2013, മാർച്ച് 11, തിങ്കളാഴ്‌ച

എസ് കെ പൊറ്റെക്കാട്ട് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് കോഴിക്കോട്ട് നാളെ തുടക്കമാവും

കേരള സാഹിത്യ അക്കാദമി,എസ് കെ പൊറ്റെക്കാട്ട് സാംസ്കാരിക കേന്ദ്രത്തിന്റെ സഹകരണത്തോടെ  കോഴിക്കോട്ട് സംഘടിപ്പിക്കുന്ന എസ് കെ പൊറ്റെക്കാട്ട് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ടാഗോര്‍  ഹാളില്‍ നാളെ തുടക്കമാവും.കഥയുടെ രാജശില്‍പിയും  കോഴിക്കോടിന്റെ ഹൃദയം തൊട്ടറിഞ്ഞ കഥാകാരനുമായ വിശ്വസാഹിത്യകാരന്‍ എസ് കെ പൊറ്റെക്കാട്ടിനെ
അനുസ്മരിക്കുന്ന  വിവിധ പരിപാടികള്‍ 12,13,14 തിയ്യതികളില്‍ നടക്കുന്നു. നാളെ പകല്‍ 11 മണിക്ക് എം ടി വാസുദേവന്‍ നായര്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം
ചെയ്യുന്നതാണ്.   തുടര്‍ന്ന് സാംസ്കാരിക പ്രദര്‍ശനം മന്ത്രി എം കെ മുനീറും, 'പൊറ്റെക്കാട്ടും സഞ്ചാരസാഹിത്യവും' എന്ന സെമിനാര്‍ എം പി അബ്ദുസ്സമദ് സമദാനി എം എല്‍ എ യും  ഉദ്ഘാടനം ചെയ്യും. വൈകീട്ട് വി ടി മുരളിയും
സംഘവും 'ചന്ദ്രബിംബം നെഞ്ചിലേറ്റും'എന്ന സംഗീത പരിപാടി അവതരിപ്പിക്കും.13 ന് രാവിലെ 9 മണിക്ക് പൊറ്റെക്കാട്ടിന്റെ വസതിയായിരുന്ന
'ചന്ദ്രകാന്തം' സന്ദര്‍ശിച്ച് കാവ്യാഞ്ജലി അര്‍പ്പിക്കുന്നതാണ്.പകല്‍ 11 ന് 'ഓര്‍മ്മയിലെ പൊറ്റെക്കാട്ട്'
എന്ന അനുസ്മരണ സമ്മേളനവും,രണ്ടരയ്ക്ക് പ്രതിഭാസംഗമവും,അഞ്ചരയ്ക്ക് കവിയരങ്ങും ഉണ്ടായിരിക്കും.
തുടര്‍ന്ന് പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി ഗസലുകള്‍ അവതരിപ്പിക്കും.14 ന് രാവിലെ 10 ന്
'പൊറ്റെക്കാട്ടിന്റെ സര്‍ഗജീവിതത്തിലൂടെ എന്ന സെമിനാര്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള
ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചരയ്ക്ക് നടക്കുന്ന സമാപന സമ്മേളനം സാംസ്കാരിക വകുപ്പ്
മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യുന്നതാണ്.പരിപാടികളെ സംബന്ധിച്ച്  കേരള  സാഹിത്യ അക്കദമി
വൈസ് പ്രസിഡന്റ്  അക്ബര്‍ കക്കട്ടിലും, കോഴിക്കോട്  ജില്ലാ കളക്ടര്‍ കെ വി മോഹന്‍ കുമാറും വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.  

അഭിപ്രായങ്ങളൊന്നുമില്ല: