2010, മാർച്ച് 10, ബുധനാഴ്‌ച

ഇന്ത്യന്‍ സ്ത്രീത്വത്തിന് ഇത് ചരിത്രമുഹൂര്‍ത്തം

നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നിയമനിര്‍മ്മാണ സഭകളില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 33 % പ്രാതിനിധ്യം ഉറപ്പാക്കുന്ന ഭരഘടനാ ഭേദഗതി ബില്‍ ,ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അദ്ധ്യായം തങ്കലിപികളാല്‍ എഴുതിചേര്‍ത്തുകൊണ്ട് രാജ്യസഭ പാസാക്കി. സഭയ്ക്ക് അകത്തും പുറത്തും ബില്ലിന്റെ അവതരണത്തെ തടയാന്‍ മുലായം-ലാലു-ശരത് യാദവുമാര്‍ നടത്തിയ എതിര്‍പ്പുകളെ തട്ടി മാറ്റി, ബിജെപിയുടേയും ഇടതുപക്ഷ പാര്‍ട്ടികളുടേയും പരിപൂര്‍ണ്ണ പിന്തുണയോടെയാണ് ബില്‍ പാസായത്.യുപി എ ഘടകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രീസ്സിന്റെ മലക്കം മറിച്ചില്‍ എല്ലാവരിലും കൌതുകമുളവാക്കി.സഭയില്‍ ഹാജരായ 190 അംഗങ്ങളില്‍ ഒരാളൊഴികെ മറ്റെല്ലാവരും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. ലോകസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.ലോകസഭയില്‍ പാസാക്കി കഴിഞ്ഞാല്‍ പകുതിയോളം സംസ്ഥാന നിയമസഭകള്‍ അംഗീകരിക്കുകയും, രാഷ്ട്രപതി ഒപ്പ് വെക്കുകയും ചെയ്‌താല്‍ ബില്‍ നിയമമാവും.കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇന്ത്യയിലെ എല്ലാ വനിതാ സംഘടനകളുടേയും നിരന്തരമായ പോരാട്ടങ്ങളുടെ ഫലം കൂടിയാണ് വനിതാ സംവരണനിയമം.

അഭിപ്രായങ്ങളൊന്നുമില്ല: