2009, ഡിസംബർ 29, ചൊവ്വാഴ്ച

ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഒരുക്കങ്ങള്‍ തിരുവനന്തപുരത്ത് പൂര്‍ത്തിയാവുന്നു

2010 ജനവരി 3 മുതല്‍ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന തൊണ്ണൂറ്റിയേഴാമത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ കാര്യവട്ടത്തുള്ള കേരള സര്‍വകലാശാലാ കാമ്പസ്സില്‍ പൂര്‍ത്തിയായി വരുന്നു.
രണ്ട് ദശകങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ ശാസ്ത്ര കോണ്‍ഗ്രസ്സിനു വേദിയൊരുങ്ങുന്നത്.ഇതിനു മുമ്പ് 1990 ല്‍ കൊച്ചിയിലാണ് ശാസ്ത്ര കോണ്‍ഗ്രസ് നടന്നത്.12 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ശാസ്ത്ര കോണ്ഗ്രസ്സിന്റെ സംഘാടനം ഐ എസ് ആര്‍ ഓയും കേരള സര്‍വകലാശാലയും സംയുക്തമായാണ് നിര്‍വ്വഹിക്കുന്നത്.20 വേദികളിലായി നടക്കുന്ന കോണ്‍ഗ്രസ്സില്‍ 7000 ത്തില്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കുന്നു.നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ശാസ്ത്രജ്ഞര്‍ മുതല്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ വരെ കോണ്‍ഗ്രസില്‍ എത്തുന്നു.14 വേദികളില്‍ ഒരേ സമയം ചര്‍ച്ചകള്‍ നടക്കും.പ്രശസ്ത ശാസ്ത്രജ്ഞന്മാര്‍ സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കും.'ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളി ദേശീയ കാഴ്ചപ്പാടില്‍' എന്നതാണ് കോണ്‍ഗ്രസ്സില്‍ മുഖ്യ വിഷയമായി എടുത്തിരിക്കുന്നത്.പ്രധാന മന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങ് ജനവരി 3 ന് ഞായറാഴ്ച രാവിലെ 10.15 ന് ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും.കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ്,ശാസ്ത്ര പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.ഡിസംബര്‍ 31 വ്യാഴാഴ്ച മുതല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തിരുവനന്തപുരത്ത് എത്തിത്തുടങ്ങും.പ്രധാനമന്ത്രിയും പ്രമുഖ ശാസ്ത്രജ്ഞന്മാരും പങ്കെടുക്കുന്നതിനാല്‍ തലസ്ഥാനത്ത് കനത്ത സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: