2013, നവംബർ 30, ശനിയാഴ്‌ച

പാലക്കാടിനെ ചെങ്കടലാക്കി പാർട്ടി പ്ലീനം കൊടിയിറങ്ങി...



സി പി ഐ എം സംസ്ഥാന പ്ലീനത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബഹുജനറാലിയിൽ പങ്കെടുക്കാൻ ചെങ്കൊടികൾ നെഞ്ചോടു ചേർത്ത് പിടിച്ച്,വള്ളുവനാടിന്റെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും രാവിലെ മുതൽ ചെറു സംഘങ്ങളായി കുടുംബ സമേതം ഒഴുകിയെത്തിയ ജനസഞ്ചയം ഉച്ചയോടെ പാലക്കാടൻ നഗരവീഥികളെ ചെങ്കടലാക്കി മാറ്റി.ഒരുവിഭാഗം മാധ്യമങ്ങളുടെ നുണബോംബുകൾക്കും അധികാരി വർഗ്ഗത്തിന്റെ കോടാലിക്കൈകൾക്കും തങ്ങളുടെ പോരാട്ടവീര്യത്തെ ഒട്ടും തളർത്താനാവില്ലെന്നു തെളിയിച്ച് പാർട്ടിയുടെ മഹാറാലി നടക്കുന്ന സ്റ്റേഡി യം ഗ്രൌണ്ടിലെ എ കെ ജി നഗറിൽ അവർ ജനസാഗരം തീർത്തു.നവോത്‌ഥാനപ്രസ്ഥാനങ്ങൾ ഉഴുതുമറിച്ച കേരളത്തിന്റെ മണ്ണിൽ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായെത്തിയ വിപ്ലവ പാർട്ടിയുടെ ചിറകുകളരിയാമെന്നു വ്യാമോഹിക്കുന്ന അധമ വർഗ്ഗത്തിനു താക്കീതായി മാറി പ്ലീനത്തിന്റെ സമാപനം കുറിച്ച് നടന്ന മഹാറാലി.എ കെ ജി നഗറിലെ ബഹുജനറാലി പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പി ബി അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള,സീതാറാം യെച്ചൂരി,കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി തുടങ്ങിയവർ സംസാരിച്ചു.സ്വാഗത സംഘം ജനറൽ കണ്‍വീനർ സി കെ രാജേന്ദ്രൻ സ്വാഗതവും സംസ്ഥാന കമ്മറ്റിയംഗം എം ചന്ദ്രൻ നന്ദിയും പറഞ്ഞു.

2013, നവംബർ 27, ബുധനാഴ്‌ച

സി പി ഐ എം പ്ലീനം പാലക്കാട്ട് തുടങ്ങി...




സി പി ഐ എം സംസ്ഥാന പ്ലീനം ഇന്ന് പാലക്കാട്ട് തുടങ്ങി.പ്രതിനിധി സമ്മേളനം നടക്കുന്ന ഇ എം എസ് നഗറിൽ (പാലക്കാട് ടൌണ്‍ ഹാൾ)പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പതാക ഉയർത്തിയതോടെയാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്ലീനത്തിന് തുടക്കം കുറിച്ചത്.പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പ്ലീനം ഉദ്ഘാടനം ചെയ്തു.കേന്ദ്രത്തിൽ കോണ്‍ഗ്രസ്സിനും ബി ജെ പിക്കും പകരം വെക്കാവുന്ന ഒരു സർക്കാരിന് വേണ്ടി ജനങ്ങൾ കാത്തിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കാരാട്ട് പറഞ്ഞു.ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന കോണ്‍ഗ്രസ് സർക്കാർ ജനങ്ങളിൽ നിന്നും അകന്നുവെന്നും ബി ജെ പിയും  കോണ്‍ഗ്രസ്സിന്റെ  അതേ നയങ്ങൾ തന്നെയാണ് പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പി ബി അംഗം കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വി എസ് പതാക ഉയർത്തൽ പ്രസംഗം നടത്തി.കോടിയേരി അനുശോചന പ്രമേയവും രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.സംഘാടകസമിതി ചെയർമാൻ എ കെ ബാലൻ സ്വാഗതം പറഞ്ഞു .ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സംഘടനാരേഖ അവതരിപ്പിച്ചു.തുടർന്ന് സംഘടനാരേഖയെ കുറിച്ച് ചർച്ച നടന്നു.കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഓരോ പാർട്ടി അംഗവും പ്രതിജ്ഞാബദ്ധമാണെന്നും അന്യവർഗചിന്തകൾ ഉപേക്ഷിക്കണമെന്നും രേഖ പാർട്ടി ഘടകങ്ങളെ ഓർമ്മിപ്പിച്ചു.

2013, നവംബർ 26, ചൊവ്വാഴ്ച

പ്ലീനം-ഇ എം എസ് നഗറിൽ നാളെ കൊടിയുയരും...



നാളെ മുതൽ മൂന്നു ദിവസം നീളുന്ന സി പി ഐ എം പ്ലീനത്തിനു തുടക്കം കുറിച്ച്  പാലക്കാട്‌ ടൌണ്‍ ഹാളിലെ ഇ എം എസ്  നഗറിൽ നാളെ  രാവിലെ 10 ന് ചെങ്കൊടിയുയരും.പ്ലീനത്തിന്റെ ഉദ്ഘാടനം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് നിർവ്വഹിക്കും.പ്രതിനിധി സമ്മേളനത്തിൽ 6 പി ബി മെമ്പർമാർ,87 സംസ്ഥാന കമ്മറ്റിയംഗങ്ങൾ,202 ഏരിയ സെക്രട്ടറിമാർ ഉൾപ്പെടെ 408 പ്രതിനിധികൾ പങ്കെടുക്കും.27 ന് വൈകീട്ട് കോട്ടമൈതാനിയിൽ 'മത നിരപേക്ഷതയും ഇന്ത്യൻ ജനാധിപത്യവും'എന്ന സെമിനാർ  പി ബി മെമ്പർ എ സ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. സെമിനാറിൽ ഗുജറാത്ത് മുൻ ഡി ജി പി ആർ ബി ശ്രീകുമാർ,എം എൻ കാരശ്ശേരി, ഡോ.ഫസൽ ഗഫൂർ തുടങ്ങിയവ ർ പ്രഭാഷണം നടത്തും. 28 ന് വൈകിട്ട് പി ബി മെമ്പർ സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന 'ഉദാരവല്ക്കരണവും  ബദൽ നയങ്ങളും'എന്ന സെമിനാറിൽ ധനമന്ത്രി കെ എം മാണി,കേന്ദ്രകമ്മറ്റിയംഗം ഡോ.തോമസ് ഐസക് എന്നിവർ പ്രഭാഷണം നടത്തും. 27,28 തിയ്യതികളിൽ കൊട്ടമൈതാനിയിലെ പി ഗോവിന്ദപിള്ള നഗറിൽ സാംസ്കാരിക പരിപാടികൾ അരങ്ങേറും.പ്ലീനത്തിന്റെ സമാപനത്തോടനുബന്ധിച്ച് 29 ന് വൈകീട്ട് മുൻസിപ്പൽ സ്റ്റേഡിയത്തിലെ എ കെ ജി നഗറിൽ 2 ലക്ഷം പേർ പങ്കെടുക്കുന്ന ബഹുജനറാലി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ,പിബി അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള,സീതാറാം യെച്ചൂരി,കോടിയേരി ബാലകൃഷ്ണൻ,എം എ ബേബി,പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ എന്നിവർ പ്രസംഗിക്കും.മറ്റ് പാർട്ടികളിൽ നിന്നും വ്യതസ്തമായ വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നതിനും പാർട്ടി അംഗങ്ങളുടെയും ഘടകങ്ങളുടെയും പ്രവർത്തനം കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിൽ ഉറപ്പിച്ച്  നിർത്തുന്നതിനും പ്ലീനം
സഹായകരമാകുമെന്ന് സ്വാഗതസംഘം ചെയർമാൻ എ കെ ബാലൻ എം എൽഎ,ജനറൽ കണ്‍വീനർ സി കെ രാജേന്ദ്രൻ,പ്രചാരണ കമ്മറ്റി ചെയർമാൻ
എൻ എൻ കൃഷ്ണദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2013, നവംബർ 23, ശനിയാഴ്‌ച

പ്ലീനത്തെ വരവേൽക്കാൻ വള്ളുവനാട് ചെമ്പട്ടണിഞ്ഞു...


വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ കൊലക്കത്തികൾക്കും വലതുപക്ഷ ഭരണകൂടത്തിന്റെ മർദ്ദനമുറകൾക്കും മുന്നിൽ മുട്ട് മടക്കാത്ത തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവപ്രസ്ഥാനമായ സി പി ഐ എമ്മിന്റെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന പ്ലീനത്തെ വരവേൽക്കാൻ പാലക്കാട്ടെ നാടും നഗരങ്ങളും ഒരുങ്ങിക്കഴിഞ്ഞു.കല്ലടിക്കോടൻ മലനിരകൾ കടന്നെത്തുന്ന വൃക്ഷികക്കാറ്റിൽ തലയാട്ടി നിൽക്കുന്ന കരിമ്പനകൾക്ക് കീഴെ വള്ളുവനാടിന്റെ ഗ്രാമവീഥികളിൽ  മർദ്ദിത വർഗ്ഗത്തിന്റെ മോചനത്തിന്റെ അടയാളമായ ചെങ്കൊടികൾ പാറിത്തുടങ്ങി...സമ്മേളന വേദിയായ പാലക്കാട് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ചരിത്രസ്മരണകൾ ഉണർത്തുന്ന സ്ക്വയറുകളും കമാനങ്ങളും ഉയർന്നുകഴിഞ്ഞു.പോസ്റ്ററുകളും വിളംബര ജാഥകളും പാർട്ടിബന്ധുക്കളിലും പ്രവർത്തകരിലും ആവേശമുണർത്തുന്നു.ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നവംബർ 27,28,29 തിയ്യതികളിൽ നടക്കുന്ന പ്ലീനവും അനുബന്ധ പരിപാടികളും ചരിത്രസംഭവമായി മാറ്റാനുള്ള തയ്യാറെടുപ്പുകളാണ് എങ്ങും ദൃശ്യമാവുന്നത്. സമാപനദിവസമായ 29 ന് സംഘടിപ്പിക്കുന്ന ബഹുജന റാലിയിൽ ജനലക്ഷങ്ങളെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നു.കോഴിക്കോട്ട് നടന്ന ഇരുപതാം പാർട്ടി കോണ്‍ഗ്രസ്സിന്  ശേഷം നടക്കുന്ന പ്ലീനം സി പി ഐ എമ്മിന്റെ സംഘടനാശേഷി വിളംബരം ചെയ്യുന്നതായിരിക്കും.പാർട്ടിക്കകത്ത്  മുളപൊട്ടുന്ന സംഘടനാപരമായ ദൌർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുന്നതിനുള്ള നിർദ്ദേശങ്ങളും തീരുമാനങ്ങളും പ്ലീനത്തിൽ ഉണ്ടാവും.പാർട്ടി  സെക്രട്ടറി യറ്റും സംസ്ഥാന കമ്മറ്റിയും കഴിഞ്ഞ ദിവസങ്ങളിൽ യോഗം ചേർന്ന് പ്ലീനത്തിന്റെ നടപടിക്രമങ്ങൾക്ക് അംഗീകാരം നൽകി.

2013, നവംബർ 21, വ്യാഴാഴ്‌ച

പാർട്ടി പ്ലീനത്തിനുള്ള ഒരുക്കങ്ങൾ പാലക്കാട്ട് പുരോഗമിക്കുന്നു...


നവംബർ 27,28,29 തിയ്യതികളിൽ പാലക്കാട്ട് നടക്കുന്ന സി പി ഐ എം സംസ്ഥാന പ്ലീനം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ വളരെ വേഗം പുരോഗമിക്കുന്നു.ബുധനാഴ്ച പാലക്കാട് ജില്ലയിൽ പതാക ദിനം ആചരിച്ചു.പാർട്ടി  ഓഫീസുകൾ,പ്രധാന കേന്ദ്രങ്ങൾ,ബൂത്ത് കേന്ദ്രങ്ങൾ,വീടുകൾ എന്നിവിടങ്ങളിൽ ചെങ്കൊടികൾ ഉയർന്നു. പ്ലീനത്തിന്റെ ചെലവിലേക്ക് ജില്ലയിലെ ആയിരക്കണക്കിന് ചെറു സ്ക്വാഡുകൾ സമാഹരിച്ച ഫണ്ട്  ഏറ്റുവാങ്ങുന്നതിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍ ക്യാപ്റ്റനായുള്ള   ഒന്നാമത്തെ ജാഥ വ്യാഴാഴ്ച പര്യടനം ആരംഭിച്ചു.ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ നയിക്കുന്ന രണ്ടാമത്തെ ജാഥ നാളെ തുടങ്ങും.പ്ലീനത്തിന്റെ പ്രചാരണത്തിന് ലോക്കൽ അടിസ്ഥാനത്തിലുള്ള വിളംബര ജാഥകൾക്കും തുടക്കമായി.ഈ ജാഥകൾ 25 വരെ തുടരുന്നതാണ്.സമാപന ദിവസമായ 29 ന് നടക്കുന്ന ബഹുജന റാലി വൻ വിജയമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു.

2013, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

മന്നാഡേ വിടവാങ്ങി...



ഇന്ന് പുലർച്ചെ ബംഗലൂരുവിലെ നാരായണ ഹൃദയാലയം ആശുപത്രിയിൽ
അന്തരിച്ച സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകൻ മന്നാഡേയുടെ മൃതദേഹം ഹെബ്ബാൾ വൈദ്യുത ശ്മശാനത്തിൽ സംസ്ക്കരിച്ചു.ബംഗലൂരുവിലെ രവീന്ദ്ര കലാക്ഷേത്രത്തിൽ ഭൌതിക ശരീരം പൊതുദർശനത്തിനു വെച്ചിരുന്നു. അദ്ദേഹത്തിന് 94 വസ്സായിരുന്നു.ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.1920 മെയ്‌ 1 ന് പിതാവായ  പൂർണ്ണ ചന്ദ്രയുടേയും മാതാവായ  മഹമയ ഡേയുടേയും പുത്രനായി ബംഗാളിൽ ജനിച്ച മന്നാ ഡേയുടെ യഥാർത്ഥ പേര് പ്രബോധ് ചന്ദ്ര ഡേ എന്നായിരുന്നു.കുട്ടിക്കാലത്ത്
സ്പോർട്സിൽ താൽപര്യമെടുത്തിരുന്ന അദ്ദേഹത്തെ സംഗീത ലോകത്തിലേക്ക് ആനയിച്ചത് അമ്മാവനായ കെ.സി.ഡേ ആണ്.സംഗീതത്തിൽ മന്നാ ഡേയുടെ ഗുരുനാഥന്മാർ കെ. സി. ഡേയും
ഉസ്താദ് ജബീർ ഖാനുമായിരുന്നു.വിദ്യാസാഗർ കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം അമ്മാവന്റെ കൂടെ മുബൈയിലേക്ക് പോയി.ഈ യാത്രയാണ് മന്നാ ഡേയെ ഹിന്ദി ചലച്ചിത്ര
ലോകവുമായി ബന്ധപ്പെടുത്തിയത്.തുടക്കത്തിൽ പ്രശസ്ത സംഗീത സംവിധായകൻ എസ് ഡി ബർമ്മന്റെ സഹായിയായി പ്രവർത്തിച്ചു.1942 ൽ 'തമന്ന' എന്ന സിനിമയ്ക്ക് വേണ്ടിയാണ് മന്നാ ഡേ
ആദ്യമായി പാടിയത്.1942-2013 കാലത്ത് 4000 ത്തിൽപരം പാട്ടുകൾ വിവിധ ഭാഷകളിൽ അദ്ദേഹം ആലപിച്ചിട്ടുണ്ട്.'ബൂട്ട് പോളിഷ്','ചോരി ചോരി' തുടങ്ങിയ സിനിമകളിലെ പാട്ടുകൾ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
മന്നാ ഡേ ഗസൽ ആലാപനത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു.ആർ ഡി ബർമ്മൻ,സലീൽ ചൗധരി,ലക്ഷ്മി കാന്ത്-പ്യാരേലാൽ,കല്യാണ്‍ജി-ആനന്ദ്ജി,ശങ്കർ ജയ്‌ക്ശൻ,ജയ് ദേവ് തുടങ്ങിയ പ്രശസ്തരായ  സംഗീത സംവിധായകർക്ക് വേണ്ടിയെല്ലാം മന്നാ ഡേ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ബംഗാളി ഉൾപ്പടെയുള്ള 9 ഭാഷാ ചിത്രങ്ങൾക്ക് വേണ്ടി പാടിയ മന്നാ ഡേ
സലീൽ ചൌധരിയുടെ സംഗീത നിർദ്ദേശത്തിൽ മലയാളത്തിലെ ചെമ്മീൻ നെല്ല് എന്നീ ചിത്രങ്ങൾക്ക് വേണ്ടി പാടിയ പാട്ടുകൾ ഹിറ്റാവുകയായിരുന്നു.1971 ൽ പദ്മശ്രീ,2005 ൽ പദ്മഭൂഷൻ,2007 ൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് മുതലായ അനേകം പുരസ്കാരങ്ങൾ നൽകി രാഷ്ട്രം മന്നാ ഡേയെ ആദരിച്ചിട്ടുണ്ട്.1953 ഡിസംബർ 18 ന് മലയാളിയും നാടക പിന്നണി ഗായിക കൂടിയായ കണ്ണൂരിലെ സുലോചന കുമാരനെ അദ്ദേഹം വിവാഹം ചെയ്തു.പിന്നീട് ബംഗലൂരുവിൽ സ്ഥിര താമസമാക്കുകയായിരുന്നു.മന്നാ ഡേയുടെ വേർപാടിൽ സംഗീതലോകം മുഴുവൻ വ്യസനിക്കുന്നു..! 

2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

'മുഖ്യധാര' മാസിക നവംബർ 7 ന് പ്രകാശ് കാരാട്ട് കോഴിക്കോട്ട് പ്രകാശനം ചെയ്യും...


ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ മതേതരവീക്ഷണവും ഫാസിസ്റ്റ് വിരുദ്ധ നിലപാടും ജനനങ്ങളിൽ എത്തിക്കുന്നതിനുള്ള പ്രസിദ്ധീകരണമായ 'മുഖ്യധാര' മാസികയുടെ പ്രകാശനവും, 'ന്യൂനപക്ഷം,മതനിരപേക്ഷത,വർഗ്ഗീയഫാസിസം' എന്ന വിഷയത്തിലുള്ള  ദേശീയ സെമിനാറും 2013 നവംബർ 7 ന് വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്തുള്ള മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ നടക്കുന്നതാണ്. മാസികയുടെ പ്രകാശനം രാവിലെ 9 മണിക്ക് ഗുജറാത്ത് വംശഹത്യയുടെ 'ജീവിച്ചിരിക്കുന്ന രക്തസാക്ഷി' കുത്ബുദ്ധീൻ അൻസാരിക്ക് കോപ്പി നൽകിക്കൊണ്ട് സിപിഐഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് നിർവ്വഹിക്കും.സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ മുഖ്യപ്രഭാഷണം നടത്തും.'മുഖ്യധാര' ചീഫ് എഡിറ്റർ കെ ടി ജലീൽ എം എൽ എ,ചരിത്രകാരൻ ഡോ.കെ എൻ പണിക്കർ,എഴുത്തുകാരി പി വത്സല എന്നിവർ പ്രസംഗിക്കും.പി ടി എ റഹീം എം എൽ എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.തുടർന്ന് നടക്കുന്ന ദേശീയ സെമിനാറിൽ ഷബ്നം ഹാഷ്മി (ഗുജറാത്താനന്തര ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളി),ഡോ.ഉസ്മാൻ (ഇസ്ലാമിന്റെ ഇടതുപക്ഷ വായന),ഡോ.പി എ ഫസൽ ഗഫൂർ (ഇസ്ലാമിക ലോകവും മതേതരത്വവും),സി കെ അബ്ദുൾ അസീസ്‌ (ആഗോളവൽക്കരണകാലത്തെ ന്യൂനപക്ഷ രാഷ്ട്രീയം),ഡോ.ഇല്ല്യാസ് (വിവേചന ഭീകരത),ഡോ.ഖദീജാമുംതാസ് (ന്യൂനപക്ഷ സമൂഹവും സ്ത്രീപദവിയും),പ്രൊഫ.ബഷീർ മണിയങ്കുളം (മലയാള സാഹിത്യത്തിലെ മുസ്ലിം സാന്നിധ്യം),പ്രൊഫ.എ പി അബ്ദുൾ വഹാബ് (സാമുദായിക രാഷ്ട്രീയത്തിലെ വർഗീയ ഭാഷ്യം),ജാഫർ അത്തോളി (ന്യൂനപക്ഷങ്ങളും മാധ്യമങ്ങളും),സഫീദ് റൂമി (വ്യാജ ഏറ്റുമുട്ടലും പിന്നാമ്പുറവും),ഡോ.ഹുസൈൻ രണ്ടത്താണി (ന്യൂനപക്ഷവും ഇടതുപക്ഷവും),അലി അബ്ദുള്ള (കേരളീയ സമൂഹത്തിലെ ഇസ്ലാമിക പരിസരം),ഡോ .അഷറഫ് കടയ്ക്കൽ (ഇൻഡോ അറബ് ബന്ധത്തിന്റെ സാംസ്കാരിക ഭൂമിക),ഡോ.ജമാൽ മുഹമ്മദ്‌ (കേരളീയ നവോത്ഥാനത്തിന്റെ മുസ്ലിം പരിപ്രേക്ഷ്യം),മുക്താർ മുഹമ്മദ്‌ (ഗുജറാത്തിന്റെ വർത്തമാനം) എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.ബേബി ജോണ്‍ അധ്യക്ഷത വഹിക്കുന്ന സെമിനാറിൽ
എളമരം കരീം എം എൽ എ സമാപന പ്രാഭാഷണം നടത്തും.

സിപിഐഎം സംസ്ഥാന പ്ലീനം നവംബറിൽ പാലക്കാട്ട്


സി പി ഐ എം സംസ്ഥാന പ്ലീനം നവംബർ 27,28,29 തിയ്യതികളിൽ പാലക്കാട്ട് ചേരാൻ  പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം  തീരുമാനിച്ചു.പാർട്ടി കോണ്‍ഗ്രസ്സിന് ശേഷമുള്ള കേരളത്തിലെ സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യാൻ, സംസ്ഥാന കമ്മറ്റിയുടെ വിപുലമായ യോഗം എന്ന നിലയിലാണ് പ്ലീനം വിളിച്ചു ചേർത്തിരിക്കുന്നത്.പാർട്ടിയുടെ കേന്ദ്ര  നേതാക്കൾ പങ്കെടുക്കുന്ന പ്ലീനത്തിന്റെ ഭാഗമായി സമാപന ദിവസം  ബഹുജനറാലിയും സംഘടിപ്പിക്കുന്നുണ്ട്.

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്റർ ഓർമ്മയായി...


ഇന്നലെ അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ കെ .രാഘവൻ മാസ്റ്ററുടെ ഭൌതികശരീരം പൂർണ്ണ  ഔദ്യോഗിക  ബഹുമതികളോടെ തലശ്ശേരിയിൽ  സംസ്ക്കരിച്ചു.ഇതോടെ നാല് പതിറ്റാണ്ടിലേറെ മലയാളചലച്ചിത്ര സംഗീതലോകത്ത് നിറഞ്ഞു നിന്ന ആ മഹാപ്രതിഭ ഓർമ്മയായി..!തലശ്ശേരിയിലെ കൃഷ്ണൻ-കുപ്പച്ചി ദമ്പതിമാരുടെ  മകനായി 1913 ഡിസംബർ 2 നായിരുന്നു അദ്ദേഹം ജനിച്ചത്.99 വയസ്സായിരുന്ന  മാസ്റ്റർ തലശ്ശേരി  ടെമ്പിൾ ഗേറ്റിലുള്ള 'ശരവണ'യിൽ വിശ്രമജീവിതം നയിക്കവെ,കഴിഞ്ഞ ദിവസം പനി അധികരിച്ചതിനെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇന്നലെ പുലർച്ചെ 4.20 ന് അന്ത്യം സംഭവിച്ചു.വീട്ടിലും പൊതുദർശനത്തിനു വെച്ച ബി.ഇ.എം.പി  സ്കൂളിലും സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ടവരും ആരാധകരും മാസ്റ്റർക്ക് അന്തിമോപചാരങ്ങൾ അർപ്പിക്കാൻ എത്തിയിരുന്നു.ചെറുപ്പം മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്ന അദ്ദേഹം തംബുരു വായനയിലും പ്രാവീണ്യം നേടി.നല്ലൊരു ഫുട്ബാൾ കളിക്കാരൻ കൂടിയായിരുന്നു രാഘവാൻ മാസ്റ്റർ. ചെന്നൈ ആകാശവാണി നിലയത്തിൽ തംബുരു ആർടിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ആകാശവാണി കോഴിക്കോട് നിലയത്തിലേക്ക് സ്ഥലംമാറി വന്നതോടെ തിരക്കുള്ള കലാ പ്രവർത്തകനായി.പി.ഭാസ്ക്കരൻ,തിക്കോടിയൻ,ഉറൂബ് തുടങ്ങിയ മഹാപ്രതിഭകളുടെ സംഗമസ്ഥാനം കൂടിയായിരുന്നു അന്ന് കോഴിക്കോട്.
ഈ കാലത്താണ് അദ്ദേഹം ചലച്ചിത്ര ലോകത്തിലേക്ക്‌ പ്രവേശിക്കുന്നത്.1951 ൽ നിർമ്മിക്കപ്പെട്ടതും എന്നാൽ റിലീസ് ചെയ്യപ്പെടാതെ പോയതുമായ 'പുള്ളിമാൻ'എന്ന ചിത്രത്തിന് വേണ്ടി ഭാസ്ക്കരൻ മാസ്റ്റർ രചിച്ച 'ചന്ദ്രനുറങ്ങി താരമുറങ്ങി... ചന്ദനം ചാർത്തിയരാവുറങ്ങി...'എന്ന് തുടങ്ങുന്ന ഗാനത്തിനാണ് അദ്ദേഹം ആദ്യമായി ഈണം പകർന്നത്. 1954 ൽ രാമുകാര്യാട്ട്‌ സംവിധാനം ചെയ്ത 
'നീലക്കുയിൽ' എന്ന ചിത്രത്തിന് വേണ്ടി ഭാസ്ക്കരൻ മാസ്റ്ററുടെ രചനയിൽ രാഘവൻ മാസ്റ്റർ സംഗീതം നൽകിയ എല്ലാ പാട്ടുകളും ഹിറ്റാവുകയായിരുന്നു. ഈ പടത്തിൽ രാഘവൻ മാസ്റ്റർ ആലപിച്ച 'കായലരികത്ത് വലയെറിഞ്ഞപ്പോൾ...'എന്നാരംഭിക്കുന്ന ഗാനം ഇന്നും  മെഗാഹിറ്റായി നിലനിൽക്കുന്നു.മലയാള ചലച്ചിത്രഗാനശൈലി മാസ്റ്റർ പൊളിച്ചെഴുതി.അന്നേ വരെ തമിഴ്-ഹിന്ദി ഗാനങ്ങളുടെ തനിയാവർത്തനങ്ങൾ  മാത്രമായിരുന്ന മലയാള ചലച്ചിത്രഗാനങ്ങളെ ശാസ്ത്രീയസംഗീതത്തിന്റെ ചട്ടക്കൂടിൽ മലയാളത്തനിമ നൽകി, നാടൻ ശീലുകളുടെയും മാപ്പിളപ്പാട്ടുകളുടെയും മനോഹാരിതയും ലാളിത്യവും ഇഴ ചേർത്ത്, അദ്ദേഹം അണിയിച്ചൊരുക്കി.ഈ നൂതനശൈലിയിൽ അദ്ദേഹം ചിട്ടപ്പെടുത്തിയ പാട്ടുകളെല്ലാം ആസ്വാദകരെ ഹരം കൊള്ളിച്ചു.65 പടങ്ങൾക്ക് വേണ്ടി 405 പാട്ടുകൾക്ക് മാസ്റ്റർ സംഗീതം നൽകി.ഏറ്റവുമൊടുവിൽ പ്രമോദ്  പയ്യന്നൂരിന്റെ 'ബാല്യകാലസഖി'എന്ന ചിത്രത്തിലെ 'താമരപ്പൂങ്കാവനത്തിൽ...'എന്ന് തുടങ്ങുന്ന ഗാനത്തിനും  രാഘവൻ മാസ്റ്റർ സംഗീതം നൽകി. കെ.പി.എസി യുടെ നാടക ഗാനങ്ങൾക്കും അദ്ദേഹം ഈണമൊരുക്കി.മെഹബൂബ്, ബ്രഹ്മാനന്ദൻ,എ.പി.കോമള,കെ.പി.ഉദയഭാനു,ശാന്ത പി നായർ,എ എം രാജ,വി.ടി.മുരളി തുടങ്ങിയ നിരവധി ഗായകരെ അദ്ദേഹം കൈ പിടിച്ചുയർത്തി.അനേകം അവാർഡുകളും രാഘവൻ മാസ്റ്ററെ തേടിയെത്തി.1973,1977 വർഷങ്ങളിൽ ഏറ്റവും നല്ല സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ്,1997 ലെ ജെ.സി.ഡാനിയേൽ പുരസ്കാരം,2006 ലെ സ്വരലയ-യേശുദാസ് അവാർഡ് എന്നിവ ഇവയിൽ ചിലത് മാത്രം.2010 ൽ ഭാരത സർക്കാർ രാഘവൻ മാസ്റ്ററെ  'പദ്മശ്രീ' നൽകി ആദരിക്കുകയുണ്ടായി.കണ്ണൂർ സർവ്വകലാശാല ഈയിടെ അദ്ദേഹത്തിന്ഡി.ലിറ്റ് ബിരുദവും നല്കി.അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ  ഒരു  പിടി ചെമ്പനീർ പൂക്കൾ സമർപ്പിക്കട്ടെ...     

2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

അത്യപൂർവ്വം ഈ ജനസഞ്ചയം..!


മഞ്ചേശ്വരം മുതൽ പാറശ്ശാല വരെയുള്ള ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നും ഒറ്റ മനസ്സാലെ അനന്തപുരിയിലേക്ക് അവർ ഒഴുകിയെത്തി...പോലീസിന്റെയും പട്ടാളത്തിന്റെയും ഉമ്മാക്കി കാട്ടി ഭയപ്പെടുത്തിയിട്ടും,അധികാരി വർഗ്ഗത്തിന്റെ ഒത്താശയോടെ കേരളത്തിൽ നടന്ന സോളാർ തട്ടിപ്പിനെ കുറിച്ച് ശരിയായ രീതിയിലുള്ള അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം എന്ന ആവശ്യവുമായി എൽ ഡി എഫിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച അനിശ്ചിതകാല സെക്രട്ടരിയേററ് ഉപരോധത്തിൽ പങ്കെടുക്കാൻ എത്തിയവരായിരുന്നു ആ സമരവളണ്ടിയർമാർ.ഉപരോധ സമരം സി പി ഐ എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.മുൻ പ്രധാനമന്ത്രി ദേവ ഗൌഡ,സിപി ഐ സെക്രട്ടറി സുധാകര റെഡ്‌ഡി,ആർ എസ് പി സെക്രട്ടറി ടി ജെ  ചന്ദ്രചൂഡൻ,പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തുടങ്ങിയ പ്രമുഖ നേതാക്കൾ അഭിവാദ്യം ചെയ്തു.തികഞ്ഞ അച്ചടക്കത്തോടെ സെക്രട്ടരിയേററിന്റെ നാല് ഗേറ്റുകളും ഉപരോധിച്ചു.പതിനായിരങ്ങളുടെ സമരവീര്യത്തിന് മുന്നിൽ മുട്ടുമടക്കിയ സർക്കാർ സെക്രട്ടറിയേററിന് രണ്ടു ദിവസം അവധി നൽകി...

2013, ജൂലൈ 10, ബുധനാഴ്‌ച

റമളാൻ വരവായ്...ഇനി വ്രതാനുഷ്ടാനത്തിന്റെ നാളുകൾ...


വ്രതാനുഷ്ടാനത്തിന്റെ ദിനരാത്രങ്ങളുമായി പരിശുദ്ധ റമളാൻ പടിവാതിൽക്കൽ എത്തി നില്ക്കുന്നു...പശ്ചിമാകാശത്തിൽ മാസപ്പിറവി കണ്ടതോടെ  മുസ്ലിമീങ്ങൾക്ക് ത്യാഗത്തിന്റെയും ആരാധനകളുടെയും രാപ്പകലുകൾ വരവായി..നൂറ്റാണ്ടുകൾക്ക് മുന്നേ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടക്കി വാണിരുന്ന അറേബ്യയിൽ അന്ത്യപ്രാവാചകനായ മുഹമ്മദ്‌ നബി (സ.അ) തൗഹീദിന്റെ തൂവെളിച്ചവുമായി കടന്നു വന്നു...ഇസ്ലാം അനുശാസിക്കുന്ന നിർബന്ധ കർമ്മങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് റമളാൻ മാസത്തിലെ നോമ്പ്.പ്രഭാതം മുതൽ പ്രദോഷം വരെ ഭക്ഷണപാനീയങ്ങൾ വെടിഞ്ഞ് ശരീരത്തെയും മനസ്സിനേയും ശുദ്ധീകരിക്കാൻ വിശ്വാസികൾക്ക് കൈവന്ന സുവർണാവസരമാണ് ഈ പുണ്യമാസം...വിശ്വാസികൾ വ്രതാനുഷ്ടാനത്തോടൊപ്പം പള്ളികളിലും വീടുകളിലും ഇബാദത്തിൽ മുഴുകി സർവ്വശക്തനായ അല്ലാഹുവിൽ അഭയം തേടുന്നു.പകൽ ആഹാരനീഹാരാദികൾ വെടിഞ്ഞതു കൊണ്ട് മാത്രം റമളാനിന്റെ ലക്ഷ്യങ്ങൾ പൂർണമാവുന്നില്ല.മനസാ വാചാ കർമ്മണാ എല്ലാ പാപങ്ങളിൽ നിന്നും അകന്നു നില്ക്കാനാണ് അല്ലാഹു കല്പ്പിക്കുന്നത്.
ശരീരത്തിന്റെയും മനസ്സിന്റെയും എല്ലാ പ്രലോഭനങ്ങളിൽ നിന്നും മുക്തി നേടിയാൽ മാത്രമേ വ്രതാനുഷ്ടാനത്തിന്റെ സത്ത സംരക്ഷിക്കപ്പെടുകയുള്ളൂ...ദാന ധർമ്മാദികൾ ചെയ്യുന്നതിനുള്ള ഏറ്റവും അനുയോജ്യമായ മാസവും ഇത് തന്നെ.ലോകത്തിനു വഴികാട്ടിയായി തീർന്ന പരിശുദ്ധ ഖൂർ ആൻ അവതരിക്കപ്പെട്ടതും ഈ പുണ്യമാസത്തിലാണ്.അവിശ്വാസികൾക്ക്‌ എതിരെ വിശ്വാസികൾ ഐതിഹാസിക വിജയം നേടിയ ബദർ ദിനവും റമളാനിലാണ്. ആയിരം രാവുകളേക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദിർ ഈ മാസത്തിലെ ഇരുപത്തിയേഴാം രാവാണ്‌................. രാത്രി കാലങ്ങളിലെ തറാവീഹ് നമസ്കാരവും ഖുർ ആൻ പാരായണവും അവസാനത്തെ പത്തു നാളുകളിൽ പള്ളികളിൽ ഇ ഇത്തിക്കാഫ് ഇരിക്കലും ഈ മാസത്തിലെ പുണ്യകർമ്മങ്ങളിൽ ചിലത് മാത്രം...റമളാ നിലും തുടർന്നും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എല്ലാവരിലും ഉണ്ടാവട്ടെ...

2013, ഏപ്രിൽ 8, തിങ്കളാഴ്‌ച

കണ്ണൂരിനെ ചെങ്കടലാക്കി സിഐടിയു സമ്മേളനം സമാപിച്ചു...

തൊഴിലെടുത്ത് ഉപജീവനം കഴിക്കുന്നവരുടെ സമരസംഘടനയായ   സിഐടിയുവിന്റെ പതിനാലാമത് ദേശീയസമ്മേളനം
കണ്ണൂരിനെ ചെങ്കടലാക്കി ഇന്ന് വൈകീട്ട് മഹാസംഗമത്തോടെ സമാപിച്ചു. ജില്ലയിലെ ഉൾനാടുകളിലെ ഊടുവഴികളും നാട്ടുപാതകളും
കടന്നു പതിനായിരങ്ങൾ ചെമ്പതാകകൾ തോളിലേന്തി രാവിലെ മുതൽ
നഗരത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. കൈത്തറിനെയ്ത്തും ,ബീഡി തെറുപ്പും,  കാർഷികവൃത്തിയും തൊഴിലായി സ്വീകരിച്ചും തെയ്യവും തിറയും തങ്ങളുടെ  ജീവിതത്തിന്റെ ഭാഗമായി ഇഴചേർത്തും, അസമത്വത്തിനും അനീതിക്കുമെതിരെ നിരന്തരം പോരാടിയും, ഊതിക്കാച്ചിയ പൊന്നിന്റെ തിളക്കമാർന്ന കണ്ണൂരിലെ ജനങ്ങൾ കയ്യും  മെയ്യും മറന്നു സമ്മേളനത്തെ വൻ വിജയമാക്കുകയായിരുന്നു. നേരത്തെ സമാപിച്ച പ്രതിനിധി സമ്മേളനം എ കെ പദ്മനാഭനെ
പ്രസിഡന്റായും തപൻ സെന്നിനെ ജനറൽ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുത്തു.
കെ പി ആർ പണിക്കരുടെ വിപ്ലവഗായകസംഘം അവതരിപ്പിച്ച ഗാനമേളയോടെ ആരംഭിച്ച സമാപനസമ്മേളനം എ കെ പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ജോർജ്  മാവ്റിക്കോസ്,
 കോടിയേരി ബാലകൃഷ്ണൻ, തപൻ സെൻ, ഡോ. ഹേമലത, ആനത്തലവട്ടം ആനന്ദൻ,എളമരം കരീം എന്നിവർ പ്രസംഗിച്ചു. കെ പി സഹദേവൻ സ്വാഗതം പറഞ്ഞു.

2013, ഏപ്രിൽ 3, ബുധനാഴ്‌ച

ചുവപ്പ്കോട്ടയിൽ സംഘശക്തിയുടെ കരുത്തുമായി സിഐടിയു അഖിലേന്ത്യാ സമ്മേളനം കൊടിയേറി....



ചരിത്രം അടയാളപ്പെടുത്തിയ അനേകം പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച,സമരസഖാക്കളുടെ ചുടുചോര വീണു ചുവന്ന കണ്ണൂരിന്റെ മണ്ണിൽ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ മുന്നണിപ്പോരാളിയായ സിഐടിയുവിന്റെ പതിനാലാമത് ദേശീയസമ്മേളനം കൊടിയേറി
പുന്നപ്ര-വയലാർ സമരഭൂമിയിലെ വലിയചുടുകാട്ടിൽ നിന്നും എത്തിയ
പതാകജാഥയും,കയ്യൂരിൽ നിന്നും പ്രയാണമാരംഭിച്ച കൊടിമാരജാഥയും,
തില്ലങ്കെരിയിൽ നിന്നും പുറപ്പെട്ട ദീപശിഖാജാഥയും ഇന്ന് വൈകീട്ട് എകെജി
സ്ക്വയറിൽ സംഗമിച്ച് ബാൻഡ് വാദ്യം മുത്തുക്കുടകൾ തുടങ്ങിയവയുടെ അകമ്പടിയോടെ പതിനായിരങ്ങളുടെ അഭിവാദ്യങ്ങൾ ഏറ്റു വാങ്ങി.
പൊതുസമ്മേളനം നടക്കുന്ന മുൻസിപ്പൽ ജവഹർ സ്റ്റെഡിയത്തിലെത്തി.
തുടർന്ന് സ്വാഗതസംഘം ചെയർമാൻ കൂടിയായ സി പി ഐ എം  പി ബി മെമ്പർ  കോടിയേരി ബാലകൃഷ്ണൻ 'സി. കണ്ണൻ നഗറി'ൽ പതാക
ഉയർത്തി. വ്യാഴാഴ്ച രാവിലെ 10 മണിക്ക്  പോലിസ് മൈതാനിയിലെ 'എം.കെ. പാന്ഥെ നഗറിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. 2000 പ്രതിനിധികളും കേന്ദ്രനേതാക്കളും ലോകതൊഴിലാളി സംഘടനാനിരീക്ഷകരും പങ്കെടുക്കും. ഉച്ചയ്ക്കു ശേഷം ജനറൽ സെക്രട്ടറി
തപൻ സെൻ പ്രവര്ത്തനറിപ്പോർട്ട്‌ അവതരിപ്പിക്കും. തുടർന്ന് 3 ദിവസങ്ങളിലായി ചര്ച്ചയാണ്. 7 നു നാല് കമ്മീഷനുകളായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. എട്ടിനാണ് പുതിയ കമ്മറ്റിയുടെ
തെരഞ്ഞെടുപ്പ്. എട്ടിന് കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം രണ്ടു ലക്ഷം പ്രവർത്തകർ പങ്കെടുക്കുന്ന പൊതു സമ്മേളനവും ഉണ്ടായിരിക്കും.
കേന്ദ്രീകരിച്ച  പ്രകടനം ഉണ്ടാവില്ല. പൊതുസമ്മേളനത്തിൽ ജോർജ്
മാവ്‌ റി ക്കോസ്, എ കെ പദ്മനാഭൻ,തപൻ സെൻ,കോടിയേരി ബാലകൃഷ്ണൻ,എളമരം കരീം
എന്നീ നേതാക്കൾ സംസാരിക്കും.   


2013, മാർച്ച് 11, തിങ്കളാഴ്‌ച

എസ് കെ പൊറ്റെക്കാട്ട് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് കോഴിക്കോട്ട് നാളെ തുടക്കമാവും

കേരള സാഹിത്യ അക്കാദമി,എസ് കെ പൊറ്റെക്കാട്ട് സാംസ്കാരിക കേന്ദ്രത്തിന്റെ സഹകരണത്തോടെ  കോഴിക്കോട്ട് സംഘടിപ്പിക്കുന്ന എസ് കെ പൊറ്റെക്കാട്ട് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ടാഗോര്‍  ഹാളില്‍ നാളെ തുടക്കമാവും.കഥയുടെ രാജശില്‍പിയും  കോഴിക്കോടിന്റെ ഹൃദയം തൊട്ടറിഞ്ഞ കഥാകാരനുമായ വിശ്വസാഹിത്യകാരന്‍ എസ് കെ പൊറ്റെക്കാട്ടിനെ
അനുസ്മരിക്കുന്ന  വിവിധ പരിപാടികള്‍ 12,13,14 തിയ്യതികളില്‍ നടക്കുന്നു. നാളെ പകല്‍ 11 മണിക്ക് എം ടി വാസുദേവന്‍ നായര്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം
ചെയ്യുന്നതാണ്.   തുടര്‍ന്ന് സാംസ്കാരിക പ്രദര്‍ശനം മന്ത്രി എം കെ മുനീറും, 'പൊറ്റെക്കാട്ടും സഞ്ചാരസാഹിത്യവും' എന്ന സെമിനാര്‍ എം പി അബ്ദുസ്സമദ് സമദാനി എം എല്‍ എ യും  ഉദ്ഘാടനം ചെയ്യും. വൈകീട്ട് വി ടി മുരളിയും
സംഘവും 'ചന്ദ്രബിംബം നെഞ്ചിലേറ്റും'എന്ന സംഗീത പരിപാടി അവതരിപ്പിക്കും.13 ന് രാവിലെ 9 മണിക്ക് പൊറ്റെക്കാട്ടിന്റെ വസതിയായിരുന്ന
'ചന്ദ്രകാന്തം' സന്ദര്‍ശിച്ച് കാവ്യാഞ്ജലി അര്‍പ്പിക്കുന്നതാണ്.പകല്‍ 11 ന് 'ഓര്‍മ്മയിലെ പൊറ്റെക്കാട്ട്'
എന്ന അനുസ്മരണ സമ്മേളനവും,രണ്ടരയ്ക്ക് പ്രതിഭാസംഗമവും,അഞ്ചരയ്ക്ക് കവിയരങ്ങും ഉണ്ടായിരിക്കും.
തുടര്‍ന്ന് പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി ഗസലുകള്‍ അവതരിപ്പിക്കും.14 ന് രാവിലെ 10 ന്
'പൊറ്റെക്കാട്ടിന്റെ സര്‍ഗജീവിതത്തിലൂടെ എന്ന സെമിനാര്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള
ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചരയ്ക്ക് നടക്കുന്ന സമാപന സമ്മേളനം സാംസ്കാരിക വകുപ്പ്
മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യുന്നതാണ്.പരിപാടികളെ സംബന്ധിച്ച്  കേരള  സാഹിത്യ അക്കദമി
വൈസ് പ്രസിഡന്റ്  അക്ബര്‍ കക്കട്ടിലും, കോഴിക്കോട്  ജില്ലാ കളക്ടര്‍ കെ വി മോഹന്‍ കുമാറും വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.  

2013, മാർച്ച് 2, ശനിയാഴ്‌ച

സിഐടിയു അഖിലേന്ത്യാ സമ്മേളനം ഏപ്രില്‍ 4 മുതല്‍ 8 വരെ കണ്ണൂരില്‍...

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളാഘടകം പിറന്നു വീണ പിണറായി ഗ്രാമം സ്ഥിതിചെയ്യുന്ന ജില്ല,കയ്യൂര്‍ സഖാക്കള്‍ നെഞ്ചില്‍ നിന്നും ചുടുചോര വാര്‍ന്നു നല്‍കി ചുവപ്പിച്ച മണ്ണ്,പാവങ്ങളുടെ പടത്തലവന്‍ എകെജി യും,  മലയാളിമനസ്സുകളില്‍ ഇന്നും ജീവിക്കുന്ന ജനനായകന്‍ ഇ കെ നായനാരും തങ്ങളുടെ കര്‍മ്മരംഗമായി ആദ്യം  തെരഞ്ഞെടുത്ത പ്രദേശം ,തെയ്യവും തിറയും ചരിത്രം കുറിച്ച കോലത്തുനാട്- കണ്ണൂര്‍. ആ ഇതിഹാസഭൂമിയിതാ  ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം നെഞ്ചേറ്റിയ സിഐടിയു വിന്റെ പതിനാലാം അഖിലേന്ത്യാ സമ്മേളനത്തിനു വേദിയാകുന്നു. 2013 ഏപ്രില്‍ 4 മുതല്‍ 8 വരെ തിയ്യതികളില്‍ നടക്കാനിരിക്കുന്ന മഹാസമ്മേളനത്തിന്റെ കേളികൊട്ട് എങ്ങും മുഴങ്ങി തുടങ്ങി..... സമ്മേളനവും  അനുബന്ധ പരിപാടികളും വന്‍ വിജയമാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് സംഘാടകസമിതിയും പാര്‍ട്ടിപ്രവര്‍ത്തകരും. സ്വാഗതസംഘം ആപ്പീസ്  സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ സിപിഐഎം പി ബി അംഗം കോടിയേരി ബാലകൃഷ്ണനും,സമ്മേളന വെബ്സൈറ്റ് പാര്‍ട്ടി കേന്ദ്രകമ്മറ്റി മെമ്പര്‍ ഇ പി ജയരാജനും ഉദ്ഘാടനം ചെയ്തു. www.cituconference.org എന്നതാണ് വെബ്സൈറ്റ് മേല്‍വിലാസം. സമ്മേളനം സംബന്ധിച്ച വിശദവിരങ്ങള്‍ വെബ്സൈറ്റില്‍  നിന്നും ലഭ്യമാണ്.

2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

ത്യാഗരാജോല്സവത്തിന് കോഴിക്കോട് തിരി തെളിഞ്ഞു...

ത്യാഗരാജ ആരാധനാട്രസ്റ്റ് സംഘടിപ്പിക്കുന്ന മുപ്പത്തിമൂന്നാമത് ത്യാഗരാജ സംഗീതോല്സവത്തിന് തളി പദ്മശ്രീ കല്യാണമണ്ഡപത്തില്‍ ഒരുക്കിയ ശെമ്മാങ്കുടി നഗറില്‍ ഇന്നലെ തിരി തെളിഞ്ഞു. സീനിയര്‍ മൃദംഗം വിദ്വാന്‍ തിരുവനന്തപുരം വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഡോ.കെ. പ്രിയദര്‍ശന്‍ ലാല്‍,ശ്രീമതി  വത്സല ഗോപി എന്നിവരെ ആദരിച്ചു. ശ്രീമതി പുഷ്പ രാമകൃഷ്ണന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ ഉത്ഘാടന സമ്മേളനത്തില്‍ മനേജിങ്ങ് ട്രസ്റ്റി ഡോ. എ. രാമനാഥന്‍ സ്വാഗതവും ട്രസ്റ്റി എം ഡി രാജാമണി നന്ദിയും പറഞ്ഞു. ഉദ്ഘാദന  ചടങ്ങിനു ശേഷം സംഗീതാരാധനയും കച്ചേരികളും അരങ്ങേറി. വരും ദിവസങ്ങളില്‍ സംഗീതാരാധനയും,  കേരളത്തിലും പുറത്തുമുള്ള പ്രശസ്ത സംഗീതജ്ഞര്‍ അവതരിപ്പിക്കുന്ന വായ്പ്പാട്ടും ഉപകരണ സംഗീതവും ഉള്‍ക്കൊള്ളിച്ചുള്ള കച്ചേരികളും  ഉണ്ടായിരിക്കുന്നതാണ്. 5 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ മാര്‍ച്ച്‌ 2 ന് രാവിലെ 8 മണിയ്ക്ക് നാദസ്വരകച്ചേരിയും 10 മണിമുതല്‍ ത്യാഗരാജസ്വാമികളുടെ പഞ്ചരത്ന കൃതികളുടെ ആലാപനവും ഉണ്ടാവും. മാര്‍ച്ച്‌ 3 ന് ഞായറാഴ്ച രാത്രി
9.30ന് ആഞ്ജനേയോല്സവത്തോടെ ഈ വര്‍ഷത്തെ ത്യാഗരാജോല്സവത്തിനു തിരശ്ശീല വീഴും.

2013, ഫെബ്രുവരി 25, തിങ്കളാഴ്‌ച

ഇബ്രാഹിം സ്മാരക വോളി ഫെയര്‍- ഏപ്രില്‍ 17 മുതല്‍ മേപ്പയ്യൂരില്‍


ഡിവൈഎഫ്ഐ മേപ്പയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍
സംഘടിപ്പിക്കുന്ന ഇബ്രാഹിം സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള ഉത്തരകേരള വോളി ഫെയര്‍ മേപ്പയൂര്‍ ടൌണില്‍ സജ്ജീകരിക്കുന്ന
വി കെ കേളപ്പന്‍ മാസ്റ്റര്‍ ഫ്ലഡ് ലിറ്റ്കോര്‍ട്ടില്‍ 2013 ഏപ്രില്‍ 17 ന്  ആരംഭിക്കും . രണ്ടാം സ്ഥാനക്കാര്‍ക്ക്  ഉണ്ണര സ്മാരക ട്രോഫിയും, സ്പെഷ്യല്‍ എന്ഡോവ്‌മെണ്ടായി  എം കെ ചാപ്പന്‍ നായര്‍ ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ നടന്ന സ്വാഗത സംഘം രൂപീകരണയോഗം പ്രശസ്ത വോളിബോള്‍ താരവും കോച്ചുമായ  അച്യുതന്‍ മാസ്റ്റര്‍  ഉദ്ഘാടനം ചെയ്തു. കെ കെ ഹനീഫ,കെ സുനില്‍,സി വി രജീഷ്,കെ പി ബിജു,ഷെബിന്‍ ലാല്‍,കെ കെ രാഘവന്‍,കെ ടി രാജന്‍,സി പി അബൂബക്കര്‍, കെ ലോഹ്യ,മേലാട്ട്  നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സി എം സുബീഷ് സ്വാഗതവും അരുണ്‍ ജി ദേവ് നന്ദിയും പറഞ്ഞു. കെ കുഞ്ഞിരാമന്‍ ചെയര്‍മാനും സി എം സുബീഷ് ജനറല്‍ കണ്‍ വീനറും കെ കെ രാഘവന്‍ ട്രഷററുമായി വിപുലമായ  സ്വാഗതസംഘം രൂപീകരിച്ചു. ഫെയര്‍ വന്‍ വിജയമാക്കുന്നതിനുള്ള വിവിധ സബ്കമ്മറ്റികള്‍ക്കും രൂപം
നല്‍കി. 

2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

സിപിഐഎം സമരസന്ദേശ ജാഥകളെ വരവേല്‍ക്കാന്‍ ‍ നാടൊരുങ്ങി...

കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പിന്റെ ഭാഗമായി സിപിഐഎം സംഘടിപ്പിക്കുന്ന അഖിലേന്ത്യാതലത്തിലുള്ള നാല് സമരസന്ദേശ ജാഥകളില്‍ പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള നയിക്കുന്ന ദക്ഷിണമേഖലാ ജാഥയ്ക്ക്  ഫിബ്രവരി 24 ന് കന്യാകുമാരിയില്‍ തുടക്കമാവും കന്യാകുമാരിയില്‍ വൈകീട്ട് 4 മണിയ്ക്ക്  പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്  ജാഥ ഉദ്ഘാടനം ചെയ്യും. ജാഥയ്ക്കുള്ള ആദ്യ വരവേല്പ്പ് നാഗര്‍കോവിലിലാണ്.
ജാഥ  25,26,27 തിയ്യതികളിലാണ് കേരളത്തിലെത്തുന്നത്. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,
കോട്ടയം,എറണാകുളം,തൃശൂര്‍,മലപ്പുറം,പാലക്കാട് ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി ജാഥ കോയമ്പത്തൂരില്‍ പ്രവേശിക്കും. ജാഥയെ വരവേല്‍ക്കാന്‍ സ്വീകരണ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓരോ സ്വീകരണകേന്ദ്രത്തിലും ഒരു ലക്ഷത്തില്‍ കുറയാത്ത പ്രവര്‍ത്തകര്‍ പങ്കെടുക്കും. കലാപരിപാടികള്‍ സ്വീകരണങ്ങള്‍ക്ക് മാററ് കൂട്ടും. മറ്റു മേഖലാ ജാഥകളായ പൂര്‍വ്വമേഖലാ ജാഥ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില് കൊല്‍ക്കത്തയില്‍ നിന്നും,പിബി മെമ്പര്‍ സീതാറാം യെച്ചൂരി
നയിക്കുന്ന പശ്ചിമ ജാഥ മുംബയില്‍ നിന്നും,പിബി അംഗം വൃന്ദാകാരാട്ട് നയിക്കുന്ന ഉത്തരമേഖലാ ജാഥ പഞ്ചാബിലെ അമൃതസറില്  നിന്നും വരും നാളുകളില്‍  പ്രയാണം ആരംഭിക്കും.ശ്രീനഗര്‍,ഗുവഹത്തി,അഹമ്മദാബാദ് മുതലായ കേന്ദ്രങ്ങളില്‍ നിന്നുള്ള അനുബന്ധ
ജാഥകള്‍ക്ക് കേന്ദ്രസെക്രട്ടരിയേറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കും. എല്ലാ ജാഥ കളും മാര്‍ച്ച് 19 ന് ഡല്‍ഹിയില്‍ സംഗമിച്ചു രാം ലീലാ മൈതാനിയില്‍ വന്‍ റാലിയോടെ സമാപിക്കുന്നതാണ്.

2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

ദേശീയ പണിമുടക്കില്‍ ഇന്ത്യ രണ്ടുനാള്‍ നിശ്ചലമാകും...

ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ചരിത്രത്തില്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടാനിടയുള്ള ഐതിഹാസികമായ ദ്വിദിന പണിമുടക്കിന് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ തുടക്കമാവും.ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഐ എന്‍ ടി യു സി,ബി എം എസ്,സി ഐ ടി യു,എ ഐ ടി യു സി,എച്ച് എം  എസ്,യു ടി യുസി തുടങ്ങിയ 11 കേന്ദ്ര ട്രേഡ് യൂനിയനുകളാണ് കേന്ദ്ര സര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഫിബ്രവരി 20,21 തിയ്യതികളിലെ ദേശീയ പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.വ്യവസായശാലകള്‍ മുതല്‍ വയലേലകള്‍ വരെയുള്ള പണിയിടങ്ങളില്‍ തൊഴിലെടുക്കുന്ന 10 കോടിയിലേറ തൊഴിലാളികള്‍ സമരത്തില്‍ അണിചേരുന്നതാണ്.വിലക്കയറ്റം നിയന്ത്രിക്കുക,തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക,
തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക,ഓഹരിവില്‍പ്പന തടയുക,കരാര്‍വല്‍ക്കരണം തടയുക,മിനിമം കൂലി 10000 രൂപയായി നിശ്ചയിക്കുക തുടങ്ങിയ 10 ആവശ്യങ്ങളാണ് തൊഴിലാളികള്‍ മുന്നോട്ടു വച്ചിരിക്കുന്നത്.ജാതിമതവ്യത്യാസങ്ങള്‍ മറന്ന് ഒറ്റ  മനസ്സോടെയുള്ള ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഐക്യപ്പെടല്‍ ഈ പണിമുടക്കിന്റെ മുതല്‍ക്കൂട്ടായി കരുതാം.ഐതിഹാസികമായ ഈ പണിമുടക്ക്‌ കണ്ടില്ലെന്നു നടിക്കാന്‍ ഭരണാധികാരിവര്‌ഗ്ഗത്തിനോ അവര്‍  തീറ്റിപ്പോറ്റുന്ന കോര്‍പറേറ്റുകള്‍ക്കോ മാധ്യമങ്ങള്‍ക്കോ കഴിയില്ല.
കേരളത്തിലും പണിമുടക്ക്‌ വന്‍ വിജയമാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
  

2013, ജനുവരി 20, ഞായറാഴ്‌ച

സ്കൂള്‍ കലോത്സവം കൊടിയിറങ്ങി,സ്വര്‍ണ്ണക്കപ്പ് വീണ്ടും കോഴിക്കോടിന്

നാടിന്റെ കലാപ്പെരുമ വിളംബരം ചെയ്ത്,മലപ്പുറത്തിന്റെ മണ്ണില്‍ കോഴിക്കോട് പതിനേഴരപവന്റെ സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ടു..!ഏഴ് ദിനരാത്രങ്ങള്‍ മലപ്പുറത്തുകാരെ  ഉത്സവലഹരിയില്‍ ആറാടിച്ച സ്കൂള്‍ കലോത്സവം ഇന്ന് കൊടിയിറങ്ങി. ആകെ 912 പോയിന്റുകള്‍ നേടിയാണ്‌ കോഴിക്കോട് ജില്ല ഏഴാം തവണ വിജയക്കൊടി പാറിച്ചത്.കോഴിക്കോടിന് ഹൈസ്കൂള്‍ വിഭാഗത്തില്‍ 414 ഉം ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 498 ഉം പോയിന്റുകളുണ്ട്.സമാപന ചടങ്ങില്‍ വെച്ച് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് കോഴിക്കോടിന് സ്വര്‍ണ്ണക്കപ്പ് സമ്മാനിച്ചു.900  പോയിന്റുകളോടെ തൃശൂര്‍ രണ്ടാം സ്ഥാനവും 881 പോയിന്റുകള്‍ നേടി മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈസ്കൂള്‍ വിഭാഗത്തില്‍ ആലത്തൂര്‍ ബി എസ് എസ് സ്കൂള്‍ 80 പോയിന്റുകളോടെ ഒന്നാം സ്ഥാനത്തെത്തി.ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 132 പോയിന്റുകള്‍ നേടിയ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്ക.സ്കൂള്‍ മുന്നിലെത്തി.അടുത്ത വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തിന് പാലക്കാട് വേദിയാകും. കലോത്സവത്തിന് മൂന്നാം തവണ വേദിയൊരുക്കുന്ന പാലക്കാട്ട് ഏറ്റവും ഒടുവില്‍ കലോത്സവം നടന്നത് 2000 ത്തിലാണ്.

2013, ജനുവരി 14, തിങ്കളാഴ്‌ച

സ്കൂള്‍ കലോത്സവം കൊടിയേറി,മലപ്പുറം ഉത്സാഹത്തിമര്‍പ്പില്‍ ....

അമ്പത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവം മലപ്പുറത്ത് കൊടിയേറി.ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് ആദ്യമായി വേദിയാകുന്ന മലപ്പുറം ഉത്സവലഹരിയിലമര്‍ന്നു.ഇന്ന് രാവിലെ പ്രധാന വേദിയായ എം എസ് പി പരേഡ് ഗ്രൗണ്ടില്‍ 
പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ എ ഷാജഹാന്‍  പതാക ഉയര്‍ത്തിയതോടെ 7 നാള്‍ നീളുന്ന കലോത്സവത്തിന് തുടക്കമായി.ഉച്ചയ്ക്ക് 2.30 നു 85 സ്കൂളുകളില്‍ നിന്ന് 12000ത്തിലേറെ കുട്ടികള്‍ പങ്കെടുത്ത വര്‍ണ്ണാഭമായ ഘോഷയാത്ര നടന്നു.വാദ്യഘോഷങ്ങളും വിവിധ കലാരൂപങ്ങളും ഘോഷയാത്രക്ക്‌  മാറ്റ് കൂട്ടി.ഘോഷയാത്ര പ്രധാന വേദിയായ എം എസ്  പി പരേഡ് ഗ്രൗണ്ടില്‍ എത്തിയതിനു ശേഷം ഉദ്ഘാടനചടങ്ങുകള്‍  ആരംഭിച്ച.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഈ വര്‍ഷം മുതല്‍ സമ്മാനത്തുക വര്‍ദ്ധിപ്പിക്കുമെന്ന്
അദ്ദേഹം പ്രഖ്യാപിച്ചു.ഇന്ന് പ്രധാന വേദിയില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം അരങ്ങേറി.
സെന്റ്‌ ജെമ്മാ സ്കൂളിലെ വേദിയില്‍ ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ഭരതനാട്യ മത്സരവും നടന്നു.വരും നാളുകളില്‍ 
232 ഇനങ്ങളിലായി 17 വേദികളില്‍ 12000ത്തിലേറെ കുട്ടികള്‍ തങ്ങളുടെ കലാപാടവം തെളിയിക്കും.കലോത്സവം 20 നു വൈകീട്ട് സമാപിക്കും.പ്രതിപക്ഷനേതാവ് വി എസ്  അച്ചുതാനന്ദന്‍ സമാപനചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും.ഇനിയുള്ള 6 ദിനരാത്രങ്ങള്‍ മലപ്പുറം നിവാസികള്‍ക്ക് ഉറക്കമിളച്ച് കലാവിരുന്ന് ആസ്വദിക്കാം.