2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ബഹുജനറാലിയോടെ സമാപിച്ചു

കഴിഞ്ഞ നാല് ദിവസങ്ങളിലായി വിജയവാഡയില്‍ നടന്നുവന്ന സിപിഐഎം വിപുലീകൃത കേന്ദ്രകമ്മിറ്റി യോഗം പതിനായിരങ്ങള്‍ പങ്കെടുത്ത ബഹുജനറാലിയോടെ സമാപിച്ചു.യോഗതീരുമാനങ്ങള്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ വിവരിച്ചു.പത്തൊമ്പതാം പാര്‍ടി കോണ്‍ഗ്രസിന്‌ ശേഷം മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സ്വീകരിക്കേണ്ട അടവുനയങ്ങള്‍ ഉള്‍പ്പെട്ട രേഖയും പ്രമേയങ്ങളും ചെറിയ മാറ്റങ്ങളോടെ ഏകകണ്ഠമായി അംഗീകരിച്ചതായി അദ്ദേഹം അറിയിച്ചു.കോണ്‍ഗ്രസിനും ബിജെപിയ്ക്കും ബദലായി രാജ്യത്ത് ഇടതുപക്ഷ മതനിരപേക്ഷ പാര്‍ടികളുടെ സഖ്യം ശക്തിപ്പെടുത്താന്‍ യോഗം ആഹ്വാനം ചെയ്തു.യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നവലിബറല്‍ നയങ്ങള്‍ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കിയിരിക്കയാല്‍ അതിനെതിരെ വരും നാളുകളില്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കും.കേരളത്തിലും ബംഗാളിലും അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ മതേതര മുന്നണികളുടെ വിജയം ഉറപ്പാക്കണം.കേരളത്തില്‍ ഒരുവിഭാഗം മതമേലദ്ധ്യക്ഷന്മാരും ചില മാധ്യമങ്ങളും പാര്‍ടിക്കും എല്‍ ഡി എഫിനുമെതിരെ കള്ളപ്രചാരണങ്ങള്‍ നടത്തുകയാണെന്നും ഇതിനെ ചെറുത്തു തോല്‍പ്പിക്കണമെന്നും ആഹ്വാനമുണ്ടായി.അവിടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കോണ്‍ഗ്രസ് വര്‍ഗ്ഗീയശക്തികളെ കൂട്ട് പിടിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.ബംഗാളില്‍ മാവോയിസ്റ്റുകളുടെ ഒത്താശയോടെ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഇടതു പക്ഷ സര്‍ക്കാരിന് എതിരെ അട്ടിമറി ശ്രമം നടത്തുകയാണെന്ന് യോഗം വിലയിരുത്തി.തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യശത്രുവാണെന്കിലും അവരെ നേരിടാന്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കില്ല.ബംഗാളില്‍ പാര്‍ട്ടിക്കെതിരെ നടക്കുന്ന ഗൂഢാലോചന തുറന്നു കാണിക്കാന്‍ സപ്തംബര്‍ 12 മുതല്‍ 18 വരെ രാജ്യമെങ്ങും പ്രചാരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.കേന്ദ്രകമ്മിറ്റി യോഗത്തിന്റെ സമാപനം കുറിച്ച് കൊണ്ട് നടന്ന വന്പിച്ച പൊതുസമ്മേളനത്തെ പ്രകാശ് കാരാട്ട് അഭിസംബോധന ചെയ്തു.

2010, ഓഗസ്റ്റ് 7, ശനിയാഴ്‌ച

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം വിജയവാഡയില്‍ ആരംഭിച്ചു

സി പി ഐ എമ്മിന്റെ വിപുലീകൃത കേന്ദ്രകമ്മിറ്റിക്ക് വിജയവാഡയില്‍ ഉജ്ജ്വലമായ തുടക്കം.ആഗസ്ത് 7 മുതല്‍ 10 വരെയാണ് കേന്ദ്രകമ്മിറ്റി ചേരുന്നത്.കോയമ്പത്തൂരില്‍ നടന്ന പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ്‌ അംഗീകരിച്ച രാഷ്ട്രീയ നയം പുനരവലോകനം ചെയ്യുന്നതിനും, മാറിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട അടവുകള്‍ക്ക് രൂപം നല്കുന്നതിനുമാണ് കേന്ദ്രകമ്മിറ്റി വിളിച്ചു ചേര്‍ത്തിരിക്കുന്നത്.യു പി എ സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭ പരിപാടികളും യോഗം ആസൂത്രണം ചെയ്യും.പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ യു പി എ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു.ഹിന്ദു വര്‍ഗീയതയേയും മുസ്ലിം വര്‍ഗീയതയേയും ഒരുപോലെ ചെറുത്തു തോല്പ്പിക്കുന്നതിനു മതേതര ബദല്‍ കെട്ടിപ്പടുക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു.നാല് ദിവസം നീളുന്ന കേന്ദ്രകമ്മിറ്റി യോഗം വന്പിച്ച റാലിയോടെ 10 ന് സമാപിക്കും.