2010, മേയ് 7, വെള്ളിയാഴ്‌ച

ട്വന്‍റി 20 സൂപ്പര്‍ 8 ല്‍ ഇന്ത്യക്ക് ദയനീയ പരാജയം

സൂപ്പര്‍ 8 ല്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസീസിനോട് ദയനീയമായി പരാജയപ്പെട്ടു.ബാര്‍ബഡോസില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ഓസ്ട്രേലിയ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി.ഓസ്ട്രേലൃന്‍ ബാറ്റ്സ്മാന്‍മാരായ ഷെയ്ന്‍ വാട്സണ്‍,ഡേവിഡ്‌ വാര്‍ണര്‍ എന്നിവര്‍ നേടിയ കൂറ്റന്‍ സ്കോറാണ് ഓസീസിനെ വിജയകിരീടം അണിയിച്ചത്.വാട്സണ്‍ 32 പന്തില്‍ നിന്നും 6 സിക്സും 1 ഫോറും ഉള്‍പ്പടെ 54 റണ്‍സും, വാര്‍ണര്‍ 42 പന്തില്‍ നിന്നും 7 സിക്സും 2 ഫോറുമായി നേടിയ 72 റണ്‍സും കംഗാരുക്കള്‍ക്ക് കരുത്ത് പകര്‍ന്നു.22 പന്തില്‍ നിന്നും ഡേവിഡ് ഹസി അടിച്ചെടുത്ത 35 റണ്‍സും ഓസീസിന് മുതല്‍ക്കൂട്ടായി.ഓസ്ട്രലിയയുടെ റണ്‍ റേറ്റ് 9.20. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ വിക്കറ്റുകള്‍ ഓരോന്നായി വീഴുന്നതാണ് പിന്നെ നാം കാണുന്നത്.ഓസീസിന്റെ ഉയര്‍ന്ന റണ്‍ റേറ്റ് എത്തിപ്പിടിക്കാനുള്ള ശ്രമത്തിനിടയില്‍ 23 റണ്‍സ് എടുക്കുമ്പോഴേക്കും ഇന്ത്യക്ക് 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.46 പന്തില്‍ നിന്നും 79 റണ്ണുകള്‍ വാരിക്കൂട്ടിയ രോഹിത് ശര്‍മ്മയുടെ മികച്ച പ്രകടനം കൂടി ഇല്ലാതിരുന്നെങ്കില്‍ ധോണിക്കും കൂട്ടുകാര്‍ക്കും റണ്ണുകളുടെ എണ്ണം 3 അക്കം തികയ്ക്കാന്‍ പോലും കഴിയുമായിരുന്നില്ല.13 റണ്‍സെടുത്ത ഹര്‍ഭജന്‍ സിംഗ് ഒഴികെ ഇന്ത്യയുടെ പ്രതീക്ഷയായ മുരളി വിജയ്‌,സുരേഷ്കുമാര്‍ റയ്ന,യുവരാജ് സിംഗ് എന്നിവര്‍ക്ക് 2 അക്കം പോലും തികയ്ക്കാനായില്ല.7.64 ന്‍റെ റണ്‍ റേറ്റുമായി 17.4 ഓവറില്‍ 135 റണ്‍സിനു ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചു.അങ്ങിനെ ഇന്ത്യയടെ കിരീട മോഹത്തിന് മങ്ങലേല്‍പ്പിച്ചു കൊണ്ട് 49 റണ്‍സിനു ഓസീസിനോട് അടിയറവു പറഞ്ഞു.ഇന്ത്യയുടെ അടുത്ത കളി മെയ്‌ 9 ന് ഞായറാഴ്ച വെസ്റ്റിന്‍ഡീസുമായാണ്.

അഭിപ്രായങ്ങളൊന്നുമില്ല: