2010, മേയ് 17, തിങ്കളാഴ്‌ച

ട്വന്‍റി 20 ലോകകപ്പ്‌-ഇംഗ്ലണ്ട് കിരീടം ചൂടി




ബാര്‍ബഡോസിലെ കെന്സിങ്ങ് ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ക്രിക്കറ്റ് ലോകത്തില്‍ തങ്ങളുടെ പരമ്പരാഗത വൈരികളായ ഓസ്ട്രേലിയയുടെ കിരീടമോഹത്തെ നിലംപരിശാക്കി ഇംഗണ്ട് 7 വിക്കറ്റിനു വിജയം സ്വന്തമാക്കി ,2010 ലെ ചാമ്പ്യന്‍മാരായി.ടോസ് നേടി ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്ത ക്യാപ്ടന്‍ കോളിങ്ങ് വുഡിന്‍റെ തീരുമാനം ശരിയായിരുന്നെന്ന് തുടര്‍ന്നുള്ള കളി സാക്ഷൃപ്പെടുത്തി.8 റണ്‍സ് എടുക്കുന്നിതിനിടയില്‍ എതിരാളികളുടെ വിലപ്പെട്ട 3 വിക്കറ്റുകള്‍ വീണു. ബാറ്റിംഗ് തകര്‍ച്ചയോടെ ആരംഭിച്ച ഓസ്ട്രല്യന്‍ ഇന്നിംഗ്സ് ഡേവിഡ്‌ ഹസി (59/54),കാമറൂണ്‍ വൈറ്റ് (30/19 )എന്നിവരുടെ രക്ഷപ്പെടുത്തലുകളിലൂടെ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു.ഇംഗ്ലണ്ടിന്‍റെ ഇന്നിംഗ്സിലാവട്ട ക്രെയ്ഗ് കിസ് വെറ്റെറും(63/49 )കെവിന്‍ പീറ്റേഴ്സണും (47/31 ) കൂടി വ്യക്തമായ കണക്കുകൂട്ടലുകളിലൂടെ കങ്കാരുക്കളുടെ ശവപ്പെട്ടിയില്‍ ആണികള്‍ അടിച്ചു കൊണ്ടേയിരുന്നു.ക്യാപ്ടന്‍ കോളിംഗ് വുഡും എവിന്‍ മോര്‍ഗനും കൂടി ചേര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിന്‍റെ വിജയം സുനിശ്ചിതമായി.3 ഓവറുകള്‍ ബാക്കി നില്‍ക്കെ 3 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു ഇംഗ്ലണ്ട് ഓസ്ട്രേലിയയോടു മധുരമായി പകരം വീട്ടി,ഐ സി സി ലോകകപ്പ് സ്വന്തമാക്കി.ഇംഗ്ലണ്ട് ഇതാദ്യമായാണ് ലോകകപ്പ് നേടുന്നത്.കിസ് വെറ്റെര്‍ മാന്‍ ഓഫ് ദി മാച്ച് ആയും, പീറ്റേഴ്സണ്‍ മാന്‍ ഓഫ് ദി സീരീസ് ആയും തെരഞ്ഞെടുക്കപ്പെട്ടു.അങ്ങിനെ കരീബിയന്‍ മണ്ണില്‍ രണ്ടാഴ്ച നീണ്ടു നിന്ന ക്രിക്കറ്റ് മാമാങ്കത്തിന് തിരശ്ശീല വീണു.


2010, മേയ് 15, ശനിയാഴ്‌ച

ട്വന്‍റി 20 അവസാനപോരാട്ടം നാളെ ഓസ്ട്രേലിയയും ഇംഗ്ളണ്ടും തമ്മില്‍

ലോകചാമ്പ്യന്‍ പദവിക്കിണങ്ങിയ വിധം മികച്ച കളിയിലൂടെ പാക്കിസ്ഥാന്‍ ലക്ഷൃമിട്ടു കൊടുത്ത കൂറ്റന്‍ സ്കോറിനെ മറികടക്കാന്‍ മൈക്കിള്‍ ഹസിയുടെ മാജിക് ബാറ്റിങ്ങിലൂടെ സാധിച്ചെടുത്ത ഓസീസ് ലോകകപ്പ് കൈയ്യെത്തും ദൂരത്തു നിര്‍ത്തിക്കൊണ്ട് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു.വെള്ളിയാഴ്ച സെന്‍റ് ലൂസിയയിലെ ബോസെജോര്‍ സ്റ്റേഡിയത്തില്‍ വീര്‍പ്പടക്കി നിന്ന കാണികളെ സാക്ഷി നിര്‍ത്തി രണ്ടാം സെമി ഫൈനലില്‍ പാക്കിസ്ഥാന്റെയും ഓസ്ട്രേലിയയുടെയും വാശിയേറിയ പോരാട്ടമാണ് നടന്നത്. ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു.പാക്കിസ്ഥാന്‍ അക്മല്‍ സഹോദരന്മാരുടെ മികവുറ്റ ബാറ്റിങ്ങിന്റെ കരുത്തില്‍ ഓസ്ട്രേലിയക്ക് 191 റണ്സിറെ വിജയലക്ഷൃം കുറിച്ചു.മറുപടി ബാറ്റിങ്ങിറങ്ങിയ ഒസീസിനാവട്ടെ അവരുടെ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ മേല്‍ക്കൈ നേടാനായില്ല.21 പന്തുകള്‍ ബാക്കിനില്‍ക്കെ ജയിക്കാന്‍ 53 റണ്‍സ് വേണ്ടിയിരുന്ന ഓസീസ് കരകയറിയത് മൈക്കിള്‍ ഹസി 24 പന്തില്‍ നിന്നും അടിച്ചു കൂട്ടിയ 60 റണ്‍സിന്റെ ബലത്തിലാണ്.അവര്‍ 19.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു വിജയം കണ്ടു.അങ്ങിനെ ഈ ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയം എന്തെന്നറിയാതെ ജയിച്ചു കയറിയ ഓസ്ട്രേലിയ കഴിഞ്ഞ വര്‍ഷത്തെ ചാമ്പൃന്മാരെ തോല്‍പ്പിച്ചു ഫൈനലിലെത്തി.നവാഗതരും പരിചയസമ്പന്നരും ഒത്തിണങ്ങിയ ഓസീസിന്റെ കിരീടമോഹത്തിന് അങ്ങിനെ ചിറകു മുളച്ചിരിക്കയാണ്.വ്യാഴാഴ്ച നടന്ന ഒന്നാം സെമി ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചു ഫൈനലില്‍ എത്തിയ ഇംഗ്ളണ്ടുമായി നാളെ രാത്രി ഇന്ത്യന്‍ സമയം 9 മണിക്ക് ബാര്‍ബഡോസിലെ കെന്‍സിങ്ങ് ടണ്‍ ഓവലില്‍ ഓസ്ട്രേലിയ ഏറ്റുമുട്ടും.

2010, മേയ് 12, ബുധനാഴ്‌ച

ട്വന്‍റി 20 സെമിഫൈനലുകള്‍ക്ക് കളമൊരുങ്ങി

സുപ്പര്‍ 8 മത്സരങ്ങളുടെ വെടിക്കെട്ട്‌ അവസാനിച്ചു.ഇനി വാശിയേറിയ സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് സെന്‍റ് ലൂസിയയിലെ ബോസെജോര്‍ സ്റ്റേഡിയം 13 ,14 തിയ്യതികളില്‍ വേദിയാകും.13 ന് ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക് നടക്കുന്ന ഒന്നാം സെമിഫൈനലില്‍ 6 പോയിന്റുമായി ഇ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇംഗ്ളണ്ടും, എഫ് ഗ്രൂപ്പില്‍ നിന്നും 4 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തിയ ശ്രീലങ്കയും തമ്മിലാണ് മത്സരം.രണ്ട് ടീമുകളും തുല്യ ശക്തികളാണെങ്കിലും ശ്രീലങ്കയ്ക്കാണ് നേരിയ മുന്‍ തൂക്കം.എങ്കിലും ട്വന്‍റി 20 മത്സരം ആയതുകൊണ്ട് തന്നെ ഫലം പ്രവചനാതീതമാണ്.14 ന് നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ഏറ്റുമുട്ടുന്നത് എഫ് ഗ്രൂപ്പില്‍ നിന്നും 6 പോയിന്റുകളുമായി സെമിയിലെത്തിയ കരുത്തരായ ഓസ്ട്രേലിയയും ഇ ഗ്രൂപ്പില്‍ നിന്നും 2 പോയിന്റുകളുമായി ഭാഗ്യം തുണച്ചത് കൊണ്ടുമാത്രം സെമിഫൈനലില്‍ കടന്നു കൂടിയ മുന്‍ ചാമ്പൃന്‍മാരായ പാക്കിസ്ഥാനുമാണ്. ശക്തരായ ഇരു ടീമുകളില്‍ നിന്ന് ആരായിരിക്കും ഫൈനലില്‍ ഇടം നേടുക എന്നറിയാന്‍ കളി കഴിയുന്നതുവരെ കാത്തിരിക്കണം.

ട്വന്‍റി 20 ലോകകപ്പ് ഇന്ത്യ നാണം കെട്ട് മടങ്ങുന്നു

സുപ്പര്‍ 8 മത്സരത്തില്‍ ഒരു ആശ്വാസ ജയം പോലും നേടാന്‍ കഴിയാതെ ട്വന്‍റി 20 ലോകകപ്പ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി ഇന്ത്യന്‍ കളിക്കാര്‍ നാണം കെട്ട് നാട്ടിലേക്ക് മടങ്ങുന്നു.സെന്‍റ് ലൂസിയയില്‍ ഇന്ന് നടന്ന നിര്‍ണ്ണായക മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 163 റണ്‍സെടുത്തു.ടൂര്‍ണമെന്‍റില്‍ നിന്നും പുറത്താകാതിരിക്കാന്‍ ശ്രീലങ്കയെ 143 റണ്‍സില്‍ തളയ്ക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു ശ്രീലങ്ക ഇന്ത്യക്കെതിരെ വിജയം നേടുകയും ചെയ്തു.പഴയ ലങ്കന്‍ സിംഹക്കുട്ടികളായ ജയസൂര്യയും ജയവര്‍ദ്ധനയും കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ,കുമാര്‍ സംഗക്കാര 46/33 ,ആന്ജലൊ മാത്യൂസ്‌ 46/37 ,ചാമര കാന്ത കപുഗെദേര 37/16 ,തിലകരത്നെ ദില്‍ഷന്‍ 33/26 എന്നിവരുടെ മികച്ച പ്രകടനമാണ് ലങ്കന്‍ ടീമിനെ ജയത്തിലേക്ക് നയിച്ചത്.ആന്ജലൊ മാത്യൂസ് ആണ് മാന്‍ ഓഫ് ദി മാച്ച്.ഇന്ത്യന്‍ ഇന്നിംഗ്സില്‍ സുരേഷ് റയ്ന 63 /47 ,ഗൌതം ഗംഭീര്‍ 41 /32 ,എം എസ് ധോണി 23/19 എന്നിവരാണ് കുറച്ചെങ്കിലും തിളങ്ങിയത്.ബൌളിങ്ങില്‍ അല്പമെങ്കിലും പിടിച്ചു നില്‍ക്കാനായത് വിനയ് കുമാറിന് മാത്രം.ഏതായാലും 2009 ന്‍റെ പുനരാവര്‍ത്തനം പോലെ 2010 ലും ഇന്ത്യക്കേറ്റ കനത്ത പരാജയത്തെ പറ്റി ബി സി സി ഐ യും സെലക്ടര്‍മാരും ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭ്യുദയകാംക്ഷികളും ആഴത്തില്‍ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

2010, മേയ് 9, ഞായറാഴ്‌ച

ദേശാഭിമാനി ആസ്ഥാനമന്ദിരം തുറന്നു

ജനങ്ങളുടെ പത്രം ദേശാഭിമാനി ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്കുള്ള പ്രയാണത്തില്‍ ഒരു പടവ് കൂടി പിന്നിട്ട്, അതിന്‍റെ ആസ്ഥാനമന്ദിരം തിരുവനന്തപുരത്ത് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു .തമ്പാനൂരില്‍ അരിസ്റ്റൊ ജംഗ്ഷനിലെ ആസ്ഥാനമന്ദിരത്തിന്റെ അങ്കണത്തില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിര്‍ത്തി സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മന്ദിരം ഉല്‍ഘാടനം ചെയ്തു.പുതിയ പ്രസ്സിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായി.മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാല്‍,കവി ഒ എന്‍ വി കുറുപ്പ്,നടന്‍ മുകേഷ്,രാഷ്ട്രീയ പാര്‍ടി നേതാക്കള്‍,മന്ത്രിമാര്‍,മറ്റു ജനപ്രതിനിധികള്‍,മാധ്യമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.സംഗീത സംവിധായകന്‍ ജോണ്‍സന്‍റെ നേതൃത്വത്തില്‍ 'ശക്തിഗാഥ'യുടെ സംഗീത പരിപാടി ചടങ്ങിനു മിഴിവേകി.ഉല്‍ഘാടനത്തോടനുബന്ധിച്ചുള്ള പ്രത്യേക പതിപ്പ് ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി നടന്‍ മുകേഷിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ സ്വാഗതവും സംഘാടകസമിതി ചെയര്‍മാന്‍ കടകംപള്ളി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

2010, മേയ് 8, ശനിയാഴ്‌ച

ദേശാഭിമാനി ആസ്ഥാനമന്ദിരം ഇന്ന് ഉല്‍ഘാടനം ചെയ്യും

ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും, പൌരാവകാശ ലംഘനങ്ങള്‍ ചെറുക്കുന്നതിനും എന്നും മുന്‍‌തൂക്കം നല്‍കി വരുന്ന ജനകീയ മാധ്യമമായ ദേശാഭിമാനി പത്രത്തിന്റെ വളര്‍ച്ചയുടെ ഒരു പടവ് കൂടി പിന്നിടുന്ന അവിസ്മരണീയ മുഹൂര്‍ത്തത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം.തിരുവനന്തപുരം റയില്‍വേ സ്റ്റേഷന് സമീപം തമ്പാനൂരിലെ അരിസ്റ്റൊ ജംഗ്ഷനില്‍ നിര്‍മ്മിച്ച ദേശാഭിമാനി ആസ്ഥാനമന്ദിരം ഇന്ന് വൈകിട്ട് 5 ന് സി പി ഐ (എം )ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉല്‍ഘാടനം ചെയ്യും.പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചടങ്ങില്‍ അദ്ധ്യക്ഷനാവും.പുതിയ പ്രസ്സിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മുഖ്യമന്തി വി എസ് അച്ചുതാനന്ദന്‍ നിവ്വഹിക്കും.ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ സ്വാഗതം പറയും.പി ബി അംഗം കോടിയേരി ബാലകൃഷ്ണന്‍,സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗ്ഗവന്‍,യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും.ആയിരങ്ങള്‍ പങ്കെടുക്കുന്ന ഉല്‍ഘാടന ചടങ്ങില്‍ സംസ്ഥാനത്തെ രാഷ്ട്രീയ-കല-സാംസ്കാരിക -മാധൃമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.ഉല്‍ഘാടനത്തിന് ശേഷം കലാപരിപാടികള്‍ അരങ്ങേറും.

2010, മേയ് 7, വെള്ളിയാഴ്‌ച

ട്വന്‍റി 20 സൂപ്പര്‍ 8 ല്‍ ഇന്ത്യക്ക് ദയനീയ പരാജയം

സൂപ്പര്‍ 8 ല്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസീസിനോട് ദയനീയമായി പരാജയപ്പെട്ടു.ബാര്‍ബഡോസില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ഓസ്ട്രേലിയ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി.ഓസ്ട്രേലൃന്‍ ബാറ്റ്സ്മാന്‍മാരായ ഷെയ്ന്‍ വാട്സണ്‍,ഡേവിഡ്‌ വാര്‍ണര്‍ എന്നിവര്‍ നേടിയ കൂറ്റന്‍ സ്കോറാണ് ഓസീസിനെ വിജയകിരീടം അണിയിച്ചത്.വാട്സണ്‍ 32 പന്തില്‍ നിന്നും 6 സിക്സും 1 ഫോറും ഉള്‍പ്പടെ 54 റണ്‍സും, വാര്‍ണര്‍ 42 പന്തില്‍ നിന്നും 7 സിക്സും 2 ഫോറുമായി നേടിയ 72 റണ്‍സും കംഗാരുക്കള്‍ക്ക് കരുത്ത് പകര്‍ന്നു.22 പന്തില്‍ നിന്നും ഡേവിഡ് ഹസി അടിച്ചെടുത്ത 35 റണ്‍സും ഓസീസിന് മുതല്‍ക്കൂട്ടായി.ഓസ്ട്രലിയയുടെ റണ്‍ റേറ്റ് 9.20. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ വിക്കറ്റുകള്‍ ഓരോന്നായി വീഴുന്നതാണ് പിന്നെ നാം കാണുന്നത്.ഓസീസിന്റെ ഉയര്‍ന്ന റണ്‍ റേറ്റ് എത്തിപ്പിടിക്കാനുള്ള ശ്രമത്തിനിടയില്‍ 23 റണ്‍സ് എടുക്കുമ്പോഴേക്കും ഇന്ത്യക്ക് 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.46 പന്തില്‍ നിന്നും 79 റണ്ണുകള്‍ വാരിക്കൂട്ടിയ രോഹിത് ശര്‍മ്മയുടെ മികച്ച പ്രകടനം കൂടി ഇല്ലാതിരുന്നെങ്കില്‍ ധോണിക്കും കൂട്ടുകാര്‍ക്കും റണ്ണുകളുടെ എണ്ണം 3 അക്കം തികയ്ക്കാന്‍ പോലും കഴിയുമായിരുന്നില്ല.13 റണ്‍സെടുത്ത ഹര്‍ഭജന്‍ സിംഗ് ഒഴികെ ഇന്ത്യയുടെ പ്രതീക്ഷയായ മുരളി വിജയ്‌,സുരേഷ്കുമാര്‍ റയ്ന,യുവരാജ് സിംഗ് എന്നിവര്‍ക്ക് 2 അക്കം പോലും തികയ്ക്കാനായില്ല.7.64 ന്‍റെ റണ്‍ റേറ്റുമായി 17.4 ഓവറില്‍ 135 റണ്‍സിനു ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചു.അങ്ങിനെ ഇന്ത്യയടെ കിരീട മോഹത്തിന് മങ്ങലേല്‍പ്പിച്ചു കൊണ്ട് 49 റണ്‍സിനു ഓസീസിനോട് അടിയറവു പറഞ്ഞു.ഇന്ത്യയുടെ അടുത്ത കളി മെയ്‌ 9 ന് ഞായറാഴ്ച വെസ്റ്റിന്‍ഡീസുമായാണ്.

2010, മേയ് 6, വ്യാഴാഴ്‌ച

ട്വന്‍റി 20 സൂപ്പര്‍ 8 ന് തുടക്കം, ഇന്ത്യയുടെ കളി നാളെ

ട്വന്‍റി 20 ലോക കപ്പിന് വേണ്ടി ഇന്ന് മുതല്‍ ഉശിരന്‍ മത്സരങ്ങള്‍.ബാര്‍ബഡോസില്‍ ഇന്നാരംഭിക്കുന്ന സൂപ്പര്‍ 8 ആദ്യ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ പാക്കിസ്ഥാന്‍ ഇംഗ്ളണ്ടുമായും, രണ്ടാമത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ന്യൂസീലാന്ഡുമായും ഏറ്റുമുട്ടും.12 ടീമുകള്‍ മാറ്റുരച്ച പ്രാഥമിക റൌണ്ടില്‍ ബംഗ്ലാദേശ്,സിംബാബ്‌വെ.അഫ്ഗാനിസ്ഥാന്‍,അയര്‍ലന്‍ഡ് എന്നീ ടീമുകള്‍ സൂപ്പര്‍ 8 ലേക്ക് കടക്കാനാവാതെ പുറത്തായി.യോഗ്യത നേടിയ ഇന്ത്യ,ആസ്ട്രേലിയ,വെസ്റ്റിന്‍ഡീസ്,ശ്രീലങ്ക എന്നീ ടീമുകളെ ഇ ഗ്രൂപ്പിലും പാക്കിസ്ഥാന്‍,ഇംഗ്ളണ്ട്,ദക്ഷിണാഫ്രിക്ക,ന്യൂസിലാന്ഡ് എന്നീ ടീമുകളെ എഫ് ഗ്രൂപ്പിലും പെടുത്തിയാണ് സൂപ്പര്‍ 8 മല്‍സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.ഓരോ ടീമും ഗ്രൂപ്പിലെ മറ്റു മൂന്ന് ടീമുകളുമായി മത്സരിച്ചു രണ്ടെണ്ണത്തിലെന്കിലും ജയിച്ചാലേ സെമി ഫൈനലില്‍ എത്തുകയുള്ളൂ.ബാര്‍ബഡോസിലും സെന്‍റ് ലൂസിയയിലുമായാണ് സൂപ്പര്‍ 8 മത്സരങ്ങള്‍ക്ക് വേദിയൊരുങ്ങുന്നത്.സെന്‍റ് ലൂസിയയിലെ വേഗം കുറഞ്ഞ പിച്ചിനെ അപേക്ഷിച്ച് ബൌളര്‍മാര്‍ക്ക് അനുകൂലമായ ബാര്‍ബഡോസിലെ ഗ്രൌണ്ട് കളിയുടെ ഗതി എങ്ങിനെ നിര്‍ണ്ണയിക്കുമെന്ന് കണ്ടറിയണം.മഴയുടെ കളി മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് ഭീഷണിയായിട്ടുണ്ട്.ഇന്ത്യയുടെ ആദ്യ മത്സരം നാളെ രാത്രി 7 മണിക്ക് ആസ്ട്രേലിയയുമായും,രണ്ടാമത്തെ മത്സരം മെയ്‌ 9 ന് ഞായറാഴ്ച വെസ്റ്റിന്‍ഡീസുമായി ബാര്‍ബഡോസിലും,മൂന്നാമത്തെ മത്സരം പതിനൊന്നാം തിയ്യതി ശ്രീലങ്കയുമായി സെന്‍റ് ലൂസിയയിലും നടക്കും.മൂന്നു മത്സരങ്ങളിലും കരുത്തരായ എതിരാളികളെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്.മഹേന്ദ്രസിംഗ് ധോണിയുടെ നായകത്വവും സുരേഷ് കുമാര്‍ റയ്ന,യുവരാജ് സിംഗ് തുടങ്ങിയ കളിക്കാരുടെ മികച്ച ഫോമും ഇന്ത്യയ്ക്ക് തുണയാകുമെന്നു പ്രതീക്ഷിക്കാം.

2010, മേയ് 2, ഞായറാഴ്‌ച

ട്വന്‍റി 20 ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ സുപ്പര്‍ 8 ല്‍ കടന്നു

ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ ആഗ്രഹിച്ചതു പോലെ സംഭവിച്ചു.സെന്‍റ് ലൂസിയയിലെ മൈതാനത്തില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ തളച്ച് ഇന്ത്യ ടൂര്‍ണമെന്‍റിന്‍റെ അടുത്ത റൌണ്ടായ സുപ്പര്‍ 8 ലേക്ക് യോഗ്യത നേടി.ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിങ്ങിന് പറഞ്ഞയക്കുകയായിരുന്നു.ഇന്ത്യന്‍ റണ്‍ വേട്ടക്കാരന്‍ സുരേഷ്കുമാര്‍ റയ്നക്ക് സെഞ്ചുറി സമ്മാനിച്ച ഇന്ത്യന്‍ ഇന്നിംഗ്സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ അവസാനിച്ചു.9 ഫോറും 5 സിക്സും വാരിക്കൂട്ടിയ റയ്ന 60 പന്തുകളില്‍ നിന്നും 101 റണ്സെടുത്ത് ഇന്ത്യയുടെ വിജയത്തിന് ശക്തമായ അടിത്തറ പാകി.37 പന്തില്‍ നിന്നും 30 റണ്‍സെടുത്ത യുവരാജും ഇന്ത്യയുടെ വിജയത്തിന് ആക്കം കൂട്ടി.ഇന്ത്യയുടെ റണ്‍ റേറ്റ് 9.3 .ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് കാലീസിന്റെയും സ്മിത്തിന്റെയും വെടിക്കെട്ടോടെ തന്നെ ആരംഭിച്ചു.3 ഫോറും 3 സിക്സും അടക്കം 54 പന്തില്‍ നിന്നും 73 റണ്‍സെടുത്ത കാലീസിനും 28 പന്തില്‍ നിന്നും 36 റണ്‍സെടുത്ത സ്മിത്തിനും 15 പന്തില്‍ നിന്നും 31 റണ്‍സെടുത്ത വില്ലിയേഴ്സിനും ദക്ഷിണാഫ്രിക്കയെ തോല്‍വിയില്‍ നിന്നും കരകയറ്റാന്‍ കഴിഞ്ഞില്ല.8.60 റണ്‍ റേറ്റുമായി 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സോടെ ദക്ഷിണാഫ്രിക്ക പരാജയം സമ്മതിച്ചു.14 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്.അങ്ങിനെ പ്രാഥമിക റൌണ്ടില്‍ ധോണിയും കൂട്ടുകാരും ഇന്ത്യയുടെ മാനം കാത്തു.ഇനി അവര്‍ക്ക് സുപ്പര്‍ 8 ല്‍ ഒരു കൈ നോക്കാം.

2010, മേയ് 1, ശനിയാഴ്‌ച

ട്വന്‍റി 20 ഇന്ത്യ അഫ്ഗാനിസ്ഥാനെ 7 വിക്കറ്റിനു തോല്‍പ്പിച്ചു

ട്വന്‍റി 20 പ്രാഥമിക റൌണ്ടിലെ മൂന്നാമത്തെ മത്സരത്തില്‍ നവാഗതരായ അഫ്ഗാനിസ്ഥാനെ മുന്‍ ചാമ്പ്യന്‍ മാരായ ഇന്ത്യ 7 വിക്കറ്റിനു പരാജയപ്പെടുത്തി.സെന്‍റ് ലൂസിയയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയച്ചു.അഫ്ഗാന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.48 പന്തില്‍ നിന്നും 50 റണ്‍സെടുത്ത നൂര്‍ അലിയാണ് അവരുടെ ടോപ്‌ സ്കോറര്‍.33 പന്തില്‍ നിന്നും 30 റണ്‍സെടുത്ത അസ്ഗറിനെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റു ബാറ്റ്സ്മാന്‍മാര്‍ക്കെല്ലാം ഒറ്റയക്കത്തിലൊതുങ്ങുന്ന റണ്‍സേ നേടാനായുള്ളൂ.116 റണ്സ് വിജയലക്ഷൃവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ അഫ്ഗാന്‍റെ 5.75 റണ്‍ റേറ്റ് മറികടന്നു 13.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.ഇന്ത്യയുടെ റണ്സ് റേറ്റ് 7.82 ആണ്.മുരളി വിജയ്‌ 46 പന്തില്‍ നിന്നും നേടിയ 48 റണ്‍സും (2 ഫോറും 3 സിക്സും)ഇന്ത്യയുടെ വിജയത്തിന് താങ്ങായി.22 പന്തില്‍ നിന്നും യുവരാജ് സിംഗ് നേടിയ 23 റണ്‍സും ഇന്ത്യയുടെ വിജയം അനായാസമാക്കി.മറ്റൊരു മത്സരത്തില്‍ പാകിസ്താന്‍ ബംഗ്ലാദേശിനെതിരെ 21 റണ്‍സിനു വിജയിച്ചു.ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയേയും ,പാകിസ്താന്‍ ഓസ്ട്രേലിയയേയും നേരിടും.

ട്വന്‍റി 20 ആദ്യമത്സരത്തില്‍ ന്യൂസീലാന്‍ഡിന് വിജയം

ട്വന്‍റി 20 ലോകകപ്പിന് വേണ്ടി വെസ്റ്റിന്‍ഡീസിലെ ഗയാനയില്‍ നടന്ന ഉല്‍ഘാടന മത്സരത്തില്‍ ശ്രീലങ്കയെ 2 വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് ന്യൂസീലാന്‍ഡ് ആദ്യ വിജയം സ്വന്തമാക്കി.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു.ഗയാനയിലെ വേഗത കുറഞ്ഞ പിച്ചില്‍ റണ്ണുകള്‍ വാരിക്കൂട്ടാന്‍ എളുപ്പമായിരുന്നില്ല.മറുപടി ബാറ്റിങ്ങിനിറങ്ങിയ കീവികള്‍ക്ക് തോല്‍വി മണത്തു തുടങ്ങിയെങ്കിലും, അവസാന ഓവറില്‍ ഒരു പന്ത് മാത്രം ബാക്കി നില്‍ക്കെ നാഥാന്‍ മക്കല്ലത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ ബലത്തില്‍ ന്യൂസിലാന്ഡ് വിജയം കൊയ്തു.കീവീസ് 19.5 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു.6 പന്തില്‍നിന്നും 16 റണ്‍സെടുത്ത മക്കല്ലത്തിന്റെ മികച്ച പ്രകടനം ന്യൂസിലാന്ഡിനു തുണയായി.ശ്രീലങ്കയ്ക്കാവട്ടെ 51 പന്തില്‍ നിന്നും 81 റണ്‍സെടുത്ത ജയവര്‍ദ്ധനയുടെ നേട്ടം മുതലാക്കാനും കഴിഞ്ഞില്ല.ഗയാനയില്‍ തന്നെ നടന്ന രണ്ടാമത് മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് അയര്‍ലന്‍ഡിനെ 70 റണ്‍സിനു കെട്ടു കെട്ടിച്ചു.മെയ്‌ 1 ന് സെന്‍റ് ലൂസിയയില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെയും പാകിസ്താന്‍ ബംഗ്ലാദേശിനെയും നേരിടും.