2011, മാർച്ച് 31, വ്യാഴാഴ്‌ച

ലോകകപ്പ്‌ ക്രിക്കറ്റ്-അവസാന അങ്കത്തിന്‌ വാംഖഡെ ഒരുങ്ങി,കളത്തില്‍ ഇന്ത്യയും ലങ്കയും

ഒരു മാസത്തിലേറെയായി ഉപഭൂഖണ്ഡത്തിലെ വിവിധ വേദികളില്‍ നടന്നു വരുന്ന ക്രിക്കറ്റ് മാമാങ്കത്തിന് കൊടിയിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.ഏപ്രില്‍ 2 ന് ഉച്ച കഴിഞ്ഞ്2.30 ന് മുംബയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന കലാശക്കളിക്ക് കണ്ണും നാട്ടിരിപ്പാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകര്‍.എം എസ് ധോണിയുടെ നായകത്വത്തില്‍ ഇന്ത്യന്‍ ചുണക്കുട്ടികളും,കുമാര്‍ സംഗക്കാര നയിക്കുന്ന ലങ്കന്‍ ടീമും ഏറ്റുമുട്ടുന്ന ഫൈനലില്‍ വിജയം ആരുടെ ഭാഗത്ത്‌ നില്‍ക്കും എന്ന് ഇപ്പോള്‍ പറയാനാവില്ല.
1983 ല്‍ കപില്‍ ദേവിന്റെ കാര്‍മ്മികത്വത്തില്‍ നേടിയ വിജയം ഇന്ത്യ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുമോ?1996 ല്‍ സംഭവിച്ചത് പോലെ ലങ്കന്‍ സിംഹക്കുട്ടികള്‍ കപ്പില്‍ മുത്തമിടുമോ?ഉത്തരം കിട്ടാന്‍ കളി കഴിയുന്നത്‌ വരെ കാത്തിരിക്കാം.മൊഹാലിയിലെ പി സി എ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 35000 ത്തില്‍ പരം കാണികളെയും, ടെലിവിഷനിലൂടെ കളി കണ്ട 10 കോടിയിലധികം പ്രേക്ഷകരെയും സാക്ഷി നിര്‍ത്തി ഇന്ത്യ പാകിസ്ഥാനെതിരെ നേടിയ ചരിത്ര വിജയത്തിന്റെ ത്രില്ലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍.തുടര്‍ച്ചയായ നാലാം കിരീടസ്വപ്നവുമായി പറന്നിറങ്ങിയ ഓസീസിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മലര്‍ത്തിയടിച്ചും, സെമിയില്‍ പാക്ക് പച്ചപ്പടയെ തുരത്തിയും ഇന്ത്യ നേടിയ നേട്ടം ആവര്‍ത്തിക്കട്ടെ എന്നാശിക്കാം.ശ്രീലങ്കയാവട്ടെ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ മുട്ട്കുത്തിച്ചും, സെമിയില്‍ കീവീസിന്റെ ചിറകരിഞ്ഞുമാണ് അവസാന അങ്കത്തിനു മുംബയിലേക്ക് വിമാനം കയറുന്നത്.വിരേന്ദ്ര സെവാഗ്,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,വിരാട് കൊഹലി ,യുവരാജ് സിങ്ങ്,യുസഫ് പഠാന്‍ തുടങ്ങിയ ബാറ്റ്സ്മാന്‍മാരുടെ ബാറ്റിംഗ് മികവും, ഭാജിയുടെയും മുനാഫ് പട്ടേല്‍ മുതലായവരുടേയും ബൌളിങ്ങും ഒത്തുചേരുമ്പോള്‍ 2011 ലെ ലോകകപ്പ്‌ ഇന്ത്യക്ക് സ്വന്തമാകാന്‍ സാധ്യതകള്‍ ഏറെയാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല: