2014, സെപ്റ്റംബർ 30, ചൊവ്വാഴ്ച

സിപിഐഎം പാർട്ടി സമ്മേളനങ്ങൾക്ക് ഉജ്വലമായ തുടക്കം


2015 ഏപ്രിൽ മാസത്തിൽ സീമാന്ധ്രയിലെ വിശാഖപട്ടണത്ത് നടക്കാനിരിക്കുന്ന സി പി ഐ എം ഇരുപത്തിയൊന്നാം പാർട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള സമ്മേളങ്ങൾക്ക് ആവേശകരമായ തുടക്കം.ഇരുപതാം പാർട്ടി കോണ്‍ഗ്രസ്‌ കോഴിക്കോട്ട് അംഗീകരിച്ച ഭരണഘടനാഭേദഗതി അനുസരിച്ചുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്കാണ് തുടക്കമായത്.29,841 ബ്രാഞ്ച് സമ്മേളങ്ങൾ 2014 ഒക്ടോബറിലും,2026 ലോക്കൽ സമ്മേളനങ്ങൾ നവംബറിലും,206 ഏരിയ സമ്മേളനങ്ങൾ ഡിസംബറിലും പൂർത്തിയാകും.ജില്ലാസമ്മേളനങ്ങൾ 2015 ജനുവരിയിൽ നടത്താനാണ് തീരുമാനം.സംസ്ഥാനസമ്മേളനം 2015 ഫിബ്രവരി 20 മുതൽ 23 വരെ ആലപ്പുഴയിൽ നടക്കും.കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ പതനത്തിന് ശേഷം അധികാരം കയ്യാളുന്ന സംഘപരിവാറിന്റെ വർഗ്ഗീയ അജണ്ടകളേയും കോണ്‍ഗ്രസിന്റെതിനേ ക്കാൾ അറുപിന്തിരിപ്പനായ സാമ്പത്തികനയങ്ങളെയും ചെറുത്തു തോൽപ്പിക്കാൻ ഇന്ത്യയിലെ ഇടതുപക്ഷ-പുരോഗമന-മതനിരപേക്ഷ ശക്തികളുടെ ശക്തമായ ഐക്യനിര ഊട്ടിയുറപ്പിക്കുന്നതിനുള്ള ചർച്ചകളും തീരുമാനങ്ങളും ഈ സമ്മേളനങ്ങളിലും പാർട്ടി കോണ്‍ഗ്രസ്സിലും ഉണ്ടാവും.

2014, ജൂലൈ 25, വെള്ളിയാഴ്‌ച

ലോകഫുട്ബോൾ മാമാങ്കത്തിലെ ലാറ്റിനമേരിക്കൻ ദുരന്തം..!


2014 ജൂലായ് 14 ന് പുലർച്ചെ മാറക്കാനയിൽ തിങ്ങിനിറഞ്ഞ കാണികളേയും മിനിസ്ക്രീന് മുന്നിൽ കളി കണ്ടുകൊണ്ടിരുന്ന ലോകമെമ്പാടുമുള്ള കാൽപന്താസ്വാദകാരേയും സാക്ഷി നിർത്തി ഫുട് ബോൾ മാന്ത്രികൻ മാറഡോണയുടെ പിന്മുറക്കാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി നീണ്ട 24 വർഷങ്ങൾക്ക് ശേഷം ജർമ്മനി ഫിഫ ലോകകപ്പിൽ മുത്തമിട്ടു.മുഴുവൻ സമയം കഴിഞ്ഞിട്ടും കളി തീരുമാനമാകാതെ വന്നപ്പോൾ അനുവദിച്ച അധികസമയത്ത് ടീമിൽ പകരക്കാരനായി ഇറങ്ങിയ 22 കാരനായ ഗോട്സെ നേടിയ അതീവ മനോരമായ ഒരുഗോളിനാണ് മെസ്സിയുടെ ചുണക്കുട്ടികളെ മുള്ളറുടെ സിംഹക്കുട്ടികൾ അടിയറവ് പറയിച്ചത്.സെമി ഫൈനലിൽ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ആതിഥേയരായ ബ്രസീലിന്‌ ജർമ്മനി നൽകിയ കനത്ത പരാജയവും,ഫൈനലിൽ അർജന്റീനയ്ക്ക് സംഭവിച്ച തോൽവിയും കൂടി ചേർത്ത് വായിച്ചാൽ ഇത്തവണത്തെ ലോക ഫുട്ബോൾ മാമാങ്കം ഒരു ലാറ്റിനമേരിക്കൻ ദുരന്തമായിട്ടാണ് കലാശിച്ചത്.അർജന്റീനയുടെ ഉയിർത്തെഴുന്നേൽപ്പ് ആശാവഹമെങ്കിലും ബ്രസീലിന്റെ നാണം കെട്ട തോൽവി വളരെക്കാലം ബ്രസീലിയൻ ആരാധകരുടെ ഉറക്കം കെടുത്തും.അറുപത്തിനാല് മത്സരങ്ങളിൽ നിന്നും ആറ്റിക്കുറുക്കി കലാശക്കളിയിൽ ലാറ്റിനമേരിക്കൻ-യൂറോപ്യൻ ഫുട്ബോൾ
ശൈലികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നല്ല ഫുട്ബോളിന്റെ വക്താക്കളായ ജർമ്മനിയ്ക്കുണ്ടായ തിളക്കമാർന്ന വിജയം അവർ കളിച്ചു നേടിയതാണെന്നതിൽ തർക്കമില്ല.യൂറോപ്യൻ ഫുട്ബാളിന്റെ അധീശത്വം തെളിഞ്ഞ്‌ കണ്ട ഈ ലോകകപ്പ്‌ ഫുട്ബോളിലെ  കളിയനുഭവങ്ങൾ  ഏഷ്യൻ,ആഫ്രിക്കൻ,ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ കളിക്കാർക്ക്‌ പാഠമായിരിക്കട്ടെ..!കണ്ണീരും പുഞ്ചിരിയും ഇടകലർന്ന മത്സരങ്ങൾക്കൊടുവിൽ 2018 ലെ ലോകകപ്പിന് റഷ്യയിൽ വീണ്ടും കണ്ടുമുട്ടാൻ വേണ്ടി കളിക്കാർ ബ്രസീലിൽ നിന്നും വിടവാങ്ങി.

2014, ജൂൺ 9, തിങ്കളാഴ്‌ച

ലോകകപ്പ്‌ ഫുട്ബോൾ-2014 ബ്രസീൽ ഒരുങ്ങി,കിക്കോഫിന് ഇനി മൂന്ന് നാൾ മാത്രം,ആദ്യ റൌണ്ടിൽ 32 ടീമുകൾ 12 വേദികളിൽ മാറ്റുരക്കുന്നു...

ബ്രസീലിൽ ലോകകപ്പ്‌ ഫുട്ബോളിന്റെ കിക്കോഫിന് ഇനി മൂന്ന് നാൾ മാത്രം ബാക്കി നിൽക്കെ ആദ്യ റൌണ്ടിൽ 8 ഗ്രൂപ്പുകളിലായി 32 ടീമുകൾ 12 വേദികളിൽ ഏറ്റുമുട്ടും.ഉൽഘാടന മത്സരം സാവോ പോളോയിൽ ജൂണ്‍ 13 ന്  ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ്.ഫൈനൽ മത്സരം 2014 ജൂലായ്‌ 14 ന് പുലർച്ചെ 12.30 ന് നടക്കും.പ്രാഥമിക റൌണ്ടിൽ മത്സരിക്കുന്ന ഗൂപ്പുകൾ ഇവയാണ്.
എ.ബ്രസീൽ,ക്രൊയേഷ്യ,മെക്സിക്കോ,കാമറൂണ്‍.ബി.സ്പെയിൻ,ഹോള ണ്ട്,ചിലി,ഓസ്ട്രേലിയ.സി.കൊളംബിയ,ഗ്രീസ്,ഐവറി കോസ്റ്റ്,ജപ്പാൻ.ഡി.ഉറുഗ്വേ,കോസ്റ്റാറിക്ക,ഇംഗ്ലണ്ട്,ഇറ്റലി.ഇ.സ്വിറ്റ്സർ ലാന്ഡ്,ഇക്വഡോർ,ഫ്രാൻസ്,ഹോണ്ടൂറാസ്.എഫ്.അർജന്റീന,ബോസ്നിയ,ഇറാൻ,നൈജീരിയ.ജി.ജർമ്മനി,പോർച്ചുഗൽ,ഘാന,അമേരിക്ക.എച്ച്.ബെൽജിയം,അൾജീരിയ,റഷ്യ,ദക്ഷിണ കൊറിയ. കളിക്കാരേയും കാണികളേയും വരവേൽക്കാൻ ഫുട് ബോളിന്റെ സ്വന്തം നാടായ ബ്രസീൽ ഉത്സാഹപൂർവ്വം ഒരുങ്ങിക്കഴിഞ്ഞു.സാവോ പോളോയിൽ നിന്നുള്ള ആദ്യത്തെ വിസിൽ കേൾക്കാൻ ലോകമെമ്പാടുമുള്ള സോക്കർ പ്രേമികളും കാതോർക്കുകയായി...

2014, ജൂൺ 8, ഞായറാഴ്‌ച

'സാവോ പോളോയി'ൽ സാംബതാളം മുറുകുമ്പോൾ,മറക്കാനാവുമോ 'മാറക്കാന'യിലെ മുറിവുകൾ..?

ബ്രസീൽ സോക്കർ ലഹരിയിൽ അമർന്നു കഴിഞ്ഞു...അല്ലെങ്കിലും ബ്രസീലുകാർക്ക് കാൽപന്തുകളിയിൽ നിന്നും വേറിട്ടൊരു ജീവിതമില്ലല്ലൊ...നീണ്ട അറുപത്തിനാല് വർഷങ്ങൾക്ക് ശേഷം ലോക ഫുട്ബോൾ മാമാങ്കത്തിന് വേദിയൊരുക്കി കാത്തിരിക്കുമ്പോൾ,1950 ൽ
'മാറക്കാന'യിൽ ഉറുഗ്വയോട് അടിയറവ് പറഞ്ഞ് ലോകകപ്പ്‌ കൈവിട്ടു പോയതിന്റെ മുറിവുണങ്ങാതെ കളിക്കളത്തിലിറങ്ങാൻ ജേഴ്സിയണിയുകയാണ് ബ്രസീലിന്റെ ചുണക്കുട്ടികൾ.സ്വന്തം തട്ടകത്തിൽ വെച്ചുണ്ടായ തോൽവിക്ക് ശേഷം അഞ്ച് തവണ ലോകകപ്പിൽ മുത്തമിട്ടിട്ടും,ഇന്നേവരെ എല്ലാ ലോകകപ്പ്‌ മത്സരങ്ങളിലേക്കും യോഗ്യത നേടിയ ഏക ടീമായി മാറിയിട്ടും,ലോകത്തിലെ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ നാട്ടുകാരായ 10000 ത്തി ലേറെ കളിക്കാർ ബൂട്ടണിഞ്ഞിട്ടും മാറക്കനയിലെ പരാജയത്തിന്റെ ചൂടാറിയിട്ടില്ല..! അധിനിവേശത്തിന്റെ ആദ്യനാളുകളിൽ തന്നെ  ഫുട്ബോൾ കളി ബ്രസീലിൽ എത്തിയെങ്കിലും   തദ്ദേശീയർക്ക് അത് വിലക്കപ്പെട്ട കനിയായി തന്നെ തുടർന്നു.വെളുത്ത വർഗ്ഗക്കാരുടെ ഈ വിനോദം ഒന്ന് ആസ്വദിക്കാൻ പോലും കറുപ്പന്മാരെ അന്ന് അനുവദിച്ചില്ല.കടലാസ് ചുരുട്ടിക്കെട്ടി പന്തുണ്ടാക്കി തെരുവോരങ്ങളിലും ഫവേലകളിലും കളിക്കാനേ അവർക്ക് കഴിഞ്ഞുള്ളു...നാട് നീളെ രൂപപ്പെട്ട ക്ലബ്ബുകളിലും കളിക്കളങ്ങളിലും അവർക്ക് പ്രവേശനമുണ്ടായിരുന്നില്ല...ഫുട്ബോൾ മാന്ത്രികനായ പെലെയ്ക്ക് പോലും വളരെക്കാലത്തെ കാത്തിരിപ്പിന്‌ ശേഷമാണ് ഒരു ക്ലബ്ബിൽ കളിക്കാൻ അവസരമുണ്ടായത്.ക്രമേണ ഈ അവസ്ഥ മാറുകയും സോക്കർ രംഗത്തെ അതികായന്മാരായി ബ്രസീലിയൻ കളിക്കാർ ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.പെലെയെ കൂടാതെ ഗരിഞ്ച,റൊണാൾഡിഞ്ഞോ തുടങ്ങിയ അതികായന്മാരെയും ബ്രസീീൽ സോക്കർ ലോകത്തിന്‌ മുമ്പിൽ അവതരിപ്പിച്ചു. വർത്തമാനകാലത്ത് കാൽപന്തുകളി ബ്രസീലുകാർക്ക് അവരുടെ ജീവനും ജീവന്റെ അപ്പവുമാണ്..!ബ്രസീലിൽ ഒരാണ്‍കുഞ്ഞ് പിറന്നാൽ, പിറന്നാൾ സമ്മാനമായി നൽകുന്നത് ഇഷ്ട്ടപ്പെട്ട കളിക്കാരന്റെ നമ്പറിലുള്ള ജേഴ്സി യാണെന്ന് കേട്ടിട്ടുണ്ട്... ജൂണ്‍ 13 ന് ഇന്ത്യൻ സമയം പുലർച്ചേ 1.30 ന് സാവോപോളോയിലെ കളിക്കളത്തിൽ സാംബാ താളത്തിന്റെ അകമ്പടിയോടെ അരങ്ങേറുന്ന  ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനായി കണ്ണും കാതും കൂർപ്പിച്ച് കാത്തിരിക്കുന്നു,ലോകത്തെമ്പാടുമുള്ള സോക്കർ പ്രേമികൾ...

2014, ഫെബ്രുവരി 26, ബുധനാഴ്‌ച

കോഴിക്കോട് കടപ്പുറത്ത് ജനസാഗരം തീർത്ത് കേരളരക്ഷാമാർച്ച്‌ സമാപിച്ചു


ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്ത്,സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച ഇതിഹാസഭൂമിയിൽ,അസ്തമനസൂര്യന്റെ അരുണകിരണങ്ങളും  ചെങ്കൊടികളും ചെന്നിറം ചാർത്തിയ സായംസന്ധ്യയെ സാക്ഷിയാക്കി ജനനായകൻ സ.പിണറായി വിജയൻ അഴിമതിക്കും ഭരണകൂടനെറി കേടുകൾക്കുമെതിരെ നയിച്ച കേരളരക്ഷാ മാർച്ചിന് സമാപനമായി.വിപ്ലവ കേരളത്തിന്റെ ഈറ്റില്ലമായ പുന്നപ്ര വയലാർ രക്തസാക്ഷിമണ്ഡപത്തിൽ നിന്നും ഫിബ്രവരി 1 ന് പ്രയാണം തുടങ്ങി കേരളത്തിലെ നാടും നഗരങ്ങളും ഇളക്കിമറിച്ച്,രാഷ്ട്രീയ എതിരാളികളുടെ പേടിസ്വപ്നമായി മാറിയ കേരളരക്ഷാമാർച്ച് 126 സ്വീകരണ കേന്ദ്രങ്ങളിൽ തിങ്ങിക്കൂടിയ ജനസഹസ്രങ്ങളുടെ ആശീർവാദങ്ങൾ ഏറ്റുവാങ്ങി കോഴിക്കോട് കടപ്പുറത്ത് മനുഷ്യസാഗരം തീർത്ത്‌ ഇന്ന് വൈകീട്ട് സമാപിക്കുകയായിരുന്നു.സമാപനദിവസമായ ഇന്ന് അവസാനത്തെ സ്വീകരണകേന്ദ്രമായ കക്കോടിയിൽ നിന്നും ജാഥയെ  മോട്ടോർ സൈക്കളുകളിൽ  നൂറുകണക്കിന് റെഡ് വളണ്ടിയർമാരുടെ അകമ്പടിയോടെ നഗരവീഥികളിലേക്ക് ആനയിച്ചു.സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് നോർത്ത്, സൌത്ത്,ബേപ്പൂർ,കുന്നമംഗലം നിയമസഭാമണ്ഡലങ്ങളിലെ പാർട്ടിപ്രവർത്തകരും അനുഭാവികളും ചെങ്കൊടികൾ കൈകളിലേന്തി  കുടുംബസമേതം  ചെറുജാഥകളായി കടപ്പുറത്തെ സമ്മേളനനഗരിയിലേക്ക് ഒഴുകിയെത്തി അറബിക്കടൽതീരത്ത് മറ്റൊരു മനുഷ്യക്കടൽ തീർത്തു.പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ്‌ മുങ്ങുന്ന കപ്പലാണെന്നും വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ ഇടതുപക്ഷത്തോടൊപ്പം നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.സമാപന സമ്മേളനത്തിൽ പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണൻ അധ്യക്ഷനായി.പിണറായിക്ക് പുറമെ  പി ബി അംഗങ്ങളായ കോടിയേരി ബാലകൃഷ്ണൻ,എം എ ബേബി, ജാഥയിലെ മറ്റംഗങ്ങളായിരുന്ന എ വിജയരാഘവൻ,ഇ പി ജയരാജൻ,പി കെ ശ്രീമതി,എ കെ ബാലൻ,എം വി ഗോവിന്ദൻ,എളമരം കരീം,ബേബി ജോണ്‍ എന്നിവരും സംസാരിച്ചു.എം ഭാസ്കരൻ സ്വാഗതം പറഞ്ഞു.കലാമണ്ഡലം പൂർവവിദ്യാർഥികളുടെ 'മിഴാവിൽ മേളവും',വി ടി മുരളിയും സംഘവും കെ പി ആർ പണിക്കരുടെ വിപ്ലവ ഗായകസംഘവും അവതരിപ്പിച്ച ഗാനമേളയും സമാപന സമ്മേളന വേദിയിൽ കലാവിരുന്നൊരുക്കി.  

2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

ത്യാഗരാജോൽസവം സമാപിച്ചു



ഫിബ്രവരി 15 മുതൽ കോഴിക്കോട് തളി പദ്മശ്രീ കല്യാണമണ്ഡപത്തിലെ ശെമ്മാങ്കുടി നഗറിൽ നടന്നുവന്ന മുപ്പത്തിനാലാമത് ത്യാഗരാജോൽസവം ഭക്തി നിർഭരമായ പരിപാടികളോടെ ഇന്നലെ സമാപിച്ചു.ത്യാഗരാജാരാധനാ ട്രസ്റ്റ് മാതൃഭൂമിയുമായി സഹകരിച്ചാണ് അഞ്ച് നാൾ നീണ്ടുനിന്ന സംഗീതോത്സവം സംഘടിപ്പിച്ചിരുന്നത്.സമാപന ദിവസമായ ഇന്നലെ രാവിലെ 6.30 ന് നഗര വീഥികളിലൂടെയുള്ള ഊഞ്ചാവൃതിയ്ക്ക് ശേഷം സ്വാതി ദാസും സംഘവും നാദസ്വരമേളം  അവതരിപ്പിച്ചു.തുടർന്ന് പ്രശസ്ത സംഗീതജ്ഞരായ പാലാ സി കെ രാമചന്ദ്രൻ,ഹരിപ്പാട് കെ പി എൻ പിള്ള തുടങ്ങിയവർ നയിച്ച  ത്യാഗരാജ സ്വാമികളുടെ പഞ്ചരത്ന കൃതികളുടെ ആലാപനമായിരുന്നു.അതിനു ശേഷം സംഗീതാരാധാകർ ഗാനാർച്ചനകൾ നടത്തി.തുടർന്ന് കുമാരി മഞ്ജിമ ഉണ്ണികൃഷ്ണൻ വായ്പ്പാട്ടും കുമാരി ആരതി വി ജി വയലിനും (സോളോ)അവതരിപ്പിച്ചു. പിന്നീട് വിവേക് ആറ്റുവാശ്ശേരി,എം വി സുരേഷ് ബാബു,കലക്കത്ത കെ വിജയരാഘവൻ,ഹരിപ്പാട് കെ പി എൻ പിള്ള എന്നിവരുടെ കച്ചേരികൾ നടന്നു.തുടർന്ന് രാത്രി 9.30 ന് ആഞ്ജനേയോത്സവ ത്തിന് ശേഷം മംഗളം പാടി പിരിഞ്ഞു.

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

ത്യാഗരാജോത്സവത്തിന് കോഴിക്കോട്ട്‌ തുടക്കമായി


കോഴിക്കോട് ത്യാഗരാജാരാധനാ ട്രസ്റ്റ്‌ 'മാതൃഭൂമി'യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മുപ്പത്തിനാലാമത് ത്യാഗരാജാരാധനോൽസവത്തിന് തളി  പദ്മശ്രീ കല്യാണമണ്ഡപത്തിലെ ശെമ്മാങ്കുടി നഗറിൽ ഇന്നലെ തുടക്കമായി.ഫിബ്രവരി 15 മുതൽ 19 വരെയാണ്,500 ൽ പരം സംഗീത പ്രതിഭകളുടെ ആരാധനാലാപനങ്ങൾ കൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള ഇരുപത്തഞ്ചോളം പ്രശസ്ത സംഗീതജ്ഞരുടെ കച്ചേരികളുമായി കോഴിക്കോട്ടെ സംഗീതാസ്വാദകർക്ക് ഈ സംഗീതവിരുന്ന് ഒരുക്കിയിരിക്കുന്നത്. സുപ്രസിദ്ധ സംഗീതജ്ഞൻ തിരുച്ചിറപ്പള്ളി എസ് ഗണേശൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു.വൃന്ദാ ഹരിഹരന്റെ പ്രാർത്ഥനയ്ക്ക് ശേഷം നടന്ന ഉദ്ഘാടന ചടങ്ങിൽ കോഴിക്കോട് ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടിവ് എം എൻ രാജീവ്,അഡ്വ.പി മോഹൻദാസ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.മാനേജിംഗ് ട്രസ്റ്റി  ഡോ.എ രാമനാഥൻ സ്വാഗതവും ട്രസ്റ്റി എം ഡി രാജാമണി നന്ദിയും പറഞ്ഞു.ഉദ്ഘാടന ചടങ്ങിനു ശേഷം സംഗീതപ്രതിഭകളുടെ ത്യാഗരാജാ രാധനയും, പ്രശസ്ത സംഗീതവിദ്വാന്മാരുടെ കച്ചേരികളും അരങ്ങേറി.   

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

കേരളരക്ഷാമാർച്ചിന് വയലാറിൽ ഉജ്വലമായ തുടക്കം



സമരപാരമ്പര്യത്തിന്റെ ഇതിഹാസഭൂമിയായ വയലാറിന്റെ മണ്ണിൽ മറ്റൊരു ചരിത്രസംഭവത്തിന്റെ ഏടുകൾ തങ്കലിപികളാൽ എഴുതിചേർത്ത്,കേരളത്തിന്റെ വിപ്ലവനായകൻ പിണറായി വിജയൻ നയിക്കുന്ന കേരളരക്ഷാ മാർച്ചിന് ഇന്ന് വൈകീട്ട് തുടക്കമായി.പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ ആവേശോജ്വലമായ മുദ്രാവാക്യങ്ങൾ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ പുന്നപ്രവയലാർ സമരസഖാക്കളുടെ ദീപ്തസ്മരണകളുറങ്ങുന്ന രണഭൂമിയിലെ മണ്‍തരികളെ കോരിത്തരിപ്പിച്ച് കൊണ്ട് പി ബി മെമ്പർ എസ് രാമചന്ദ്രൻ പിള്ള പിണറായിക്ക് ചെങ്കൊടി കൈമാറി.ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ അധ്യക്ഷത വഹിച്ചു.രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് നേതാക്കൾ വേദിയിലെത്തിയത്.
വർഗീയതയ്ക്ക് ബദലാകുവാൻ കോണ്‍ഗ്രസ്സിനല്ല  ഇടതു ബദലിനു മാത്രമേ കഴിയൂ എന്ന് എസ് ആർ പി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.സോളാർ,പാമോയിൽ കേസുകളിൽ മുങ്ങിക്കിടക്കുന്ന ഉമ്മൻ ചാണ്ടി ഇപ്പോഴും കുരുക്കിൽ തന്നെയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ വി എസ് ഓർ മ്മിപ്പിച്ചു.മാർച്ചിന് എല്ലാ വിജയങ്ങളും നേരുന്നതായി വി എസ് പറഞ്ഞു.ജാഥ യിലെ മറ്റു അംഗങ്ങൾക്ക് പുറമേ പി ബി മെമ്പർമാർ,കേന്ദ്രക്കമ്മറ്റിയംഗങ്ങൾ,സംസ്ഥാന നേതാക്കൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പാർട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറി ചന്ദ്രബാബു സ്വാഗതമാശംസിച്ചു. 

2014, ജനുവരി 31, വെള്ളിയാഴ്‌ച

കേരളരക്ഷാമാർച്ച് നാളെ പ്രയാണം ആരംഭിക്കും


'മതനിരപേക്ഷ ഇന്ത്യ,വികസിത കേരളം' എന്ന മുദ്രാവാക്യമുയർത്തി സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നയിക്കുന്ന കേരളരക്ഷാമാർച്ച് നാളെ പ്രയാണം ആരംഭിക്കും.നാളെ വൈകീട്ട് 3 മണിയ്ക്ക് വിപ്ലവകേരളത്തിന്റെ ഇതിഹാസ ഭൂമിയായ വയലാറിന്റെ മണ്ണിൽ പാർട്ടി പി ബി മെമ്പർ എസ് രാമചന്ദ്രൻ പിള്ള മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും.മാർച്ചിൽ പിണറായിക്ക് പുറമേ കേന്ദ്രകമ്മറ്റി അംഗങ്ങളായ എ വിജയരാഘവൻ,ഇ പി ജയരാജൻ,പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയെറ്റ് അംഗങ്ങളായ എ കെ ബാലൻ,എം വി ഗോവിന്ദൻ,എളമരം കരീം,ബേബി ജോണ്‍ എന്നീ നേതാക്കളും അണിനിരക്കും.ജാഥ 14 ജില്ലകളിലെ 124 കേന്ദ്രങ്ങളിലെയും  സ്വീകരണങ്ങൾ ഏറ്റു വാങ്ങി ഫിബ്രവരി 26 ന് ബുധനാഴ്ച വൈകുന്നേരം 5.30 ന് കോഴിക്കോട്ട് സമാപിക്കും.കേരള രാഷ്ട്രീയത്തിൽ വഴിത്തിരിവാകാൻ പോകുന്ന മാർച്ച് വൻവിജയമാക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടന്നുവരുന്നു.മാർച്ചിന്റെ വിശദവിവരങ്ങളും സ്വീകരണകേന്ദ്രങ്ങളിൽ നിന്നുള്ള തത്സമയദൃശ്യങ്ങളും ഉൾക്കൊള്ളുന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനം പാർട്ടി പി ബി മെമ്പറും പ്രതിപക്ഷ ഉപനാതാവും കൂടിയായ കോടിയേരി ബാലകൃഷ്ണൻ നിർവ്വഹിച്ചു.ഫേസ്ബുക്കിലും കേരളരക്ഷാ മാർച്ചിന്റെ പേജ് ലഭ്യമാണ്.വെബ് വിലാസങ്ങൾ താഴെ കൊടുക്കുന്നു...
www.keralarakshamarchlive.in
Facebook/Keralarakshamarch 

2014, ജനുവരി 25, ശനിയാഴ്‌ച

സ്കൂൾ കലോത്സവം കൊടിയിറങ്ങി;പാലക്കാട്ടും കോഴിക്കോടിന്റെ ജൈത്രയാത്ര..!






ഏഴ് ദിനരാത്രങ്ങളിലായി വള്ളുവനാടിന്റെ ഹൃദയതന്ത്രികളെ ത്രസിപ്പിച്ച കൗമാരപ്രതിഭകളുടെ കലാമാമാങ്കം-സംസ്ഥാന സ്കൂൾ കലോത്സവം- ഇന്ന് വൈകീട്ട് കൊടിയിറങ്ങി.വിജയകിരീടമണിയാനുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പാലക്കാടിനെ പരാജയപ്പെടുത്തി കോഴിക്കോട് തുടർച്ചയായ എട്ടാം തവണയും സ്വർണ്ണക്കപ്പിൽ മുത്തമിട്ടു. മത്സരങ്ങൾക്ക് തിരശ്ശീല വീണപ്പോൾ 926 പോയിന്റുകളോടെ കോഴിക്കോട് ഒന്നാം സ്ഥാനത്ത് എത്തി.കോഴിക്കോട് ഹൈസ്ക്കൂൾ വിഭാഗത്തിൽ 420 ഉം ഹയർ സെക്കണ്ടറി വിഭാഗത്തിൽ 506 ഉം പോയിന്റുകൾ കരസ്ഥമാക്കി.കലോത്സവവേദികളിൽ കോഴിക്കോടിനെതിരെ വെല്ലുവിളിയുയർത്തിയ പാലക്കാട് ഹൈസ്ക്കൂൾ വിഭാഗത്തിൽ 429 ഉം ഹയർസെക്കണ്ടറി വിഭാഗത്തിൽ 491 ഉം പോയിന്റുകളോടെ മൊത്തം 920 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. കോഴിക്കോടിനും പാലക്കാടിനും ഒപ്പത്തിനൊപ്പം പോരാടിയ
തൃശ്ശൂർ 918 പോയിന്റുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.സംസ്കൃതോൽസവത്തിൽ 95 വീതം പോയിന്റുകളോടെ കോട്ടയം, മലപ്പുറം ജില്ലകൾ ജേതാക്കളായി.അറബിക് കലോത്സവത്തിൽ കോഴിക്കോട്,പാലക്കാട്,കണ്ണൂർ,മലപ്പുറം ജില്ലകൾ 95 പോയിന്റുകൾ വീതം നേടി മുന്നിലെത്തി.ഒന്നാമത്തെ വേദിയായ 'മഴവില്ലിൽ' വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന്റെ അധ്യക്ഷതയിൽ നടന്ന സമാപനസമ്മേളനം സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സന്നിഹിതനാവാൻ കഴിയാതിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ സന്ദേശം സമ്മേളനത്തിൽ കേൾപ്പിച്ചു. അടുത്ത വർഷത്തെ സ്കൂൾ കലോത്സവം എറണാകുളത്ത് നടത്താൻ തീരുമാനമായി.

2014, ജനുവരി 18, ശനിയാഴ്‌ച

സ്കൂൾ കലോത്സവത്തിന് പാലക്കാട്ട് നാളെ തിരിതെളിയും


ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ കേരള സ്കൂൾ കലോത്സവത്തി ന്  നാളെ പാലക്കാട്ട് തുടക്കമാവും.നാളെ വൈകീട്ട് 4 മണിയ്ക്ക് പാലക്കാട് ഇന്ദിരാഗാന്ധി മുൻസിപ്പാൽ സ്റ്റേഡിയത്തിൽ ഒരുക്കിയ 'മഴവില്ല്' എന്ന പ്രധാന വേദിയിലാണ് ഉദ്ഘാടന ചടങ്ങുകൾ.ഉച്ചയ്ക്ക് 2 മണിയ്ക്ക് ഗവ.വിക്ടോറിയ
കോളേജ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയ്ക്കു ശേഷം,വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.ചലച്ചിത്ര നടൻ ബാലചന്ദ്രമേനോൻ അതിഥിയായിരിക്കും.അൻപത്തിനാലാമത് കലോത്സവത്തെ അനുസ്മരിപ്പിക്കാൻ 54 ഗായകർ അണിനിരക്കുന്ന സ്വാഗതഗാനവും,പാലക്കാടിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ദൃശ്യാവിഷ്ക്കാരങ്ങളും നൃത്ത ശിൽപ്പങ്ങളും ഉദ്ഘാദന ചടങ്ങുകൾക്ക് മാറ്റ് കൂട്ടും. തുടർന്ന് പ്രധാന വേദിയിലും മറ്റു വേദികളിലും മൽസരങ്ങൾക്ക് തിരശ്ശീലയുയരും.18 വേദികളിലായി 242 ഇനങ്ങളിൽ 10000 ത്തിൽപരം കലാപ്രതിഭകളാണ് ഏഴു നാൾ നീളുന്ന കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. വിജയികൾക്ക് നല്കുന്നതിനുള്ള 117.5 പവന്റെ സ്വർണ്ണക്കപ്പ്  കഴിഞ്ഞ വർഷം വിജയകിരീടം ചൂടിയ കോഴിക്കോട്ട്‌ നിന്നും പാലക്കാട്ട് എത്തിച്ചു കഴിഞ്ഞു. ഈ വർഷം മറ്റു ട്രോഫികൾക്ക് പുറമേ ഹൈസ്കൂൾ,ഹയർസെക്കണ്ടറി ചാമ്പ്യന്മാർക്ക് ഇറാം ഗ്രൂപ്പിന്റെ ട്രോഫിയും 35000 രൂപയുടെ ക്യാഷ് അവാർഡും നല്കുന്നുണ്ട്.
25 ന് നടക്കുന്ന സമാപനസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ സമ്മാനങ്ങൾ വിതരണം ചെയ്യും .ഇനി വരുന്ന ഏഴ് രാപ്പലുകളിൽ വള്ളുവനാടിന്റെ കണ്ണും കാതും കലോത്സവവേദികൾക്ക് നേരെ തുറന്നു വെയ്ക്കും.