2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്റർ ഓർമ്മയായി...


ഇന്നലെ അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ കെ .രാഘവൻ മാസ്റ്ററുടെ ഭൌതികശരീരം പൂർണ്ണ  ഔദ്യോഗിക  ബഹുമതികളോടെ തലശ്ശേരിയിൽ  സംസ്ക്കരിച്ചു.ഇതോടെ നാല് പതിറ്റാണ്ടിലേറെ മലയാളചലച്ചിത്ര സംഗീതലോകത്ത് നിറഞ്ഞു നിന്ന ആ മഹാപ്രതിഭ ഓർമ്മയായി..!തലശ്ശേരിയിലെ കൃഷ്ണൻ-കുപ്പച്ചി ദമ്പതിമാരുടെ  മകനായി 1913 ഡിസംബർ 2 നായിരുന്നു അദ്ദേഹം ജനിച്ചത്.99 വയസ്സായിരുന്ന  മാസ്റ്റർ തലശ്ശേരി  ടെമ്പിൾ ഗേറ്റിലുള്ള 'ശരവണ'യിൽ വിശ്രമജീവിതം നയിക്കവെ,കഴിഞ്ഞ ദിവസം പനി അധികരിച്ചതിനെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇന്നലെ പുലർച്ചെ 4.20 ന് അന്ത്യം സംഭവിച്ചു.വീട്ടിലും പൊതുദർശനത്തിനു വെച്ച ബി.ഇ.എം.പി  സ്കൂളിലും സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ടവരും ആരാധകരും മാസ്റ്റർക്ക് അന്തിമോപചാരങ്ങൾ അർപ്പിക്കാൻ എത്തിയിരുന്നു.ചെറുപ്പം മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്ന അദ്ദേഹം തംബുരു വായനയിലും പ്രാവീണ്യം നേടി.നല്ലൊരു ഫുട്ബാൾ കളിക്കാരൻ കൂടിയായിരുന്നു രാഘവാൻ മാസ്റ്റർ. ചെന്നൈ ആകാശവാണി നിലയത്തിൽ തംബുരു ആർടിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ആകാശവാണി കോഴിക്കോട് നിലയത്തിലേക്ക് സ്ഥലംമാറി വന്നതോടെ തിരക്കുള്ള കലാ പ്രവർത്തകനായി.പി.ഭാസ്ക്കരൻ,തിക്കോടിയൻ,ഉറൂബ് തുടങ്ങിയ മഹാപ്രതിഭകളുടെ സംഗമസ്ഥാനം കൂടിയായിരുന്നു അന്ന് കോഴിക്കോട്.
ഈ കാലത്താണ് അദ്ദേഹം ചലച്ചിത്ര ലോകത്തിലേക്ക്‌ പ്രവേശിക്കുന്നത്.1951 ൽ നിർമ്മിക്കപ്പെട്ടതും എന്നാൽ റിലീസ് ചെയ്യപ്പെടാതെ പോയതുമായ 'പുള്ളിമാൻ'എന്ന ചിത്രത്തിന് വേണ്ടി ഭാസ്ക്കരൻ മാസ്റ്റർ രചിച്ച 'ചന്ദ്രനുറങ്ങി താരമുറങ്ങി... ചന്ദനം ചാർത്തിയരാവുറങ്ങി...'എന്ന് തുടങ്ങുന്ന ഗാനത്തിനാണ് അദ്ദേഹം ആദ്യമായി ഈണം പകർന്നത്. 1954 ൽ രാമുകാര്യാട്ട്‌ സംവിധാനം ചെയ്ത 
'നീലക്കുയിൽ' എന്ന ചിത്രത്തിന് വേണ്ടി ഭാസ്ക്കരൻ മാസ്റ്ററുടെ രചനയിൽ രാഘവൻ മാസ്റ്റർ സംഗീതം നൽകിയ എല്ലാ പാട്ടുകളും ഹിറ്റാവുകയായിരുന്നു. ഈ പടത്തിൽ രാഘവൻ മാസ്റ്റർ ആലപിച്ച 'കായലരികത്ത് വലയെറിഞ്ഞപ്പോൾ...'എന്നാരംഭിക്കുന്ന ഗാനം ഇന്നും  മെഗാഹിറ്റായി നിലനിൽക്കുന്നു.മലയാള ചലച്ചിത്രഗാനശൈലി മാസ്റ്റർ പൊളിച്ചെഴുതി.അന്നേ വരെ തമിഴ്-ഹിന്ദി ഗാനങ്ങളുടെ തനിയാവർത്തനങ്ങൾ  മാത്രമായിരുന്ന മലയാള ചലച്ചിത്രഗാനങ്ങളെ ശാസ്ത്രീയസംഗീതത്തിന്റെ ചട്ടക്കൂടിൽ മലയാളത്തനിമ നൽകി, നാടൻ ശീലുകളുടെയും മാപ്പിളപ്പാട്ടുകളുടെയും മനോഹാരിതയും ലാളിത്യവും ഇഴ ചേർത്ത്, അദ്ദേഹം അണിയിച്ചൊരുക്കി.ഈ നൂതനശൈലിയിൽ അദ്ദേഹം ചിട്ടപ്പെടുത്തിയ പാട്ടുകളെല്ലാം ആസ്വാദകരെ ഹരം കൊള്ളിച്ചു.65 പടങ്ങൾക്ക് വേണ്ടി 405 പാട്ടുകൾക്ക് മാസ്റ്റർ സംഗീതം നൽകി.ഏറ്റവുമൊടുവിൽ പ്രമോദ്  പയ്യന്നൂരിന്റെ 'ബാല്യകാലസഖി'എന്ന ചിത്രത്തിലെ 'താമരപ്പൂങ്കാവനത്തിൽ...'എന്ന് തുടങ്ങുന്ന ഗാനത്തിനും  രാഘവൻ മാസ്റ്റർ സംഗീതം നൽകി. കെ.പി.എസി യുടെ നാടക ഗാനങ്ങൾക്കും അദ്ദേഹം ഈണമൊരുക്കി.മെഹബൂബ്, ബ്രഹ്മാനന്ദൻ,എ.പി.കോമള,കെ.പി.ഉദയഭാനു,ശാന്ത പി നായർ,എ എം രാജ,വി.ടി.മുരളി തുടങ്ങിയ നിരവധി ഗായകരെ അദ്ദേഹം കൈ പിടിച്ചുയർത്തി.അനേകം അവാർഡുകളും രാഘവൻ മാസ്റ്ററെ തേടിയെത്തി.1973,1977 വർഷങ്ങളിൽ ഏറ്റവും നല്ല സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ്,1997 ലെ ജെ.സി.ഡാനിയേൽ പുരസ്കാരം,2006 ലെ സ്വരലയ-യേശുദാസ് അവാർഡ് എന്നിവ ഇവയിൽ ചിലത് മാത്രം.2010 ൽ ഭാരത സർക്കാർ രാഘവൻ മാസ്റ്ററെ  'പദ്മശ്രീ' നൽകി ആദരിക്കുകയുണ്ടായി.കണ്ണൂർ സർവ്വകലാശാല ഈയിടെ അദ്ദേഹത്തിന്ഡി.ലിറ്റ് ബിരുദവും നല്കി.അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ  ഒരു  പിടി ചെമ്പനീർ പൂക്കൾ സമർപ്പിക്കട്ടെ...     

അഭിപ്രായങ്ങളൊന്നുമില്ല: