2014, ഫെബ്രുവരി 26, ബുധനാഴ്‌ച

കോഴിക്കോട് കടപ്പുറത്ത് ജനസാഗരം തീർത്ത് കേരളരക്ഷാമാർച്ച്‌ സമാപിച്ചു


ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്ത്,സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച ഇതിഹാസഭൂമിയിൽ,അസ്തമനസൂര്യന്റെ അരുണകിരണങ്ങളും  ചെങ്കൊടികളും ചെന്നിറം ചാർത്തിയ സായംസന്ധ്യയെ സാക്ഷിയാക്കി ജനനായകൻ സ.പിണറായി വിജയൻ അഴിമതിക്കും ഭരണകൂടനെറി കേടുകൾക്കുമെതിരെ നയിച്ച കേരളരക്ഷാ മാർച്ചിന് സമാപനമായി.വിപ്ലവ കേരളത്തിന്റെ ഈറ്റില്ലമായ പുന്നപ്ര വയലാർ രക്തസാക്ഷിമണ്ഡപത്തിൽ നിന്നും ഫിബ്രവരി 1 ന് പ്രയാണം തുടങ്ങി കേരളത്തിലെ നാടും നഗരങ്ങളും ഇളക്കിമറിച്ച്,രാഷ്ട്രീയ എതിരാളികളുടെ പേടിസ്വപ്നമായി മാറിയ കേരളരക്ഷാമാർച്ച് 126 സ്വീകരണ കേന്ദ്രങ്ങളിൽ തിങ്ങിക്കൂടിയ ജനസഹസ്രങ്ങളുടെ ആശീർവാദങ്ങൾ ഏറ്റുവാങ്ങി കോഴിക്കോട് കടപ്പുറത്ത് മനുഷ്യസാഗരം തീർത്ത്‌ ഇന്ന് വൈകീട്ട് സമാപിക്കുകയായിരുന്നു.സമാപനദിവസമായ ഇന്ന് അവസാനത്തെ സ്വീകരണകേന്ദ്രമായ കക്കോടിയിൽ നിന്നും ജാഥയെ  മോട്ടോർ സൈക്കളുകളിൽ  നൂറുകണക്കിന് റെഡ് വളണ്ടിയർമാരുടെ അകമ്പടിയോടെ നഗരവീഥികളിലേക്ക് ആനയിച്ചു.സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് നോർത്ത്, സൌത്ത്,ബേപ്പൂർ,കുന്നമംഗലം നിയമസഭാമണ്ഡലങ്ങളിലെ പാർട്ടിപ്രവർത്തകരും അനുഭാവികളും ചെങ്കൊടികൾ കൈകളിലേന്തി  കുടുംബസമേതം  ചെറുജാഥകളായി കടപ്പുറത്തെ സമ്മേളനനഗരിയിലേക്ക് ഒഴുകിയെത്തി അറബിക്കടൽതീരത്ത് മറ്റൊരു മനുഷ്യക്കടൽ തീർത്തു.പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ്‌ മുങ്ങുന്ന കപ്പലാണെന്നും വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ ഇടതുപക്ഷത്തോടൊപ്പം നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.സമാപന സമ്മേളനത്തിൽ പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണൻ അധ്യക്ഷനായി.പിണറായിക്ക് പുറമെ  പി ബി അംഗങ്ങളായ കോടിയേരി ബാലകൃഷ്ണൻ,എം എ ബേബി, ജാഥയിലെ മറ്റംഗങ്ങളായിരുന്ന എ വിജയരാഘവൻ,ഇ പി ജയരാജൻ,പി കെ ശ്രീമതി,എ കെ ബാലൻ,എം വി ഗോവിന്ദൻ,എളമരം കരീം,ബേബി ജോണ്‍ എന്നിവരും സംസാരിച്ചു.എം ഭാസ്കരൻ സ്വാഗതം പറഞ്ഞു.കലാമണ്ഡലം പൂർവവിദ്യാർഥികളുടെ 'മിഴാവിൽ മേളവും',വി ടി മുരളിയും സംഘവും കെ പി ആർ പണിക്കരുടെ വിപ്ലവ ഗായകസംഘവും അവതരിപ്പിച്ച ഗാനമേളയും സമാപന സമ്മേളന വേദിയിൽ കലാവിരുന്നൊരുക്കി.  

2014, ഫെബ്രുവരി 20, വ്യാഴാഴ്‌ച

ത്യാഗരാജോൽസവം സമാപിച്ചു



ഫിബ്രവരി 15 മുതൽ കോഴിക്കോട് തളി പദ്മശ്രീ കല്യാണമണ്ഡപത്തിലെ ശെമ്മാങ്കുടി നഗറിൽ നടന്നുവന്ന മുപ്പത്തിനാലാമത് ത്യാഗരാജോൽസവം ഭക്തി നിർഭരമായ പരിപാടികളോടെ ഇന്നലെ സമാപിച്ചു.ത്യാഗരാജാരാധനാ ട്രസ്റ്റ് മാതൃഭൂമിയുമായി സഹകരിച്ചാണ് അഞ്ച് നാൾ നീണ്ടുനിന്ന സംഗീതോത്സവം സംഘടിപ്പിച്ചിരുന്നത്.സമാപന ദിവസമായ ഇന്നലെ രാവിലെ 6.30 ന് നഗര വീഥികളിലൂടെയുള്ള ഊഞ്ചാവൃതിയ്ക്ക് ശേഷം സ്വാതി ദാസും സംഘവും നാദസ്വരമേളം  അവതരിപ്പിച്ചു.തുടർന്ന് പ്രശസ്ത സംഗീതജ്ഞരായ പാലാ സി കെ രാമചന്ദ്രൻ,ഹരിപ്പാട് കെ പി എൻ പിള്ള തുടങ്ങിയവർ നയിച്ച  ത്യാഗരാജ സ്വാമികളുടെ പഞ്ചരത്ന കൃതികളുടെ ആലാപനമായിരുന്നു.അതിനു ശേഷം സംഗീതാരാധാകർ ഗാനാർച്ചനകൾ നടത്തി.തുടർന്ന് കുമാരി മഞ്ജിമ ഉണ്ണികൃഷ്ണൻ വായ്പ്പാട്ടും കുമാരി ആരതി വി ജി വയലിനും (സോളോ)അവതരിപ്പിച്ചു. പിന്നീട് വിവേക് ആറ്റുവാശ്ശേരി,എം വി സുരേഷ് ബാബു,കലക്കത്ത കെ വിജയരാഘവൻ,ഹരിപ്പാട് കെ പി എൻ പിള്ള എന്നിവരുടെ കച്ചേരികൾ നടന്നു.തുടർന്ന് രാത്രി 9.30 ന് ആഞ്ജനേയോത്സവ ത്തിന് ശേഷം മംഗളം പാടി പിരിഞ്ഞു.

2014, ഫെബ്രുവരി 16, ഞായറാഴ്‌ച

ത്യാഗരാജോത്സവത്തിന് കോഴിക്കോട്ട്‌ തുടക്കമായി


കോഴിക്കോട് ത്യാഗരാജാരാധനാ ട്രസ്റ്റ്‌ 'മാതൃഭൂമി'യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മുപ്പത്തിനാലാമത് ത്യാഗരാജാരാധനോൽസവത്തിന് തളി  പദ്മശ്രീ കല്യാണമണ്ഡപത്തിലെ ശെമ്മാങ്കുടി നഗറിൽ ഇന്നലെ തുടക്കമായി.ഫിബ്രവരി 15 മുതൽ 19 വരെയാണ്,500 ൽ പരം സംഗീത പ്രതിഭകളുടെ ആരാധനാലാപനങ്ങൾ കൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള ഇരുപത്തഞ്ചോളം പ്രശസ്ത സംഗീതജ്ഞരുടെ കച്ചേരികളുമായി കോഴിക്കോട്ടെ സംഗീതാസ്വാദകർക്ക് ഈ സംഗീതവിരുന്ന് ഒരുക്കിയിരിക്കുന്നത്. സുപ്രസിദ്ധ സംഗീതജ്ഞൻ തിരുച്ചിറപ്പള്ളി എസ് ഗണേശൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു.വൃന്ദാ ഹരിഹരന്റെ പ്രാർത്ഥനയ്ക്ക് ശേഷം നടന്ന ഉദ്ഘാടന ചടങ്ങിൽ കോഴിക്കോട് ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടിവ് എം എൻ രാജീവ്,അഡ്വ.പി മോഹൻദാസ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.മാനേജിംഗ് ട്രസ്റ്റി  ഡോ.എ രാമനാഥൻ സ്വാഗതവും ട്രസ്റ്റി എം ഡി രാജാമണി നന്ദിയും പറഞ്ഞു.ഉദ്ഘാടന ചടങ്ങിനു ശേഷം സംഗീതപ്രതിഭകളുടെ ത്യാഗരാജാ രാധനയും, പ്രശസ്ത സംഗീതവിദ്വാന്മാരുടെ കച്ചേരികളും അരങ്ങേറി.   

2014, ഫെബ്രുവരി 1, ശനിയാഴ്‌ച

കേരളരക്ഷാമാർച്ചിന് വയലാറിൽ ഉജ്വലമായ തുടക്കം



സമരപാരമ്പര്യത്തിന്റെ ഇതിഹാസഭൂമിയായ വയലാറിന്റെ മണ്ണിൽ മറ്റൊരു ചരിത്രസംഭവത്തിന്റെ ഏടുകൾ തങ്കലിപികളാൽ എഴുതിചേർത്ത്,കേരളത്തിന്റെ വിപ്ലവനായകൻ പിണറായി വിജയൻ നയിക്കുന്ന കേരളരക്ഷാ മാർച്ചിന് ഇന്ന് വൈകീട്ട് തുടക്കമായി.പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ ആവേശോജ്വലമായ മുദ്രാവാക്യങ്ങൾ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ പുന്നപ്രവയലാർ സമരസഖാക്കളുടെ ദീപ്തസ്മരണകളുറങ്ങുന്ന രണഭൂമിയിലെ മണ്‍തരികളെ കോരിത്തരിപ്പിച്ച് കൊണ്ട് പി ബി മെമ്പർ എസ് രാമചന്ദ്രൻ പിള്ള പിണറായിക്ക് ചെങ്കൊടി കൈമാറി.ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ അധ്യക്ഷത വഹിച്ചു.രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് നേതാക്കൾ വേദിയിലെത്തിയത്.
വർഗീയതയ്ക്ക് ബദലാകുവാൻ കോണ്‍ഗ്രസ്സിനല്ല  ഇടതു ബദലിനു മാത്രമേ കഴിയൂ എന്ന് എസ് ആർ പി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.സോളാർ,പാമോയിൽ കേസുകളിൽ മുങ്ങിക്കിടക്കുന്ന ഉമ്മൻ ചാണ്ടി ഇപ്പോഴും കുരുക്കിൽ തന്നെയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ വി എസ് ഓർ മ്മിപ്പിച്ചു.മാർച്ചിന് എല്ലാ വിജയങ്ങളും നേരുന്നതായി വി എസ് പറഞ്ഞു.ജാഥ യിലെ മറ്റു അംഗങ്ങൾക്ക് പുറമേ പി ബി മെമ്പർമാർ,കേന്ദ്രക്കമ്മറ്റിയംഗങ്ങൾ,സംസ്ഥാന നേതാക്കൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പാർട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറി ചന്ദ്രബാബു സ്വാഗതമാശംസിച്ചു.