2010, മേയ് 15, ശനിയാഴ്‌ച

ട്വന്‍റി 20 അവസാനപോരാട്ടം നാളെ ഓസ്ട്രേലിയയും ഇംഗ്ളണ്ടും തമ്മില്‍

ലോകചാമ്പ്യന്‍ പദവിക്കിണങ്ങിയ വിധം മികച്ച കളിയിലൂടെ പാക്കിസ്ഥാന്‍ ലക്ഷൃമിട്ടു കൊടുത്ത കൂറ്റന്‍ സ്കോറിനെ മറികടക്കാന്‍ മൈക്കിള്‍ ഹസിയുടെ മാജിക് ബാറ്റിങ്ങിലൂടെ സാധിച്ചെടുത്ത ഓസീസ് ലോകകപ്പ് കൈയ്യെത്തും ദൂരത്തു നിര്‍ത്തിക്കൊണ്ട് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു.വെള്ളിയാഴ്ച സെന്‍റ് ലൂസിയയിലെ ബോസെജോര്‍ സ്റ്റേഡിയത്തില്‍ വീര്‍പ്പടക്കി നിന്ന കാണികളെ സാക്ഷി നിര്‍ത്തി രണ്ടാം സെമി ഫൈനലില്‍ പാക്കിസ്ഥാന്റെയും ഓസ്ട്രേലിയയുടെയും വാശിയേറിയ പോരാട്ടമാണ് നടന്നത്. ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിങ്ങ് തെരഞ്ഞെടുത്തു.പാക്കിസ്ഥാന്‍ അക്മല്‍ സഹോദരന്മാരുടെ മികവുറ്റ ബാറ്റിങ്ങിന്റെ കരുത്തില്‍ ഓസ്ട്രേലിയക്ക് 191 റണ്സിറെ വിജയലക്ഷൃം കുറിച്ചു.മറുപടി ബാറ്റിങ്ങിറങ്ങിയ ഒസീസിനാവട്ടെ അവരുടെ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ മേല്‍ക്കൈ നേടാനായില്ല.21 പന്തുകള്‍ ബാക്കിനില്‍ക്കെ ജയിക്കാന്‍ 53 റണ്‍സ് വേണ്ടിയിരുന്ന ഓസീസ് കരകയറിയത് മൈക്കിള്‍ ഹസി 24 പന്തില്‍ നിന്നും അടിച്ചു കൂട്ടിയ 60 റണ്‍സിന്റെ ബലത്തിലാണ്.അവര്‍ 19.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തു വിജയം കണ്ടു.അങ്ങിനെ ഈ ടൂര്‍ണമെന്റില്‍ ഇതുവരെ പരാജയം എന്തെന്നറിയാതെ ജയിച്ചു കയറിയ ഓസ്ട്രേലിയ കഴിഞ്ഞ വര്‍ഷത്തെ ചാമ്പൃന്മാരെ തോല്‍പ്പിച്ചു ഫൈനലിലെത്തി.നവാഗതരും പരിചയസമ്പന്നരും ഒത്തിണങ്ങിയ ഓസീസിന്റെ കിരീടമോഹത്തിന് അങ്ങിനെ ചിറകു മുളച്ചിരിക്കയാണ്.വ്യാഴാഴ്ച നടന്ന ഒന്നാം സെമി ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചു ഫൈനലില്‍ എത്തിയ ഇംഗ്ളണ്ടുമായി നാളെ രാത്രി ഇന്ത്യന്‍ സമയം 9 മണിക്ക് ബാര്‍ബഡോസിലെ കെന്‍സിങ്ങ് ടണ്‍ ഓവലില്‍ ഓസ്ട്രേലിയ ഏറ്റുമുട്ടും.

അഭിപ്രായങ്ങളൊന്നുമില്ല: