍ ഓഹരി പങ്കാളിത്തം ഉറപ്പാക്കിയും ഒരിഞ്ചു ഭൂമിയ്ക്ക് പോലും വില്‍പ്പനാവകാശം നല്‍കാതെയും സംസ്ഥാനത്തിന്റെ താല്‍പ്പര്യം പൂര്‍ണ്ണമായി സംരക്ഷിക്കുവാന്‍ കഴിഞ്ഞതില്‍ വി എസ് സര്‍ക്കാരിന് അഭിമാനിക്കാം.പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു.

2011, ജനുവരി 23, ഞായറാഴ്‌ച

സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് വീണ്ടും കിരീടം ചൂടി

കോട്ടയത്ത് സമാപിച്ച സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് തുടര്‍ച്ചയായി അഞ്ചാം തവണയും കലാകിരീടം ചൂടി.ആകെ 819 പോയിന്റുകള്‍ നേടിയാണ്‌ കോഴിക്കോട് പന്ത്രണ്ടാം പ്രാവശ്യം നൂറ്റിപ്പതിനേഴര പവന്റെ സ്വര്‍ണ്ണക്കപ്പില്‍ മുത്തമിടുന്നത്.776 പോയിന്റുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തും 767 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു.പോലീസ് പരേഡ് ഗ്രൌണ്ടിലെ പ്രധാന വേദിയായ പൊന്‍കുന്നം വര്‍ക്കി നഗറില്‍ തടിച്ചു കൂടിയ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി ഗാനഗന്ധര്‍വന്‍ പദ്മഭൂഷന്‍ ഡോ.കെ ജെ യേശുദാസ് സ്വര്‍ണ്ണക്കപ്പ് കോഴിക്കോട്ടെ ചുണക്കുട്ടികള്‍ക്ക് സമ്മാനിച്ചു.സമാപന സമ്മേളനം മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ മന്ത്രി എം എ ബേബി അദ്ധ്യക്ഷത വഹിച്ച സമാപന ചടങ്ങില്‍ വി എന്‍ വാസവന്‍ എം എല്‍ എ സ്വാഗതം ആശംസിച്ചു.നേരത്തെ നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച വര്‍ണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര നഗരം ചുറ്റി പോലീസ് പരേഡ് ഗ്രൗണ്ടില്‍ സമാപിച്ചു.ഘോഷയാത്ര വീക്ഷിക്കുന്നതിനു പതിനായിരങ്ങള്‍ പാതയോരങ്ങളില്‍ കാത്തു നിന്നിരുന്നു.അക്ഷര നഗരിയിലെ ആറ് ദിനരാത്രങ്ങള്‍ കൌമാര കലയുടെ ചിലമ്പൊലി നാദത്താല്‍ മുഖരിതമാക്കിയ കലാമാമാങ്കത്തിന് അങ്ങിനെ തിരശ്ശീല വീണു.അടുത്ത വര്‍ഷം കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ കലാപ്രിതഭകള്‍ കോട്ടയത്ത് നിന്നും വിടവാങ്ങി.

2011, ജനുവരി 18, ചൊവ്വാഴ്ച

സ്കൂള്‍ കലോത്സവത്തിന് പ്രൌഢോജ്വലമായ തുടക്കം


' അക്ഷര നഗരിയിലുത്സവമായ്......'അന്പത്തിയൊന്നു നര്‍ത്തകിമാരുടെ ചുവടുകള്‍ക്കൊപ്പം, പൊന്‍കുന്നം വര്‍ക്കി നഗറിലെ പ്രധാന വേദിയില്‍ മുഴങ്ങിക്കേട്ട അഭിവാദന ഗാനത്തിന്റെ അകമ്പടിയോടെ, അന്പത്തിയൊന്നാം സ്കൂള്‍ കലോത്സവത്തിന് കോട്ടയത്ത് പ്രൌഢോജ്വലമായ തുടക്കമായി.ഇനി വരുന്ന ആറു ദിനരാത്രങ്ങള്‍ കൌമാര പ്രതിഭകളുടെ കലാവിരുന്നില്‍ അക്ഷരനഗരി പുളകമണിയും.നേരത്തെ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ എ പി എം മുഹമ്മദ്‌ ഹനീഷ് പതാക ഉയര്‍ത്തിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു.ജില്ലയിലെ എം പി മാര്‍,എം എല്‍ എ മാര്‍,മറ്റു ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബി ഭദ്രദീപം കൊളുത്തി കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.വി എന്‍ വാസവന്‍ എം എല്‍ എ അദ്ധ്യക്ഷനായിരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ എ പി എം മുഹമ്മദ്‌ ഹനീഷ് സ്വാഗതവും എച്ച് എച്ച് എസ് ഡയരക്ടര്‍ ഡോ.വി എം സുനന്ദകുമാരി നന്ദിയും പറഞ്ഞു.തുടര്‍ന്ന് 17 വേദികളില്‍ കലാമത്സരങ്ങള്‍ അരങ്ങേറി.

2011, ജനുവരി 16, ഞായറാഴ്‌ച

സ്കൂള്‍ കലോത്സവം ചൊവ്വാഴ്ചത്തേക്ക് മാറ്റി

ശബരിമല പുല്ലുമേട് ദുരന്തത്തെ തുടര്‍ന്ന് തിങ്കളാഴ്ച ആരംഭിക്കാനിരുന്ന അന്പത്തിയൊന്നാമത് കേരള സ്കൂള്‍ കലോസവം 2011 ജനുവരി 18ചൊവ്വാഴ്ച മുതല്‍ 23 ഞായറാഴ്ച വരെയായി പുനഃക്രമീകരിച്ചു.പുതുക്കിയ സമയക്രമം ചുവടെ കൊടുക്കുന്നു-
രജിസ്ട്രേ്ഷന്‍-17 /01 /2011/ 10 AM
പതാക ഉയര്‍ത്തല്‍ -18/01 /2011 8 AM
ഉത്ഘാടനം -18 /01/2011/ 10 AM
ഘോഷയാത്ര -23/01/2011 2.30 PM
സമാപന സമ്മേളനം -23/01/2011 4 PM
17 ന് നടത്താനിരുന്ന മത്സര ഇനങ്ങള്‍ 18 മുതല്‍ 23 വരെ നടത്തുന്നതാണ്.താമസ സൗകര്യം,ഭക്ഷണം എന്നിവ 17 ന് തിങ്കളാഴ്ച മുതല്‍ ലഭ്യമാണ്.

2011, ജനുവരി 14, വെള്ളിയാഴ്‌ച

സ്കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരി തെളിയും

ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂള്‍ കലോത്സവത്തിന് 2011 ജനുവരി 17 ന് തിങ്കളാഴ്ച കോട്ടയത്ത്‌ തിരി തെളിയും.ജനുവരി 17 മുതല്‍ 23 വരെ കോട്ടയത്തുകാര്‍ക്ക് ഉത്സവലഹരിയില്‍ ആറാടാം.മുന്‍പ് 6 തവണ കലോത്സവത്തിന് വേദിയായ കോട്ടയം ഏറ്റവുമൊടുവില്‍ 1996 ലാണ് ആതിഥ്യം വഹിച്ചത്.അന്‍പത്തിയൊന്നാമത് കലോത്സവം ചരിത്ര സംഭവമാക്കാന്‍ അക്ഷരനഗരിയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.9000 പ്രതിഭകള്‍ 17 വേദികളിലാണ് മാറ്റുരക്കുന്നത്.പോലീസ് പരേഡ് ഗ്രൌണ്ടാണ് പ്രധാന വേദി.മാമ്മന്‍ മാപ്പിള ഹാള്‍,തിരുനക്കര മൈതാനം,കെ പി എസ് മേനോന്‍ ഹാള്‍,നഗരത്തിലെ വിവിധ സ്കൂളുകള്‍ എന്നിവിടങ്ങളിലാണ് മറ്റു വേദികള്‍ ഒരുക്കിയിരിക്കുന്നത്.നെഹ്‌റു സ്റ്റേഡിയത്തിലാണ് ഭക്ഷണപ്പന്തല്‍.17 ന് രാവിലെ 10 മണിമുതല്‍ റയില്‍വെ സ്റ്റേഷന് സമീപമുള്ള എം ടി സെമിനാരി ഹയര്‍ സെക്കന്ഡറി സ്കൂളിലാണ് രജിസ്ട്രേഷന്‍.കലോത്സവത്തിന്റെ മുന്നോടിയായി നിറപ്പകിട്ടാര്‍ന്ന സാംസ്കാരിക ഘോഷയാത്രയും ഉണ്ടാവും.ഉച്ചയ്ക്ക് 2 മണിക്ക് നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയം മൈതാനത്തില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്ര ശാസ്ത്രി റോഡ്‌,വൈഎംസിഎ റോഡ്‌,സെന്‍ട്രല്‍ ജങ്ക്ഷന്‍ എന്നിവ പിന്നിട്ട് കെ കെ റോഡ്‌ വഴി കലക്ട്രറേറ്റ് ജന്കഷനിലെത്തി, പോലീസ് ഗ്രൗണ്ടില്‍ പ്രവേശിക്കും.കലോത്സവത്തിന്റെ ഭാഗ്യചിന്ഹമായ കണ്മണി മയില്‍ ,അന്പത്തിയൊന്നാമത് കലോല്സവത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് 51 വിദ്യാര്‍ത്ഥികളുടെ റോളര്‍ സ്കേറ്റിങ്ങ്, പഞ്ചവാദ്യം എന്നിവയാണ് മുന്‍ നിരയില്‍ നീങ്ങുക.സംഘാടക സമിതി ഭാരവാഹികള്‍,സാംസ്കാരിക നായകര്‍,ജനപ്രതിനിധികള്‍,അധ്യാപകര്‍ എന്നിവര്‍ നയിക്കുന്ന ഘോഷയാത്രയില്‍ 5000 ത്തിലേറെ വിദ്യാര്‍ഥികള്‍ അണിനിരക്കും.നാടന്‍ കലാരൂപങ്ങള്‍,നിരവധി നിശ്ചല ദൃശ്യങ്ങള്‍എന്‍ സി സി,സ്കൌട്ട് എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകും.
17 ന് വൈകീട്ട് 4 മണിക്ക് ഉല്‍ഘാടന ചടങ്ങുകള്‍ ആരംഭിക്കും.സ്വാഗതഗാനത്തോടൊപ്പം നൃത്താവിഷ്കാരവും അരങ്ങേറും.വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കലോത്സവത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിക്കും.പ്രതിപക്ഷ നേതാവ് ഉമ്മന്ചാണ്‍ടി മുഖ്യപ്രഭാഷണം നടത്തും.കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.ഉല്‍ഘാടനത്തിനു ശേഷം വേദികളില്‍ മത്സര ഇനങ്ങള്‍ക്ക് തിരശ്ശീല ഉയരും.

2011, ജനുവരി 4, ചൊവ്വാഴ്ച

അന്താരാഷ്‌ട്ര കേരള പഠനകോണ്‍ഗ്രസ് സമാപിച്ചു

കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ പുതിയ ദിശാബോധം നല്‍കി മൂന്നാം അന്താരാഷ്‌ട്ര കേരള പഠനകോണ്‍ഗ്രസ് തിരുവനന്തപുരത്ത് സമാപിച്ചു.വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പടെ വിദഗ്ദര്‍ പങ്കെടുത്ത വിവിധ വിഷയങ്ങളില്‍ നടന്ന സെഷനുകളില്‍ രൂപം കൊണ്ട നിര്‍ദ്ദേശങ്ങള്‍ കേരളത്തിന്റെ പുരോഗതിക്കു മുതല്‍ക്കൂട്ടാവും.എ കെ ജി ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ മന്ത്രി എം എ ബേബി അധ്യക്ഷനായി.സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമാപന പ്രസംഗം നടത്തി.ചര്‍ച്ചകളുടെ ക്രോഡീകരണവും പഠനകോണ്‍ഗ്രസ്സിന്റെ നിര്‍ദ്ദേശങ്ങളും അക്കാദമിക് സമിതി സെക്രട്ടി മന്ത്രി ഡോ.തോമസ്‌ ഐസക് അവതരിപ്പിച്ചു.സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍,സിപിഐ എം സംസ്ഥാന സെക്രട്ടരിയേറ്റ് അംഗം എം വി ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.സി പി നാരായണന്‍ സ്വാഗതവും പുത്തലത്ത് ദിനേശന്‍ നന്ദിയും പറഞ്ഞു.

2011, ജനുവരി 1, ശനിയാഴ്‌ച

കേരള പഠനകോണ്ഗ്രസ്സിന് തുടക്കമായി

മൂന്നാമത് അന്താരാഷ്‌ട്ര കേരള പഠന കോണ്‍ഗ്രസ്സിന് തിരുവനന്തപുരത്ത് ഗംഭീരമായ തുടക്കം.എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള പഠന കോണ്‍ഗ്രസ് ഇന്ന് രാവിലെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ പ്രകാശ് കാരാട്ട് ഉല്‍ഘാടനം ചെയ്തു.ലോകം സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ കേരളത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്‌ എല്‍ ഡി എഫിന്റെ ബദല്‍ നയങ്ങളാണെന്ന് അദ്ദേഹം തന്റെ ഉല്‍ഘാടനപ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.എ കെ ജി ഹാളില്‍ നടന്ന ചടങ്ങില്‍ പഠന കോണ്‍ഗ്രസ് രേഖയുടെ പ്രകാശനം പിണറായി വിജയനും, ഇ എം എസ് കൃതികളുടെ നൂറാം സഞ്ചികയുടെ പ്രകാശനം എസ് രാമചന്ദ്രന്‍ പിള്ളയും,സമീപന രേഖയുടെ അവതരണം ടി എം തോമസ്‌ ഐസക്കും നിര്‍വ്വഹിച്ചു.രാഷ്ട്രീയ-സാംസ്കാരിക നായകന്മാര്‍ ആശംസകള്‍ നേര്‍ന്ന ചടങ്ങില്‍ എം എ ബേബി സ്വാഗതവും കടകംപള്ളി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.കേരള വികസനത്തില്‍ കഴിഞ്ഞ കാല അനുഭവങ്ങള്‍ വിലയിരുത്തി ഭാവിയിലെ വികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതില്‍ ഈ പഠന കോണ്‍ഗ്രസ് ഏറെ സാഹായകമാവും.3000 ത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പഠന കോണ്‍ഗ്രസ്സില്‍ 9 സിമ്പോസിയങ്ങള്‍, 77 ടെക്നിക്കല്‍ സെഷനുകള്‍ എന്നിവയുണ്ടാവും.വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ പങ്കെടുക്കുന്ന വിവിധ സെഷനുകളില്‍ 600 ലേറെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടും.പഠന കോണ്‍ഗ്രസ്സിന്റെ ഭാഗമായി വി ജെ ടി ഹാളില്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.പഠന കോണ്‍ഗ്രസ് ജനവരി 3 ന് സമാപിക്കുന്നതാണ്.