2012, മാർച്ച് 22, വ്യാഴാഴ്‌ച

സിപിഐഎം ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ്-ദേശീയ സെമിനാറുകള്‍ക്ക് നാളെ തുടക്കം



കോഴിക്കോടന്‍ പെരുമകള്‍ക്ക് തൊങ്ങലുകള്‍ തുന്നിചേര്‍ത്ത്,കൊടിതോരണങ്ങള്‍ ചെന്നിറം ചാര്‍ത്തിയ തെരുവുകളെ തൊട്ടുണര്‍ത്തി,അസ്തമനസൂര്യന്‍ അറബിക്കടലില്‍ മറയാന്‍ വെമ്പുന്ന സായംസന്ധ്യകളിലും,മീനമാസത്തിലെ കൊടും ചൂടിനെ ശമിപ്പിക്കാന്‍ മാനാഞ്ചിറയില്‍ നിന്നും പാതയോരങ്ങളിലെ ചെങ്കൊടികളെ തഴുകിയെത്തുന്ന ഇളംകാറ്റ് സാന്നിധ്യമരുളുന്ന മദ്ധ്യാഹ്നങ്ങളിലും,മനുഷ്യഗന്ധികളായ വിഷയങ്ങളെ അധികരിച്ച് ഗൌരവമേറിയ ചര്‍ച്ചകളും പ്രഭാഷണങ്ങളും വരുംനാളുകളില്‍ രേവതി പട്ടത്താനത്തിന്റെ നഗരവീഥികളെ ശബ്ദമുഖരിതമാക്കും.ഏപ്രില്‍ 4 മുതല്‍ 9 വരെ നടക്കുന്ന സിപിഐഎം ഇരുപതാം പാര്‍ട്ടികോണ്ഗ്രസ്സിന്റെ അനുബന്ധ പരിപാടികളായ ദേശീയ സെമിനാറുകള്‍ക്ക് നാളെ മാര്‍ച്ച് 23 ന് നഗരത്തിലെ വിവിധ വേദികളില്‍ തുടക്കമാവും. ഏപ്രില്‍ 4 വരെ നീളുന്ന വൈവിധ്യമാര്‍ന്ന സെമിനാറുകളില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രഗല്‍ഭവ്യക്തികളും നേതാക്കളും പങ്കെടുക്കുന്നതാണ്.സെമിനാറുകളുടെ തിയ്യതി,സമയം,വിഷയം,വേദി എന്നിവ താഴെ കൊടുക്കുന്നു.
മാര്‍ച്ച് 23 രാവിലെ 10 മണി 'സഹകരണപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍'-ജയഓഡിറ്റോറിയം,വൈകീട്ട് 3 മണി 'ട്രേഡ് യുണിയന്‍ ഐക്യത്തിന്റെ പ്രസക്തി'-ടൌണ്‍ഹാള്‍.
മാര്‍ച്ച് 24 രാവിലെ 10 മണി പൊതുവിദ്യാഭ്യാസ സെമിനാര്‍-എന്‍ജിഓ യുണിയന്‍ ഹാള്‍,വൈകീട്ട് 3 മണി 'മലബാര്‍ കലാപത്തിന്റെ പാഠങ്ങള്‍'-ടൌണ്‍ഹാള്‍.
മാര്‍ച്ച് 25 രാവിലെ 10 മണി 'നവലിബറലിസം പിന്നിട്ട 20 വര്‍ഷങ്ങള്‍'-ടൌണ്‍ഹാള്‍.
മാര്‍ച്ച് 27 രാവിലെ 10 മണി 'ഭാഷ,സംസ്കാരം,ദേശീയത'-ടൌണ്‍ഹാള്‍.
മാര്‍ച്ച് 28 രാവിലെ 10 മണി 'ഊര്‍ജ്ജ സംരക്ഷണവും നവ ഉദാരവല്‍ക്കരണവും'-ടൌണ്‍ഹാള്‍,വൈകീട്ട് 4 മണി സാമ്രാജ്യത്വവിരുദ്ധ സമ്മേളനം-മുതലക്കുളം മൈതാനം.
മാര്‍ച്ച് 29 വൈകീട്ട് 3 മണി മാധ്യമ സെമിനാര്‍-ടൌണ്‍ഹാള്‍.
മാര്‍ച്ച് 30 വൈകീട്ട് 3 മണി വര്‍ഗ്ഗീയ വിരുദ്ധ സെമിനാര്‍-ടൌണ്‍ഹാള്‍.
മാര്‍ച്ച് 31 രാവിലെ 10 മണി 'പൊതു മേഖലയും ഇന്ത്യന്‍ റയില്‍ വേയും'-ടൌണ്‍ഹാള്‍,വൈകീട്ട് 4 മണി 'മാര്‍ക്സിസവും സമകാലിക ലോകവും'-മുതലക്കുളം മൈതാനം.
ഏപ്രില്‍ 1 രാവിലെ 10 മണി 'വിവരസാങ്കേതിക വിദ്യയും പുരോഗമന പ്രസ്ഥാനങ്ങളും'-ടൌണ്‍ഹാള്‍,വൈകീട്ട് 3 മണി 'പരിസ്ഥിതിയും വികസനവും'-ടൌണ്‍ ഹാള്‍.
ഏപ്രില്‍ 2 വൈകീട്ട് 3 മണി 'ജനാധിപത്യത്തില്‍ ജുഡിഷ്യറിയുടെ പങ്ക്'-ടൌണ്‍ഹാള്‍.
ഏപ്രില്‍ 3 വൈകീട്ട് 4 മണി 'സോഷ്യലിസത്തിന്റെ ഭാവി'-മുതലക്കുളം മൈതാനം.
ഏപ്രില്‍ 4 വൈകീട്ട് 5 മണി 'ബംഗാള്‍ സോളിഡാരിറ്റി മീറ്റ്‌'-ടൌണ്‍ ഹാള്‍.
നാളെ ആരംഭിക്കുന്ന സെമിനാറുകളും സമ്മേളനങ്ങളും വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

2012, മാർച്ച് 6, ചൊവ്വാഴ്ച

കോഴിക്കോട് വിളിക്കുന്നു,ചരിത്രത്തിന്റെ നാള്‍വഴികളിലേക്ക്



അധിനിവേശത്തിന്റെ ഇരുളടഞ്ഞ നാളുകളിലേക്ക് ഇന്ത്യയെ തള്ളിവിട്ട്,പറങ്കി കപ്പിത്താന്‍ വാസ്കോ ഡി ഗാമ കപ്പലിറങ്ങിയ മണ്ണില്‍, സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുന്ന ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനമായ സിപിഐഎമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു വേദിയൊരുക്കാന്‍,നഗരവീഥികളെ ചെമ്പട്ടണിയിച്ചുകൊണ്ട് മറ്റൊരു ചരിത്രദൌത്യം ഏറ്റെടുത്തിരിക്കുന്നു.കോഴിക്കോടിന്റെ,മലബാറിന്റെ,മലയാളനാട്ടിന്റെ,കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ എണ്ണമറ്റ പോരാട്ടങ്ങളുടെ ചരിത്ര സംഭവങ്ങള്‍ ആധുനിക സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ ഒപ്പിയെടുത്ത്‌ നിറക്കാഴ്ചകളായി പുനരാവിഷ്ക്കരിച്ച ചരിത്രപ്രദര്‍ശനം,മാനാഞ്ചിറയില്‍ നിന്നും വിളിപ്പാടകലെ തുടക്കമിട്ടിരിക്കുന്നു.വരും നാളുകളില്‍ കാഴ്ചക്കാര്‍ക്ക് നൊമ്പരങ്ങളുടെയും പ്രതീക്ഷകളുടെയും അസുലഭനിമിഷങ്ങള്‍ സാമ്മാനിക്കാന്‍ അവസരമൊരുക്കി പ്രദര്‍ശനം പാര്‍ട്ടി ജനറല്‍ സിക്രട്ടറി പ്രകാശ് കാരാട്ട് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു.'സോഷ്യലിസമാണ് ഭാവി' എന്ന് പേരിട്ടിരിക്കുന്ന, ചരിത്രത്തിന്റെ നാള്‍വഴികളിലേക്ക് വെളിച്ചം വീശുന്ന പ്രദര്‍ശനത്തിന്റെ ഉല്‍ഘാടനചടങ്ങുകള്‍ വീക്ഷിക്കാന്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. പ്രദര്‍ശനകമ്മറ്റി ചെയര്‍മാന്‍ പ്രൊഫ.സി പി അബൂബക്കര്‍ അധ്യക്ഷത വഹിച്ച ഉല്‍ഘാടനസമ്മേളനത്തില്‍ വി വി ദക്ഷിണാമൂര്‍ത്തി പ്രസംഗിച്ചു.