2009, ഡിസംബർ 29, ചൊവ്വാഴ്ച

ദേശാഭിമാനി ബംഗളൂരുവില്‍ നിന്നും

ബംഗളൂരുവിലെ ലക്ഷക്കണക്കിന്‌ മറുനാടന്‍ മലയാളികളുടെ സ്വപ്നസാക്ഷാല്‍ക്കാരമായി ദേശാഭിമാനിയുടെ ബംഗളൂരു എഡിഷന്‍ സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.ഇന്ദിരാ നഗറിലെ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാളില്‍ തിങ്കളാഴ്ച വൈകുന്നേരം ആയിരങ്ങളെ സാക്ഷി നിര്‍ത്തി പ്രശസ്ത എഴുത്തുകാരിയും ഉദയവാണിയുടെ പത്രാധിപയുമായ ഡോ.ആര്‍.പൂര്‍ണിമയ്ക്ക് ദേശാഭിമാനി പത്രം നല്‍കിക്കൊണ്ടാണ് പിണറായി ഈ ചരിത്ര ദൌത്യം നിറവേറ്റിയത്.പുതുവത്സരപ്പുലരി മുതല്‍ ഉദ്യാനനഗരിയിലെ പ്രഭാതങ്ങള്‍ക്ക് ചുവപ്പേകാന്‍ പാവപ്പെട്ടവന്റെ പടവാളായി മാറിക്കഴിഞ്ഞ നേരിന്‍റെ പത്രം ദേശാഭിമാനിയുമുണ്ടാവും.ഉല്‍ഘാടനം പ്രമാണിച്ച് തയ്യാറാക്കിയ പ്രത്യേക പതിപ്പ് ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി,ബംഗളൂരു പ്രസ് ക്ലബ് സെക്രടറി കെ സദാശിവ ഷേണായിക്ക് നല്‍കിക്കൊണ്ട് പുറത്തിറക്കി. സിപിഐ(എം)കര്‍ണാടക സംസ്ഥാന സെക്രടറി വി ജെ കെ നായര്‍ അദ്ധ്യക്ഷത വഹിച്ച ഉത്ഘാടന ചടങ്ങില്‍ ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ സ്വാഗതവും ദേശാഭിമാനി റീഡേഴ്സ് ഫോറം ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.പി. ജയരാജന്‍ എം എല്‍ എ,റസിഡന്‍റ് എഡിറ്റര്‍ പി .രാജീവ് എം പി,കെ. സദാശിവ ഷേണായി,ഡോ.ആര്‍.പൂര്‍ണിമ തുടങ്ങിയവര്‍ സംസാരിച്ചു.ഉല്‍ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.

ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഒരുക്കങ്ങള്‍ തിരുവനന്തപുരത്ത് പൂര്‍ത്തിയാവുന്നു

2010 ജനവരി 3 മുതല്‍ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന തൊണ്ണൂറ്റിയേഴാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ കാര്യവട്ടത്തുള്ള കേരള സര്‍വകലാശാലാ കാമ്പസ്സില്‍ പൂര്‍ത്തിയായി വരുന്നു.
രണ്ട് ദശകങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ ശാസ്ത്ര കോണ്‍ഗ്രസ്സിനു വേദിയൊരുങ്ങുന്നത്.ഇതിനു മുമ്പ് 1990 ല്‍ കൊച്ചിയിലാണ് ശാസ്ത്ര കോണ്‍ഗ്രസ് നടന്നത്.12 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ശാസ്ത്ര കോണ്ഗ്രസ്സിന്റെ സംഘാടനം ഐ എസ് ആര്‍ ഓയും കേരള സര്‍വകലാശാലയും സംയുക്തമായാണ് നിര്‍വ്വഹിക്കുന്നത്.20 വേദികളിലായി നടക്കുന്ന കോണ്‍ഗ്രസ്സില്‍ 7000 ത്തില്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കുന്നു.നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ശാസ്ത്രജ്ഞര്‍ മുതല്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ വരെ കോണ്‍ഗ്രസില്‍ എത്തുന്നു.14 വേദികളില്‍ ഒരേ സമയം ചര്‍ച്ചകള്‍ നടക്കും.പ്രശസ്ത ശാസ്ത്രജ്ഞന്മാര്‍ സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കും.'ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളി ദേശീയ കാഴ്ചപ്പാടില്‍' എന്നതാണ് കോണ്‍ഗ്രസ്സില്‍ മുഖ്യ വിഷയമായി എടുത്തിരിക്കുന്നത്.പ്രധാന മന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങ് ജനവരി 3 ന് ഞായറാഴ്ച രാവിലെ 10.15 ന് ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും.കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ്,ശാസ്ത്ര പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.ഡിസംബര്‍ 31 വ്യാഴാഴ്ച മുതല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തിരുവനന്തപുരത്ത് എത്തിത്തുടങ്ങും.പ്രധാനമന്ത്രിയും പ്രമുഖ ശാസ്ത്രജ്ഞന്മാരും പങ്കെടുക്കുന്നതിനാല്‍ തലസ്ഥാനത്ത് കനത്ത സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു.

2009, ഡിസംബർ 23, ബുധനാഴ്‌ച

യു.എ.ഖാദറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

സുപ്രസിദ്ധ കഥാകാരന്‍ യു എ ഖാദര്‍ 2009 ലെ കേന്ദ്ര സാഹിത്യ അവാര്‍ഡിന് അര്‍ഹനായി.അദ്ദേഹത്തിന്‍റെ 'തൃക്കോട്ടൂര്‍ പെരുമ'യ്ക്കാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്.മലയാളത്തനിമ മുറ്റി നില്‍ക്കുന്ന അദ്ദേഹത്തിന്‍റെ കഥകളെല്ലാം അനുവാചക ഹൃദയങ്ങളെ സ്വാധീനിച്ചവയാണ്.ഈ കൃതിക്ക് 1984 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയിരുന്നു.അമ്പതോളം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ തൃക്കോട്ടൂരിന്‍റെ ഈ കഥാകാരന്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റാണ്.ജന്മം കൊണ്ട് ബര്‍മ്മക്കാരനാണെന്കിലും കൊയിലാണ്ടിക്കടുത്തുള്ള പന്തലായനിയിലാണ് വളര്‍ന്നത്‌.ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ചിത്രകല അഭ്യസിച്ച അദ്ദേഹം തന്റെ മാധ്യമമായി തെരഞ്ഞെടുത്തത് കഥയാണ്.1955 മുതല്‍ ആനുകാലികങ്ങളില്‍ എഴുതിത്തുടങ്ങി.കേരള സര്‍ക്കാര്‍ സര്‍വീസിലും ആകാശവാണിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.തന്റെ ഗ്രാമത്തെ ഇത്രമേല്‍ ഇഷ്ടപ്പെടുകയും തൃക്കോട്ടൂരിനെ പുറം ലോകത്തിനു കാട്ടിക്കൊടുക്കുകയും ചെയ്ത ഈ കഥാകാരന്‍ തന്‍റെ ചുറ്റുമുള്ള കഥാപാത്രങ്ങളെ തന്മയത്തത്തോടെ വരച്ചു കാണിച്ചു.തച്ചന്‍ കുന്നിലെ രജിസ്ട്റാപ്പീസും, കീഴൂരിലെ പുവെടിത്തറയുമെല്ലാം തൃക്കോട്ടൂര്‍ കഥകളിലെ പശ്ചാത്തലങ്ങളില്‍ ചിലത് മാത്രം .വടകര ചന്തയില്‍ ചൂടി വില്‍ക്കുന്ന പെണ്ണുങ്ങളും, മേപ്പയൂരിലെ കണാരപണിക്കരും തൃക്കോട്ടൂര്‍ കഥകളില്‍ മിന്നിമറയുന്നു.കേരള സാഹിത്യ അക്കാദമി,കേരള ലളിതകലാ അക്കാദമി,സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്നിവയില്‍ അദ്ദേഹം അംഗമായിട്ടുണ്ട്.അബുദാബി ശക്തി അവാര്‍ഡ്,മലയാറ്റൂര്‍ അവാര്‍ഡ്,എസ്. കെ പൊറ്റെക്കാട്‌ അവാര്‍ഡ്,സി .എച്ച്. മുഹമ്മദുകോയ സാഹിത്യ അവാര്‍ഡ് തുടങ്ങി മറ്റു പുരസ്കാരങ്ങളും യു എ ഖാദര്‍ നേടിയിരുന്നു. അമ്പതിനായിരം രൂപയും ഫലകവും ഉള്‍പ്പെട്ട അവാര്‍ഡ് 2010 ഫിബ്രവരി 16 ന് കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് സമ്മാനിക്കും.

2009, ഡിസംബർ 19, ശനിയാഴ്‌ച

കേരള രാജ്യാന്തര ചലച്ചിത്ര മേള കൊടിയിറങ്ങി


തിരുവനന്തപുരത്ത് നടന്നു വന്ന പതിനാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു.മേളയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാര്‍ഡായ സുവര്‍ണ്ണ ചകോരം ഇറാനിയന്‍ ചിത്രമായ അസ്ഗര്‍ ഫര്‍ഹാദിയുടെ എബൌട്ട്‌ എല്ലിയും,ഇന്തോനേഷ്യന്‍ ചിത്രമായ രവി ഭാര്‍വാനിയുടെ ഫിഷിംഗ് ഫ്ലാറ്റ്ഫോമും പങ്കുവെച്ചു . ഏറ്റവും നല്ല സംവിധായകനുള്ള രജത ചകോരം അവാര്‍ഡ് താജിക്കിസ്ഥാന്‍ ചിത്രമായ ട്രൂ നൂണ്‍ സംവിധാനം ചെയ്ത നസീര്‍ സയ്ദോവിന് ലഭിച്ചു.മേളയിലെ പ്രേക്ഷകര്‍ ഏറ്റവും നല്ല ചിത്രമായി ട്രൂ നൂണ്‍ തിരഞ്ഞെടുത്തു.നവാഗത സംവിധായകനുള്ള രജത ചകോരം അവാര്‍ഡ് മൈ സീക്രട്ട് സ്കൈ സംവിധാനം ചെയ്ത മസോദ സ്കയിയാന നേടി.അര്‍ജന്‍റീനിയന്‍ ചിത്രമായ എ ഫ്ലൈ ഇന്‍ ദി ആഷസ് മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡിന് അര്‍ഹമായി.ജോഷി മാത്യുവിന്റെ പത്താം നിലയിലെ തീവണ്ടി മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡ് കരസ്ഥമാക്കി.മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് ഫിഷിംഗ് ഫ്ലാറ്റ്ഫോമും,ഏറ്റവും നല്ല മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് കേരള കഫെയും നേടി.സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബി അദ്ധ്യക്ഷത വഹിച്ച സമാപന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനനന്ദന്‍ സുവര്‍ണ്ണ ചകോരം അവാര്‍ഡുകള്‍ വിതരണം ചെയ്തു.

2009, ഡിസംബർ 12, ശനിയാഴ്‌ച

ചലച്ചിത്രോല്‍സവത്തിനു തിരുവനന്തപുരത്ത് തിരി തെളിഞ്ഞു


പതിനാലാമത് രജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് ദീപം തെളിഞ്ഞു .നിശാഗന്ധി ഓപണ്‍ എയര്‍ സ്റ്റേജില്‍ പ്രശസ്ത സംവിധായകന്‍ മൃണാള്‍ സെന്‍, നിരവധി സിനിമാ പ്രവര്‍ത്തകരെയും ചലച്ചിത്രാസ്വാദകരേയും സാക്ഷി നിര്‍ത്തി മേളയ്ക്ക് തുടക്കം കുറിച്ചു.ലോക സിനിമയ്ക്ക് മൃണാള്‍ സെന്‍ നല്കിയ സംഭാവനയെ മുന്‍നിര്‍ത്തി മൂന്നു ലക്ഷം രൂപയുടെ പുരസ്കാരം അദ്ദേഹത്തിന് സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബി സമ്മാനിച്ചു.പഴയ തലമുറയിലെ പ്രസിദ്ധ നടി ശര്‍മ്മിളാ ടാഗോറിനെ കേന്ദ്ര മന്ത്രി ശശി തരൂരും ഫ്രഞ്ച് അംബാസഡര്‍ ജറോം ബോണോഫെന്റിനെ മേയര്‍ സി ജയന്‍ ബാബുവും ചടങ്ങില്‍ വച്ചു പൊന്നാട അണിയിച്ചു.കേരളത്തിന്റെ അഭിമാനമായ ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയ്ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി.ഉത്ഘാടന ചിത്രങ്ങളായ അവസാനത്തെ അത്താഴവും, ഇരുളിലേക്കൊരു ചുവടും കാണികള്‍ക്ക് വേറിട്ടൊരു ചലച്ചിത്രാനുഭവമായി മാറി.മത്സര വിഭാഗം ചിത്രങ്ങളുടെ സ്ക്രീനിംഗ് ശനിയാഴ്ച ആരംഭിക്കും.ലോഹിതദാസിന്റെ ഭൂതക്കണ്ണാടിയുംലോകസിനിമാ വിഭാഗത്തില്‍ പഴശ്ശിരാജയും പ്രദര്‍ശിപ്പിക്കും.11 വിഭാഗങ്ങളിലായി 164 ചിത്രങ്ങള്‍ മേളയില്‍ കാണിക്കുന്നുണ്ട്.ഏഴായിരത്തിലേറെ ഡലിഗേറ്റുകള്‍ പങ്കെടുക്കുന്ന മേള 18 ന് സമാപിക്കും.

2009, ഡിസംബർ 9, ബുധനാഴ്‌ച

അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് കോഴിക്കോട്ട് തുടക്കമായി

കേരള ഭാഷാ ഇന്സിറ്റിട്യൂട്ട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേള കോഴിക്കോട്ട് ഡോ.സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്തു.മാവൂര്‍ റോഡില്‍ അരയിടത്ത് പാലത്തിനു സമീപം കമലാ സുരയ്യാ നഗറില്‍ ഒരുക്കിയ പുസ്തകമേളയും സാംസ്കാരികോത്സവവും ഡിസംബര്‍ 15 ന് സമാപിക്കും.മേയര്‍ എം ഭാസ്കരന്‍ അദ്ധ്യക്ഷത വഹിച്ച ഉത്ഘാടനചടങ്ങില്‍ ഇസ്രായേലി എഴുത്തുകാരി സൂസന്‍ നഥാന്‍ മുഖ്യാതിഥിയായിരുന്നു.കെ ഇ എന്‍ കുഞ്ഞഹമ്മദിന്‍റെ 'സമൂഹം, സാഹിത്യം, സംസ്കാരം 'എന്ന പുസ്തകം ഡോ.സുകുമാര്‍ അഴീക്കോട് പ്രകാശനം ചെയ്തു.എ പ്രദീപ്കുമാര്‍ എം എല്‍ എ,ഭാഷാ ഇന്സ്റ്റിട്യൂട്ട് ഡയരക്ടര്‍ ഡോ.പി കെ പോക്കര്‍,യു എ ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി ഗസലുകള്‍ അവതരിപ്പിച്ചു.സര്‍ക്കാരിന്‍റെ സാംസ്കാരിക സ്ഥാപനങ്ങള്‍,സര്‍വ്വകലാശാലകള്‍ എന്നിവയുടെ പുസ്തകങ്ങളെ കൂടാതെ മറ്റു പ്രസാധകരുടെ ഇംഗ്ലീഷ്,ഹിന്ദി പുസ്തകങ്ങളും മേളയില്‍ വില്‍പ്പനയ്ക്കുണ്ട്.30 മുതല്‍ 50 ശതമാനം വരെ കിഴിവും നല്‍കുന്നുണ്ട്.വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സ്കൂളുകള്‍ക്കും പ്രത്യേകം ഇളവുകളും അനുവദിച്ചിട്ടുണ്ട്.ഗ്രാന്‍ഡ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സമ്മാനക്കൂപ്പണുകളും മേളയില്‍ ലഭ്യമാണ്.പുസ്തകമേളയുടെ ഭാഗമായി സെമിനാറുകള്‍,കമലാ സുരയ്യ അനുസ്മരണം, പുസ്തകപ്രകാശനം,കുട്ടികള്‍ക്കായുള്ള ചിത്രരചനാമത്സരം,കവിയരങ്ങ്,പ്രസാധക സമ്മേളനം,കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

2009, നവംബർ 23, തിങ്കളാഴ്‌ച

കമ്മ്യൂണിസ്റ്റ് സാര്‍വദേശീയ സമ്മേളനം ദില്ലിയില്‍ സമാപിച്ചു

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും വര്‍ക്കേഴ്സ് പാര്‍ട്ടികളുടെയും പതിനൊന്നാമത് സാര്‍വദേശീയ സമ്മേളനം ദില്ലിയില്‍ സമാപിച്ചു.ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മുതലാളിത്തതിനെതിരെയും വന്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ് സമ്മേളനം അവസാനിച്ചത്‌.സി പി ഐ (എം )ഉം സി പി ഐ യും സംയുക്തമായി ആഥിത്യമാരുളിയ സമ്മേളനത്തില്‍ ലോകത്തിലെ 47 രാജ്യങ്ങളില്‍നിന്നായി ൫൫ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടികളുടെയും 55 പ്രതി നിധികള്‍ പങ്കെടുത്തു.ആദ്യ ദിവസം സി പി ഐ (എം ) പി ബി മെമ്പര്‍ സീതാറാം യെച്ചൂരി അവതരിപ്പിച്ച ദല്‍ഹി പ്രഖ്യാപനം വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിര്‍ദ്ദേശിച്ച 7 ഭേദഗതികളോടെയാണ് അംഗീകരിച്ചത്.'മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസം' എന്ന അടിസ്ഥാന ലക്ഷൃം നേടാന്‍ വരും നാളുകളില്‍ വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ അമേരിക്ക അടക്കമുള്ള മുതലാളിത്ത രാഷ്ട്രങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഒട്ടും പര്യാപ്തമല്ലെന്നും സമ്മേളനം പ്രഖ്യാപിച്ചു.കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഇതിനാവശ്യമാണെന്നും അഭിപ്രായമുണര്‍ന്നു .ജനങ്ങള്‍ക്ക്‌ പകരം ലാഭത്തിനു മുന്‍ തൂക്കം നല്കുന്ന ലോകബാങ്ക്,ഐ എം എഫ്,ലോകവ്യാപാര സംഘടനകള്‍ എന്നിവയുടെ നയങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണം.നാറ്റോയുടെ താവളങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെയും, അവരുടെ സൈനിക നീക്കങ്ങല്‍ക്കെതിരെയും പ്രതികരിക്കണം.ഫാസിസത്തെ പരാജയപ്പെടുത്തിയതിന്റെ അറുപത്തിയഞ്ചാം വാര്‍ഷികം അടുത്ത വര്‍ഷം ആചരിക്കാനും,നവംബാര്‍ 29 ന് ലോകവ്യാപകമായി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കാനും തീരുമാനമായി. സി പി ഐ (എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനത്തില്‍ പ്രസംഗിച്ചു.കേരളത്തില്‍ നിന്ന് മുഖമന്ത്രി വി എസ്സും, മന്ത്രി സി ദിവാകരനും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.അടുത്ത വര്‍ഷത്തെ സമ്മേളനം ദക്ഷിണാഫ്രിക്കയില്‍ നടക്കും.

2009, നവംബർ 18, ബുധനാഴ്‌ച

എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി

പൊരുതുന്ന വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐ യുടെ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് തുടങ്ങി.പതിനായിരങ്ങള്‍ അണിനിരന്ന ഉജ്വലപ്രകടനത്തിന് ശേഷം പൊതുസമ്മേളനം മുതലക്കുളം മൈതാനിയില്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.വര്‍ഗ്ഗീയ ശക്തികള്‍ വിദ്യാര്‍ത്ഥികളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ആ ശ്രമത്തെ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ ചെറുത്തു തോല്‍പ്പിക്കണമെന്നും പിണറായി ഓര്‍മ്മിപ്പിച്ചു.കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനപക്ഷ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ബിജു എം പി, ജനറല്‍ സെക്രട്ടറി റീത്തബ്രത ബാനര്‍ജി മുതലായവരും പ്രസംഗിച്ചു.മൂന്നു ദിവസം നീണ്ടു നില്ക്കുന്ന പ്രതിനിധി സമ്മേളനം ഇരുപതിന് സമാപിക്കും.സാംസ്കാരിക സമ്മേളനം വ്യാഴാഴ്ച ടൌണ്‍ഹാളില്‍ ഡോ.സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്യും.

2009, നവംബർ 14, ശനിയാഴ്‌ച

സുഗതകുമാരിക്ക് എഴുത്തച്ഛന്‍ പുരസ്കാരം

പ്രശസ്ത കവയിത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുഗതകുമാരി എഴുത്തച്ഛന്‍ പുരസ്കാരത്തിന് അര്‍ഹയായി.സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബിയാണ് അവാര്‍ഡ് വിവരം തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം.മലയാളത്തിന് അവര്‍ നല്കിയ സമഗ്ര സംഭാവനകളും, സാമൂഹ്യരംഗത്ത് അവര്‍ നടത്തിയ ഇടപെടലുകളും കണക്കിലെടുത്താണ് അവാര്‍ഡ്‌ നല്‍കിയിരിക്കുന്നത്.പ്രൊഫ.ഒ.എന്‍.വി.കുറുപ്പ് ചെയര്‍മാനായുള്ള സമിതിയാണ് അവാര്‍ഡ്‌ നിര്‍ണ്ണയിച്ചത്.സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍റെ മകളായി 1934 ജനുവരി 3 ന് തിരുവനന്തപുരത്താണ് സുഗതകുമാരി ജനിച്ചത്‌.തത്വശാസ്ത്രത്തില്‍ ബിരുടാനന്തരബിരുടമുള്ള അവര്‍ സൈലന്റ് വാലി പ്രക്ഷോഭത്തില്‍ വഹിച്ച പങ്കും, അഗതികളായ സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷപദവി അലങ്കരിച്ച സുഗതകുമാരി ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപല്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്‌.ഭാരതസര്‍ക്കാര്‍ 2006 ല്‍ നല്കിയ പദ്മശ്രീ പുരസ്കാരം ഉള്‍പ്പടെ നിരവധി അവാര്‍ഡുകളും അവര്‍ നേടിയിട്ടുണ്ട്.മുത്തുച്ചിപ്പി,പാതിരാപ്പൂക്കള്‍,രാത്രിമഴ തുടങ്ങിയ കാവ്യസമാഹാരങ്ങളും സുഗതകുമാരിയുടെ കൃതികളില്‍ പെടുന്നു.

2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ആര്‍ച്ച് ബിഷപ്പ് ഡോ.ഡാനിയല്‍ അച്ചാരു പറമ്പില്‍ വിടവാങ്ങി

വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ഡാനിയല്‍ അച്ചാരു പറമ്പില്‍ കാലം ചെയ്തു.ഇന്നുരാവിലെ 11.30 ന് കൊച്ചിയിലെ ലൂര്‍ദ്ദ്‌ ആശുപത്രിയിലായിരുന്നു പിതാവിന്റെ അന്ത്യം.കടുത്ത പനിയെ തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.70 വയസ്സായിരുന്നു.കേരള മെത്രാന്‍ സമിതി അദ്ധ്യക്ഷസ്ഥാനം അലങ്കരിക്കുകയായിരുന്നു.1939 മെയ്‌ 12 ന് പറവൂര്‍ പള്ളിപ്പുറം അച്ചാരു പറമ്പില്‍ കുടുംബത്തില്‍ ജനിച്ച അദ്ദേഹം 1966 മാര്‍ച്ച്‌ 14 ന് പുരോഹിതനായി.ഭാരതീയ തത്വ ചിന്തയിലും ബിഷപ്പിന് ആഴത്തിലുള്ള പാണ്ഡിത്യമുണ്ടായിരുന്നു.ഏറെക്കാലം റോമിലെ സര്‍വ്വകലാശാലകളില്‍ മതബോധനം നിര്‍വ്വഹിച്ചുവന്ന പിതാവ് 1996 ആഗസ്ത് 5 ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പായി അവരോധിക്കപ്പെട്ടു.1997 മുതല്‍ ലത്തീന്‍ ബിഷപ്പ് കൌണ്‍സില്‍ പ്രസിഡന്‍റാണ്. കബറടക്കം ബുധനാഴ്ച 3.30 ന് സെന്‍റ് ഫ്രാന്‍സിസ്‌ അസീസി കത്തീഡ്റലില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കുന്നതാണ്.

2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

മനുഷ്യച്ചങ്ങല മനുഷ്യമതിലായി മാറി


കേരളത്തിന്‍റെ കാര്‍ഷിക-മത്സ്യ മേഖലകളെ തകര്‍ക്കുന്ന ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സി പി ഐ(എം) ആഭിമുഖ്യത്തില്‍ ഇന്നു സംഘടിപ്പിക്കപ്പെട്ട മനുഷ്യച്ചങ്ങല പല ജില്ലകളിലും മനുഷ്യമതിലായി മാറി.രാവിലെ മുതല്‍ പെയ്തു കൊണ്ടിരുന്ന കനത്ത മഴയെ വകവെക്കാതെ ചങ്ങലയില്‍ കണ്ണികളാവാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും സാംസ്കാരിക നായകരും ബഹുജനങ്ങളും ഒഴുകിയെത്തി.വടക്കു കാസര്‍ഗോഡ് ടൌണില്‍ പോളിറ്റ്‌ ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള ആദ്യ കണ്ണിയായപ്പോള്‍, തെക്കു തിരുവനന്തപുരം രാജ്ഭവന് മുമ്പില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് അവസാന കണ്ണിയായി.കാരാട്ടിന്റെ തൊട്ടടുത്ത്‌ മുഖ്യമന്ത്രി വി എസും,വി എസ്സിനരികിലായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ചങ്ങലയില്‍ കണ്ണികളായി.മന്ത്രിമാര്‍,എംഎല്‍എ മാര്‍,സാഹിത്യകാരന്മാര്‍,ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയ അനേകം പേര്‍ തലസ്ഥാനത്ത് മനുഷ്യച്ചങ്ങലയില്‍ അണിനിരന്നു. കരാറില്‍ ഒപ്പുവെച്ചതിലൂടെ കേന്ദ്രസര്‍ക്കാര്‍ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചിരിക്കയാണെന്നും, കരാര്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും പ്രകാശ്‌ കാരാട്ട് പറഞ്ഞു.
പരിപാടിയുടെ മുന്നോടിയായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.കേരളവുമായി ചര്‍ച്ച ചെയ്തതിനു ശേഷമേ കരാരാര്‍ ഒപ്പ് വെക്കൂ എന്ന വാഗ്ദാനം പ്രധാനമന്ത്രി പാലിച്ചില്ലെന്നും,ഇന്നത്തെ പ്രതിഷേധം കണ്ടില്ലെന്നു നടിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാവമെന്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപം കൊടുക്കുമെന്നും മുഖ്യമന്ത്രി വി എസ് ഓര്‍മ്മിപ്പിച്ചു.ആസിയാന്‍ കരാര്‍ പ്രകാരം ഇറക്കുമതി ചുങ്കം കുറച്ച ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ വില്‍ക്കാന്‍ അനുവദിക്കയില്ലെന്നു പിണറായി വിജയന്‍ പറഞ്ഞു.ജില്ലകളില്‍ മന്ത്രിമാര്‍,പാര്‍ട്ടി നേതാക്കള്‍ മുതലായവര്‍ മനുഷ്യച്ചങ്ങലയ്ക്ക് നേതൃത്വം നല്കി.തേക്കടി ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കാന്‍ രണ്ടു മിനുട്ട് മൌനമാചരിച്ചു.ദുരന്തം കാരണം ഇടുക്കി ജില്ലയില്‍ ഉപ മനുഷ്യച്ചങ്ങല വേണ്ടെന്ന് വെച്ചിരുന്നു,എന്നാല്‍ വയനാട്‌,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ ഉപ ചങ്ങലകള്‍ സംഘടിപ്പിച്ചു.

2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

വിജയദശമി ദിനത്തില്‍ പതിനായിരങ്ങള്‍ ആദ്യക്ഷരം കുറിച്ചു

ശ്രീ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും കേരളത്തിലെ നിരവധി ക്ഷേത്രങ്ങള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും വിജയദശമി നാളില്‍ അനേകായിരം കുഞ്ഞുങ്ങളെ അക്ഷരലോകത്തേക്ക് ആനയിച്ചുകൊണ്ടു വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.മൂകാംബികയില്‍ രാവിലെ നാല് മണിമുതല്‍ മുതല്‍ എഴുത്തിനിരുത്തല്‍ ആരംഭിച്ചു.ശ്രീശങ്കരാചാര്യസ്വാമികള്‍ ഭജനമിരുന്ന സരസ്വതീ മണ്ഡപത്തില്‍ പൂജാരികളുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.മൂകാംബികയില്‍ നല്ല ഭക്തജനതിരക്ക് അനുഭവപ്പെട്ടു.കേരളത്തില്‍നിന്നും ധാരാളം കുഞ്ഞുങ്ങളെ ഇവിടെ എഴുത്തിനിരുത്തി.ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലും, കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും പരമ്പരാഗതമായ രീതിയില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.തിരുവനന്തപുരത്തെ ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തില്‍ പ്രശസ്ത കവി കാവാലം നാരായണപണിക്കര്‍,പ്രൊഫ.ജി.എന്‍.പണിക്കര്‍ എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്കി.ഇവിടെ നൃത്തം, സംഗീതം എന്നിവയിലും വിദ്യാരംഭം കുറിച്ചു.തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന കലോത്സവത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.ഇവിടെ വിവിധ മതങ്ങളില്‍ പെട്ട കുട്ടികളെ എഴുത്തിനിരുത്തി.പാരമ്പര്യ എഴുത്താശാന്‍മാരും സാഹിത്യനായകരും കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. കോട്ടയം ഡിസി ബുക്സിലും, മലയാളമനോരമയുടെ എല്ലാ യൂനിറ്റുകളിലും നടന്ന ചടങ്ങുകളില്‍ ധാരാളം കുഞ്ഞുങ്ങള്‍ അറിവിന്റെ മധുരം നുകര്‍ന്നു.ഗൃഹാതുരത്വമുണര്‍ത്തി ദല്‍ഹി മലയാളികളും വിജയദശമി ആഘോഷിച്ചു.

2009, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

അടൂര്‍ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം

2007 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാള സിനിമയ്ക്ക് അഭിമാനിക്കാന്‍ വകയേറെ.
മികച്ച സംവിധായകനുള്ള അവാര്‍ഡ് നാലുപെണ്ണുങ്ങള്‍ എന്ന സിനിമയുടെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ലഭിച്ചു.ഏറ്റവും നല്ല പ്രാദേശിക ഭാഷാചിത്രത്തിനുള്ള അവാര്‍ഡ് ശ്യാമപ്രസാദിന്റെ ഒരേകടല്‍ കരസ്ഥമാക്കി.മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ഒരേകടലിന്റെ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ നേടിയെടുത്തു.ചിത്ര സംയോജനത്തിനു ബി.അജിത്തിനും (നാല്പെണ്ണുങ്ങള്‍) ചമയത്തിനു പട്ടണം റഷീദിനും(പരദേശി) ലഭിച്ചതോടെ ഇത്തവണ മലയാളത്തിനു മൊത്തം 5 അവാര്‍ഡുകള്‍ കിട്ടി.മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരത്തിനു മാധുര്യമേകാന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന തമിഴ് ചിത്രത്തിനാണ് ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം.മികച്ചനടനായി പ്രകാശ്‌ രാജും(കാഞ്ചീവരം)നടിയായി ഉമാശ്രീയും(ഗുലാബി ടാക്കീസ്‌-കന്നഡ)തെരഞ്ഞെടുക്കപ്പെട്ടു.

2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

കോഴിക്കോട്ടെ സംഗീതപ്രേമികള്‍ റാഫി സ്മരണ പുതുക്കി




പതിവു പോലെ തങ്ങളുടെ പ്രിയ ഗായകനെ, അദ്ദേഹത്തിന്റെ ഇരുപത്തൊമ്പതാം ചരമ വാര്‍ഷികത്തില്‍ കോഴിക്കോട്ടെ ആരാധകര്‍ വിവിധ പരിപാടികളോടെ അനുസ്മരിച്ചു.നഗരത്തിലെ കാംപസ്സുകളില്‍ കരോക്കെയുടെ അകമ്പടിയോടെ റാഫിയുടെ അനശ്വര ഗാനങ്ങള്‍ ആലപപിച്ചു കൊണ്ടാണ് വിദ്യാര്‍ഥികള്‍ റാഫി സ്മരണ പുതുക്കിയത്.എം ഇ എസ് വനിതാ കോളേജിലെ വിദ്യാര്‍ഥിനികള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റോഡ് ഷോ ആകര്‍ഷകമായി.എം ഇ എസ് പ്രസിഡന്‍റ് ഡോ.ഫസല്‍ ഗഫൂര്‍ ഗാനമാലപിച്ചുകൊണ്ട് റോഡ് ഷോ ഉദ്ഘാടനം ചെയ്തു.സാംസ്കാരിക സഘടനയായ കല ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച റാഫി നൈറ്റില്‍ മുബൈ സ്വദേശി ദേവ് ജ്യോതി ചാറ്റര്‍ജി റാഫിയുടെ ഗാനങ്ങള്‍ അവതരിപ്പിച്ചത് സദസ്സിന്റെ പുളകമായി മാറി.ഓ ദുനിയാ കെ രഖ്‌ വാലെ എന്ന അനശ്വര ഗാനം ഹാളില്‍ മുഴങ്ങിയപ്പോള്‍ സദസ്സ് കാതുകള്‍ കൂര്‍പ്പിച്ചു അതില്‍ ലയിച്ചു.അബ്ദു സമദ്‌ സമദാനി റാഫി അനുസ്മരണ പ്രഭാഷണം നടത്തി.കല പ്രസിഡന്‍റ് സുബൈര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജയപ്രകാശ്‌ കുളൂര്‍ ,പി വി ഗംഗാധരന്‍ എന്നിവരെ ആദരിച്ചു.നേരത്തെ നടത്തിയ റാഫി ഗാനാലാപന മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ഡെപ്യൂട്ടി മേയര്‍ പ്രൊ.പി ടി അബ്ദുല്‍ ലത്തീഫ് വിതരണം ചെയ്തു.റാഫി ഫൌണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ബീച്ച് ഹോട്ടലിലും ,എസ് എ അബൂബക്കറിന്റെ നേതൃത്വത്തില്‍ മാനാഞ്ചിറ സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളിലും അനുമരണ പരിപാടികളും സംഗീത നിശയും സംഘടിപ്പിച്ചിരുന്നു.


2009, ജൂലൈ 17, വെള്ളിയാഴ്‌ച

മലബാറില്‍ പെരുമഴക്കാലം-വയനാട്‌ ഒറ്റപ്പെട്ടു

തുടര്‍ച്ചയായി പെയ്തു കൊണ്ടിരിക്കുന്ന പേമാരിയില്‍ മലബാര്‍ തണുത്തു വിറങ്ങലിക്കുന്നു.കാസര്‍ഗോഡ്‌,കണ്ണൂര്‍,വയനാട്‌,കോഴിക്കോട്,മലപ്പുറം ജില്ലകളിലാണ് കാലവര്‍ഷം ദുരിതം വിതച്ചത്.കോഴിക്കോട്‌-ബംഗളുരു റൂട്ടില്‍ താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടതിനാല്‍ വയനാട് ഒറ്റപ്പെട്ടു പോയിരുന്നു.വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദ്രുതകര്‍മ്മ സേനയെ നിയോഗിച്ചിട്ടുണ്ട്.വയനാട്ടില്‍ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി.വ്യാപകമായ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.കേരളത്തില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വയനാട്ടിലെ വൈത്തിരിയിലാണ്.റവന്യു മന്ത്രി കെ പി രാജേന്ദ്രന്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതം ആശ്വാസമായി നല്‍കുമെന്നും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു.മഴ തുടരുമെന്നാണ് സൂചന.കോഴിക്കോട്‌ ജില്ലയിലും കനത്ത മഴ തുടരുന്നു.കുട്യാടിപുഴയും ചാലിയാറും കരകവിഞ്ഞൊഴുകുന്നു.പലയിടങ്ങളിലും ഉരുള്‍ പൊട്ടലുണ്ടായി. നിരവധി വീടുകള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ നാശം സംഭവിച്ചിട്ടുണ്ട്.കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.ഗതാഗത തടസ്സവും കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.കക്കയം അണക്കെട്ട് തുറന്നു വിട്ടു.ജില്ലാ കലക്ടര്‍ ഡോ.പി ബി സലിം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്നു.മഴ കണ്ണൂര്‍,മലപ്പുറം,കാസര്‍ഗോഡ്‌ ജില്ലകളിലും വന്‍തോതില്‍ നാശം വിതച്ചു.പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.ഉരുള്‍ പൊട്ടലുമുണ്ടായി.മലപ്പുറത്ത് പോത്ത് കല്ല്‌ പ്രദേശം ദുരിതാശ്വാസം പോലും നടത്താന്‍ പറ്റാത്ത വിധം ഒറ്റപ്പെട്ടു പോയി.ഏക്കര്‍ കണക്കിന് കൃഷിയും നശിച്ചിട്ടുണ്ട്.ജില്ലയില്‍ മഴ തുടരുകയാണ്.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ മഴക്കെടുതിയില്‍ ഏഴ് പേര്‍ കൂടി മരിച്ചു.


2009, ജൂൺ 21, ഞായറാഴ്‌ച

ട്വന്റി 20 ലോകകപ്പ്‌ പാക്കിസ്ഥാന് ചരിത്രവിജയം


ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ നടന്ന ട്വന്റി 20 ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ ലോകകപ്പ്‌ സ്വന്തമാക്കി.കഴിഞ്ഞ തവണ ജോഹന്നാസ്‌ ബര്‍ഗ്ഗില്‍ മുടിനാരിഴയ്ക്ക് നഷ്ടപ്പെട്ട ലോക ചാമ്പ്യന്‍ പദവി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ലോര്‍ഡ്സിലെ തിങ്ങിനിറഞ്ഞ കാണികളെയും,ലോകത്തെങ്ങുമുള്ള പാക് ആരാധകരെയും സാക്ഷി നിര്‍ത്തി പാക്കിസ്ഥാന്‍ നേടിയെടുത്തു.മത്സര ഫലം പ്രവചനാതീതമായിരുന്ന ഫൈനലില്‍ ടോസ്‌ നേടിയ ലങ്കന്‍ ക്യാപ്ടന്‍ കുമാര്‍ സംഗക്കാര ബാറ്റിംഗ് തെരഞ്ഞെടുത്തു.എന്നാല്‍ ശ്രീലങ്കന്‍ ടീമിന്റെ കരുത്തനായ ഓപ്പണര്‍ തിലകരത്നെ ആദ്യഓവറില്‍ തന്നെ റണ്ണൊന്നും എടുക്കാനാവാതെ പവലിയനിലേക്ക് മടങ്ങി.തുടര്‍ന്ന് 6 ഓവറുകള്‍ പൂര്‍ത്തിയാക്കും മുമ്പെ സനത് ജയസൂര്യയുടെതടക്കമുള്ള 3 വിക്കറ്റുകള്‍ ശ്രീലങ്കയ്ക്ക് നഷ്ട്ടമായി.ലങ്കന്‍ ടീമിനെ വന്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത് കുമാര്‍ സംഗക്കാരയുടെ അര്‍ദ്ധസെഞ്ച്വറി കടന്ന മെച്ചപ്പെട്ട സ്കോറിന്റെ ബലത്തിലാണ്.ശ്രീലങ്കന്‍ ഇന്നിംഗ്സ് 6 വിക്കറ്റിന് 138 റണ്സിന് അവസാനിച്ചു.

139 റണ്‍സിന്റെ വിജയലക്ഷൃവുമായി മറുപടിബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ ഷാഹിദ് അഫ്രീദിയുടെയും ശുഹൈബ് മാലിക്കിന്റെയും മിന്നുന്ന പ്രകടനത്തിന്റെ കരുത്തില്‍ 18.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്സെടുത്ത് വിജയം കണ്ടു.ഷാഹിദ് അഫ്രീദി മാന്‍ ഓഫ് ദി മാച്ചും,തിലക് രത്നെ ദില്‍ഷന്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്‍റുമാണ്. അങ്ങിനെ പാക്കിസ്ഥാനും പാക് ആരാധകര്‍ക്കും വളരെക്കാലം മനസ്സില്‍ സൂക്ഷിക്കാന്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞു .

2009, ജൂൺ 20, ശനിയാഴ്‌ച

T20 ആരവങ്ങള്‍ അടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.ആരായിരിക്കും കപ്പില്‍ മുത്തമിടുക?

ട്വന്റി 20 ലോകകപ്പിന് വേണ്ടിയുള്ള ഫൈനല്‍ നാളെ ജൂണ്‍ 21 നു രാത്രി 7.30 നു ലോര്‍ഡ്സില്‍ നടക്കുന്നതാണ്.
ഒന്നാം സെമി ഫൈനലില്‍ ശഹീദ് അഫ്രീദിയുടെ ഓള്‍ റൌണ്ട് മികവില്‍ പാക്കിസ്ഥാന്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ തറപറ്റിച്ച് കലാശക്കളിയില്‍ ഇടം ഉറപ്പിച്ചപ്പോള്‍,തിലക് രത്നെ ദില്‍ഷന്‍റെ കൂറ്റന്‍ സ്കോറിന്റെ ബലത്തില്‍ വിന്‍ഡീസിനെ കെട്ടുകെട്ടിച്ച് നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ശ്രീലങ്കയും
പാക്കിസ്ഥാനെ നേരിടാന്‍ ഒരുങ്ങുന്നു.കഴിഞ്ഞ തവണ ജോഹന്നാസ്‌ ബര്‍ഗ്ഗില്‍ ഏഷ്യയില്‍ നിന്നുള്ള ഇന്ത്യ പാക്കിസ്ഥാനുമായിട്ടാണ് മാറ്റുരച്ചതെന്കില്‍ ഇത്തവണ ഏഷ്യയിലെ തന്നെ രണ്ടു ടീമുകകളാണ് ഏറ്റുമുട്ടുന്നതെന്ന സവിശേഷതയുമുണ്ട്.2007ല്‍ കൈവിട്ടു പോയ ലോകകപ്പില്‍ ഈ പ്രാവശ്യം മുത്തമിടാന്‍ കഴിയുമെന്നാണ് പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്.ഷഹീദ് അഫ്രീദിയുടെ മികച്ച ഫോമും ശക്തമായ ബാറ്റിംഗ്-ബൌളിംഗ് നിരകളും അവരുടെ പ്രതീക്ഷയ്ക്ക് ചിറകു മുളപ്പിക്കുന്നു. ഉമര്‍ ഗുല്ലും മിസ്ബാഹുല്‍ ഹഖും പാക്കിസ്ഥാന്റെ തിളക്കമാര്‍ന്ന കളിക്കാര്‍ തന്നെ.എന്നാല്‍ തിലക് രത്നെ ദില്‍ഷന്‍റെയും സനത് ജയസൂര്യയുടെയും കരുത്തില്‍ പാക് വെല്ലുവിളി മറികടക്കാമെന്ന് തന്നെയാണ് ശ്രീലങ്ക കരുതുന്നത്. ഇതുവരെ തോല്‍ക്കാതെ കളിച്ച ടീമെന്ന ബഹുമതിയും ശ്രീലങ്കയ്ക്ക് സ്വന്തം.ക്രിക്കറ്റ്‌ ലോകത്തിലെ അതികായന്മാരായ കംഗാരുക്കളെ പ്രഥമ റൌണ്ടില്‍ പുറത്താക്കിയതും കുമാര്‍ സംഗക്കാരയുടെ ലങ്കന്‍ സേനയാണെന്നതും ഓര്‍ക്കുക.സുപ്പര്‍ എട്ട് മത്സരത്തില്‍ പാക്കിസ്ഥാനെ 19 റണ്‍സിന് തോല്‍പ്പിച്ചതും ശ്രീലങ്കയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. .ഏതായാലും ഫൈനലിലെ പോരാട്ടത്തിന്റെ ഫലം പ്രവചനാതീതം എന്ന് മാത്രമെ ഇപ്പോള്‍ പറയുന്നുള്ളൂ.കാരണം ഇത് കളി ക്രിക്കറ്റ്‌ ആണ്.വമ്പന്മാര്‍ പലരും അടി തെറ്റി വീഴുന്നതും വന്മരങ്ങള്‍ കടപുഴകി നിലം പൊത്തുന്നതും നാമെത്ര കണ്ടതാണ്..! കപ്പില്‍ ആരായിരിക്കും മുത്തമിടുക എന്നറിയാന്‍ കളി തീരുന്നത് വരെ നമുക്ക് കാത്തിരിക്കാം.

2009, ജൂൺ 17, ബുധനാഴ്‌ച

T20 ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ തുടങ്ങും

ട്വന്റി 20 ലോകകപ്പിന്‌ വേണ്ടിയുള്ള സുപ്പര്‍ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സെമി ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള കളമൊരുങ്ങി.ഒന്നാം സെമി ഫൈനല്‍ ജൂണ്‍ 18 നു രാത്രി 10 മണിയ്ക്ക് ട്രെന്‍റ്ബ്രിഡ്ജില്‍ ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും തമ്മിലും,രണ്ടാം സെമി ഫൈനല്‍ ജൂണ്‍ 19 നു രാത്രി 10 മണിയ്ക്ക് ഓവലില്‍ ശ്രീലങ്കയും വെസ്റ്റിന്‍ഡീസും തമ്മില്‍ നടക്കുന്നതാണ്.സുപ്പര്‍ എട്ട് ഇ ഗ്രൂപ്പില ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്ക കളിച്ച 5 കളികളും ജയിച്ച കരുത്തുമായാണ് കളത്തിലിറങ്ങുന്നത്.എഫ്‌ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ പാക്കിസ്ഥാനാവട്ടെ കഴിഞ്ഞ തവണ കൈവിട്ടുപോയ കപ്പില്‍ ഇത്തവണ മുത്തമിടാമെന്ന പ്രതീക്ഷയിലുമാണ്.എത്ര നന്നായി കളിച്ചാലും ദക്ഷിണാഫ്രിക്കയെ പിന്തുടരാറുള്ള നിര്‍ഭാഗ്യം അവരുടെ വിജയത്തിന് മങ്ങലേല്‍പ്പിക്കുമോയെന്ന എന്ന ആശങ്കയും ഇല്ലാതില്ല.രണ്ടാം സെമി ഫൈനലില്‍ ഏറ്റുമുട്ടുന്ന എഫ്‌ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ശ്രീലങ്കയും ഇ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റിന്‍ഡീസും തമ്മില്‍ പൊരിഞ്ഞ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.എല്ലാ മത്സരങ്ങളിലും വിജയിച്ച ശ്രീലങ്ക ഇപ്പോള്‍ നല്ല ഫോമിലാണ്.എതിരാളിയായ വിന്‍ഡീസ് ആവട്ടെ പഴയ പ്രതാപം വീണ്ടെടുത്തു ലങ്കക്കാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സ്ഥിതിയിലുമാണ്. ജൂണ്‍ 10 നു ആദ്യറൌണ്ടില്‍ കുമാര്‍ സംഗക്കാരയുടെ ലങ്കന്‍ സേന വിന്‍ഡീസിനെ 15 റണ്‍സിന് തുരത്തിയത് മറക്കാതിരിക്കുക.സെമി ഫൈനല്‍ മത്സരങ്ങള്‍ കടുത്തതാകുമെന്നതിന് സംശയമില്ല.സുപ്പര്‍ എട്ട് മത്സരങ്ങളുടെ പോയിന്‍റ് നില ചുവടെ കൊടുക്കുന്നു.
ഗ്രൂപ്‌ ഇ ദക്ഷിണാഫ്രിക്ക 6 വെസ്റ്റിന്‍ഡീസ് 4 ഇംഗ്ലണ്ട് 2 ഇന്ത്യ 0
ഗ്രൂപ്‌ എഫ്‌ ശ്രീലങ്ക 6 പാക്കിസ്ഥാന്‍ 4 ന്യുസീലാന്‍ഡ് 2 അയര്‍ലന്‍ഡ് 0
നിലവിലുള്ള ട്വന്റി 20 ചാംപ്യന്‍മാരായ ഇന്ത്യയ്ക്ക് സുപ്പര്‍ എട്ടില്‍ ഒരു ആശ്വാസജയം പോലും നേടാന്‍ കഴിയാതിരുന്നതും,ക്രിക്കറ്റ് ലോകത്തിലെ കരുത്തന്മാരും മുന്‍ ലോകചാംപ്യന്‍മാരുമായ ഓസ്ട്രേലിയ എല്ലാകളികളിലും തോറ്റ് പ്രാഥമിക റൌണ്ടില്‍ തന്നെ പുറത്തായതും ഈ T20 മത്സരങ്ങളിലെ വന്‍ ദുരന്തമാണ്.

ഇന്ത്യയുള്‍പ്പടെ എ ഗ്രൂപ്പിലെ 3 ടീമുകള്‍ക്കും സെമി ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ല.ബി ഗ്രൂപ്പില്‍ നിന്ന് പാക്കിസ്ഥാനും,സി ഗ്രൂപ്പില്‍ നിന്നു ശ്രീലങ്കയും വെസ്റ്റിന്‍ഡീസും,ഡി ഗ്രൂപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്കയുമാണ് സെമി ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടിയത്.

2009, ജൂൺ 15, തിങ്കളാഴ്‌ച

T20 ലോകകപ്പ്‌ ടീം ഇന്ത്യക്ക് ഇനി നാട്ടിലേക്ക് മടങ്ങാം

ട്വന്റി 20 ചാംപ്യന്‍മാരായ ഇന്ത്യ സെമി ഫൈനല്‍ പോലും കാണാതെ പുറത്തായി നാട്ടിലേക്ക് മടങ്ങുന്നു.ലോര്‍ഡ്സില്‍ നടന്ന രണ്ടാമത്തെ സുപ്പര്‍ എട്ട് മത്സരത്തില്‍ ഇംഗ്ളണ്ടിനോട് 3 റണ്‍സിന് തോറ്റതോടെ ഇന്ത്യ പുറത്തായി.നേരത്തെ ആദ്യമത്സരത്തില്‍ ഇന്ത്യ വിന്‍ഡീസിനോട് അടിയറവു പറഞ്ഞിരുന്നു.ടോസ്‌ നേടിയ ഇന്ത്യ ബൌളിംഗ് തെരഞ്ഞെടുക്കുകയും ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 7 വിക്കറ്റിനു 157 റണ്‍സിന് അവസാനിക്കുകയും ചെയ്തു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.ബൌളിംഗ് ബാറ്റിംഗ് നിരകള്‍ ഒരുപോലെ തകര്‍ന്നു പോയതാണ് ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണം.ദക്ഷിണാഫ്രിക്കയുമായുള്ള അടുത്ത മത്സരം ഇന്ത്യക്ക് ഔപചാരികം മാത്രമാണ്.
2007 ല്‍ ജോഹന്നാസ്‌ ബര്‍ഗ്ഗില്‍ നിന്നും 100 കോടി ജനങ്ങളുടെ അഭിമാനമായി നേടിയ ലോക കപ്പ്‌ ഇനി ഇന്ത്യ തിരിച്ചു നല്‍കണം.

2009, ജൂൺ 14, ഞായറാഴ്‌ച

ഇ എം എസിന്റെ ജന്മനാട്ടില്‍ സ്മാരക സമുച്ചയത്തിന് ശിലയിട്ടു


കമ്മ്യൂണിസ്റ്റ് ആചാര്യനും നവകേരള ശില്പ്പിയുമായ ഇ എം എസിന് സഖാവിന്റെ ജന്മനാടായ ഏലംകുളത്ത്
നിര്‍മ്മിക്കുന്ന സ്മാരക സമുച്ചയത്തിന് സി പി ഐ (എം) ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് തറക്കല്ലിട്ടു.കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം മനയോട് ചേര്‍ന്ന ഒരേക്കര്‍ സ്ഥലത്താണ് ലൈബ്രറി,ചരിത്ര മ്യു‌സിയം,കോട്ടേജുകള്‍,കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉള്‍പ്പെടുന്ന സ്മാരക സമുച്ചയം ഉയരുന്നത്.തറക്കല്ലിടല്‍ ചടങ്ങില്‍ എ വിജയരാഘവന്‍ എം പി അദ്ധ്യക്ഷനായി.തദ്ദേശ സ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ്‌ കുട്ടി,കെ സൈതാലികുട്ടി,കെ ഉമ്മര്‍ മാസ്റ്റര്‍,ടി കെ ഹംസ,പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.ഇ എം എസിന്റെ മക്കളായ ഡോ.മാലതി,ഇ എം രാധ മരുമകന്‍ ഡോ.എ ഡി ദാമോദരന്‍,ചെറുമകള്‍ ഡോ.സുമംഗല മറ്റു കുടുംബാംഗങ്ങള്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു.ജില്ലയിലെ നാനാഭാഗത്ത് നിന്നും ഒഴുകിയെത്തിയ പതിനായിരങ്ങള്‍ ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.സ്മാരക നിര്‍മ്മാണ ചിലവിലേക്ക്‌ പാര്‍ട്ടി ഘടകങ്ങള്‍ ശേഖരിച്ച ഫണ്ട് പ്രകാശ്‌ കാരാട്ടിനെ ഏല്പിച്ചു.

2009, ജൂൺ 13, ശനിയാഴ്‌ച

T20 സുപ്പര്‍ എട്ടില്‍ ഇന്ത്യക്കും പാക്കിസ്ഥാനും പരാജയം



ട്വന്റി 20 സുപ്പര്‍ എട്ട് ആദ്യ മത്സരങ്ങളില്‍ ശ്രീലങ്ക പാക്കിസ്ഥാനെയും,വെസ്റ്റിന്‍ഡീസ് ഇന്ത്യയെയും മുട്ടുകുത്തിച്ചു. പാക്കിസ്ഥാന്‍ ശ്രീലങ്കയോട് 19 റണ്സിനും, ഇന്ത്യ വെസ്റ്റിന്‍ഡീസിനോട് 7 വിക്കറ്റിനുമാണ് തോറ്റത്.
വെസ്റ്റിന്‍ഡീസിന്‍റെ ഡ്വൈന്‍ ബ്രാവോയുടെ കരുത്തുറ്റ ബൌളിംഗ് (4 വിക്കറ്റ്‌)നും ബാറ്റിങ്ങ് (66 റണ്‍സ്)നും മുമ്പില്‍ ലോകചാന്പ്യന്‍മാരായ ഇന്ത്യക്ക് അടിയറവു പറയേണ്ടി വന്നു.ശ്രീലങ്കയുടെ തിലക് രത്നെയും ലസിത് മലിംഗയും മുരളീധരനും ചേര്‍ന്ന് പാക്കിസ്ഥാന്റെ തോല്‍വിക്ക് ആക്കം കൂട്ടി.
സ്കോര്‍ -ഇന്ത്യ 153/7 വിന്‍ഡീസ് 156/3 ശ്രീലങ്ക 150/7 പാക്കിസ്ഥാന്‍ 131/9

2009, ജൂൺ 11, വ്യാഴാഴ്‌ച

T20 സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ട്വന്റി 20 വേള്‍ഡ്‌ കപ്പിന് വേണ്ടിയുള്ള ആദ്യറൌണ്ടില്‍ നിന്നും രണ്ടാം റൌണ്ടിലേക്ക് യോഗ്യത നേടിയവര്‍ക്കുള്ള സുപ്പര്‍ എട്ട് മത്സരങ്ങള്‍ ഇന്ന് ഇംഗ്ലണ്ടിലെ ട്രെന്‍ഡ്ബ്രിഡ്ജില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 6 മണിക്ക് ന്യുസീലന്‍ഡും അയര്‍ലന്‍ഡും തമ്മിലുള്ള മത്സരത്തോടെ ആരംഭിക്കും.ഇന്നത്തെ രണ്ടാമത്തെ മത്സരം ട്രെന്‍ഡ് ബ്രിഡ്ജില്‍ തന്നെ രാത്രി 10 മണിക്ക് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ്.ഇന്ത്യ നാളെ ജൂണ്‍ 12 ന് രാത്രി 10 മണിക്ക് ലോര്‍ഡ്സില്‍ വെസ്റ്റിന്‍ഡീസിനെ നേരിടും.ആദ്യറൌണ്ട് മത്സരങ്ങളിലെ പോയിന്റ്‌ നില താഴെ
ഗ്രൂപ്‌ എ ഇന്ത്യ 4 അയര്‍ലന്‍ഡ് 2 ബംഗ്ലാദേശ് 0 ഗ്രൂപ്‌ ബി ഇംഗ്ളണ്ട് 2 പാകിസ്താന്‍ 2 നെതര്‍ലന്‍ഡ് 2 ഗ്രൂപ്‌ സി ശ്രീലങ്ക 4 വെസ്റ്റിന്‍ഡീസ് 2 ഓസ്ട്രേലിയ 0
ഗ്രൂപ്‌ ഡി ദക്ഷിണാഫ്രിക്ക 4 ന്യുസീലന്‍ഡ് 2 സ്കോട്ട്ലന്‍ഡ് 0
രണ്ടാം റൌണ്ട് മത്സരങ്ങള്‍ ജൂണ്‍ 16 ന് സമാപിക്കും.ഒന്നും രണ്ടും സെമി ഫൈനലുകള്‍ ജൂണ്‍ 18, 19 തിയ്യതികളില്‍ നടക്കും.ജൂണ്‍ 21 ന് രാത്രി ഇന്ത്യന്‍ സമയം 7.30 ന് ലോര്‍ഡ്സിലാണ് ഫൈനല്‍ മത്സരം.

2009, ജൂൺ 7, ഞായറാഴ്‌ച

ബംഗ്ലാദേശിനതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ട്രെന്‍ഡ്ബ്രിഡ്ജില്‍ നടന്ന T20 ഗ്രൂപ്പ് എ ആദ്യറൌണ്ട് മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 25 റണ്‍സിന് തകര്‍ത്തുവിട്ടു.ടോസ്‌ നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ 181 റണ്‍സിനെ മറികടക്കാന്‍ ബംഗ്ലാദേശിന് സാധിച്ചില്ല.ഇരുപത്‌ ഓവറില്‍ 155 റണ്‍സെടുക്കാനെ അവര്ക്കു കഴിഞ്ഞുള്ളൂ. ഗൌതം ഗംഭീറിന്റെയും യുവരാജിന്റെയും കൂറ്റന്‍ സ്കോറുകളും, പ്ര്യഗ്യാന്‍ ഓജയുടെ മികച്ച ബൌളിങ്ങും ചേര്‍ന്ന് ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു.21 പന്തില്‍ നിന്നും ബംഗ്ലാദേശിന്റെ 4 വിക്കറ്റുകള്‍ വീഴ്ത്തിയ ഇടംകൈ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയാണ് മാന്‍ ഓഫ് ദി മാച്ച്.

2009, ജൂൺ 6, ശനിയാഴ്‌ച

T20 ആദ്യറൌണ്ടില്‍ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും

ട്വന്‍റി 20 ആദ്യറൌണ്ടില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ബംഗ്ലാദേശുമായി ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം രാത്രി 10.30 നു ട്രെന്‍ഡ് ബ്രിഡ്ജിലാണ് മത്സരം.എം എസ് ധോണിയും ടീംഇന്ത്യയും കരുത്ത്‌ തെളിയിക്കുമെന്നാണ് കരുതപ്പെടുന്നത്. 2007 ലെ വിജയത്തിന് ശേഷം ഇന്ത്യന്‍ കളിക്കാര്‍ ധോണിയും കുട്ടികളും നല്ല ഫോമില്‍ തന്നെയാണ്.വലിയ വലിയ വിജയങ്ങള്‍ക്കിടയില്‍ സംഭവിക്കുന്ന ചെറിയ പരാജയങ്ങളെ നേരിടാനുള്ള മനക്കരുത്ത് ധോണിയും സഹപ്രവര്‍ത്തകരും സ്വായത്വമാക്കിക്കഴിഞ്ഞു.ഓപ്പണര്‍മാരായ സെവാഗ്-ഗംഭീര്‍ കൂട്ടുകെട്ടില്‍ ആരംഭിയ്ക്കുന്ന ശക്തമായ ബാറ്റിംഗ് നിര തന്നെയാണ് ഇന്ത്യക്ക് ആത്മവിശ്വാസം നല്കുന്നത്.സുരേഷ് റൈന,യുവരാജ്‌ സിംഗ് തുടങ്ങി മറ്റു ബാറ്റ്സ്മാന്‍മാരും ഇന്ത്യയുടെ കരുത്ത്‌ പലതവണ തെളിയിച്ചവരാണ്.ടീമിലെ 5 ഫാസ്റ്റ്‌ ബൌളര്‍മാരും സ്പിന്‍ബൌളറായ ഹര്‍ഭജന്‍ സിംഗും പ്രതീക്ഷക്കൊത്തുയരുമെന്ന് തന്നെയാണ് കണക്കാക്കുന്നത്.
ബംഗ്ലാദേശ്‌ പത്താമത്തെയും അവസാനത്തേയും ടെസ്റ്റ്‌ രാഷ്ട്രമാണെന്കിലും മത്സരങ്ങളില്‍ ചില അട്ടിമറികള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും .ക്രിക്കറ്റ് ലോകത്ത് ബംഗ്ലാദേശിനെ പലര്‍ക്കും പേടിയാണ്. ഏകദിന ലോക കപ്പില്‍ നിന്നും ഇന്ത്യയെ അവര്‍ പുറത്താക്കിയത് മറക്കാറായിട്ടില്ല.എ ഗ്രൂപ്പിലെ മറ്റൊരു ടീമായ അയര്‍ലന്‍ഡ് കരുത്തരല്ലാത്തത് കൊണ്ടു തന്നെ ബംഗ്ലാദേശിന് രണ്ടാം റൌണ്ടില്‍ കടക്കാന്‍ കഴിഞ്ഞേക്കും. കാപ്ടന്‍ മുഹമ്മദ്‌ അശ്രഫുള്‍ ബംഗ്ലാദേശിന്‍റെ മികച്ച ബാറ്റ്സ്മാന്‍ കൂടിയാണെന്ന് ഓര്‍മ്മിക്കുക.ഏതായാലും ട്രെന്ഡ്ബ്രിഡ്ജിലെ ഇന്ത്യാ-ബംഗ്ലാദേശ് മത്സരം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.

2009, ജൂൺ 5, വെള്ളിയാഴ്‌ച

ട്വന്‍റി 20 മത്സരങ്ങള്‍ക്ക് ഇന്ന് ഇംഗ്ലണ്ടില്‍ തുടക്കം

ലോകത്തെങ്ങുമുള്ള ക്രിക്കറ്റ്‌ പ്രേമികള്‍ക്ക് ഇനി ഉത്സാഹത്തിന്‍റേയും ഉല്‍ക്കണ്ഠയുടേയും ദിനരാത്രങ്ങള്‍. ഐ സി സി വേള്‍ഡ്‌ കപ്പിനുള്ള ട്വന്‍റി 20 മത്സരങ്ങള്‍ ഇന്നുരാത്രി ഇന്ത്യന്‍ സമയം 9 മണിയ്ക്ക് ഇംഗ്ളണ്ടിലെ ലോര്‍ഡ്സില്‍ ഉദ്ഘാടനം ചെയ്യപ്പെടും.ഇംഗ്ലണ്ടും ഹോളണ്ടും തമ്മിലാണ് ആദ്യ മത്സരം.നിലവിലുള്ള ചാമ്പ്യന്‍ മാരായ ഇന്ത്യയുടെ ചുണക്കുട്ടികള്‍ കാപ്ടന്‍ എം എസ് ധോണിയുടെ നേതൃത്വത്തില്‍ കപ്പ്‌ ആര്‍ക്കും വിട്ടുകൊടിക്കില്ലെന്ന വാശിയിലാണ്. സന്നാഹ മത്സരത്തില്‍ ന്യു‌സീലാണ്ടിനോട് അടിയറവു പറയേണ്ടി വന്നെങ്കിലും പാക്കിസ്ഥാനെ 9 വിക്കറ്റിനു തരിപ്പണമാക്കാന്‍ കഴിഞ്ഞത് ഇന്ത്യന്‍ കളിക്കാര്‍ക്ക്‌ ആവേശം പകര്‍ന്നിട്ടുണ്ട്.ഇന്നു തുടങ്ങുന്ന മത്സരങ്ങള്‍ ജൂണ്‍ 21 നു ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തോടെ തിരശ്ശീല താഴ്ത്തും.ആദ്യറൌണ്ടില്‍ 12 ടീമുകളെ 4 ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ നേടുന്ന രണ്ടു ടീമുകള്‍ വീതം അടുത്ത റൌണ്ടിലേക്ക് യോഗ്യത നേടും.ഈ എട്ട് ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിക്കും.ഓരോ ഗ്രൂപ്പിലെയും ടീമുകള്‍ പരസ്പരം മത്സരിച്ച ശേഷം രണ്ടു വീതം ടീമുകള്‍ സെമിയിലേക്ക് യോഗ്യത നേടും. 12 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന 4 ഗ്രൂപ്പുകളുടെ വിവരങ്ങള്‍ താഴെ
ഗ്രൂപ്‌ എ ഇന്ത്യ ബംഗ്ലാദേശ് അയര്‍ലന്‍ഡ് ഗ്രൂപ്‌ ബി ഇംഗ്ളണ്ട് പാക്കിസ്ഥാന്‍ ഹോളണ്ട്
ഗ്രൂപ്‌ സി ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസ് ശ്രീലങ്ക ഗ്രൂപ്‌ ഡി ദക്ഷിണാഫ്രിക്ക ന്യുസീലാന്‍ഡ് സ്കോട്ട്ലന്‍ഡ്.

2009, ജൂൺ 3, ബുധനാഴ്‌ച

അടൂര്‍ ഗോപാലകൃഷ്ണന് വീണ്ടും അംഗീകാരം

2008 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ലോകപ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു പെണ്ണും രണ്ടാണും ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.ഏറ്റവും നല്ല സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡുകളും സ്വന്തമാക്കി,അടൂര്‍ ചലച്ചിത്ര രംഗത്തെ തന്റെ അംഗീകാരം ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിച്ചു. മികച്ച നടനായി ലാലും(തലപ്പാവ് ) നടിയായി പ്രിയങ്കയും(വിലാപങ്ങള്‍ക്കപ്പുറം)അവാര്‍ഡുകള്‍ നേടി.ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ഏറ്റവും നല്ല ഹാസ്യനടനുള്ള അവാര്‍ഡ്‌ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലെ അഭിനയത്തിന് മാമുക്കോയ കരസ്ഥമാക്കി.ഏറ്റവും നല്ല കഥാകൃത്തിനുള്ള അവാര്‍ഡ്‌ വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിന്‍റെ കഥയ്ക്ക്‌ ആര്യാടന്‍ ഷൌക്കത്തിന് ലഭിച്ചു.ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത ഭൂമി മലയാളം രണ്ടാമത്തെ മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. സത്യന്‍ അന്തിക്കാടിന്റെ ഇന്നത്തെ ചിന്താ വിഷയം എന്ന സിനിമയെ കാലാമൂല്യമുള്ളതും ജനപ്രീതി നേടിയതുമായ ചിത്രമായി തെരഞ്ഞെടുത്തു.മികച്ച നവാഗത സംവിധായകനായി തലപ്പാവ് സംവിധാനം ചെയ്ത മധുപാല്‍ അര്‍ഹനായി.ഏറ്റവും മികച്ച ഗാനരചയിതാവായി ഒ എന്‍ വി കുറുപ്പും(ഗുല്‍മോഹര്‍)സംഗീത സംവിധായകനായി എം ജയചന്ദ്രനും(മാടമ്പി)തെരഞ്ഞെടുക്കപ്പെട്ടു.ഏറ്റവും നല്ല ഗായകന്‍ ശങ്കര്‍ മഹാദേവനും(കല്യാണക്കച്ചേരി-മാടമ്പി) ഗായിക മഞ്ജരി(മുള്ളുള്ള മുരിക്കിന്മേല്‍-വിലാപങ്ങള്‍ക്കപ്പുറം).മലയാള സിനിമകളുടെ നിലവാരം കുറഞ്ഞു വരുന്നതായി ജൂറി ചെയര്‍മാന്‍ ഗിരീഷ്‌ കാസറവള്ളി അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബിയാണ് അവാര്‍ഡ്‌ വിവരങ്ങള്‍ പ്രഖ്യാപിച്ചത്.ജൂറി അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

2009, മേയ് 31, ഞായറാഴ്‌ച

കമലാ സുരയ്യ അരങ്ങൊഴിഞ്ഞു

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കമലാ സുരയ്യ ഓര്‍മ്മയായി.പൂനയിലെ ജഹാന്ഗീര്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.പൂനയില്‍ മകന്‍ ജയസൂര്യയുടെ കൂടെ താമസിച്ചുരുന്ന കമലാ സുരയ്യ (മാധവിക്കുട്ടി)ന്യുമോണിയ രോഗബാധയെ തുടര്‍ന്നാണ്‌ അന്തരിച്ചത്‌.1932 മാര്‍ച്ച് 31 നു വി എം നായരുടെയും നാലപ്പാട്ട് ബാലാമണിയമ്മയുടെയും മകളായി പുന്നയൂര്‍ കുളത്ത് ജനിച്ച മാധവിക്കുട്ടി 1999 ല്‍ ഇസ്ലാം മതം സ്വീകരിച്ചു കമലാ സുരയ്യയായി.മലയാളത്തില്‍ കഥാരചനയില്‍ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച കമലാ സുരയ്യ കമലാ ദാസ് എന്ന പേരില്‍ ഇംഗ്ലീഷിലും കവിതകള്‍ എഴുതിയുരുന്നു.എഴുത്തശ്ചന്‍പുരസ്കാരം,ആശാന്‍ വേള്‍ഡ് പ്രൈസ്,കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ തുടങ്ങി നിരവധി അവാര്‍ഡുകള്‍ അവരെ തേടി എത്തിയിരുന്നു.കമലാ സുരയ്യയുടെ ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ ജൂണ്‍ 2 നു രാവിലെ 8 മണിക്ക് തിരുവനനന്തപുരം പാളയം ജുമാമസ്ജിദ്‌ ഖബര്‍സ്ഥാനില്‍ നടക്കുന്നതാണ്.

2009, മേയ് 29, വെള്ളിയാഴ്‌ച

ഇ എം എസ് സ്മൃതി തൃശൂരില്‍ ജൂണ്‍ 13-14

നവകേരളശില്‍പ്പിയും നവോത്ഥാന നായകനുമായിരുന്ന കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇ എം എസിന്റെ ജന്മശതാബ്ദി പ്രമാണിച്ചു തൃശ്ശൂരില്‍ ജൂണ്‍ 13,14 തിയ്യതികളില്‍ ഇ എം എസ് സ്മൃതി സംഘടിപ്പിക്കുന്നു.ജൂണ്‍ 13 നാണ് സഖാവിന്റെ നൂറാം പിറന്നാള്‍.കോസ്റ്റ്‌ ഫോര്‍ഡ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ അനുസ്മരണ സമ്മേളനത്തിനു പുറമെ ഇ എം എസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സെമിനാറുകളും നടക്കും.സി പി ഐ (എം )ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് പങ്കെടുക്കും.നവകേരള നിര്‍മ്മിതിയും ഇ എം എസും,ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം,കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ സമകാലിക സമസ്യകള്‍,സാഹിത്യ.സാംസ്കാരിക മേഖലകളിലെ ഇ എം എസ് സാന്നിദ്ധ്യം,അധികാര വികേന്ദ്രീകരണവും ഇ എം എസും,സാമ്പത്തിക പ്രതിസന്ധിയുടെ രാഷ്ട്രീയമാനങ്ങള്‍,ഇ എം എസിന്റെ ചരിത്രരചനാരീതികള്‍ എന്നീ വിഷയങ്ങളാണ് സെമിനാറുകളില്‍ ചര്‍ച്ചചെയ്യപ്പെടുക.പിണറായി വിജയന്‍,പാലൊളി മുഹമ്മദ്‌ കുട്ടി,എം എ ബേബി,ഡോ.തോമസ്‌ ഐസക്‌,ഡോ.സുകുമാര്‍ അഴീക്കോട്,പ്രഭാത് പട്നായിക്,വെങ്കിടേഷ് ആത്രേയ,സി പി ചന്ദ്രശേഖരന്‍,ജയതിഘോഷ്,എ വിജയരാഘവന്‍,എം മുകുന്ദന്‍,കെ എന്‍ പണിക്കര്‍,രാജന്‍ ഗുരുക്കള്‍,കെ എന്‍ ഗണേഷ്‌,സി പി നാരായണന്‍,എസ് എം വിജയാനന്ദ്‌,ബേബി ജോണ്‍,കെ ഇ എന്‍ ,പി ടി കുഞ്ഞിമുഹമ്മദ് തുടങ്ങിയര്‍ വിവിധ സെമിനാറുകളില്‍ സംബന്ധിക്കും.സെമിനാറുകളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0487-2355988,2360786 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

2009, മേയ് 3, ഞായറാഴ്‌ച

ഇന്ന് തൃശൂര്‍ പൂരം

ഇനി എല്ലാ വഴികളും തൃശൂരിലേക്ക്.പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഉജ്ജ്വലവും നിറപ്പകിട്ടാര്‍ന്നതുമായ തുടക്കം. വെള്ളിയാഴ്ച്ച നടന്ന സാമ്പിള്‍ വെടിക്കെട്ടിന് ജനലക്ഷങ്ങള്‍ സാക്ഷൃം വഹിച്ചു.ഇന്നുമുതല്‍ രണ്ടുദിവസം പൂരനഗരി മേളക്കൊഴുപ്പിലും വര്‍ണ്ണക്കാഴ്ച്ചകളിലും ആറാടും.കേരളത്തിന്റെ സാംസ്കാരികത്തനിമയും മതമൈത്രിയും വിളിച്ചോതുന്ന പൂരം കാണാന്‍ ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ലക്ഷക്കണക്കിന്‌ ജനങ്ങള്‍ തൃശൂരിലേക്ക് ഒഴുകിത്തുടങ്ങി. ഇലഞ്ഞിത്തറമേളത്തിന്‍റെ നാദലഹരിയില്‍ ലയിക്കാന്‍ നഗരം കാതോര്‍ത്തു കാത്തിരിക്കുന്നു. രാവിലെ കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളിപ്പും തുടര്‍ന്ന് ആറ് ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പും ഉണ്ടാവും. പാറമേക്കാവ്,തിരുവമ്പാടി ക്ഷേത്രങ്ങളില്‍ നിന്നും വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ഭഗവതിമാരുടെ വരവിനെ സൂചിപ്പിക്കുന്ന ചടങ്ങാണ് എഴുന്നള്ളിപ്പ്‌ .ചെണ്ട,മദ്ദളം,തിമില,ഇലത്താളം,ഇടയ്ക്ക എന്നിവ ചേര്‍ന്ന പഞ്ചവാദ്യം പൂരക്കാഴ്ച്ചകളില്‍ അത്യാകര്‍ഷകമാണ്.കേരളത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ക്ഷേത്രങ്ങളിലെ ഗജവീരന്മാര്‍ അണിനിരക്കുന്ന അത്ഭുതക്കാഴ്ചയായ കുടമാറ്റം ഇന്ന് വൈകുന്നേരം അരങ്ങേറും.പൂഴി വാരി ഇട്ടാല്‍ നിലത്തെത്താത്ത മട്ടിലുള്ള ജനസഞ്ചയം ഇതിന് ദൃക്സാക്ഷികളാവും .വര്‍ണ്ണ പ്രപഞ്ചം വാരിവിതറുന്ന വെടിക്കെട്ട് പുലര്‍ച്ചെയാണ് നടക്കുക.നാളത്തെ പകല്‍പൂരത്തിനൊടുവില്‍ ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഈ വര്‍ഷത്തെ പൂരത്തിന് കൊടിയിറങ്ങും.

2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

പീഡാനുഭവ സ്മരണകളുമായി ദുഃഖവെള്ളി

ലോകമെങ്ങുമുള്ള ക്രൈസ്തവര്‍, ക്രിസ്തു കുരിശിലേറ്റപ്പെട്ടതിന്‍റെ ഓര്‍മ്മ പുതുക്കുന്നതിന് ദുഃഖവെള്ളി ആചരിക്കുന്നു.പള്ളികളില്‍ പീഡാനുഭവങ്ങളെ സ്മരിക്കുന്ന പ്രത്യേക ശുശ്രൂഷകള്‍ നടക്കും.കുരിശുമായി ഗാഗുല്‍താമലയിലേക്കു യേശുക്രിസ്തു നടന്നുകയറിയ സംഭവം ഓര്‍മ്മിപ്പുക്കുന്ന കുരിശിന്റെ വഴി എന്ന ചടങ്ങില്‍ പതിനായിരക്കണക്കിനു വിശ്വാസികള്‍ അണിചേരും.ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ പള്ളികളില്‍ പെസഹാ പ്രമാണിച്ചു കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു.അഭിവന്ദ്യ ബിഷപ്പുമാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.ഞായറാഴ്ച പുലര്‍ച്ചെ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന കഴിഞ്ഞു സ്വന്തം വീടുകളിലെത്തുന്ന വിശ്വാസികള്‍ 50 ദിവസത്തെ നോമ്പ് അവസാനിപ്പിച്ചു വിഭവസമൃദ്ധമായ ഭക്ഷണം പങ്കു വെക്കും.അനാഥര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും ഇതോടനുബന്ധിച്ച് ആഹാരം വിളമ്പും. നന്മയേയും നീതിയേയും ഉന്മൂലനം ചെയ്തു തിന്മകള്‍ക്കു ഒരിയ്ക്കലും നിലനില്‍ക്കാനാവില്ലെന്ന ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ സന്ദേശമാണ് ഈസ്റ്റര്‍ ആഘോഷങ്ങള്‍ നമ്മളിലെത്തിക്കുന്നത്.

2009, ഏപ്രിൽ 5, ഞായറാഴ്‌ച

മഅദിന്‍ എന്‍കൌമിയം മലപ്പുറത്ത്

മലബാറിലെ പ്രശസ്ത വിദ്യാഭ്യാസ സമുച്ചയമായ മലപ്പുറത്തെ മഅദിന്‍ സഖാഫത്തുല്‍ ഇസ്ലാമിയ്യയില്‍ നടത്തപ്പെടുന്ന എന്‍കൌമിയം പരിപാടികള്‍ക്ക് ഇന്നു തുടക്കം.ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള മതപണ്ഡിതന്‍മാര്‍ ഇവിടെ നടക്കുന്ന വിവിധ പരിപാടികളില്‍ പന്കെടുക്കും. ഇന്നു ഏപ്രില്‍ 5 നു മഅദിന്‍ കാമ്പസ്സില്‍ അഖിലേന്ത്യാ എക്സ്പോ ആരംഭിക്കും. പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്ന രാഷ്ട്രീയ സമ്മേളനം സച്ചാര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് രജീന്ദര്‍ സച്ചാര്‍ ഏപ്രില്‍ 7 നു ഉല്‍ഘാടനം ചെയ്യുന്നതാണ്.പിന്നോക്ക ന്യൂനപക്ഷ കമ്മീഷന്‍ അംഗം ഡോ.അബ്ദുല്‍ അലി അസീസ്‌ (ഡല്‍ഹി ),
ടി കെ ഹംസ എംപി,പന്ന്യന്‍ രവീന്ദ്രന്‍ എംപി ,ഡോ.കെ ടി ജലീല്‍ എം എല്‍ എ,ആര്യാടന്‍ മുഹമ്മദ് എം എല്‍ എ,പ്രൊഫ.എ പി അബ്ദുല്‍ വഹാബ്,മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി തുടങ്ങിയവരും രാഷ്ട്രീയ സമ്മേളനത്തില്‍ പ്രംഗിക്കും.ഏഴിന് വൈകീട്ട് സൌഹൃദ സമ്മേളനം ഡോ.സുകുമാര്‍ അഴീക്കോട് ഉല്‍ഘാടനം ചെയ്യും.ഏപ്രില്‍ 9,10,11,12 തിയ്യതികളില്‍ സമാപന സമ്മേളനങ്ങള്‍ മലപ്പുറം സ്വലാത്ത് നഗറിലാണ് നടക്കുക.പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ അഷ്റഫ് മുനീബ് (അമേരിക്ക)സമാപന സമ്മേളനത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിക്കും.സ്വലാത്ത് നഗറില്‍ പുതുതായി നിര്മ്മിച്ച മസ്ജിദും ഇതോടനുബന്ധിച്ച് ഉല്‍ഘാടനം ചെയ്യപ്പെടും.വിവിധ സമ്മേളനങ്ങളില്‍ ഡോ.കെ കെ എന്‍ കുറുപ്പ്,കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍,കെ ഇ എന്‍ കുഞ്ഞഹമ്മദ്,ഡോ.ഹുസൈന്‍ രണ്ടത്താണി എന്നിവര്‍ സംസാരിക്കും.പരിപാടികള്‍ വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി ,സയ്യിദ് അലി ബാഫഖി തങ്ങള്‍,കുറ്റന്‍ബാറ അബ്ദുറഹിമാന്‍,പി എം മുസ്തഫ കോഡൂര്‍, പി പി ബാപ്പു ഹാജി തുടങ്ങിയ സ്വാഗത സംഘം ഭാരവാഹികള്‍ പങ്കെടുത്തു.

2009, ഏപ്രിൽ 4, ശനിയാഴ്‌ച

അറബ്-ലാറ്റിനമേരിക്കന്‍ ഉച്ചകോടി


അറബ് രാജ്യങ്ങളും ലാറ്റിനമേരിക്കയും തമ്മിലുള്ള സഹകരണം വിപുലമാക്കാന്‍ ഈയിടെ ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ചേര്‍ന്ന അറബ്-ലാറ്റിനമേരിക്കന്‍ ഉച്ചകോടിയില്‍ തീരുമാനമായി.22 അംഗ അറബ് ലീഗ് രാഷ്ട്രവും 12 അംഗ ലാറ്റിനമേരിക്കന്‍ രാജ്യവുമാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.അറബ് ഉച്ചകോടിയുടെ സമാപനമായിട്ടാണ് ഉച്ചകോടി സംഘടിപ്പിച്ചത്‌.ഖത്തര്‍ അമീര്‍ ഷെയ്ക്ക് ഹമദ് ബിന്‍ ഖലീഫ അദ്ധ്യക്ഷത വഹിച്ച ഉച്ചകോടിയില്‍ വെന്വുസലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ്,ബ്രസീല്‍ പ്രസിഡന്‍റ് ലുലാ ഡാ സില്‍വ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാഷ്ട്രത്തലവന്മാരും സംബന്ധിച്ചു. അറബ് ലോകവും ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളും തമ്മില്‍ ഒരുപാടു സമാനതകളുന്ടെന്നും സമാന പ്രതിസന്ധികളെ നേരിടാന്‍ ഒരുമിച്ചു നില്‍ക്കണമെന്നും ആമുഖ പ്രസംഗത്തില്‍ അമീര്‍ നിര്‍ദ്ദേശിച്ചു.അറബ് ലോകവുമായി വെറും വാണിജ്യ ബന്ധം മാത്രമല്ല ഉദ്ദേശിക്കുന്നതെന്നും സമ്പന്ന രാജ്യങ്ങളുടെ ബന്ധനങ്ങളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും മോചിതമാകുന്ന രാഷ്ട്രീയ സാംസ്കാരിക ബന്ധം കൂടിയാണെന്നും ബ്രസീല്‍ പ്രസിഡണ്ട്‌ ലുലാ ഡാ സില്‍വ അഭിപ്രായപ്പെട്ടു.ഏകധ്രുവ ലോകക്രമത്തില്‍ നിന്നു ബഹുധ്രുവ ലോകക്രമത്തിലേക്കുള്ള മാറ്റത്തെ ലാറ്റിനമേരിക്കയിലെ മറ്റു ഭരണത്തലവന്മാരും അനുകൂലിച്ചു.ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ വെളിച്ചത്തില്‍ എണ്ണയുല്‍പ്പാദന രാജ്യങ്ങളായ അറബ് രാഷ്ട്രങ്ങല്‍ക്കൊപ്പം ഒപെക് രാജ്യങ്ങളായ വെന്വേസുല ഉള്‍പ്പടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ഡോളറിനു പകരം പെട്രോകറന്‍സി ഏര്‍പ്പെടുത്തണമെന്ന ഷാവേസിന്റെ നിര്‍ദ്ദേശത്തിനു ഇത്തരുണത്തില്‍ പ്രസക്തി കൂടുന്നു.പാലസ്തീന്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അറബ് ലോകത്തിന്റെ പോരാട്ടങ്ങള്‍ക്കും സമാധാനശ്രമങ്ങള്‍ക്കും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ പിന്തുണ ലുലയും ഷാവേസും ഉച്ചകോടിയില്‍ അറിയിച്ചു.അറബ് രാഷ്ട്രങ്ങളും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ടാണ് രണ്ടാമത് അറബ്-ലാറ്റിനമേരിക്കന്‍ ഉച്ചകോടി ദോഹയില്‍ സമാപിച്ചത്.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അവസാന പതനം ആസന്നമായെന്നു ഉച്ചകോടിക്കിടെ അല്‍ ജസീറാ ചാനലുമായുള്ള അഭിമുഖത്തില്‍ ഷാവേസ് പറഞ്ഞു.സുഡാന്‍ പ്രസിടന്റ്റ് ഉമാറുല്‍ ബാഷിറിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റു വാറണ്ട് ജുഡിഷ്യല്‍ ടെററിസമാണെന്നും അദ്ദേഹം തുറന്നടിച്ചു.മൂന്നാം ലോകത്തെ പേടിപ്പിച്ചു വരുതിയില്‍ നിര്‍ത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ഷാവേസ് പറഞ്ഞു.ബാഷിറിനെതിരെയല്ല കൂട്ടക്കുരുതിയ്ക്ക് നേതൃത്വം നല്കിയ ബുഷിനും, ഇസ്രായേല്‍ പ്രസിടന്റ്റ് ഷിമോണ്‍ പെരസിനുമെതിരെയാണ് അറസ്റ്റ്വാറന്‍റ് പുറപ്പെടുവിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വംശഹത്യാ നിലപാടുകളില്‍ നിന്നും പിന്മാറുന്നത് വരെ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കില്ലെന്നും ഷാവേസ് തറപ്പിച്ചു പറഞ്ഞു.ലാറ്റിനമേരിക്കയില്‍ 2 കോടിയിലേറെ അറബ് വംശജരുണ്ട്.പെറുവും കൊളംബിയയും ഒഴികെ തെക്കേ അമേരിക്കയിലെ 12 രാജ്യങ്ങള്‍ ഇപ്പോള്‍ ഇടതുപക്ഷ ഭരണത്തിന്‍ കീഴിലാണ്.അമേരിക്കന്‍ സാമ്രാജ്യത്വ മോഹങ്ങള്‍ക്കെതിരെ നിലകൊള്ളു‌ന്ന ഈ രാജ്യങ്ങളും അറബ് രാഷ്ട്രങ്ങളും ഒന്നിച്ചാല്‍ അത് ഒരു പുതിയ ലോകത്തിന്റെ പിറവിക്കു കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു.

























2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച

ബിജെപി പ്രകടനപത്രിക പ്രകാശനം ചെയ്തു

ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു.പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ താഴെ പറയുന്നവ നടപ്പിലാക്കുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു.
1.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കിലോഗ്രാമിന് 2 രൂപ നിരക്കില്‍ അരി വിതരണം ചെയ്യും.2.മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളും,കര്‍ഷകര്‍ക്ക് 4%പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും.3.ഗ്രാമങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ കൂട്ടും.ഗ്രാമീണ റോഡുകള്‍ വികസിപ്പിക്കും.ഗ്രാമീണ ഐ ടി മേഖലയില്‍ 1.2 കോടി തൊഴിലവസരങ്ങള്‍ ഉണ്ടാക്കും.നദീസംയോജനം നടപ്പിലാക്കും.4.ഇന്ത്യക്കാര്‍ക്ക് വിദേശ ബേന്കുകളിലുള്ള അനധികൃത സമ്പാദ്യം തിരിച്ചു കൊണ്ടുവരാന്‍ നപടികള്‍ സ്വീകരിക്കും.5.ആദായ നികുതി പരിധി 3ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും.6.അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്.ക്ഷേത്ര നിര്‍മ്മാണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായും.രാമസേതു തകര്‍ക്കാന്‍ അനുവദിയ്ക്കില്ല.7.തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ പോട്ട പോലുള്ള നിയമങ്ങള്‍ നടപ്പാക്കും.കാശ്മീരിന് പ്രത്യേക ഭരണഘടനാപദവി ഉണ്ടാവില്ല.4000 കിലോമീറ്റര്‍ തീരദേശത്തിന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും.8.പാര്‍ലിമെന്റില്‍ വനിതാ സംവരണം നടപ്പാക്കും .9.രാജ്യത്തെ എല്ലാ പൌരന്മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും.
പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങും പ്രതിപക്ഷ നേതാവും, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ എല്‍ കെ അദ്വാനിയും ചേര്‍ന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.

2009, മാർച്ച് 25, ബുധനാഴ്‌ച

കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗും യുപിഎ അദ്ധ്യക്ഷ ശ്രീമതി സോണിയ ഗാന്ധിയും ചേര്ന്നു ഡല്‍ഹിയില്‍ പുറത്തിറക്കി.യുപിഎ യുടെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് തന്നെയായിരിക്കുമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി.കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രകടന പത്രികയില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്.വാഗ്ദാനങ്ങള്‍ ചുവടെ കൊടുക്കുന്നു.
1.ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കിലോഗ്രാമിന് 3 രൂപ നിരക്കില്‍ പ്രതിമാസം 25 കിലോ അരിയോ ഗോതമ്പോ നല്കും.2.ഭവന രഹിതര്‍ക്കും കുടിയേറ്റക്കാര്‍ക്കും പ്രധാന നഗരങ്ങളില്‍ സാമ്പത്തിക ആനുകൂല്യങ്ങളോടെ പൊതു അടുക്കളകള്‍ സ്ഥാപിക്കും.3.ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുകയും വളര്‍ച്ചാനിരക്ക് യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യ നാല് വര്‍ഷമുണ്ടായിരുന്ന നിരക്കിലേക്ക് കൊണ്ടുവരുകയും ചെയ്യും.4.എല്ലാ പൌരന്മാര്‍ക്കും സുരക്ഷ ഉറപ്പാക്കുകയും,ഭക്ഷൃ സുരക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരികയും ചെയ്യും5 .കൃഷി ലാഭകരമായ തൊഴിലാക്കും.ചെറുകിട കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും.വായ്പ മുടക്കം കൂടാതെ തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശയില്‍ ഇളവ് നല്കും.6 .അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ആവിശ്യാനുസരണം വായ്പകള്‍ ലഭ്യമാക്കും.ആദിവാസികള്‍ക്ക് എല്ലാതലങ്ങളിലും വിട്യാഭ്യാസം സൗജന്യമാക്കും.7.സ്ത്രീകള്‍ക്ക് ലോകസഭയിലും നിയമ സഭകളിലും 33 % സവരണം ഏര്‍പ്പെടുത്തുന്നതിന് പതിനഞ്ചാം ലോകസഭയില്‍ തന്നെ നിയമം കൊണ്ടുവരും.കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങളില്‍ മൂന്നിലൊന്നു സ്ത്രീകള്‍ക്ക് നീക്കിവയ്ക്കും.പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം സാമ്പത്തിക സഹായം നടപ്പിലാക്കും.

2009, മാർച്ച് 23, തിങ്കളാഴ്‌ച

കോണ്ഗ്രസ്സിന്‍റെ ഒറ്റപ്പെടല്‍ പൂര്‍ണ്ണതയിലേക്ക്

തെരഞ്ഞെടുപ്പ് തിയ്യതി അടുത്തുവരുമ്പോള്‍ ദേശീയതലത്തില്‍ യുപിഎ ഘടക കക്ഷികളില്‍ നിന്നും കോണ്ഗ്രസ് കൂടുതല്‍ ഒറ്റപ്പെടുന്ന ചിത്രമാണ് സംസ്ഥാനങ്ങളില്‍ തെളിഞ്ഞു വരുന്നത്.തുടക്കത്തില്‍ ഒരു പാര്‍ട്ടിയുമായും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സഖ്യം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ്സിനു സംസ്ഥാനങ്ങളില്‍ കൂട്ടുകെട്ടിന് ശ്രമം നടത്തേണ്ടിവന്നു.ഏതോ ഒരു വിദേശ ഏജന്‍സി നടത്തിയ സര്‍വ്വേയില്‍ നേരിയമുന്തൂക്കം ലഭിക്കുമെന്ന് കണ്ടതിലുള്ള അമിതമായ ആത്മവിശ്വാസം കോണ്‍ഗ്രസ്സിനെ വഴി തെറ്റിക്കുകയായിരുന്നു.ഏറ്റവും കൂടുതല്‍ എംപി മാരെ ലോക്സഭയിലേക്കു പറഞ്ഞയക്കുന്ന യുപി യില്‍ മുലായം സിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായി കൂട്ട് കൂടാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമം പൊളിഞ്ഞു. നാല്‍പ്പത് സീറ്റുകളുള്ള ബീഹാറില്‍ സ്ഥിതി കൂടുതല്‍ പരുങ്ങലിലാണ്.യുപിഎ സര്‍ക്കാരില്‍ അംഗങ്ങളായ ലാലുവും പാസ്വാനും ചേര്‍ന്ന്‌ കോണ്‍ഗ്രസ്സിനെ ഒതുക്കുകയായിരുന്നു.വെറും മൂന്നു സീറ്റുമാത്രം അനുവദിച്ചതില്‍ പ്രതിഷേധിച്ച് ലാലുവും പാസ്വാനും മല്‍സരിക്കുന്ന മണ്ഡലങ്ങളിലൊഴികെ മറ്റെല്ലാ സീറ്റുകളിലും സ്വന്തമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണ്.യുപിഎ യുടെ വേറൊരു ഘടക കക്ഷിയായ ഝാര്‍ക്കണ്ഡിലെ ജെഎംഎം കോണ്‍ഗ്രസ്സുമായി തെറ്റി എല്ലാ സീറ്റുകളിലും മല്‍സരിക്കുമെന്ന് ഷിബു സോറന്‍റെ മകന്‍ ദുര്‍ഗ്ഗ സോറന്‍ പ്രഖ്യാപിച്ചു.മഹാരാഷ്ട്റയില്‍ എന്‍സിപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് നിലവില്‍ വന്നെന്കിലും മുന്നണിയെ പിന്താങ്ങുന്ന ആര്‍പിഐ ക്ക് ആര് സീറ്റ് നല്കും എന്നതിനെ ചൊല്ലി തര്‍ക്കം തുടരുന്നു.
തമിഴ് നാട്ടില്‍ പി എം കെ (പട്ടാളി മക്കള്‍ കക്ഷി)ഡിഎംകെ മുന്നണി വിട്ടു ജയലളിതയുടെ കൂടെ ചേരാന്‍ ഒരുങ്ങുന്നു.തെരഞ്ഞെടുപ്പ് ദിവസമെത്തുന്പോള്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.

2009, മാർച്ച് 21, ശനിയാഴ്‌ച

കെ.ടി അനുസ്മരണ പരിപാടികള്‍ നാളെ തുടങ്ങും


നാടകാചാര്യന്‍ കെ ടി മുഹമ്മദിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നാല്‌ ദിവസമായി നടത്തപ്പെടുന്ന വിവിധ പരിപാടികള്‍ക്ക് നാളെ
തുടക്കമാവും.കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
പരിപാടികളുടെ ഉല്‍ഘാടനം ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാനാഞ്ചിറയിലെ ഓപ്പണ്‍ സ്റ്റേജില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി നിര്‍വ്വഹിക്കും.തുടര്‍ന്ന് കെ ടി യുടെ ഇതു ഭൂമിയാണ്‌ നാടകത്തിന്റെ എകപാത്ര ആവിഷ്ക്കാരം സ്കൂള്‍ ഓഫ് ഡ്രാമയിലെ വിജേഷ് അവതരിപ്പിക്കും.
തിങ്കളാഴ്ച പുതിയങ്ങാടിയില്‍ നടക്കുന്ന പരിപാടിയില്‍ എ പ്രദീപ് കുമാര്‍ എം എല്‍ എ ,ഇബ്രാഹിം വേങ്ങര,എ കെ അബ്ദുള്ള എന്നിവര്‍ സംബന്ധിക്കും.അന്ന് സൃഷ്ടി നാടകം അരങ്ങേറും.
ചൊവ്വാഴ്ച പകല്‍ 3 മണിക്ക് കെ ടി യുടെ നാടകചിത്രങ്ങളുടെ പ്രദര്‍ശനം ലളിതകല അക്കാദമി ഹാളില്‍ എ കെ രമേഷ് ഉല്‍ഘാടനം ചെയ്യും.വൈകീട്ട് 5 നു കുറ്റിച്ചിറയില്‍ എം എന്‍ കാരശ്ശേരി കെ ടി അനുസ്മരണ പ്രഭാഷണം നടത്തും.തുടര്‍ന്ന് കലിംഗാ തിയേറ്റേഴ്സിന്‍റെ ഇതു ഭൂമിയാണ്‌ നാടകം അവതരിപ്പിക്കും.
ബുധനാഴ്ച പകല്‍ 2 നു ടൌണ്‍ ഹാളില്‍ കെ ടി സഹപ്രവര്‍ത്തകരുടെ ഓര്‍മ്മകളില്‍ എന്ന പരിപാടി പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്‍റ് യു എ ഖാദര്‍ ഉല്‍ഘാടനം ചെയ്യും.അനുസ്മരണ സമ്മേളനത്തിന്റെ ഉല്‍ഘാടനം കേരള സാഹിത്യഅക്കാദമി പ്രസിഡന്‍റ് എം മുകുന്ദന്‍ നിര്‍വ്വഹിക്കും.പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത കെ ടി യെ കുറിച്ചുള്ള ഡോക്യുമെന്‍ററി ,കെ ടി യുടെ വെള്ളപ്പൊക്കം നാടകം എന്നിവ അവതരിപ്പിക്കും.

2009, മാർച്ച് 20, വെള്ളിയാഴ്‌ച

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കേരളത്തില്‍നിന്നും ലോകസഭയിലേക്ക് മല്‍സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പേരുവിവരം ഹൈക്കമാന്ഡ് പുറത്തിറക്കി.മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും താഴെ-
തിരുവനന്തപുരം-ശശി തരൂര്‍,ആറ്റിങ്ങല്‍-ജി.ബാലചന്ദ്രന്‍,കൊല്ലം-പീതാംബരക്കുരുപ്പ്,ആലപ്പുഴ-കെ.സി.വേണുഗോപാല്‍,മാവേലിക്കര.കൊടിക്കുന്നില്‍ സുരേഷ്,പത്തനംതിട്ട -ആന്‍റോ ആന്‍റണി,ഇടുക്കി-പി.ടി.തോമസ്,എറണാകുളം-കെ.വി.തോമസ്,ചാലക്കുടി-കെ.പി.ധനപാലന്‍,തൃശ്ശൂര്‍-പി.സി.ചാക്കോ,ആലത്തൂര്‍-എന്‍.കെ .സുധീര്‍,പാലക്കാട്-സതീശന്‍ പാച്ചേനി,കോഴിക്കോട്-എം.കെ.രാഘവന്‍,വയനാട്-എം.ഐ.ഷാനവാസ്,കണ്ണൂര്‍-കെ.സുധാകരന്‍,കാസര്‍കോട്-ഷാനിമോള്‍ ഉസ്മാന്‍.
വടകരയിലെ സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും.
യുഡിഎഫ് ഘടകകക്ഷികള്‍ക്ക് അനുവദിച്ച സീറ്റുകളില്‍ മലപ്പുറത്ത് മുസ്ലിം ലീഗിലെ ഇ.അഹമ്മദും പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീറും മല്‍സരിക്കും.കോട്ടയത്ത് കേരള കോണ്‍ഗ്രസ്(എം)ലെ ജോസ് കെ മാണി യായിരിക്കും മല്‍സരിക്കുന്നത്.
കാസര്‍ഗോഡ്‌ മണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കാതിരുന്നതിനാല്‍ പകരം ഷാഹിദാ കമാലിനേയും,വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെയും തീരുമാനിച്ചു.

2009, മാർച്ച് 16, തിങ്കളാഴ്‌ച

സിപിഐഎം പ്രകടനപത്രിക പുറത്തിറക്കി

ലോകസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകനപത്രിക സിപിഐഎം പുറത്തിറക്കി.പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ വലിയൊരു മാധ്യമപ്പടയുടെ സാന്നിധ്യത്തില്‍ സിപിഐഎം ജനറല്‍ സിക്രട്ടറി പ്രകാശ് കാരാട്ട്,പിബി അംഗങ്ങളായ സീതാറാം യെച്ചൂരി,എംകെ പാന്ഥെ,വൃന്ദ കാരാട്ട്,മുഹമ്മദ് അമീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അമേരിക്കയുമായുള്ള തന്ത്രപ്രധാനമായ കരാര്‍ റദ്ദാക്കുമെന്നും,ആണവക്കരാര്‍ പുനഃപരിശോധിക്കുമെന്നും പത്രികയില്‍ പറയുന്നു.പത്രികയില്‍ മുന്നോട്ടു വച്ചിട്ടുള്ള വാഗ്ദാനങ്ങളില്‍ ചിലത് ചുവടെ കൊടുക്കുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും വിലകള്‍ കുറക്കും. ഭൂപരിഷ്ക്കരണത്തിന് സമഗ്രമായ നിയമം കൊണ്ടു വരും.മൊത്തം അഭ്യന്തരോല്‍പ്പാദനത്തിന്‍റെ 10%പദ്ധതി വിഹിതമായി നല്കും.ഇപ്പോള്‍ ഇത് 5% മാണ്.
ന്യൂനപക്ഷസംരക്ഷണത്തിന് തുല്യാവകാശ കമ്മീഷനെ നിയമിക്കും.വര്‍ഗീയ കലാപങ്ങല്‍ക്കിരയാവുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കും.വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടാക്കുന്നവരെ കര്‍ശനമായി നേരിടും.പാഠപുസ്തകങ്ങളില്‍ നിന്നും വര്‍ഗ്ഗീയത പ്രോല്‍സാഹിപ്പിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യും.കാര്‍ഷിക മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കും തൊഴില്‍ ശാലകള്‍ അടച്ചുപൂട്ടുന്നതും തൊഴിലാളികളെ പിരിച്ചു വിടുന്നതും നിര്‍ത്തലാക്കും.വേതനത്തില്‍ കുറവ് വരുത്തുന്നത് അവസാനിപ്പിക്കും.കള്ളപ്പണം കണ്ടെത്തും.അതിസന്ബന്നരുടെ വരുമാന നികുതി വര്‍ദ്ധിപ്പിക്കും.സ്വതന്ത്ര വിദേശനയം നടപ്പിലാക്കും.തീവ്രവാദത്തെ ചെറുക്കാന്‍ ഫലപ്രദമായ നിയമം കൊണ്ടുവരും.
യുപിഎ സര്‍ക്കാര്‍ ധനികരെ കൂടുതല്‍ ധനികരാക്കുന്ന നയമാണ് നടപ്പിലാക്കിയതെന്നും ഇതു ആവര്‍ത്തിക്കാന്‍ പാടില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.മൂന്നാം മുന്നണി അധികാരത്തില്‍ വരികയാണെന്കില്‍ പാര്‍ട്ടി അതില്‍ ചേരുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മൂന്നാംബദല്‍ യാഥാര്‍ഥ്യമായി

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തുവാനും, കേന്ദ്രത്തില്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്ജിതപ്പെടുത്തുവാനും ഒന്‍പതു പാര്‍ട്ടികളുടെ കൂട്ടായ്മയായ മൂന്നാംബദല്‍ ദില്ലിയില്‍ യോഗം ചേര്ന്നു തീരുമാനിച്ചു.സിപിഐഎം,സിപിഐ,ആര്‍എസ് പി,ഫോര്‍വേഡ്ബ്ളോക്ക് എന്നീ ഇടതുപക്ഷ പാര്ട്ടികളുടേയും,ഐഐഎഡിഎംകെ,ജനതാദള്‍(എസ് ),ബിജുജനതാദള്‍,തെലുങ്ക് ദേശം,തെലുന്കാന രാഷ്ട്രസമിതി തുടങ്ങിയ പാര്‍ട്ടികളുടെയും നേതാക്കളാണ് സിപിഐഎം ആസ്ഥാനമായ എകെജി ഭവനില്‍ ചേര്‍ന്ന സംയുക്ത യോഗത്തില്‍ പന്കെടുത്തത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ യോജിച്ചു മല്‍സരിക്കാനും യോഗം തീരുമാനിച്ചു.തെരഞ്ഞെടുപ്പിനു മുന്പ് ഒരു പാര്‍ട്ടിയുമായും സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്കിലും കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തുമെന്നും,തെരഞ്ഞെടുപ്പിനു ശേഷം മൂന്നാംബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹകരിക്കാമെന്നും ബിഎസ്പി നേതാവ് കുമാരി മായാവതി ഉറപ്പ് നല്കി.മൂന്നാം ബദലുമായി സഹകരിക്കാന്‍ മറ്റു മതേതര പാര്‍ട്ടികളോട് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

2009, മാർച്ച് 12, വ്യാഴാഴ്‌ച

നബിദിനം നാടെങ്ങും ആഘോഷിച്ചു

പ്രവാചകന്‍ മുഹമ്മദ് നബി (സ.അ)യുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12, വിശ്വാസികള്‍ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ലോകത്തിലെ ഇതര ഭാഗങ്ങളോടൊപ്പം കേരളത്തിലും നബിദിനമായി ആഘോഷിച്ചു.തെക്കന്‍ കേരളത്തില്‍ മാര്‍ച്ച് 9 നും വടക്കന്‍ കേരളത്തില്‍ മാര്‍ച്ച് 10 നുമായിരുന്നു നബിദിനം കൊണ്ടാടിയത്.മുസ്ലിം മതസംഘടനകളുടെ ആഭിമുഖ്യത്തില്‍ മദ്രസകള്‍,മഹല്ലുകള്‍,പള്ളികള്‍ എന്നിവ കേന്ദ്രീകരിച്ച് നബിദിന റാലികള്‍,മൌലൂദ് പാരായണം,പ്രഭാഷണങ്ങള്‍,മറ്റ് സാംസ്കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു.
ആഘോഷപരിപാടികളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരാപ്പീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് മിലാദ് ശരീഫ് പ്രമാണിച്ചു അവധി നല്‍കിയിരുന്നു.നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ അറേബ്യയിലെ മക്കയില്‍ ഖുറൈഷി ഗോത്രത്തിലെ അബ്ദുല്‍ മുത്തലിബിന്റെ മകനായ അബ്ദുള്ളയുടെയും ആമിനാബീവിയുടെയും മകനായി റബീഉല്‍ അവ്വല്‍ 12 നാണ് പ്രവാചകന്‍ ജനിച്ചത്‌.റസൂല്‍ ഗര്‍ഭസ്ഥശിശുവായിരിക്കുന്പോള്‍ തന്നെ പിതാവായ അബ്ദുള്ള മരണപ്പെട്ടു പോയതിനാല്‍ പിതാമഹനായ അബ്ദുല്മുത്തലിബിന്റെയും അദ്ദേഹത്തിന്റെ മരണശേഷം പിതൃസഹോദരനായ അബൂതാലിബിന്റെയും സംരക്ഷണത്തില്‍ വളര്‍ന്നു വന്ന മുഹമ്മദ് മക്കാനിവാസികളുടെ കണ്ണിലുണ്ണിയായി വളരുകയും, വിശ്വസ്തന്‍ എന്ന അര്‍ഥം വരുന്ന അല്‍- അമീന്‍ എന്ന പേരു സന്ബാദിക്കുകയും ചെയ്തു .യുവാവായിരിക്കെ മക്കയിലെ വര്‍ത്തക പ്രമുഖയായ ഖദീജ ബീവിയുടെ കച്ചവടസംഘത്തില്‍ അംഗമാവുകയും താമിസയാതെ ഖദീജ ബീവിയെ വിവാഹം ചെയ്യുകയുമുണ്ടായി.നാല്‍പ്പതാമത്തെ വയസ്സില്‍ പ്രവാചകപദവി ലഭിയ്ക്കുകയും, ഇസ്ലാം മതത്തിന്റെ വളര്‍ച്ചക്ക്‌ മരണം വരെയും തൌഹീദിന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയും ചെയ്തത് ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു .

2009, മാർച്ച് 11, ബുധനാഴ്‌ച

സിപിഐ(എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു







കേരളത്തില്‍ നിന്നു ലോകസഭയിലേക്ക് മല്‍സരിക്കുന്ന സിപിഐഎം സ്ഥാനാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു.പുതുമുഖങ്ങള്‍ക്കു പ്രാമുഖ്യമുള്ള ലീസ്റ്റില്‍ സിറ്റിങ്ങ് എംപിമാര്‍ക്കും സ്ഥാനം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി മല്‍സരിക്കുന്ന 14 സീറ്റുകളില്‍ ജനതാദളുമായി തര്‍ക്കത്തിലുള്ള കോഴിക്കോട് ഒഴികെ 13 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുട്ടള്ളത്.കോഴിക്കോട് മണ്ഡലത്തിലേക്ക് ഡി വൈ എഫ് ഐ ജില്ലാപ്രസിഡന്‍റ് മുഹമ്മദ് റിയാസിന്‍റെ പേരാണ് തീരുമാനിച്ചിരിക്കുന്നത്.പ്രഖ്യാപനം പിന്നീടുണ്ടാവും.
സ്ഥാനാര്‍ഥികളുടെ മണ്ഡലവും പേരും ചുവടെ:-
കാസര്‍ഗോഡ്-പി.കരുണാകരന്‍,കണ്ണൂര്‍-കെ.കെ.രാഗേഷ്,വടകര-പി.സതീദേവി,മലപ്പുറം-ടി.കെ.ഹംസ,പാലക്കാട്-എം.ബി.രാജേഷ്,ആലത്തൂര്‍-പി.കെ.ബിജു,ചാലക്കുടി-യു.പി.ജോസഫ്,എറണാകുളം-സിന്ധു ജോയ്,ആലപ്പുഴ-കെ.എസ്.മനോജ്,പത്തനംതിട്ട-കെ.അനന്തഗോപന്‍,കോട്ടയം-കെ.സുരേഷ് കുറുപ്പ്,കൊല്ലം-പി.രാജേന്ദ്രന്‍,ആറ്റിങ്ങല്‍-എ.സന്ബത്ത്.
പൊന്നാനിയില്‍ ഡോ.ഹുസ്സൈന്‍ രണ്ടത്താണി എല്‍ ഡി എഫ് സ്വതന്ത്രനായും, കോഴിക്കോട് അഡ്വ.മുഹമ്മദ് റിയാസ് സിപിഐഎം സ്ഥാനാര്‍ഥിയായും മല്‍സരിക്കും.
സിപി ഐ മല്‍സരിക്കുന്ന മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും
തിരുവനന്തപുരം-പി.രാമചന്ദ്രന്‍ നായര്‍,മാവേലിക്കര-ആര്‍.എസ്.അനില്‍,തൃശ്ശൂര്‍-സി.എന്‍.ജയദേവന്‍,വയനാട്-അഡ്വ.എം.റഹമത്തുള്ള.
കേരള കോണ്‍ഗ്രസ്സിനു നല്കിയ ഇടുക്കി സീറ്റില്‍ കെ.ഫ്രാന്‍സിസ് ജോര്‍ജ് മല്‍സരിക്കും.
ഇതോടെ എല്‍ഡിഎഫ് മല്‍സരിക്കുന്ന 20 സീറ്റിലേക്കും സ്ഥാനാര്‍ഥികളായി.

























































































































2009, മാർച്ച് 9, തിങ്കളാഴ്‌ച

ബിജെപി കൂടുതല്‍ ഒറ്റപ്പെടുന്നു

അദ്വാനിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി പൊതു തെരഞ്ഞെടുപ്പ് ജയിച്ചു കയറാനുള്ള ബിജെപിയുടെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു കൊണ്ടു എന്‍ഡിഎ ഘടകകക്ഷികള്‍ ഓരോന്നായി മുന്നണി വിടുന്നു.2004 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയോടൊപ്പം നിന്ന ബംഗാളിലെ മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്ഗ്രസ് ,ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി ,തമിഴ് നാട്ടിലെ ജയലളിതയുടെ എ ഐ ഡി എം കെ എന്നീ പാര്‍ട്ടികളെല്ലാം നേരത്തെ തന്നെ ബിജെപി യെ കയ്യൊഴിഞ്ഞു.ഏറ്റവുമോടുവില്‍ കഴിഞ്ഞ 11 വര്‍ഷമായി ഒറീസയിലെ നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളുമായി നിലവിലുണ്ടായിരുന്ന സഖ്യവും പൊളിഞ്ഞു.ചന്ദ്രബാബു നായിഡുവും ജയലളിതയും പട്നായിക്കും മൂന്നാം ചേരിക്കൊപ്പം നിലയുറപ്പിച്ചപ്പോള്‍ മമതയാവട്ടെ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാനുള്ള തയ്യാറെടുപ്പിലുമാണ്.വരും നാളുകളില്‍ കൂടുതല്‍ രാഷ്ട്രീയനാടകങ്ങള്‍ക്ക് നമുക്ക് സാക്ഷികളാവാം.

2009, മാർച്ച് 6, വെള്ളിയാഴ്‌ച

ഒരുക്കങ്ങള്‍ തുടങ്ങി

ലോകസഭാ തെരഞ്ഞെടുപ്പിനുള്ള തിയ്യതി തീരുമാനിച്ചതോടെ കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തെയ്യാറെടുപ്പ് തുടങ്ങി.ഏപ്രില്‍ 16 നാണ് കേരളത്തില്‍ വോട്ടെടുപ്പ്.തെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന എതിരാളികളായ എല്‍ ഡി എഫും യു ഡി എഫും തെരഞ്ഞടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്കി തുടങ്ങി.യു ഡി എഫ് സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലേക്ക് കടന്നു കഴിഞ്ഞു . എന്നാല്‍ എല്‍ ഡി എഫിലാകട്ടെ പൊന്നാനി,കോഴിക്കോട് സീറ്റുകളെ ചൊല്ലി ചര്‍ച്ചകള്‍ വഴി മുട്ടി. കോണ്ഗ്രസ് മല്‍സരിക്കുന്ന 17 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ സാധ്യതാലിസ്റ്റ് തയ്യാറാക്കുന്നതിന് കെപിസിസി ഉപസമിതിയെ ചുമതലപ്പെടുത്തി.മലപ്പുറം,പൊന്നാനി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്തികളെ മുസ്ലിം ലീഗ് ഇന്നു പ്രഖ്യാപിക്കും.കോട്ടയത്ത്‌ ജോസ് കെ മാണി മത്സരിക്കാനാണ് സാധ്യത. വടകരയില്‍ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിലും അപസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു.കൂടാതെ സ്ഥാനാര്‍ഥി മോഹികളുടെ ബാഹുല്യം കോണ്ഗ്രസ് നേതൃത്വത്തെ വിഷമിപ്പിക്കുന്നു.എന്നാല്‍ സീറ്റ് വിഭജനം എളുപ്പത്തില്‍ നടത്താറുള്ള എല്‍ഡിഎഫ് ഇത്തവണ പൊന്നാനി സീറ്റിനെ ചൊല്ലി എങ്ങുമെത്താതെ നില്ക്കുന്നു.വിജയ സാധ്യത മുന്‍നിര്‍ത്തി പൊന്നാനിയില്‍ പൊതുസമ്മതനെ നിര്‍ത്താന്‍ ധാരണയായെന്‍കിലും സിപീഐ യുടെ പിടിവാശി കാരണം സി പി എം-സി പി ഐ തര്‍ക്കത്തിന് വഴി മരുന്നിട്ടിരിക്കുന്നു. കോഴിക്കോട് സീറ്റിനെചൊല്ലി ജനതാദളും സി പി എമ്മും തമ്മില്‍ തര്ക്കം നിലവിലുണ്ട്.തെരഞ്ഞെട്‌ുപ്പ് യോഗങ്ങളുടെ ദിവസങ്ങള്‍ തീരുമാനിച്ചെന്കിലും മുന്നണിയിലെ തര്‍ക്കങ്ങള്‍ എല്‍ ഡി എഫിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.ബിജെപി യാവട്ടെ സ്ഥാനാര്‍ഥി പട്ടിക പൂര്‍ണ്ണമാക്കിയിട്ടില്ലെന്‍കിലും സ്ഥാനാര്‍ഥി നിര്‍ണ്ണയം നടന്ന മണ്ഡലങ്ങളില്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു .

2009, മാർച്ച് 2, തിങ്കളാഴ്‌ച

കോഴിക്കോട്ട് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് തറക്കല്ലിട്ടു

കോഴിക്കോട്ട് മാവൂര്‍ റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ കം ഷോപ്പിങ്ങ് കോംപ്ളക്സിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തറക്കല്ലിട്ടു.ഇപ്പോഴത്തെ ബസ് സ്റ്റാന്‍ഡ് പൂര്‍ണ്ണമായും പൊളിച്ചു മാറ്റി 52 കോടി രൂപ ചെലവില്‍ പത്തു നില ഇരട്ട ടവറിന്റെ നിമ്മാണം ബി ഓ ടി അടിസ്ഥാനത്തില്‍ ഒന്നര വര്ഷം കൊണ്ടു പൂര്‍ത്തിയാകും.ബസ് സ്റ്റാന്‍ഡ്,ഷോപ്പിങ്ങ് കോംപ്ലക്സ്,ഹോട്ടലുകള്‍,താമസ സോകര്യം എന്നിവ ഈ കെട്ടിട സമുച്ചയത്തില്‍ ഉണ്ടാവും.നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 110 ഷോപ്പുകളും 58 സ്റ്റാളുകളും വലിയ മാര്‍ക്കറ്റുകളും ഇതിന്റെ ഭാഗമാണ്.പൊതുമേഖലാ സ്ഥാപനമായ കെ ടി ഡി എഫ് സി യ്ക്കാണ് നിര്‍മ്മാണചുമതല.ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി മാത്യു ടി തോമാസ് അദ്ധ്യക്ഷനായി.മേയര്‍ എം ഭാസ്കരന്‍,എം പി വീരേന്ദ്രകുമാര്‍ എം പി,എം എല്‍ എ മാര്‍,ജനപ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍,വ്യാപാര പ്രമുഖര്‍ മുതലായവര്‍ സംസാരിച്ചു.പ്രശസ്ത ആര്‍ടിടെക്ട് ആര്‍ കെ രമേഷ്,കെ എസ് ആര്‍ ടി സി എം ഡി സെന്‍ കുമാര്‍,കെ ടി ഡിഎഫ് സി എം ഡി ഡോ.ജേക്കബ് തോമാസ് എന്നിവരും സംസാരിച്ചു.എ പ്രദീപ് കുമാര്‍ എം എല്‍ എ സ്വാഗതവും എസ് ആര്‍ ജെ നവകുമാര്‍ നന്ദിയും പറഞ്ഞു.ബസ് സ്റ്റാന്‍ഡ് രണ്ടാഴ്ചക്കുള്ളില്‍ ദേശീയ പാതയില്‍ പാവങ്ങാട്ടുള്ള പ്രീമോ പൈപ്പ് ഫാക്ടറി വളപ്പിലേക്ക് മാറ്റും.50 ബസ്സുകളാണ് ഇവിടേയ്ക്ക് മാറ്റുന്നത്‌.ബാക്കി വടകര,താമരശ്ശേരി ഡിപ്പോകളിലായിരിക്കും നിര്‍ത്തുക. മാവൂര്‍ റോഡില്‍ കെ എസ് ആര്‍ ടി സി ബസ്സില്‍ കയറാനുള്ള സൌകര്യം ഒരുക്കും.

2009, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ത്യാഗരാജോല്‍സവം സമാപിച്ചു

ത്യാഗരാജ ആരാധനാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഫിബ്രവരി 12 മുതല്‍ 16 വരെ കോഴിക്കോട് തളി പദ്മശ്രീ കല്യാണമണ്ഡപത്തിലെ ശെമ്മാന്ഗുഡി നഗറില്‍ നടന്നുവന്ന ത്യാഗരാജ ആരാധനാ മഹോത്സവത്തിന് തിരശ്ശീല വീണു. പ്രസിദ്ധ സംഗീതജ്ഞന്‍ മാങ്ങാട് കെ.നടേശന്‍ പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു.സര്‍വ്വശ്രീ എം എസ് സുന്ദരരാജന്‍,പാലാ സി കെ രാമചന്ദ്രന്‍,ഡോ.ടി എം സര്‍വ്വോത്തമന്‍ നെടുങ്ങാടി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു.മാനേജിംഗ് ട്രസ്റ്റി ഡോ .എ.രാമനാഥന്‍ സ്വാഗതവും ട്രസ്റ്റി ശ്രീ.എം ഡി രാജാമണി നന്ദിയും പറഞ്ഞു.ഉല്‍ഘാടന ചടങ്ങുകള്‍ക്ക് ശേഷം കെ വി എസ് ബാബു & പാര്‍ട്ടി യുടെ സംഗീതിക ത്യാഗരാജ ദിവ്യനാമകൃതികള്‍ അരങ്ങേറി.തുടര്‍ന്ന് ത്യാഗരാജാരാധകരുടെ സംഗീതാര്‍ച്ചനകളും പ്രശസ്ത സംഗീത വിദ്വാന്മാരുടെ കച്ചേരികളും നടന്നു.പതിനാലിന് ശനിയാഴ്ച പ്രഗല്‍ഭ സംഗീതജ്ഞര്‍ പന്കെടുത്ത പഞ്ചരത്നകൃതികളുടെ ആലാപനം സദസ്സിനു വേറിട്ട അനുഭവമായി. പതിനാറിന് രാത്രി ആന്ജനേയോല്‍സവത്തോടെ സംഗീതോല്സവത്തിനു സമാപനമായി. സംഗീതാഭ്യസനത്തില്‍ തുടക്കക്കാരായ കുരുന്നു പ്രതിഭകള്‍ മുതല്‍ ലബ്ധ പ്രതിഷ്ടരായ സംഗീത സാമ്രാട്ടുകള്‍ വരെ ദിവസവും നല്കിയ സംഗീത വിരുന്ന് കോഴിക്കോട്ടെ സംഗീതാസ്വാദകര്‍ക്ക് അവിസ്മരണീയമായ അനുഭവമായി എന്നും മനസ്സില്‍ സൂക്ഷിക്കാം.

2009, ഫെബ്രുവരി 2, തിങ്കളാഴ്‌ച

ദേശീയ കാര്‍ഷിക സെമിനാര്‍ സമാപിച്ചു

ബദല്‍ കാര്‍ഷിക നയം അംഗീകരിച്ചും,കരട് അവകാശ പത്രികയ്ക്കു രൂപം നല്‍കിയും കഴിഞ്ഞ രണ്ട് ദിവസമായി കല്പറ്റയില്‍ നടന്നു വന്ന കര്‍ഷകകര്‍ഷകതൊഴിലാളി സെമിനാറിന് സമാപനമായി.കര്‍ഷകര്‍ക്ക് ന്യായവിലയും,കര്‍ഷകതൊഴിലാളികള്‍ക്ക് മിനിമംകൂലിയും ഉറപ്പാക്കണമെന്ന് അവകാശ പത്രികയില്‍ ആവശ്യപ്പെടുന്നു.ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പ്രക്ഷോഭപരിപാടികള്‍ക്ക് താമസിയാതെ രൂപം നല്കും.കാര്‍ഷിക -ഗ്രാമീണ മേഖലയുടെ പുരോഗതിക്ക് പൊതുമുതല്‍മുടക്ക് വര്‍ദ്ധിപ്പിക്കണമെന്നും സെമിനാര്‍ അംഗീകരിച്ച 18 ഇന അവകാശപത്രികയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിലസ്ഥിരത ഉറപ്പ് വരുത്തുക,ഭകഷ്യസുരക്ഷ ഉറപ്പാക്കാന്‍ പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തുക,ഊഹക്കച്ചവടവും അവധി വ്യാപാരവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കരടു പത്രികയില്‍ ഉന്നയിച്ചിട്ടുണ്ട്.അഖിലേന്ത്യാ കിസാന്‍സഭയുടേയും കര്‍ഷക തൊഴിലാളി യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ രണ്ട് ദിവസമായി അഞ്ചു സെഷനുകളിലായി നടന്ന ചര്‍ച്ചകളുടെയും സെമിനാറുകളുടേയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരടു അവകാശപത്രിക കിസാന്‍സഭ ജനറല്‍ സെക്രട്ടറി കെ.വരദരാജനാണ് പുറത്തിറക്കിയത്.കിസാന്‍ സഭാ അഖിലേന്ത്യാ പ്രസിഡന്റ് എസ്.രാമചന്ദ്രന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു.

2009, ഫെബ്രുവരി 1, ഞായറാഴ്‌ച

നവകേരളമാര്‍ച്ചിന് നാളെ തുടക്കം


സുരക്ഷിത ഇന്ത്യ,ഐശ്വര്യകേരളം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സി പി ഐ എം സംസ്ഥാന സെക്രട്ടറി സ:പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിനു നാളെ മഞ്ചേശ്വത്ത് തുടക്കമാവും. പാര്‍ട്ടി പോളിറ്റ് ബ്യൂറോ മെമ്പര്‍ സ:എസ് രാമചന്ദ്രന്‍ പിള്ള മാര്‍ച്ച് ഉല്‍ഘാടനം ചെയ്യും.പി കരുണാകരന്‍ എം പി ,മന്ത്രിമാര്‍,പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.ഉല്‍ഘാടനം വിജയിപ്പിക്കാന്‍ മഞ്ചേശ്വരവും, മാര്‍ച്ചിനെ വരവേല്‍ക്കാന്‍ കേരളത്തിലെ നാടും നഗരങ്ങളും ഒരുങ്ങിക്കഴിഞ്ഞു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും മാര്‍ച്ച് കടന്നുപോവും.എല്ലായിടങ്ങളിലും സ്വാഗതകമാനങ്ങളും പോസ്റ്ററുകളും നിറഞ്ഞു കഴിഞ്ഞു .മൂന്ന് വര്‍ഷങള്‍ക്ക് മുമ്പ് സ:പിണറായിയുടെ നേതൃത്വത്തില്‍ കേരളത്തെ ഇളക്കി മറിച്ച മാര്‍ച്ചിനേക്കാള്‍ ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

2009, ജനുവരി 25, ഞായറാഴ്‌ച

ദുബായില്‍ ഡി സി ബുക്സ് ഷോറൂം തുറന്നു

വിദേശത്ത് ഷോറൂം തുറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പുസ്തക പ്രസാധകരെന്ന ബഹുമതി സ്വന്തമാക്കി ഡി സി ബുക്സിന്റെ ഷോറൂം ദുബായിലെ കരാമയില്‍ തുടങ്ങി.മണലാരണ്യത്തിന്‍റെ നാട്ടിലും മാലയാളിക്ക് പ്രിയപ്പെട്ട പ്രസാധകരുടെ പുസ്തകങ്ങള്‍ ഇനി കൈയ്യെത്തുംദൂരത്ത്‌ ലഭിക്കും.നിരവധി മാധ്യമ പ്രവര്‍ത്തകര്‍,അക്ഷരസ്നേഹികള്‍,അഭ്യുദയകാംക്ഷികള്‍ മുതലായവരെ സാക്ഷി നിര്‍ത്തി പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ ഷോറൂം ഉല്‍ഘാടനം ചെയ്തു.രവി ഡി സി യും സന്നിഹിതനായിരുന്നു.കരാമയിലെ ഡേ ടു ഡേ സെന്ററിനു പിന്‍ വശമുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹ്യുമാനിറ്റേറിയന്‍ ചാരിറ്റി ഫണ്ട് ബില്‍ഡിങ്ങില്‍ ഷോപ്പ് നമ്പര്‍ 14 ലാണ് ഷോറൂം ആരംഭിച്ചിരിക്കുന്നത്.മലയാളം-ഇംഗ്ലീഷ് ഭാഷകളിലെ ഏറ്റവും പുതിയവ ഉള്‍പ്പെടെ വിപുലമായ ഒരു പുസ്തകശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.ബന്ധപ്പെടാനുള്ള നമ്പറുകള്‍-04-3979467, 0501669547,0558918292,04-3979468.