2012, ഏപ്രിൽ 10, ചൊവ്വാഴ്ച

അറബിക്കടല്‍ തീരത്ത് ചെങ്കടല്‍ തീര്‍ത്ത് പാര്‍ട്ടി കോണ്‍ഗ്രസ്സിന് കൊടിയിറങ്ങി



സത്യത്തിന്റെ തുറമുഖമെന്ന പേര് കേട്ട കോഴിക്കോട് കടപ്പുറത്ത്,ചൂഷണരഹിതമായ ഒരിന്ത്യക്ക്‌ വേണ്ടി ജീവന്‍ കൊടുത്തും പോരാടുമെന്ന് പ്രതിജ്ഞ പുതുക്കി, നാടിന്റെ നാനാഭാഗത്ത് നിന്നും ഒഴുകിയെത്തിയ പതിനായിരങ്ങള്‍ അണിചേര്‍ന്ന് ജനസാഗരം തീര്‍ത്ത് സി പി ഐ എം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് തിരശ്ശീല വീണു.പാര്‍ട്ടിക്ക് കീഴില്‍ അണിനിരന്ന വര്‍ഗ്ഗ ബഹുജന സംഘടനകളുടെ ജനകീയ അടിത്തറ വെളിപ്പെടുത്തിയ വന്‍ ജനപങ്കാളിത്തത്തോടെ നഗരത്തിലും ജില്ലയിലെ ഗ്രാമങ്ങളിലും ഒരു മാസത്തിലേറെയായി നടന്നുവന്ന സെമിനാറുകള്‍ക്കും അനുബന്ധ പരിപാടികള്‍ക്കും ഇതോടെ സമാപനമായി.പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തുടക്കം മുതല്‍ കോഴിക്കോട്ട് എത്തിയ പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി ബന്ധുക്കളും അനുഭാവികളും ഒത്തു ചേര്‍ന്ന് നഗരവീഥികള്‍ കീഴടക്കുകയായിരുന്നു.സമാപന ദിവസമായപ്പോള്‍,അവര്‍ തെരുവോരങ്ങള്‍ തോറും തങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് വെച്ച ചെങ്കൊടികള്‍ ചുമലിലേന്തി മനുഷ്യ മഹാസമുദ്രമായി പൊതു സമ്മേളനം നടക്കുന്ന കടപ്പുറത്തെ എം പാന്ഥെ നഗറിലേക്ക് നീങ്ങുകയായിരുന്നു.കോഴിക്കോട് നഗരത്തെ വീര്‍പ്പുമുട്ടിച്ച റാലിയുടെ ഭാഗമായി 5000 വനിതകള്‍ ഉള്‍പ്പെടെ 25000 റെഡ് വളണ്ടിയര്‍മാര്‍, ക്രിസ്ത്യന്‍ കോളേജ്,സാമൂതിരി ഹൈസ്കൂള്‍,ഇ എം എസ് സ്റ്റേഡിയം എന്നീ കേന്ദ്രങ്ങളില്‍ നിന്നും തുടങ്ങി ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയോടെ പട്ടാളചിട്ടയില്‍ നഗരവീഥിയിലൂടെ മാര്‍ച്ച് ചെയ്തു പൊതുസമ്മേളന വേദിയായ കടപ്പുറത്തെ എം കെ പാന്ഥെ നഗറില്‍ പ്രവേശിക്കുമ്പോള്‍ അറബിക്കടല്‍ തീരത്ത് മറ്റൊരു ചെങ്കടല്‍ തീര്‍ത്ത് ജനങ്ങള്‍ റോഡിലേക്ക് നിറഞ്ഞു കവിഞ്ഞു കഴിഞ്ഞിരുന്നു.വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രകാശ് കാരാട്ട് ചുവപ്പ് സേനയുടെ അഭിവാദ്യം സ്വീകരിച്ചതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട പിബി അംഗങ്ങള്‍ കടപ്പുറത്ത് കവിഞ്ഞൊഴുകിയ ജനലക്ഷങ്ങളെ അഭിവാദ്യം ചെയ്തു.സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ പി ബി അംഗം പിണറായി വിജയന്‍ അധ്യക്ഷത വഹിച്ച ബഹുജനറാലി പ്രകാശ് കാരാട്ട് ഉല്‍ഘാടനം ചെയ്തു.പിബി മെമ്പര്‍മാരായ എസ് രാമചന്ദ്രന്‍ പിള്ള,സീതാറാം യെച്ചൂരി,വൃന്ദാ കാരാട്ട്,മണിക്ക് സര്‍ക്കാര്‍,ബിമന്‍ ബസു,കോടിയേരി ബാലകൃഷ്ണന്‍,എം എ ബേബി എന്നീ നേതാക്കളും റാലിയില്‍ പ്രസംഗിച്ചു.സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ സ്വാഗതവും പി മോഹനനന്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിപ്ലവഗാനമേളയും ഉണ്ടായി.

2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

ബദല്‍ ശക്തിയാവാന്‍ ഇടതുപക്ഷം മാത്രം-പ്രകാശ് കാരാട്ട്



കോണ്‍ഗ്രസ്സിനും ബി ജെ പി ക്കുമെതിരെ ബദല്‍ ശക്തിയാവാന്‍ ഇടതുപക്ഷ-ജനാധിപത്യ സഖ്യത്തിന് മാത്രമേ കഴിയൂ എന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.കോഴിക്കോട് ടാഗോര്‍ ഹാളിലെ സുര്‍ജിത്-ജ്യോതി ബസു നഗറില്‍ പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാരാട്ട്.കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു പി എ യും ബി ജെ പി നയിക്കുന്ന എന്‍ ഡി എ യും രാജ്യത്ത് നിലയുറപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഇടതുപക്ഷ-ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാന്‍ സിപിഐ എമ്മിനെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.സാമ്രാജ്യത്വത്തിന്റെ സഹായത്തോടെ ഇന്ത്യയില്‍ നടപ്പിലാക്കുന്ന നവലിബറല്‍ നയങ്ങളുടെ കെടുതികള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി രൂപം നല്‍കുമെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും സാമ്രാജ്യത്വ അധിനിവേശത്തിനുമെതിരെ നിരന്തരം പോരാടുന്നത് സി പി ഐ എമ്മും ഇടതുപക്ഷ പാര്‍ട്ടികളും മാത്രമാണെന്ന് പ്രതിനിധി സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.പാര്‍ട്ടി കോണ്‍ഗ്രസ് വിജയിപ്പിക്കാന്‍ കോഴിക്കോട്ടെ എല്ലാ വിഭാഗം ജനങ്ങളും പൂര്‍ണ്ണ മനസ്സോടെ സഹകരിക്കുന്നുണ്ടെന്നും അതിനു തെളിവാണ് പരിപാടികളില്‍ പങ്കെടുക്കുന്ന വന്‍ജനാവലിയുടെ സാന്നിദ്ധ്യമെന്നും ചടങ്ങില്‍ സ്വാഗത പ്രസംഗം നടത്തിക്കൊണ്ടു സ്വാഗതസംഘം ചെയര്‍മാന്‍ പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.ഇരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെയും പാര്‍ട്ടികോണ്‍ഗ്രസ്സുകള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ പൊതുമുന്നേറ്റത്തിനു നാന്ദി കുറിക്കുമെന്ന് സി പി ഐ നേതാവ് എ ബി ബര്‍ദാന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞു.ഇന്ന് രാവിലെ മുതല്‍ പ്രമേയങ്ങളിന്മേലുള്ള ചര്‍ച്ചകള്‍ പുനരാംഭിച്ചു.

2012, ഏപ്രിൽ 4, ബുധനാഴ്‌ച

സിപിഐഎം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് കോഴിക്കോട്ട്‌ വര്‍ണ്ണാഭമായ തുടക്കം



കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി ഇഴചേര്‍ന്ന് നില്‍ക്കുന്ന കോഴിക്കോട്ട്,ഇതാദ്യമായി വേദിയായ സിപിഐഎം ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ്സിന് ഇന്ന് വര്‍ണ്ണപ്പകിട്ടാര്‍ന്ന തുടക്കം. പ്രതിനിധി സമ്മേളനം നടക്കുന്ന ടാഗോര്‍ സെന്റിനറി ഹാളിലെ സുര്‍ജിത്-ജ്യോതി ബസു നഗറില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രകമ്മറ്റി അംഗവുമായ ആര്‍.ഉമാനാഥ് രക്തപതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു.ബാന്‍ഡ് വാദ്യത്തിന്റെയും കതിനാവെടിയുടെയും അകമ്പടിയോടെ മനുഷ്യമോചനത്തിന്റെ അടയാളമായ ചെങ്കൊടി ഉയര്‍ന്നുപൊങ്ങിയപ്പോള്‍,പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ മുദ്രാങ്കിതമായ വര്‍ണ്ണ ബലൂണുകള്‍ വാനിലുയര്‍ന്ന് ചടങ്ങിന്‌ വര്‍ണ്ണപ്പകിട്ടേകി.ഓഎന്‍വിയുടെ മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്കാരവും,പി കെ ഗോപിയുടെ സ്വാഗതഗാനവും ചടങ്ങിനു മാറ്റ് കൂട്ടി.പിബി അംഗങ്ങള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.തുടര്‍ന്ന് പിബി മെമ്പര്‍ എസ് രാമചന്ദ്രന്‍ പിള്ളയുടെ അധ്യക്ഷതയില്‍ പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സിക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.സിപിഐ നേതാവ് എ ബി ബര്‍ദാന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.ഉച്ചയ്ക്ക് ശേഷം രാഷ്ട്രീയ പ്രമേയവും അവലോകന റിപ്പോര്‍ട്ടും അവതരിപ്പിക്കും.734 പ്രതിനിധികളും 77 നിരീക്ഷകരും 11 തലമുതിര്‍ന്ന നേതാക്കളും സമ്മേളന നടപടികളില്‍ സംബന്ധിക്കുന്നുണ്ട്.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാധാന്യം കുറിക്കുന്ന പ്രതയശാസ്ത്ര പ്രമേയം അംഗീകരിക്കുന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനെ വളരെ ശ്രദ്ധയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

2012, ഏപ്രിൽ 2, തിങ്കളാഴ്‌ച

കോഴിക്കോട് ചുവന്നു,ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ്സിനു നാളെ കൊടിയേറ്റം



സഖാക്കള്‍ ഇഎംഎസ്,എകെജി,കൃഷ്ണപിള്ള,ഇ കെ നായനാര്‍ എന്നീ ജനനേതാക്കള്‍ ഒരുകാലത്ത് തങ്ങളുടെ കര്‍മ്മരംഗമായി തെരഞ്ഞെടുത്ത കോഴിക്കോട് പട്ടണം ,പ്രസ്ഥാനത്തിന്റെ നാള്‍വഴികളില്‍ അവിസ്മരണീയങ്ങളായ നിരവധി അനുഭവങ്ങള്‍ സമ്മാനിക്കാന്‍,സാമൂതിരിയുടെ സാംസ്കാരിക പൈതൃകം മനസ്സില്‍ സൂക്ഷിക്കുന്ന നഗരവീഥികളെ ചുവപ്പണയിച്ച്, ഇന്ത്യന്‍ ജനത വിശ്വാസമര്‍പ്പിച്ച വിപ്ലവപ്രസ്ഥാനമായ സിപിഐഎമ്മിന്റെ ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ്സിനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി.വിപ്ലവസ്മരണകള്‍ സിന്ദൂരം ചാര്‍ത്തിയ വയലാറിന്റെ മണ്ണില്‍ നിന്ന് മാര്‍ച്ച്‌ 31 ന് പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗം എ വിജയരാഘവന്റെ നേതൃത്വത്തില്‍ പുറപ്പെട്ട പതാക ജാഥയും, കര്‍ഷക പോരാട്ടങ്ങള്‍ കൊണ്ട് വീരേതിഹാസം രചിച്ച കയ്യൂര്‍ സമരഭൂമിയില്‍ നിന്ന് പി കരുണാകരന്‍ എം പി നയിക്കുന്ന കൊടിമര ജാഥയും,മലബാറിലെ ഭൂപ്രഭുത്വത്തിന്റെ ഉറക്കം കെടുത്തിയ ധീര രക്തസാക്ഷികളുടെ ചെഞ്ചോര കൊണ്ട് ചുവന്ന ഒഞ്ചിയത്ത് നിന്നും പി മോഹനനന്‍ മാസ്റ്റര്‍ നയിക്കുന്ന ദീപശിഖാ ജാഥയും നാളെ വൈകുന്നേരം,കോഴിക്കോട് കടപ്പുറത്ത് സംഗമിക്കും. അസ്തമന സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചുവപ്പണിയിക്കുമ്പോള്‍ പൊതുസമ്മേളനവേദിയായ എം കെ പാന്ഥെ നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പിണറായി വിജയന്‍ പതാക ഉയര്‍ത്തും.ആയിരങ്ങള്‍ സാക്ഷ്യം വഹിക്കുന്ന ഈ ചടങ്ങിനു ശേഷം പ്രതിനിധി സമ്മേളനം നടക്കുന്ന ടാഗോര്‍ ഹാളിലെ സുര്‍ജിത്-ജ്യോതിബസു നഗറില്‍ പ്രകാശ് കാരാട്ട് ദീപശിഖ സ്ഥാപിക്കും.മറ്റന്നാള്‍ രാവിലെ 9 .30 ന് ഉല്‍ഘാടന സമ്മേളനം ആരംഭിക്കും.സമ്മേളനത്തില്‍ 734 പ്രതിനിധികളും 70 നിരീക്ഷകരും 11 തലമുതിര്‍ന്ന നേതാക്കളും തുടര്‍ന്നുള്ള വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും.ഏപ്രില്‍ 9 ന് കോഴിക്കോട് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലാക്കി റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും നടക്കും.പാര്‍ട്ടി കോണ്‍ഗ്രസ് വിജയിപ്പിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.പ്രത്യയശാസ്ത്ര പ്രമേയവും മറ്റും ചര്‍ച്ച ചെയ്യപ്പെടുന്നതിനാല്‍ കോഴിക്കോട്ടു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിനെ അതീവ പ്രാധാന്യത്തോടെയാണ് എല്ലാവരും ഉറ്റു നോക്കുന്നത്.സമ്മേളന നടപടികള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വന്‍ മാധ്യമപ്പടയും വരും നാളുകളില്‍ നഗരത്തിലെത്തും.