2012, മാർച്ച് 6, ചൊവ്വാഴ്ച

കോഴിക്കോട് വിളിക്കുന്നു,ചരിത്രത്തിന്റെ നാള്‍വഴികളിലേക്ക്



അധിനിവേശത്തിന്റെ ഇരുളടഞ്ഞ നാളുകളിലേക്ക് ഇന്ത്യയെ തള്ളിവിട്ട്,പറങ്കി കപ്പിത്താന്‍ വാസ്കോ ഡി ഗാമ കപ്പലിറങ്ങിയ മണ്ണില്‍, സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുന്ന ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനമായ സിപിഐഎമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു വേദിയൊരുക്കാന്‍,നഗരവീഥികളെ ചെമ്പട്ടണിയിച്ചുകൊണ്ട് മറ്റൊരു ചരിത്രദൌത്യം ഏറ്റെടുത്തിരിക്കുന്നു.കോഴിക്കോടിന്റെ,മലബാറിന്റെ,മലയാളനാട്ടിന്റെ,കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ എണ്ണമറ്റ പോരാട്ടങ്ങളുടെ ചരിത്ര സംഭവങ്ങള്‍ ആധുനിക സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ ഒപ്പിയെടുത്ത്‌ നിറക്കാഴ്ചകളായി പുനരാവിഷ്ക്കരിച്ച ചരിത്രപ്രദര്‍ശനം,മാനാഞ്ചിറയില്‍ നിന്നും വിളിപ്പാടകലെ തുടക്കമിട്ടിരിക്കുന്നു.വരും നാളുകളില്‍ കാഴ്ചക്കാര്‍ക്ക് നൊമ്പരങ്ങളുടെയും പ്രതീക്ഷകളുടെയും അസുലഭനിമിഷങ്ങള്‍ സാമ്മാനിക്കാന്‍ അവസരമൊരുക്കി പ്രദര്‍ശനം പാര്‍ട്ടി ജനറല്‍ സിക്രട്ടറി പ്രകാശ് കാരാട്ട് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു.'സോഷ്യലിസമാണ് ഭാവി' എന്ന് പേരിട്ടിരിക്കുന്ന, ചരിത്രത്തിന്റെ നാള്‍വഴികളിലേക്ക് വെളിച്ചം വീശുന്ന പ്രദര്‍ശനത്തിന്റെ ഉല്‍ഘാടനചടങ്ങുകള്‍ വീക്ഷിക്കാന്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. പ്രദര്‍ശനകമ്മറ്റി ചെയര്‍മാന്‍ പ്രൊഫ.സി പി അബൂബക്കര്‍ അധ്യക്ഷത വഹിച്ച ഉല്‍ഘാടനസമ്മേളനത്തില്‍ വി വി ദക്ഷിണാമൂര്‍ത്തി പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: