2011, ഫെബ്രുവരി 2, ബുധനാഴ്‌ച

കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാവുന്നു

കേരളത്തിന്റെ വികസന കുതിപ്പിന് കാരണമായേക്കാവുന്ന സ്വപ്ന പദ്ധതി സ്മാര്‍ട്ട് സിറ്റി കൊച്ചിയില്‍ തുടങ്ങുന്നതിനുള്ള തടസ്സങ്ങളെല്ലാം തീര്‍ന്നു.ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീക്കോമുമായി ദുബായ് ഇന്റര്‍ നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഗവര്‍ണ്ണര്‍ അഹമ്മദ് ഹുമൈദ് അല്‍താഹിറിന്‍റെ സാന്നിധ്യത്തില്‍ ഇന്ന് നടന്ന ചര്‍ച്ചയിലാണ് തര്‍ക്കങ്ങള്‍ പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ടു പോവാന്‍ തീരുമാനമായത്.900 കോടി ഡോളറിന്റെ നിക്ഷേപം പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാവുമെന്ന് ഇതോടെ ഉറപ്പായി.വില്‍പ്പനാവകാശത്തോടെ ഭൂമിയില്‍ സ്വതന്ത്രാവകാശം വേണമെന്ന ടീക്കോം അധികൃതരുടെ ആവശ്യത്തെ തുടര്‍ന്ന് വഴിമുട്ടിയ ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ പ്രമുഖ വ്യവസായി എം എ യൂസഫലി ദുബായ് സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ഒത്തു തീര്‍പ്പ് ശ്രമത്തെ തുടര്‍ന്നാണ്‌ പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്. ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുക്കാതെയും സര്‍ക്കാരിന് കൂടുതല്‍ ഓഹരി പങ്കാളിത്തം ഉറപ്പാക്കിയും ഒരിഞ്ചു ഭൂമിയ്ക്ക് പോലും വില്‍പ്പനാവകാശം നല്‍കാതെയും സംസ്ഥാനത്തിന്റെ താല്‍പ്പര്യം പൂര്‍ണ്ണമായി സംരക്ഷിക്കുവാന്‍ കഴിഞ്ഞതില്‍ വി എസ് സര്‍ക്കാരിന് അഭിമാനിക്കാം.പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: