2010, ജനുവരി 15, വെള്ളിയാഴ്‌ച

സ്കൂള്‍ കലോത്സവം കോഴിക്കോട്ട്‌ കൊടിയിറങ്ങി


കോഴിക്കോട്ടെ ജനാവലിക്ക് കലാമാമാങ്കത്തിന്റെ ഏഴു രാപ്പലുകള്‍ സമ്മാനിച്ച കേരള സ്കൂള്‍ കലോത്സവത്തിന്റെ സുവര്‍ണ്ണ ജൂബിലി നിറപ്പകിട്ടാര്‍ന്ന ചടങ്ങുകളോടെ സമാപിച്ചു.790 പോയിന്‍റുകള്‍ നേടി തുടര്‍ച്ചയായി നാലാം തവണയും ആതിഥേയരായ കോഴിക്കോട് ജില്ല സ്വര്‍ണ്ണകപ്പ് കരസ്ഥമാക്കി കലോത്സവചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതി ചേര്‍ത്തു.723 പോയിന്റുകളോടെ കണ്ണൂര്‍ രണ്ടാം സ്ഥാനത്തും,720 പോയിന്റുകള്‍ നേടിയ തൃശ്ശൂര്‍ മൂന്നാം സ്ഥാനത്തുമെത്തി.ഹൈസ്കൂള്‍ വിഭാഗത്തില്‍ കോഴിക്കോട്ടെ സില്‍വര്‍ ഹില്‍സ് സ്കൂളും,ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇടുക്കിയിലെ കുമാരമംഗലം എം കെ എന്‍ എം സ്കൂളും ചാമ്പ്യന്മാരായി.മാനാഞ്ചിറ മൈതാനിയില്‍ തിങ്ങി നിറഞ്ഞ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ഗാനഗന്ധര്‍വന്‍ ഡോ .കെ.ജെ .യേശുദാസ് സമ്മാനദാനം നിര്‍വ്വഹിച്ചു.സമാപനസമ്മേളനം വിദ്യാഭ്യാസമന്ത്രി എം എ ബേബിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മുഖ്യാതിഥിയായ ചടങ്ങില്‍ വ്യവസായമന്ത്രി എളമരം കരീം,എം പി മാരായ എം കെ രാഘവന്‍,എം ഐ ഷാനവാസ്,എം പി അച്യുതന്‍,മേയര്‍ എം ഭാസ്കരന്‍, എം എല്‍ എ മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.സമ്മാനര്‍ഹമായ ഇനങ്ങള്‍ വേദിയില്‍ വീണ്ടും അവതരിപ്പിച്ചു.എം കെ രാഘവന്‍ എം പി ഒരു പാട്ട് പാടിയതും യേശുദാസും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും കൂടെ ചേര്‍ന്നതും സദസ്സിന് ഹരം പകര്‍ന്നു.അടുത്ത വര്‍ഷത്തെ സ്കൂള്‍ കലോത്സവം നടക്കുന്ന കോട്ടയത്തിന്‌ കലോത്സവപതാക കൈമാറി.

അഭിപ്രായങ്ങളൊന്നുമില്ല: