2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊടിയുയര്‍ന്നു



ഏപ്രിലില്‍ കോഴിക്കോട്ട് നടക്കുന്ന ഇരുപതാം പാര്‍ട്ടി കോണ്ഗ്രസ്സിന്റെ മുന്നോടിയായി സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് കൊടിയുയര്‍ന്നു.കേന്ദ്രകമ്മറ്റിയംഗങ്ങളായ ഇ പി ജയാരാജന്റെയും,എം എ ബേബിയുടെയും നേതൃത്വത്തില്‍ കയ്യൂര്‍,വയലാര്‍ സമരഭൂമികളില്‍ നിന്ന് പുറപ്പെട്ട പതാക-കൊടിമര ജാഥകള്‍ ഇന്ന് ജില്ലയില്‍ പ്രവേശിച്ചു.ചുവപ്പ് സേനയുടെയും ബഹുജനങ്ങളുടെയും അകമ്പടിയോടെ ആവേശകരമായ വരവേല്‍പ്പാണ് ഇരു ജാഥകള്‍ക്കും ലഭിച്ചത്.ഇന്ന് വൈകീട്ട് പൊതുസമ്മേളനവേദിയായ ചന്ദ്രശേഖരന്‍ നായര്‍ സ്റേറഡിയത്തിലെ സ.ബാലാനന്ദന്‍ നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ പതാക ഉയര്‍ത്തി.പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ ചുവപ്പ് സേന അഭിവാദ്യം അര്‍പ്പിച്ചു.നാളെ രാവിലെ പ്രതിനിധി സമ്മേളന വേദിയായ എകെജി ഹാളിലെ സ.ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് നഗറില്‍ ദീപശിഖ തെളിയുന്നതോടെ സമ്മേളനനടപടികള്‍ക്ക് തുടക്കമാവും.കേന്ദ്രകമ്മറ്റിയംഗം വി എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും.പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള,സീതാറാം യെച്ചൂരി,കെ വരദരാജന്‍,വൃന്ദാ കാരാട്ട് തുടങ്ങിയവര്‍ പങ്കെടുക്കും.സംസ്ഥാനത്തെ 370000 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ചു സംസ്ഥാനസമിതി അംഗങ്ങള്‍ ഉള്‍പ്പടെ 565 പേര്‍ നാല് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.കോട്ടയം സമ്മേളനത്തിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഭാവിപരിപാടികള്‍ക്ക് രൂപം നല്‍കും.ചരിത്രമുറങ്ങുന്ന അനന്തപുരി സമ്മേളനത്തെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

അഭിപ്രായങ്ങളൊന്നുമില്ല: