2012, ഏപ്രിൽ 4, ബുധനാഴ്‌ച

സിപിഐഎം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് കോഴിക്കോട്ട്‌ വര്‍ണ്ണാഭമായ തുടക്കം



കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി ഇഴചേര്‍ന്ന് നില്‍ക്കുന്ന കോഴിക്കോട്ട്,ഇതാദ്യമായി വേദിയായ സിപിഐഎം ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ്സിന് ഇന്ന് വര്‍ണ്ണപ്പകിട്ടാര്‍ന്ന തുടക്കം. പ്രതിനിധി സമ്മേളനം നടക്കുന്ന ടാഗോര്‍ സെന്റിനറി ഹാളിലെ സുര്‍ജിത്-ജ്യോതി ബസു നഗറില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രകമ്മറ്റി അംഗവുമായ ആര്‍.ഉമാനാഥ് രക്തപതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു.ബാന്‍ഡ് വാദ്യത്തിന്റെയും കതിനാവെടിയുടെയും അകമ്പടിയോടെ മനുഷ്യമോചനത്തിന്റെ അടയാളമായ ചെങ്കൊടി ഉയര്‍ന്നുപൊങ്ങിയപ്പോള്‍,പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ മുദ്രാങ്കിതമായ വര്‍ണ്ണ ബലൂണുകള്‍ വാനിലുയര്‍ന്ന് ചടങ്ങിന്‌ വര്‍ണ്ണപ്പകിട്ടേകി.ഓഎന്‍വിയുടെ മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്കാരവും,പി കെ ഗോപിയുടെ സ്വാഗതഗാനവും ചടങ്ങിനു മാറ്റ് കൂട്ടി.പിബി അംഗങ്ങള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.തുടര്‍ന്ന് പിബി മെമ്പര്‍ എസ് രാമചന്ദ്രന്‍ പിള്ളയുടെ അധ്യക്ഷതയില്‍ പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സിക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.സിപിഐ നേതാവ് എ ബി ബര്‍ദാന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.ഉച്ചയ്ക്ക് ശേഷം രാഷ്ട്രീയ പ്രമേയവും അവലോകന റിപ്പോര്‍ട്ടും അവതരിപ്പിക്കും.734 പ്രതിനിധികളും 77 നിരീക്ഷകരും 11 തലമുതിര്‍ന്ന നേതാക്കളും സമ്മേളന നടപടികളില്‍ സംബന്ധിക്കുന്നുണ്ട്.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാധാന്യം കുറിക്കുന്ന പ്രതയശാസ്ത്ര പ്രമേയം അംഗീകരിക്കുന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനെ വളരെ ശ്രദ്ധയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: